ആഴ്ചപ്പാങ്ങ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആഴ്ചപ്പാങ്ങ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജനുവരി 29, ബുധനാഴ്‌ച

മേഘങ്ങളില്‍ നട്ടുപിടിപ്പിച്ച മഴകള്‍...



ആഴ്ച്ചപ്പാങ്ങ്-10


മരക്കവിതകള്‍, പുഴക്കവിതകള്‍, കാട്ടുകവിതകള്‍, ജലക്കവിതകള്‍ അങ്ങിനെ എന്തുമാത്രം കവിതകള്‍ പുതുകവിതയില്‍ ഉണ്ടാകുന്നു. എല്ലാം അതുതാനല്ലയോ ഇത് എന്ന പരുവത്തില്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. പാരിസ്ഥിതിക ബോധം അത്യാവശ്യമാണ് ഒരു കവിക്ക്. ഒരു കൂട്ടം കവികളെങ്കിലും അഭിരമിക്കുന്ന പരിസ്ഥിതി കവിതയിലെ Green Aesthetisc ല്‍ ആണ്. ഭാഷയില്‍തന്നെ ഒരു വലിയ പരിസ്ഥിതിയുണ്ട്. പുഴയും മലയും പൂവും കായും വന്മരങ്ങളും  പക്ഷികളുമൊക്കെ പലതരം ബിംബങ്ങളായി ഭാഷയില്‍, അനുവാചക ബോധങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള പാരിസ്ഥിതിയെ കാണാതെതന്നെ ഒരു പാരിസ്ഥിതിക അവബോധമില്ലാതെതന്നെ ഒരു Green peotry എഴുതാന്‍ കഴിയുമെന്നായിരിക്കുന്നു. അയ്യപ്പണിക്കരുടെ കാടും, സുഗതകുമാരിയുടെ നാടും, മോഹനകൃഷ്ണന്റെ മഴയും, ടോണിയുടെ മരവും, എസ് ജോസഫിന്റെ മലയുമൊക്കെ ഉത്പാദിപ്പിക്കുന്ന ഒരു പരിസ്ഥിതി-വായനയുടെ ഹാംഗോവര്‍-പച്ചവറ്റാത്ത സ്വപ്‌നങ്ങള്‍-വാക്കുകള്‍-അനുരണനങ്ങള്‍. കാടുകാണാക്കവിതകള്‍ എഴുതാന്‍ യുവകവികള്‍ക്ക് പ്രചോദനമാകുന്നു.


പുരുഷന്മാര്‍ എന്ന കെണിപ്പക്ഷികള്‍
ഈയിടെയായി ഫെമിനിസ്റ്റുകളെ കാണുമ്പോള്‍ അയാള്‍ക്ക് രതിമൂര്‍ച്ചയുണ്ടാകുന്നു. ഫെമിനിസ്റ്റുകഥകള്‍ മാത്രം തിരഞ്ഞുപിടിച്ചു വായിക്കുന്നു. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ കാണാനിഷ്ടപ്പെടുന്നു. ഭാര്യയെക്കൂടി ഇതൊക്കെ വായിക്കാനും കാണാനും നിര്‍ബന്ധിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അയാള്‍ വാചാലനാവുന്നു. രണ്ടു ഫെമിനിസ്റ്റുകളെ വീട്ടില്‍ വിളിച്ച് തന്റെ ഭാര്യയോടൊപ്പം നാലൊ അഞ്ചൊ ദിവസം താമസിപ്പിച്ചാലെന്തെന്ന് അയാള്‍ ചിന്തിക്കുന്നു. കാരണം മറ്റൊന്നുല്ല...., ഭാര്യ എപ്പോഴും പരിഭവവും കണ്ണീരുംകൊണ്ട് അയാളെ നനയ്ക്കുന്നു. അവള്‍ എപ്പോഴും ശരീരത്തിന്റെ പരിമിതിയെക്കുറിച്ചും സ്ത്രീയുടെ ജന്മവിധിയെക്കുറിച്ചും ബലഹീനതയെക്കുറിച്ചും സംസാരിക്കുന്നു. മാസമുറയില്‍ ഉണ്ടാകുന്ന വയറ്റുവേദനയെക്കുറിച്ചു പറയുന്നു. അയാള്‍ക്ക് ദേഷ്യം വന്നാല്‍ ഒന്ന് പിണങ്ങാനുള്ള സ്വാതന്ത്ര്യമില്ല.
'എയ്.... എന്തിനാ പിണങ്ങണേ.. പിണങ്ങിയാല്‍ എനിക്ക് താങ്ങാനാവില്ല... ഞാന്‍ കരഞ്ഞ് കരഞ്ഞ് മരിക്കും' അവള്‍ ചിറാപുഞ്ചിയാകുന്നു.
ഒന്നുപിണങ്ങുമ്പോഴേക്കും അവള്‍ വാടിയ മുല്ലപ്പൂപോലെയാവുന്നു.
ക്ഷമകെടുന്ന നേരത്ത് ഒന്ന് ചീത്ത വിളിച്ചാല്‍ കണ്ണീര്‍ പുഴയില്‍ അയാളെ മുക്കിക്കൊല്ലുന്നു.
'ഇതെന്തൊരു കെണിയാണ്. ഇതെന്തൊരു പീഢനമാണ്' അയാള്‍ കരയുന്നു.
ഒഴുകുന്ന കണ്ണീരുപോലെ ചലനാത്മകമാണ് അവളുടെ പരിഭവങ്ങള്‍. കണ്ണുതുറുപ്പിച്ച് രൂക്ഷമായൊന്നുനോക്കിയാല്‍ അവള്‍ കരയും, സ്‌നേഹം വന്നാലും സന്തോഷം വന്നാലും അവള്‍ കരയും. എപ്പോഴും ഗതകാല ഓര്‍മ്മകളെ അവള്‍ കണ്ണിരൊഴിച്ച് നനക്കും.അബോധമായി കുളിമുറിയില്‍ മറന്നുവയ്ക്കുന്ന തീണ്ടാരിത്തുണിപോലെയാണ് അവളുടെ ജീവിതരേഖകള്‍. തൊട്ടതിനും പിടിച്ചതിനും നിര്‍ത്താതെ തുള്ളിവീഴ്ത്തുന്ന വര്‍ഷകാലത്തെ പവിഴമുല്ല മരമാണവള്‍. നനഞ്ഞുകുതിര്‍ന്ന പവിഴമുല്ലകള്‍ അയാളുടെ വഴിനീളെ ചിതറിക്കിടക്കുന്നു. ഒരുപൂവിലെങ്കിലും ചവിട്ടാതെ ആയാള്‍ക്ക്‌ കടന്നുപോകാന്‍ സാധ്യമല്ലാതായിരിക്കുന്നു. അവളുടെ കണ്ണീര്‍ മഴയില്‍ നനഞ്ഞ് നനഞ്ഞ് അയാള്‍ക്കിപ്പോള്‍ വിട്ടുമാറാത്ത ജലദോഷമായി.


