2017, ഏപ്രിൽ 16, ഞായറാഴ്‌ച

മനുഷ്യന്റെ രണ്ടു ഭൂപടങ്ങള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നട്ടുച്ചയില്‍ ഫിസിക്‌സ് ക്ലാസ്സില്‍ ഉറക്കത്തിലേക്ക് പുതുക്കെ വഴുതിവീണുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ബോധമനസ്സിലേക്ക് രജമ്മ ടീച്ചര്‍ പറഞ്ഞ ചിലവാക്കുകള്‍ ചേക്കേറിയത്. ശബ്ദത്തെക്കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്സ്. എന്താണ് ശബ്ദം? കമ്പനം എന്നാലെന്ത്, എങ്ങിനെയാണ് ശബ്ദം സഞ്ചരിക്കുന്നത്? അങ്ങിനെ ഒട്ടേറെ ചോദ്യങ്ങള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ടീച്ചര്‍ ഇറക്കിവിടുന്നു. വലിയ കൗതുകമൊന്നും തോന്നിയില്ലെങ്കിലും, എന്താണ് സംഗീതവും ഒച്ചയും തമ്മിലുള്ള വ്യത്യാസം? എന്നൊരു ചോദ്യംകൂടി ടീച്ചര്‍ എടുത്തു പുറത്തിട്ടു. എന്തുകൊണ്ടെന്നറിയില്ല എന്റെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ പതുക്കെ ടീച്ചറിന്റെ വാക്കുകളിലേക്ക് കണ്‍തുറന്നു. ടീച്ചര്‍ പതുക്കെ ഒരു പാട്ടു മൂളി.... അതിനുശേഷം ബാക്ക് ബെഞ്ചിലിരിക്കുന്ന എന്റെ പേരു വിളിച്ച് അലറി...... എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാന്‍ പകച്ചു നില്‍ക്കവെ ടീച്ചര്‍ പറഞ്ഞു 'ഇപ്പോ മനസ്സിലായോടാ ഉറക്കം തൂങ്ങി ചെറുക്കാ... ശബ്ദവും ഒച്ചയും തമ്മിലുള്ള വ്യത്യാസം?'.
ടീച്ചര്‍ പറഞ്ഞു 'ക്രമമായി ഒഴുകുന്ന ശബ്ദമാണ് സംഗീതം. എന്നാല്‍ ക്രമരഹിതമായി വരുന്ന ശബ്ദമാണ് 'ഒച്ച' '. ഒരുപക്ഷെ ആ വര്‍ഷത്തെ ഫിസിക്‌സ് പരീക്ഷയില്‍ ഞാന്‍ തോറ്റുപോയൊ ഇല്ലയൊ എന്ന് ഞാനോര്‍ക്കുന്നില്ല. എന്നാല്‍ അന്നത്തെ ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞ സംഗീതത്തെക്കുറിച്ചുള്ള, മേല്‍പ്പറഞ്ഞ പ്രസ്ഥാവനയെ ഞാന്‍ പല രീതിയില്‍ ജീവിതവുമായി തട്ടിച്ചു നോക്കുകയുണ്ടായി. ശബ്ദത്തിലെ ക്രമവും ക്രമരാഹിത്യം രണ്ട് വ്യത്യസ്ത മാനങ്ങള്‍ സൃഷ്ടിക്കുന്നത് എന്നെ ഏറെ സ്വാധീനിച്ചു എന്നു പറയാതിരിക്കാനാവില്ല. സംഗീതം മനുഷ്യനെ ആകര്‍ഷിക്കുന്നു. ക്രമരഹിതമായ 'ഒച്ച' മനുഷ്യനെ വികര്‍ഷിക്കുന്നു. ഈ അവസ്ഥയെ ജീവിതത്തിന്റെ പല മാനങ്ങളില്‍ നിന്നു നോക്കുമ്പോള്‍ അതിന് പല അര്‍ത്ഥങ്ങളുണ്ട്. രജമ്മ ടീച്ചര്‍ പറഞ്ഞ ശബ്ദത്തിന്റെ നിര്‍വ്വചനം 'ശബ്ദത്തെ' മാത്രം സംബന്ധിക്കുന്ന ഒന്നല്ല അത് ജീവിതത്തിന്റെ സമസ്ഥമേഖലയേയും സംബന്ധിക്കുന്ന ഒന്നാണ് എന്ന് എനിക്ക് അന്ന് വെറുതെ തോന്നി.
