2009, മേയ് 13, ബുധനാഴ്‌ച

എസ്‌. ജോസഫിണ്റ്റെ കവിതകള്‍ക്കെന്തിനു പേരുകള്‍ കവിതകളെന്നല്ലാതെ. . . .

നവകവിതയെക്കുറിച്ചുള്ള ആശയ്ക്കും അഭിലാക്ഷങ്ങള്‍ക്കും പുതിയ ഭാവുകങ്ങള്‍ പകര്‍ന്നു നല്‍കുന്ന സര്‍ഗ്ഗാത്മകതയുടെ രുദ്ര യൌവനമാണ്‌ എസ്‌. ജോസഫിണ്റ്റെ കവിതകള്‍. ആ കവിതകളെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം ആ കവിയുടെ കാവ്യ ഭാഷയിലെ സുന്ദരമെങ്കിലും അദ്ദേഹം പിന്‍തുടരുന്ന ഏകതാനതയെ വിമര്‍ശിച്ചുകൊണ്ടുവേണം പുതുകവിതയെ പഠിക്കാന്‍. ലളിത ഭാഷകൊണ്ട്‌ അതി സുന്ദരവും ഭ്രമാത്മകവുമായ ഭിംഭകല്‍പനകള്‍ നടത്തുന്ന ഈ കവി അതേ ഭിംഭ മാതൃകകള്‍ പുതു കവിതയ്ക്കു നല്‍കുക വഴി സ്വന്തം ശരികള്‍ക്കുള്ളിലെ ഒരു വലിയ തെറ്റുകൂടിയാവുന്നത്‌ കണ്ടുനില്‍ക്കാന്‍ ആവുന്നില്ല. എസ്‌. ജോസഫിണ്റ്റെ ഓരോ വരിയിലും ഋതുക്കള്‍ കാലം തെറ്റിച്ചു പൂക്കുന്നു -

"എസ്‌. ജോസഫിണ്റ്റെ കവിതകള്‍ക്കെന്തിനു പേരുകള്‍ കവിതകളെന്നല്ലാതെ. . . . "

എസ്‌. ജോസഫ്‌ എന്ന മായാജാലക്കാരണ്റ്റെ ഭിംഭമാതൃകകളെ പിന്‍തുടരുന്ന കവികളെ കണ്ടിട്ടുണ്ട്‌ അവരുടെ കവിതകള്‍ വായിക്കുമ്പോഴാണ്‌ എസ്‌. ജോസഫിണ്റ്റെ ശരികള്‍ക്കിടയില്‍ ഒളിഞ്ഞുകിടക്കുന്ന തെറ്റിനെ ഒട്ടും സ്നേഹക്കുറവില്ലാതെ വലിച്ചു പുറത്തിടാന്‍ ആഗ്രഹിക്കുന്നത്‌. വായ്‌ വര്‍ത്തമാനത്തിണ്റ്റെ ഭാഷകൊണ്ട്‌ ഒറ്റക്കല്‍ പ്രതിമപോലെ അദ്ദേഹം മിഴിവുറ്റ ഭിംഭങ്ങള്‍ സൃഷ്ടിക്കുന്നു.

" കാട്ടില്‍ തീ പടരുമ്പോള്‍ കണ്ടുനിന്നൊരു കരിം-
മ്പുലിതന്‍ കണ്ണിലുണ്ട്‌ നിഷ്കളങ്കതയിപ്പോള്‍"
----------------------------------------------നിഷ്കളങ്കത