ഹോ ഇതെന്തൊരു കെണിയാണ്. ഈ നാട്ടില്‍ സാറാജോസഫും, അജിതയും, ഗീതയും, വനിതാ കമ്മീഷനും ഒരു കോപ്പും ഒണ്ടാക്കിയിട്ടില്ല. ഇവിടെ ആത്മാര്‍ത്ഥതയുള്ള ഫെമിനിസ്റ്റുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പുരുഷന്‍മാര്‍ ഇങ്ങിനെ കെണിപക്ഷികളാവുമായിരുന്നില്ല. ഇനിമുതല്‍ വിവാഹ പരസ്യങ്ങളില്‍ 'അഞ്ചടി ഉയരം, വെളുത്ത നിറം, സുന്ദരിയും ഫെമിനിസ്റ്റുമായ യുവതിക്ക് വരന്മാരെ ആവശ്യമുണ്ട്'എന്ന് കൊടുക്കണം. അപ്പോള്‍ അബലയായ ഈ ജനുസ്സിനെ വെറെ തിരിച്ചറിയാമല്ലോ... വരാന്‍പോകുന്നത് കെണിയാണൊ ഫെമിനിസ്റ്റാണൊ എന്ന് തിരിച്ചറിയാനുള്ള മിനിമം സ്വാതന്ത്ര്യം ഒരു പുരുഷനില്ലേ... പറയൂ...?
ടിയാനെ നോക്കി ആരും മെയില്‍ ഷോവനിസ്റ്റ് എന്ന് വിളിക്കല്ലെ. മനസ്സില്‍ അടക്കിപ്പിടിച്ച സങ്കടങ്ങള്‍ അയാള്‍ വെളിപ്പെടുത്തിയെന്നെയുള്ളു.