കൗമാരക്കാലമായിരുന്നു അത്. മനസ്സില്‍ പുതിയ ചിന്തകള്‍ ഉടലെടുക്കുന്ന കാലം. ദിവാസ്വപ്‌നങ്ങളിങ്ങനെ ഒന്നിനുപിറകെ ഒന്നായി തലയില്‍ കൂടുകൂട്ടിയ കാലം. ഏകാന്തതയോട് ഭ്രാന്തമായ അഭിനിവേശം തോന്നിത്തുടങ്ങിയ കാലം. ദിവാസ്വപ്‌നങ്ങള്‍ മാത്രമായിരുന്നില്ലത്. ചെറിയ ചില ചിന്തകള്‍ ലോകത്തിന്റെ പരമ കാഷ്ടകളിലൂടെ സഞ്ചരിക്കുമായിരുന്നു. ഉള്ളിലെന്നുമൊരാള്‍ സംസാരിച്ചുകൊണ്ടിരുന്നു. അത് ഞാനാരാധിക്കുന്ന ദൈവമാണെന്ന് ഞാന്‍ വിശ്വസിച്ചു.
അമ്മ പറയുമായിരുന്നു 'ഈ ചെക്കന് ഒന്നിനും ഒരു ശ്രദ്ധയുമില്ല. ഇതിങ്ങിനെതന്നെ ആകുമോ എന്റെപ്പാ...'
മനസ്സില്‍ കനപ്പെട്ട ചിന്തകള്‍ ഇങ്ങിനെ ചുനകുത്തുന്നത് അമ്മയ്ക്കറിയില്ലല്ലൊ.

സംഗീതവും ഒച്ചയും
ജീവിതത്തിന്റെ ക്രമത്തേയും ക്രമരാഹിത്യത്തേയും കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ജലം നീരാവിയായി-ഘനീഭവിച്ച് മേഘങ്ങളായി വീണ്ടും ഘനീഭവിച്ച് മഴയായി അത് മലയുടെ മസ്തകത്തില്‍ പെയ്തിറങ്ങി-അരുവികളും കൈത്തോടുകളും ചേര്‍ന്ന് വന്‍നദിയായി.... ഒഴുകുന്നതിന്റെ സങ്കീര്‍ണ്ണമായ-ക്രമത്തിന്റെ, സംഗീതത്തിന്റെ അനാദിയായ ജൈവസ്വരമാധുരിയെക്കുറിച്ച് ഞാനൊരുപാട് ചിന്തിച്ചു. അതോടൊപ്പം ലോകത്തിലെ ക്രമരാഹിത്യങ്ങളെ 'ഒച്ച'യെക്കുറിച്ച് ഒരുപാട് ആധിപ്പെട്ടു. ശ്രീലങ്കയില്‍ മനുഷ്യക്കുരുതികള്‍ നടക്കുന്ന ഒരു കാഘട്ടമായിരുന്നു അത്. കാട്ടുകള്ളന്‍ വീരപ്പനെ തേടി ദൗത്യസംഘം കാടടക്കി വെടിവെക്കുന്ന കാലം. ടീവിയില്‍ രാമാനന്ദ് സാഗറിന്റെ രാമായണം മെഗാ പരമ്പര കഴിഞ്ഞതിനു ശേഷം മഹാഭാരതം തുടങ്ങിയിരുന്നു. വിശ്വാമിത്രന്‍, സിഗ്മ, സൂപ്പര്‍ സിക്‌സ് അങ്ങിനെ ഞായറാഴ്ച്ച ഉച്ചവരെ പ്രോഗ്രാമുകളാണ്. വീട്ടില്‍ ടീവി ഇല്ലാത്തതുകൊണ്ട് അടുത്തവീട്ടിലാണ് ടീവി കാണല്‍. അന്നത്തെ ഞായാറാഴ്ച്ച ഞാന്‍ ലോകത്തിന്റെ ക്രമത്തേയും ക്രമരാഹിത്യത്തേയും കുറിച്ച് കുലങ്കഷമായ ചിന്തയില്‍ മുഴുകി.