കവിത അനുഭവിപ്പിക്കുകയാണ്‌ ഈ വരികളിലൂടെ. . . പക്ഷെ ഒരു സമഗ്ര പഠനത്തിനു ശ്രമിക്കുമ്പോള്‍ പാസ്പോര്‍ട്ട്‌ സൈസിലുള്ള ജലച്ചായചിത്രങ്ങള്‍ പോലെ - അലിഞ്ഞില്ലാതെ പോകുന്ന ഐസുകട്ടകള്‍ പോലെ ആയിത്തിരുന്നു ചിലപ്പോള്‍ പുതിയ കവിത. അങ്ങിനെ ആവരുത്‌ എന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കവിത ജലം തന്നെ അതിന്‌ നിയതമായ രൂപമില്ല നവ കവിതയ്ക്കും നിയതമായ രൂപം കല്‍പ്പിക്കാനാവില്ല. ചലനാത്മകതയിലാണ്‌ അതിണ്റ്റെ സ്വത്വം. ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിപോലെ . . . ഐസുകട്ട ജലത്തിണ്റ്റെ ഒരു താത്കാലിക സ്വരൂപം മാത്രമാണ്‌ അന്തരീക്ഷ താപത്തിനനുസരിച്ച്‌ രൂപഭ്രംശം സംഭവിക്കുന്ന ഈ ഐസുകട്ടകള്‍ കുറച്ചുനേരത്തെക്കു നമ്മളെ മരവിപ്പിച്ചുനിര്‍ത്തുന്നു. എസ്‌. ജോസഫിണ്റ്റെ ശീതികരിച്ച ഭാഷാ സൌന്തര്യത്തില്‍ അദ്ദേഹത്തിണ്റ്റെ കവിതകള്‍ വായനക്കാരനെ അല്‍പനേരം മരവിപ്പിച്ചു നിര്‍ത്തുന്നു. ചിലപ്പോഴൊക്കെ ആ ഐസുകട്ടകളില്‍ ഒളിപ്പിച്ചിരിക്കുന്ന മുള്ളുകള്‍കൊണ്ട്‌ വായനക്കാരനെ കോറിവലിക്കുന്നു. എസ്‌. ജോസഫിണ്റ്റെ ഈ മായാലോകത്തെ ഇഷ്ടപ്പെടുന്നതോടൊപ്പം തന്നെ പുതുകവിതയ്ക്കു്‌ അറിഞ്ഞൊ അറിയാതെയൊ സംഭവിക്കുന്ന അപചയത്തെ കാണാതിരിക്കാനാവുന്നില്ല. ഉത്തരാധുനിക കവിതയില്‍ അറിഞ്ഞൊ അറിയാതെയൊ ഒരു തരം നിസ്സാരവല്‍ക്കരണം നടക്കുന്നു. ചിലരെങ്കിലും എസ്‌. ജോസഫിനെതന്നെ സമഗ്രമായ വായന നടത്താതെ സ്വന്തം രചനകളില്‍ അദ്ദേഹത്തിണ്റ്റെ ഭിംഭമാതൃകകളെ പിന്‍തുടരാന്‍ ശ്രമിക്കുന്നതു കാണാം. ഉറുമ്പിനു തിന്നാന്‍ കൂടി തികയാത്ത പഞ്ചസാരത്തരികള്‍ ചിതറിക്കിടക്കുന്നതുപോലെ ഒരനുഭവം പുതു കവിതകളെ ഒന്നിച്ചു കയ്യിലെടുക്കുമ്പോള്‍ ഉണ്ടാവും. ജോസഫിനെ മാത്രം കുറ്റപ്പെടുത്തുകയല്ല എസ്‌. ജോസഫ്‌ ഒരു നീണ്ട ചങ്ങലയുടെ ഒരു സുപ്രധാന കണ്ണിമാത്രം. എന്നെപോലെയുള്ളവരുടെ വായനാവബോധത്തില്‍ വിഹരിക്കുന്ന പ്രതിഭാധനനായ കാട്ടാളന്‍.

എന്തുകൊണ്ടാണ്‌ കവിത ഇങ്ങിനെ തിളങ്ങുന്ന വെറും നക്ഷത്രത്തരികളായി മാറുന്നത്‌. വാഗ്മയങ്ങള്‍കൊണ്ട്‌ ഒരു ചെറിയ കാര്‍ട്ടൂണൊ എണ്ണച്ചായമൊ തീര്‍ത്ത്‌ കവികള്‍ തിരശ്ശീലയ്ക്കു പിന്നില്‍ മറയുകയാണ്‌. ഇതിനും അപ്പുറത്തേക്ക്‌ സംക്രമിക്കുന്ന നിരന്തരമായ അസ്വസ്തതകളായി കാലത്തിന്‍മേല്‍, മൂല്യച്യുതികള്‍ക്കുമേല്‍ ഇടമൂറിയാത്ത നിലവിളിയും ആവലാതിയുമായി പുതു കവിതകള്‍ മാറേണ്ടതുണ്ട്‌.

നവ കവിതയെ സ്നേഹക്കാനും സമകാലികതയില്‍ അതിണ്റ്റെ വേരുകള്‍ ആഴിന്നിറങ്ങാനും കേവലം ഭാഷാലീലകള്‍ക്കപ്പുറം അതിണ്റ്റെ സങ്കേതങ്ങള്‍ ശക്തിപ്പെടണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതു കൊണ്ടാണ്‌ ഇവിടെ എസ്‌. ജോസഫിനെ മുഖ്യമായി വിമര്‍ശിക്കുന്നത്‌ കാരണം അദ്ദേഹം ഉത്തരാധുനിക കവിതയുടെ പ്രതീക്ഷയും പ്രത്യാശയുമാണ്‌.

സംവാദം തുടരുക .......
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.