ശോഭന
നാട്ടില്‍ കൈച്ചില്ലകള്‍ അധികമില്ലാത്ത ഒരു കൊന്നമരമുണ്ട്. അതുകൊണ്ടുതന്നെ അതില്‍ കയറി പൂപ്പറിക്കുക എളുപ്പമല്ല. വലിയ ഉയരംവരെ ഒറ്റത്തടിയാണ്. മുകളില്‍ ധാരാളം ചില്ലകളുണ്ട്. മേടമാസത്തില്‍ ആ ചില്ലകളില്‍ കൊന്നകള്‍ വിരിയുന്നു. ഒരാള്‍ക്കും ഒരു പൂപോലും പറിക്കാനാകാത്ത ഉയരത്തില്‍ പൊന്നിന്റെ വര്‍ണ്ണ ശോഭയുമായി പാടത്തിനു നടുവില്‍ നില്‍ക്കുന്ന ആ കൊന്നമരം എന്നെ കൊതിപ്പിച്ചു. ഒരു നര്‍ത്തകിയെപ്പോലെ വശ്യമുദ്രയുമായി ഒറ്റമരമായി അത് നിന്നു. ദൂരെനിന്ന് നോക്കുമ്പോള്‍ നര്‍ത്തകിയും അഭിനേത്രിയുമായ ശോഭനയെപ്പോലെ തോന്നും. പൊന്നുപോലൊരു പെണ്ണ്. എന്റെ ഹൃദയത്തില്‍ പൂത്തുനില്‍ക്കുന്ന കാമനകളുടെ മുഖത്തുനോക്കി ആ മരം ശോഭനയെപ്പോലെ ഇടത്തുന്നിന്ന് വലത്തോട്ട് നീണ്ടു നീണ്ടുപോകുന്ന പുഞ്ചിരിയുടെ വെള്ളിവാള്‍ മിന്നിക്കും. ആ മിന്നലില്‍ എന്റെ ശരീരത്തിലൂടെ ഒരു വിദ്യുത് പ്രവാഹമുണ്ടാകുന്നു. ഞാന്‍ ആ മരത്തിലേക്ക് വലിഞ്ഞു കയറും. പാതിവഴിയെത്തുമ്പോള്‍ മിനുസമുള്ള തായ്ത്തടിയില്‍ അള്ളിപ്പിടിക്കാനാകാതെ ഞാന്‍ ഉരുതി വീഴും. വീണ്ടും വീണ്ടും കയറും താഴേക്കു തന്നെ ഉരുതി വീഴും. വിഷുക്കണിക്ക് ഒരു പൂക്കുലപോലും കൊടുക്കാതെ മേടം വിടപറയുമ്പോള്‍ പൂക്കള്‍ കൊഴിഞ്ഞുപോകും. ആര്‍ക്കുമില്ലാതെ വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന കൊന്നമരത്തെ നോക്കി എന്റെ കൗമാരം നിശ്ശബ്ദമായി കരയും. ശോഭന എനിക്ക് കൈയെത്താ ദൂരത്തെ കൊന്നപ്പൂക്കളാണ്. മുകളില്‍ മാത്രം ചില്ലകളുള്ള നീണ്ടു കൊലുന്നനെയുള്ള ഒരു കൊന്നപ്പൂമരം.

മുംബൈയിലെ ചെറുകഥയുടെ 'കുല'പതികള്‍
മുംബൈയിലെ മഹാന്മാരായ കഥാകൃത്തുക്കളെ ആരും ദയവുചെയ്ത് വിമര്‍ശിക്കരുത്. അവര്‍ അസ്വസ്ഥരാണ്. അവരും ഈ ലോകത്തിനുവേണ്ടിയാണ് എഴുതുന്നത്. എന്നിട്ടും ലോകത്തിന്റെ സൗന്ദര്യബോധമൊ വ്യവസ്ഥിതിയൊ മാറുന്നില്ല എന്ന് പരിതപിക്കുകയാണവര്‍. ഈയിടെ വി.ആര്‍.സുധീഷ് എന്നൊരു പീക്കിരി കഥാകൃത്ത് മുംബൈയില്‍ നടന്ന ഒരു ചെറുകഥാ ശില്‍പശാലയില്‍ പ്രസംഗിക്കുകയുണ്ടായി. രചനാപരമായി വലിയ ഔന്നിത്യം പ്രകടിപ്പിക്കാത്ത ഇവരുടെ കഥകള്‍ 50 വര്‍ഷം പിന്നിലുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു!. പരിപാടിയുടെ തലേദിവസം മുതല്‍ സംഘാടകര്‍ ഈ കഥാകൃത്തിന് മദ്യമൊഴിച്ചുകൊടുത്ത് കൈകഴച്ചുകൊണ്ടിരിക്കുകയായിരുന്നു. അടിച്ചു പൂസായ വി.ആര്‍.സുധീഷ് ഒരു കഥയും കേള്‍ക്കാതെയാണ് ഇങ്ങിനെയൊരു അഭിപ്രായം പറഞ്ഞത് എന്ന് പറഞ്ഞ് നമ്മുടെ മുബൈ കഥാകൃത്തുക്കള്‍ മുഷ്ടിചുരുട്ടി വി.ആര്‍.സുധീഷിനുനേരെ ചീറിയടുത്തു. 'ലേലു അല്ലു... ലേലു അല്ലൂ... അഴിച്ചുവിട്....' എന്ന് ഉറക്കെ സുധീഷ് കരഞ്ഞു.
'കാരണമ്മാര്‍ ചെയ്ത സുകൃതം ഒന്നുകൊണ്ടുമാത്രമാണ് അദ്ദേഹം ചുള്ളിയൊടിയാതെ ജീവനുംകൊണ്ട് രക്ഷപ്പെട്ടത്' എന്നാണ് കഥകളെഴുതി കഥകളെഴുതി സിക്‌സ്പാക്ക് മസിലുള്ള ഒരു മുംബൈ കഥാകൃത്ത് പറഞ്ഞത്.