ലോകം മൊത്തം വലിയൊരു ക്രമത്തിലങ്ങിനെ ഒഴുകുകയാണെന്നൊന്നും ഞാന്‍ വിശ്വസിച്ചില്ല. ലോകം ക്രമക്കേടുകളുടേതും കൂടിയാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ചിന്തിച്ചത് പ്രധാനമായും ലോകത്തിന്റെ ക്രമത്തെക്കുറിച്ചും ക്രമരാഹിത്യത്തെക്കുറുച്ചും മാത്രമായിരുന്നില്ല. അങ്ങിനെ ചിന്തിച്ചാല്‍ എവിടെയും എത്തില്ല എന്ന ബോധം എന്നെ മറ്റൊരു വഴിയിലേയ്ക്ക് തിരിച്ചുവിട്ടു. പ്രധാനമായും മനസ്സിലുണ്ടായിരുന്ന ചോദ്യമിതായിരുന്നു 'എങ്ങിനെ ജീവിതത്തിന്റെ ക്രമമുണ്ടാക്കാം? ആരാണ് ജീവിതത്തില്‍ സംഗീതം സൃഷ്ടിക്കുന്നത്? സംഗീതം വെറും ശബ്ദത്തെ സംബന്ധിക്കുന്നതല്ല. അത് ഒരു മനുഷ്യന്റെ ഉള്ളിലെ താളബോധമാണ്. ഒരു കവിയുടെ ഉള്ളില്‍ ഒരു കലാകാരന്റെ ഉള്ളില്‍ അവന്റെ ക്രമരഹിതമായ ബോധരൂപങ്ങളെ ക്രമപ്പെടുത്തുന്ന ഒരു വലിയ ആന്തരിക ശക്തിയുണ്ട്.
നല്ലരീതിയില്‍ ജീവിച്ചുവരുന്ന ഒരു സാധാരണ കുടുംബസ്ഥനെ സങ്കല്‍പ്പിക്കുക-നല്ല ജീവിത ക്രമം പിന്‍തുടര്‍ന്നു വന്നിരുന്ന ആയാളുടെ ജീവിതത്തില്‍ ചില ആകസ്മികതകള്‍ ഉണ്ടാകുന്നു എന്നിരിക്കട്ടെ. അയാള്‍ക്ക് പിന്നീട് എന്തു സംഭവിക്കും? സമ്മര്‍ദ്ദങ്ങള്‍ വന്നുകൂടുന്നതിനനുസരിച്ച് അയാളുടെ ജീവിതക്രമം തെറ്റിപ്പോകാം... അയാള്‍ക്ക് ഭ്രാന്തുതന്നെ പിടിച്ചെന്നുവരാം. ആരാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന സംഗീതത്തിനെ വലിയൊരു ഒച്ചയാക്കി മാറ്റിയത്. ഇനിയെങ്ങിനെ അയാള്‍ സ്വന്തം ജീവിതത്തില്‍ വന്നുചേര്‍ന്ന-അലങ്കോലപ്പെട്ട സ്വജീവിതത്തെ ക്രമപ്പെടുത്തും. അത് അനായാസം സാധിക്കുന്നതാണോ? ജീവിതത്തിന്റെ ഒച്ചയെ സംഗീതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുമൊ? അതിന് അനുസന്ധാനമായി എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവരുന്നത്. ആരാണ് അതിന് അദ്ദേഹത്തെ സഹായിക്കുന്നത്?

ഒന്നും ചെയ്യാനില്ലാത്ത സമയത്ത് മനസ്സ് കൊതിക്കും ഇന്ന് കുറച്ചു പാട്ടുകള്‍ കേള്‍ക്കാം. പാട്ടുകള്‍ കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സ് കൂടുതള്‍ താളബദ്ധമാകുന്നു, അപ്പോള്‍ തോന്നും ഇന്ന് എഴുതാന്‍ നല്ല മൂഡ് ഉണ്ട് വല്ലതും എഴുതാം.... അങ്ങിനെ അറിയാതെ മറ്റൊരു തലത്തിലേക്ക് പോകുകയായി. അപ്പോഴാണ് നാട്ടില്‍ നിന്ന് അമ്മയൊ ബന്ധുക്കളൊ വിളിച്ച് തികച്ചും അപ്രതീക്ഷിതമായ ചില വാര്‍ത്തകള്‍ തരുന്നത്. പിന്നീടങ്ങോട്ട് അസ്വസ്ഥതകളായി. എഴുത്തുപോയി, അതുവരെ മനസ്സില്‍ തളംകെട്ടി നിന്ന സംഗീതം പോയി... അന്നത്തെ ദിവസം വലിയ 'ഒച്ച'യായി.