പണ്ടൊരിക്കല്‍ ഇതുപോലൊരു കഥാശില്‍പ്പശാലയില്‍ പന്ത്രണ്ടോളം കഥകള്‍ അവതരിപ്പിക്കപ്പെട്ടതിനുശേഷം ചര്‍ച്ച ഉദ്ഘാടനം ചെയ്യാനുള്ള ദൗര്‍ഭാഗ്യം എനിക്കുണ്ടായി. അന്ന് ഞാന്‍ മദ്യപിച്ചിരുന്നില്ല. ഞാനൊരു പീക്കിരി 'കപി' മാത്രം ആയതുകൊണ്ടാവാം എനിക്ക് വലിയ പരിഗണനയൊന്നും കിട്ടിയില്ല. ഹോ.. അതിന്റെയൊന്നും അവശ്യവുമില്ലതാനും. സംഘാടകര്‍ സുധീഷിനെപ്പോലെയുള്ള ബ്ലാക്ക് ബെല്‍ട്ട് എടുത്തവരെമാത്രമെ മദ്യസേവയ്ക്ക് ക്ഷണിക്കു. ഉള്ളതു പറയാമല്ലൊ സുധീഷ് വളരെ ബുദ്ധിമാനാണ്. അദ്ദേഹം ഒരു കഥപോലും കേട്ടില്ല. കേട്ടിരുന്നേല്‍ അദ്ദേഹത്തെ ആമ്പുലന്‍സില്‍ കേരളത്തിലേക്ക് എമ്പാം ചെയ്ത് വിടേണ്ടി വന്നേനെ. എന്നാല്‍ ഞാന്‍ ഒരു കഥപോലും വിടാതെ, ഒരു വാക്കുപോലും വിടാതെ സൗമ്യമായി മുഴുവന്‍ കഥയും കേട്ടു. അവതരിപ്പിക്കപ്പെട്ട എല്ലാകഥകളെക്കുറിച്ചും എന്റെ അഭിപ്രായം പറഞ്ഞു. എന്റെ അഭിപ്രായം എന്റേതുമാത്രമാണ്. നല്ലത്, ചീത്ത എന്നൊക്കെ വേര്‍തിരിക്കുന്നത് ഒരു വിമര്‍ശകന്റെ പണിയല്ല. തരം തിരിക്കുന്നത് വിമര്‍ശനം അല്ല. അത്് ഒരു ഫ്യൂഡല്‍ മാനസികാവസ്ഥയുടെ ഉത്പന്നമാണ്. എന്റെ അറിവിന്റേയും സംവേദനക്ഷമതയുടേയും പരിമിതിയില്‍ ഒതുങ്ങിനിന്നുകൊണ്ട് കഥകളെ ഞാന്‍ 'വിലയിരുത്തി' സംസാരിച്ചു. മുംബൈയിലെ ചില തലമുതിര്‍ന്ന കഥാകൃത്തുക്കളെ ഞാന്‍ ഒന്ന് 'ഇരുത്തി' എന്ന ആരോപണം അപ്പോള്‍ത്തന്നെ ഉയര്‍ന്നു. കാരണമ്മാര്‍ ചെയ്ത പുണ്യംകൊണ്ട്‌ എനിക്ക് അന്ന് അടികിട്ടിയില്ല. ഒളിഞ്ഞും തെളിഞ്ഞും എന്നെ പുലയാട്ടു വിളിക്കുന്നത് പിന്നീട് ഞാന്‍ കണ്ടു (എന്തിന് അടുത്തകാലത്ത് ഊമക്കത്തുവരെ കിട്ടി!). എനിക്ക് വാശിയായി. അന്ന് ഞാന്‍ അവിടെ നടത്തിയ വിലയിരുത്തലുകളെ ക്രോഡീകരിച്ച് 'മുംബൈ; ചെറുകഥയുടെ ശവപ്പറമ്പ്'' എന്നൊരു ലേഖനമെഴുതി ഇവിടെ പ്രചാരത്തിലുള്ള ഒരു ടാബ്ലോയ്ഡില്‍ പ്രസിദ്ധീകരിച്ചു. ഇതല്‍പം കടന്നുപോയില്ലേ എന്നായി എന്റെ ചില അഭ്യുദയ കാംക്ഷികള്‍. കഥകളെക്കുറിച്ച് സത്യസന്ധമായി ഒരു വിലയിരുത്തല്‍ നടത്തുന്നതില്‍ പേടിക്കാനെന്തുള്ളു. അത് എന്റെ അവകാശവുമാണ്. ഇതെന്താ വെള്ളരിക്കാപ്പട്ടണമൊ.... എന്ന് ഞാന്‍.
എന്നെ പുലയാട്ടു വിളിച്ചുകൊണ്ട് മുംബൈയിലെ ഒരു തലനരച്ച കഥാകൃത്ത് എഴുതിയ ഒരു കത്ത് ഇതേ ടാബ്ലോയിഡില്‍ പിന്നീട് പ്രസിദ്ധീകരിച്ചു വന്നു. എനിക്ക് ഗുഹ്യരോഗവും എയിഡ്‌സും ഗൊണേറിയയുമൊക്കെയുള്ളതുകൊണ്ടാണ് തന്റെ കഥകളുടെ നന്മകാണാതെ പോയത്... ഇന്നലത്തെ മഴയില്‍ പൊടിച്ച വിത്താണ് നീ... ഞാനൊക്കെ മുംബൈയിലെ സാഹിത്യത്തില്‍ മുങ്ങിപ്പൊങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി എന്നൊക്കെയായി....
പിന്നീട് രണ്ടുവര്‍ഷത്തിനു ശേഷം കഴിഞ്ഞമാസം ഇതേ കഥാകൃത്തിനെ നേരിട്ടു കണ്ടപ്പോള്‍ കഴിഞ്ഞ മാസം മുംബൈയില്‍ അരങ്ങേറിയ ചെറുകഥാ ശില്‍പശാലയേയും വി.ആര്‍.സുധീഷിന്റെ പ്രസ്ഥാവനയേയും കുറിച്ച് അദ്ദേഹം പറഞ്ഞു.
'ഞങ്ങളവതരിപ്പിച്ച ഒരു കഥപോലും കേള്‍ക്കാതെ മദ്യത്തില്‍ മദോന്മത്തനായി മുംബൈക്കാരുടെ കഥകളെ 50 വര്‍ഷം പിന്നോട്ടടിപ്പിച്ച ആ ഡാഷ് മോനെ വെറുതെവിട്ടത് ഞങ്ങള്‍ കാണിച്ച ദയയാണ്' എന്ന് പറഞ്ഞു. ഞാന്‍ തലയാട്ടി... 'ഹൂം... ഒരു കഥപോലും മര്യാദയ്ക്ക് കേള്‍ക്കാതെ മുഴുവന്‍ കഥകളെക്കുറിച്ച് അടിച്ചാക്ഷേപിക്കുകയൊ....? അതും ഒരു പൊതു പരിപാടിയില്‍ മദ്യപിച്ച് ലക്കു ലഗാനുവമില്ലാതേ...! എന്താ... ല്ലേ...' ഞാനിതു പറഞ്ഞപ്പോള്‍ നമ്മുടെ മുംബൈ കഥകളുടെ 'കുല'പതിയുടെ മുഖം പ്രസന്നമായി. അടുത്ത നിമിഷം ഞാന്‍ വേറൊന്നുകൂടി പറഞ്ഞു 'ഒറ്റത്തുള്ളി മദ്യം സേവിക്കാതെ പണ്ടൊരിക്കല്‍ ഇതുപോലുള്ള ഒരു സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ കഥകളെക്കുറിച്ചും സത്യസന്ധമായി മറുപടിപറഞ്ഞ എന്നെപ്പോലും നിങ്ങള്‍ വെറുതെ വിട്ടിട്ടില്ല. പിന്നെയാണ് മദ്യപിച്ച് നാലുകാലില്‍ നില്‍ക്കുന്ന വി. ആര്‍. സുധീഷ്!.
സുധീഷ് വലിയൊരു കഥാകൃത്താണ്. അറിയപ്പെടുന്ന എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ദേഹോപദ്രവം ചെയ്യാതെ വിടാനുള്ള സന്മനസ്സ് നിങ്ങള്‍ കാണിച്ചു. നിങ്ങളുടെ മഹാമനസ്‌കത...! വാഴത്തപ്പെടേണ്ടതാണ്. എന്തിന് നിങ്ങളുടെ കഥകളെ വിമര്‍ശിച്ച വെറും പീക്കിരിപയ്യനായ എന്നെപ്പോലും നിങ്ങള്‍ വെറുതെവിട്ടു!. വെറും ചില ചെറിയ പുലയാട്ടുവിളിയില്‍ ശക്ഷ പരിമിതപ്പെടുത്തി...
നിങ്ങള്‍ കരുണയുള്ളവരാണ്..! പുലയാട്ടുവിളി നിങ്ങളുടെ സാഹിത്യത്തില്‍ പതിവുള്ളതല്ലെ... ? അതുകൊണ്ട് അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല ട്ടോ... എന്തു പുലയാട്ട് എഴുതിക്കൊടുത്താലും മുംബൈയില്‍ പ്രസിദ്ധീകരിക്കാന്‍ ആളുണ്ട്. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ നമ്മുടെ കഥയുടെ കുലപതി നിശ്ശബ്ദനായി.

എന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേറൊരു യുവകഥാകൃത്ത് ഒരു ഡമ്മി ലേഖകനെ സ്വയം സൃഷ്ടിച്ച് അഭിമുഖ സ്വയംഭോഗം നടത്തി. കഥയെ വിമര്‍ശിച്ചതിന് എന്നെ 'സന്തോഷ് പണ്ടിറ്റ്' എന്നു ഒരു അപരനാമധേയം നടത്തിക്കൊണ്ട് തന്റെ രോക്ഷത്തിന്റെ വിഷരേതസ്സിനെ സ്ഖലിപ്പിച്ചെടുത്തു. അവിടെ അവതരിപ്പിക്കപ്പെട്ടതില്‍ തമ്മില്‍ഭേദപ്പെട്ട കഥ ഇദ്ദേഹത്തിന്റേതായിരുന്നു. നല്ല കഥകള്‍ഒരുപാട് ഇദ്ദേഹം എഴുതിയിട്ടുണ്ട്. പക്ഷെ സഹിഷ്ണുത മരുന്നിനുപോലുമില്ല. അഭിനന്ദനത്തിന്റെ വാഴക്കുലമാത്രം കാണിക്കയായി കണ്ടിട്ടുള്ള രാജവംശത്തില്‍ നിന്നുള്ള ആളായതുകൊണ്ട് 'കൊല' ഇഷ്ടാണ്... 'കുല' ചെയ്യാന്‍ വന്നപ്പോള്‍ വിരണ്ടുപോയി... വീട്ടില്‍ ചെന്ന് കണ്ണാടി നോക്കി കത്തിയും താടിയും കളിച്ചു. മറ്റെ 'കുല'പതിയെക്കാള്‍ എന്നെ വിഷമിപ്പിച്ചത് ഈ യുവകഥാകൃത്തിന്റെ ഈ അസഹിഷ്ണുതയാണ്. ഞാന്‍ പറഞ്ഞത് എന്റെമാത്രം അഭിപ്രായമാണ്. കഥയെ നല്ലത് പറഞ്ഞ് നന്നാക്കാനൊ ചീത്തവിളിച്ചു ചീത്തയാക്കാനൊ ഒരു വിമര്‍ശകനും കഴിയില്ല.
ഓരോ എഴുത്തും സമൂഹത്തിലേക്കുള്ള ഓരോ ഇടപെടലാണ്. സര്‍ഗ്ഗാത്മക സഹവര്‍ത്തിത്വമാണ്. ലാവണ്യശാസ്ത്രങ്ങളെ ഉള്‍ക്കൊണ്ടും സര്‍ഗ്ഗാത്മകമായി പരിഷ്‌ക്കരിച്ചും ഉടച്ചുവാര്‍ത്തും പുലരുന്ന സാഹിതീയ ജീവിതം വിമര്‍ശനങ്ങളും പ്രതിവിമര്‍ശനങ്ങളുമടങ്ങുന്നതാണ്. നല്ലൊരു സഹജാവബോധത്തില്‍ നിന്നാണ് നല്ലൊരു സാഹിത്യ സംസ്‌കാരം ഉണ്ടാകുന്നത്.