മുംബൈ മഹാനഗരം വലിയൊരു ശബ്ദസംസ്‌കാരത്തെ കൊണ്ടുനടക്കുന്ന നഗരമാണ്. അര്‍ദ്ധരാത്രിയായാലും തെരുവുകളില്‍ വലിയ വലിയ ഡോളുകള്‍ കൊട്ടിക്കൊണ്ട് ശബ്ദമുണ്ടാക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന മാറാത്ത ജനത. ഇവിടെ മുംബൈ നഗരത്തിന്റെ അടിസ്ഥാന ജനതയായ കോളികളുടെ സംഗീതത്തെ അടുത്തറിയുമ്പോള്‍ നമ്മുടെ സംഗീതത്തെക്കുറിച്ചുള്ള ചിരകാല വിശ്വാസങ്ങള്‍ തകര്‍ന്നുപോകുന്നു. ഭീകരമായ ശബ്ദത്തിലാണ് ഇവരുടെ എല്ലാ ആഘോഷങ്ങളും. ആഘോഷമെന്നാല്‍ ഇവര്‍ക്ക് ഒച്ചയാണ്. സ്വച്ഛസുന്ദരമായ കേരളത്തില്‍ നിന്നുവന്നവര്‍ക്ക് അവരുടെ സംഗീതം ഒരുപക്ഷെ ഒച്ചയായി അനുഭവപ്പെടാം. പക്ഷെ അഞ്ചൂറ് ഡെസിബലില്‍ അവരുടെ വലിയ പാട്ടുപെട്ടികള്‍ നിലവിളിക്കുന്നു അതിനു ചാരെ നിന്ന് അവര്‍ ആഹ്ലാദ നൃത്തം ചവിട്ടുന്നു! ഇവര്‍ക്ക് ഇതെങ്ങിനെ സാധിക്കുന്നു. ഇവര്‍ സംഗീതബോധമില്ലാത്തവരാണെന്നു കരുതണമൊ?
സംഗീതത്തിന്റെ നിര്‍വ്വചനങ്ങള്‍ തെറ്റിപ്പോകുന്നത് ഇവിടെയാണ്. മുംബയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പലപ്പോഴും ഞാന്‍ രാജമ്മ ടീച്ചറിനേയും അന്നത്തെ ഫിസിക്‌സ് ക്ലാസ്സും ഓര്‍ക്കാറുണ്ട്. ക്രമരഹിതമായ ശബ്ദം ഇവിടെ സംഗീതമാകുന്നു. ജീവിതത്തിന്റെ ക്രമങ്ങളില്‍ നിന്ന് ക്രമരാഹിത്യങ്ങളിലേക്ക് സ്വയം എടുത്തുചാടുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹം. ഇതേ നഗരത്തില്‍തന്നെയാണ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലങ്കുഴല്‍ വാദനംകേട്ടുകൊണ്ട് ജീവിതക്രമങ്ങളിലേക്ക് കണ്‍തുറക്കുന്ന സംഗീതപ്രേമികളുമുള്ളത്. ഈ വൈരുദ്ധ്യം എന്നെ സംബന്ധിച്ചിടത്തോളം സംഗീതത്തെ മാത്രം സംബന്ധിക്കുന്ന ഒന്നല്ല. പതിവുപോലെ ഇത് ജീവിതത്തിന്റെ സമസ്ഥഭാവങ്ങളേയും സംബന്ധിക്കുന്നതാണെന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. മുംബൈയിലെ കോളി ജനതയുടെ ശബ്ദസംസ്‌കാരവും, മൗനത്തിന്റെ അനാദിയായ അണുവില്‍ നിന്ന് ഉത്ഭവിച്ചതാണ് 'സംഗീതം' എന്നു വിശ്വസിക്കുന്ന വരിഷ്ടജനത എന്ന് സ്വയം അഭിമാനിക്കുന്നവരും മുംബൈയില്‍ ഒരുമിച്ചു ജീവിക്കുന്നു. മനുഷ്യന്റെ രണ്ടു ഭൂപടങ്ങളാണ് ഇവര്‍.