അഷിത
അഷിതയുടെ 'ചിത്രശലഭങ്ങള്‍ക്ക് ഒരുമ്മ' (മാധ്യമം വാരിക) നോവിന്റെ, ആധിയുടെ, നനഞ്ഞ സ്പര്‍ശമാകുന്നു. കൂടുവിട്ടു പറന്നുപോകുന്ന ശലഭജന്മങ്ങളാകുന്ന പെണ്‍കുട്ടികളെക്കുറിച്ച് ആദിപ്പെടുത്തുന്ന ഓര്‍മ്മപ്പെടുത്തലാവുന്നുണ്ട് അഷിതയുടെ ഈ ചെറുകഥ.

സി.എസ്.ചന്ദ്രിക
സി.എസ്. ചന്ദ്രികയുടെ പാല്‍ക്കൂണ്‍ (കഥ, മാതൃഭൂമി, ലക്കം 43) വേറിട്ടൊരു ശ്രമമാണ്. കുടപിച്ചുനില്‍ക്കുന്ന വെളുത്ത വിവിധമായ കൂണുകള്‍ പെണ്‍ജീവിതത്തിന്റെ വിവിധ മുദ്രകളാവുകയാണ്‌ ഈ കഥയില്‍. അടച്ചുറപ്പില്ലാതെ ആവിഷ്‌ക്കരണ ത്വരയില്ലാതെ പരത്തിപ്പറഞ്ഞുപോകുന്ന ഒരു കഥയാണിത്. അതുകൊണ്ടുതന്നെ നല്ലൊരു കഥയനുഭവം സമ്മാനിക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നില്ല.

ധന്യാ രാജ്
കൊന്നുതിന്നാനായി കോഴികളെ നമ്മള്‍ വളര്‍ത്തുന്നു. നല്ല കഴുത്തു നീളവും ഊര്‍ജ്ജവും ഓജസ്സുമുള്ള കോഴികളെ ഓരോ ആഘോഷങ്ങളിലും പിടിച്ച് തിന്നുന്നു. ധന്യാരാജ് അതുപോലെയാണ്. ഈ കഥാകാരിയുടെ ഉച്ചഭ്രാന്തുകള്‍ സൃഷ്ടിക്കുന്ന ബ്രോയിലര്‍ കോഴികളിലൊന്നിനെ മാതൃഭൂമിയുടെ കടയില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്നു. 'അധോലകങ്ങള്‍' എന്ന കഥയില്‍ (മാതൃഭൂമി ലക്കം 12) തന്റെ സ്വന്തം കഥാപാത്രമായ സേല്‍സ് ഗേളിനെ പിടിച്ചു തിന്നുന്നു. കെ. ഷിരിഫ് മൂന്ന് ചിത്രങ്ങള്‍ വരച്ചിട്ടും മുഖ്യ കഥാപാത്രമായ ജാനകിയുടെ മുഖത്തെ മൂപ്പര്‍ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മുഖമില്ലാത്ത.. എന്തിന് ഒരു ഉടല്‍പോലുമില്ലാത്ത ബോഗസ് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന എഴുത്തുകാരിയുടെ 'മൊഗം' അറ്റ്‌ലീസ്റ്റ് ഒന്ന് പ്രിന്റ് ചെയ്യണം. ഒന്നു കണ്ടിരിക്കാന്‍ മാത്രം. ഇനി എവിടെയെങ്കിലും വെച്ച് കണ്ടാല്‍ ഓടാല്ലോ…


ലേഡീസ് ഓണ്‍ളി അവതാരിക...
രശ്മി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണന്‍ തന്റെ ആത്കഥാംശമുള്ള ഒരു നോവല്‍ രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. ബിജുവിന്റെ നോവല്‍ പൂര്‍ത്തിയാകുന്നതോടെ ടയറുപൊട്ടിക്കിടക്കുന്ന മലയാള നോവല്‍ സാഹിത്യത്തിന് ഒരു നവജീവന്‍ ഉണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അഥവാ നോവല്‍ കേമമാണെങ്കിലും ഇവിടെ ആരെങ്കിലും ഒരു അവതാരികയെഴുതിക്കൊടുത്ത് സഹായിക്കും എന്നു കരുതേണ്ട്തില്ല. പക്ഷെ നോവലെഴുതുന്നത് സരിതാ നായരൊ വല്ലോം ആയിരുന്നെങ്കില്‍ ഇവിടെ അവതാരികയെഴുത്തു തൊഴിലാളികള്‍ അവര്‍ക്കുവേണ്ടി എഴുതാന്‍ വരിനിന്നേനെ... അടുത്തിടെ ഒരു പുസ്തകത്തിന് അവതാരിക ചോദിച്ച് ഒരു പ്രശസ്ത കവിയുടെ അടുത്തു ചെന്നപ്പോള്‍, 'നാല്‍പ്പതും അമ്പതും പുസ്തകങ്ങള്‍ കെട്ടിക്കിടക്കുകയാണെന്നൊക്കെ' പള്ളുപറഞ്ഞ ഒരെഴുത്തുകാരന്‍ ഇന്നലെയെഴുതിക്കൊണ്ടുവന്ന പല സുന്ദരി-പെണ്‍പുസ്തകങ്ങള്‍ക്കൊക്കെ അവതാരികയെഴുതി ചൂടാറാതെ പ്രസിദ്ധീകരിക്കാന്‍ കൊടുത്തതുകണ്ടു. പെണ്ണുങ്ങള്‍ക്കുമാത്രം അവതരികയെഴുതിക്കൊടുക്കാന്‍ പ്രത്യേകം സമയംകണ്ടെത്തുന്ന ആ എഴുത്തുകാരന്റെ അക്ഷരകാമം പ്രശംസനീയം തന്നെ...? സരിതാ നായര്‍ ഒരു നോവല്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടൊ എന്നറിയില്ല.. അഥവാ എഴുതുന്നുണ്ടെങ്കില്‍ ഒരു അവതാരികയ്ക്കുവേണ്ടി കാത്തിരുന്നു മുഷിയേണ്ടി വരില്ല. എഴുതുന്തോറും അവസരത്തിനൊത്ത് ചുരുങ്ങിപ്പോകുന്ന സരിതയുടെ 24 പേജുള്ള മൊഴിപോലെ എഴുതാന്‍പോകുന്ന നോവലും ലോപിച്ചു ലോപിച്ചുപോകുമെന്നുള്ളതുകൊണ്ട്‌ അടുത്തകാലത്തൊന്നും അവതാരികയെഴുത്തു തൊഴിലാളികള്‍ക്ക് ചാന്‍സ് ഒത്തുകിട്ടുമെന്ന് എനിക്കു തോന്നുന്നില്ല.