ഞാന്‍ താമസിക്കുന്ന മുംബൈയിലെ ഉപനഗരത്തിലെ തെരുവിലൂടെ ഒരു വിവാഹപ്പാര്‍ട്ടി നടന്നുനീങ്ങുന്നു. വലിയ ഡോളുകള്‍ അടിച്ച് ശബ്ദമുഖരിതമായിരുന്നു തെരുവ്. വധൂവരന്മാരുടെ തൊട്ടുമുന്‍പില്‍ കുറച്ചു സ്ത്രീകള്‍ നൃത്തം വയ്ക്കുന്നു. ഒരു കേരളീയനെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂര്‍വ്വകാഴ്ചയാണ്. സ്ത്രീകള്‍ ഏതൊരാഘോഷത്തിന്റെ പേരിലാണെങ്കിലും പൊതുനിരത്തില്‍ നൃത്തം ചെയ്തുകണ്ടിരുന്നില്ല. നൃത്തം ചെയ്യുന്നവര്‍ക്കിടയില്‍ ഞങ്ങളുടെ അയല്‍പക്കത്ത് വീട്ടുജോലികള്‍ക്കെത്തുന്ന ഒരു പാവം മൗശിയുമുണ്ടായിരുന്നു. മൂന്ന് പെണ്‍മക്കളുള്ള, നല്ലപ്രായത്തില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു സാധു സ്ത്രീ. കാഴ്ചയില്‍ ഒരു നാണം കുണുങ്ങി. അവര്‍ ആ വിവാഹ സംഘത്തില്‍ ഗംഭീരമായി നൃത്തം ചെയ്യുന്നതുകണ്ടു. ഒരു നാണമൊന്നുമില്ല... അല്ലെങ്കില്‍ത്തന്നെ ഇതില്‍ നാണക്കാനെന്തിരിക്കുന്നു! നമ്മള്‍ മലയാളികളുടെ കോംപ്ലക്‌സുകളൊക്കെ ഒരല്‍പസമയം ഉള്‍വലിഞ്ഞുപോകും. എപ്പോഴും ജീവിതത്തിന്റെ ദുരിതങ്ങളെക്കുറിച്ച് പറയുകയും കരയുകയും ചെയ്തിരുന്ന മൗശി. ഇപ്പോള്‍ കരയും എന്നൊരു പ്രതീതി അവര്‍ സംസാരിക്കുമ്പോള്‍ അതു കേള്‍ക്കുന്നവര്‍ക്കു തോന്നും. കണ്ണീരിന്റെ ചെറിയൊരു കാര്‍മേഘം അവരുടെ കണ്ണുകളില്‍ എപ്പോഴും വിങ്ങിനിന്നിരുന്നു. എത്രപെട്ടെന്നാണ് അവര്‍ മറ്റൊരു അവസ്ഥയിലേക്ക് രൂപം മാറിയത്. നല്ലതുതന്നെ... അങ്ങിനെ വേണം മനുഷ്യരായാല്‍. ഇങ്ങിനെ മാറാനുള്ള കഴിവ് എല്ലാ സമൂഹത്തിലേയും സ്ത്രീകള്‍ക്ക് ഉണ്ടെന്നു കരുതുക വയ്യ.
കേരളത്തില്‍ ഭര്‍ത്താവ് മരിച്ച ചിലസ്ത്രീകള്‍ എല്ലാത്തില്‍നിന്നും സ്വാമധേയ ഉള്‍വലിഞ്ഞു ജീവിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു ആഘോഷവേളയില്‍ അല്‍പസമയമെങ്കിലും ഇതുപോലുള്ള ഡോളുകളുടെ സംഗീതത്തില്‍ മതിമറന്ന് അവര്‍ നൃത്തം വയ്ക്കാത്തതെന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് നമുക്കു തൊട്ടുമുന്‍പിലുള്ള ജീവിതത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളെ നമ്മള്‍ നിര്‍ന്നിമേഷമായി അവഗണിക്കുന്നത്. ഇത് നമ്മുടെ സംഗീതബോധത്തിന്റെ പ്രശ്‌നമാണോ?. നമ്മുടെ സംസ്്കാരത്തിന്റെ പ്രശ്‌നമാണൊ?. സാമൂഹത്തിലെ ചില ദുര്‍നീതികള്‍ നമ്മളെ ഇങ്ങിനെ ആക്കിയതാണൊ?. ഒരുപക്ഷെ 'കുലസ്ത്രീ' കോംപ്ലക്‌സുകള്‍ ഒരു കാരണമാകാം. നമ്മുടെ സംഗീതവും ആഹ്ലാദങ്ങളും ഒരു പ്രത്യേക രീതിയില്‍ മാത്രമുള്ളതാണെന്നൊരു പൊതുബോധം നമ്മളെ ഭരിക്കുന്നുണ്ട്. ഇതിന്റെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ. ഒച്ചയും ബഹളവും ഇഷ്ടമില്ലാത്തതുകൊണ്ടും 'ഫൈന്‍ ആര്‍ട്ട്‌സ്' മാത്രമെ നമുക്കു ബോധിക്കൂ എന്നതുകൊണ്ടുമാണ് എന്ന് കരുതാന്‍ വയ്യ. നമ്മുടെ സാമൂഹ്യ രീതി നമ്മളെ ഫ്‌ലക്‌സിബില്‍ (Flexible) ആക്കുന്നില്ല എന്നതാണ് സത്യം. നമ്മള്‍ ആഹ്ലാദങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. പക്ഷെ അതിനെ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. നമ്മുടെ സംഗീതവും നൃത്തവുമൊക്കെ വെള്ളിത്തിരയില്‍ മാത്രം കണ്ട് ശാന്തിയടയുന്നു. പക്ഷെ പുതുതലമുറ ഭൂരിപക്ഷവും അങ്ങിനെയല്ല. യുവതി യുവാക്കള്‍ കുറെകൂടി സോഷ്യല്‍ ആണ്. അവര്‍ ആഹ്ലാദംവരുമ്പോള്‍ നൃത്തം ചെയ്യുന്നു. ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുന്നു. കരച്ചില്‍ വരുമ്പോള്‍ ഉള്ളിലുള്ളതെല്ലാം ഒഴുക്കിക്കളയുന്നു.

ഒച്ച സംഗീതവും, സംഗീതം ഒച്ചയുമാകുന്ന നിമിഷങ്ങളില്‍, ക്രമരഹിതമാകുന്ന സാമൂഹ്യാവസ്ഥകളില്‍, കലാപത്തിന്റെ നാളുകളില്‍, എല്ലാത്തിനും മുകളില്‍ മൗനത്തിന്റെ കാതടപ്പിക്കുന്ന ഏകാന്തതയില്‍ രാജമ്മടീച്ചര്‍ വീണ്ടും കടന്നുവരുന്നു. 'എടാ ബാക്ക് ബഞ്ചിലിരുന്ന് ഉറക്കം തൂങ്ങാതെടാ... ജീവിതമേ നീയെന്ത്?... ഉത്തരം കിട്ടിയൊ.....?' എന്ന് ടീച്ചര്‍ വിളിച്ചു ചോദിക്കുന്നു. കാതടപ്പിക്കുന്ന പെരുമ്പറകളുടെ ഒച്ചയില്‍ എന്റെ കാതുകള്‍ പ്രകമ്പനം കൊള്ളുന്നു.

വാല്‍ക്കഷ്ണം: മുംബൈയിലെ ഡോളുകളുടെ 500 ഡെസിബല്‍ ഒച്ചയില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതു കാണുമ്പോള്‍ എന്റെ ഉള്ളിലെ ടിപ്പിക്കല്‍ മലയാളിക്ക് ഇപ്പോഴും ദഹിക്കുന്നില്ല. അപ്പോള്‍ ബിസ്മില്ലാ ഖാനെക്കുറിച്ചും ഹരിപ്രസാദ് ചൗരസ്യക്കുറിച്ചുമൊക്കെ പറഞ്ഞ് തര്‍ക്കിക്കും. നിങ്ങള്‍ മഹാരാഷ്ട്രക്കാര്‍ക്ക് സംഗീതബോധമില്ലെന്ന് തര്‍ക്കിച്ചു ജയിക്കാനാണ് ശ്രമം. അതിനു ശേഷം 'പ്രമമെന്നാല്‍ എന്താണുപെണ്ണെ...' എന്ന പാട്ടുവെച്ച് മുറിയടച്ചിരുന്ന് നൃത്തം ചെയ്യും. ഉള്ളില്‍ ഒച്ചയും പുറത്ത് സംഗീതത്തിന്റെ മേമ്പൊടിയുമായി നമ്മളിങ്ങനെ ജീവിതത്തിന്റെ ആഹ്ലാദങ്ങളെ കൊന്നുകളയുന്നു. നമ്മള്‍ ടിപ്പിക്കല്‍ മലയാളികള്‍തന്നെ....

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.