ചോദ്യം ഉത്തരം
ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം?
ആനന്ദിന്റെ സ്ഥാനം തെറ്റിയ വസ്തു. 1929-ലെ അമേരിക്കയിലെ മാന്ദ്യവും പാരിസ്ഥിതിക പ്രശ്‌നങ്ങളും പുതിയൊരു പാരിസ്ഥിതിക അവബോധത്തിന്റെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു പുസ്തകമാണത്. പൊടിക്കാറ്റ് (dust bowl) ഇതില്‍ വലിയ പ്രകൃതി ദുരന്തത്തിന്റെ ഭീകര മുഖമായി എടുത്തു കാണിക്കുന്നു. ഏതാനും വ്യാപാരികളുടെ ലാഭത്തിനുവേണ്ടി സമൃദ്ധമായിരുന്ന കൃഷിസ്ഥലങ്ങളേയും ജൈവ ജീവിതങ്ങളേയും നാടുകടത്തിയതിന്റെ ഫലമായാണ് അമേരിക്കയില്‍ മുപ്പതുകളില്‍ വീശിയടിച്ച പൊടുക്കാറ്റുണ്ടായത്.
പുതിയൊരു വീക്ഷണകോണിലൂടെ വേറിട്ടൊരു പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്ന ഒരു പുസ്തകമാണിത്. പറയുന്നത് ചരിത്രമാണെങ്കിലും പുതിയൊരു ഹിസ്റ്റീരിയൊഗ്രഫി ഈ പുസ്തകത്തിന്റെ ഊര്‍ജ്ജമാകുന്നു. ആനന്ദ് ഏതൊരു കാര്യം പറയുമ്പോഴും; അത് ചരിത്രമായിക്കോട്ടെ ഏതെടുത്താലും പത്തുരൂപയ്ക്കുകിട്ടുന്ന ഒരു 'സീതാസാദ' ഐറ്റമായിക്കോട്ടെ ആനന്ദ് അതില്‍ സ്വന്തം മുദ്ര പിതിപ്പിച്ചിരിക്കും. ഈ പുസ്തകവും മറ്റൊന്നല്ല. ചിലപ്പോഴൊക്കെ വായനക്കാര്‍ക്ക് ഇത് വിരക്തിയുണ്ടാക്കുന്നുണ്ട്. ലളിതമായതിനെ സങ്കീര്‍ണ്ണമാക്കിയിട്ട് എഴുത്തുകാരനൊ വാനക്കാരനൊ യാതൊരു ഗുണവും ഇല്ല.


ഈ ആനന്ദിന് കാര്യമായ വല്ല തകരാറുമുണ്ടൊ?
അദ്ദേഹം കേരളത്തിലെ വീട്ടമ്മമാര്‍ വനിതാ മാഗസിനുകളില്‍ എഴുതുന്ന റസിപ്പികള്‍ വായിക്കണം. എത്ര സുതാര്യമാണത്. പച്ചവെള്ളം ചൂടാക്കുന്നതിന്റെ റസിപ്പി ആനന്ദാണ് എഴുതുന്നതെങ്കില്‍ അദ്ദേഹത്തിന്റെ സൂക്ഷ്മ ദാര്‍ശനിക വിലാസംകൊണ്ട് നൂറ് പേജിന്റെ ഒരു പുസ്തകത്തിലേക്കുള്ള ഒരു വിലയ പ്രസാധക സാധ്യതയായി നമ്മുടെ പച്ചവെള്ളം ചൂടാക്കുന്ന വിഷയം മാറും. തിളയ്ക്കുന്ന ജലം, തീ, പ്രവര്‍ത്തനം, തിളയ്ക്കുമ്പോള്‍ വരുന്ന ജലമാറ്റം, സാന്ദ്രത, തീയുടെ വൈവിധ്യങ്ങള്‍ക്കനുസരിച്ച് തിളയില്‍ വരുന്ന മാറ്റങ്ങള്‍.... എല്ലാം അതി തീക്ഷ്ണമായ മൗലികതയിലൂടെ... അടച്ചുറപ്പുള്ള ഭാഷയിലൂടെ... ആനന്ദ് റസിപ്പി എഴുതിത്തുടങ്ങിയാല്‍ നിര്‍ത്തിക്കാന്‍ വലിയ പാടാണ്. കേരളത്തിലെ വനിതാ മാഗസിനുകള്‍ പൂട്ടിപ്പോകും....


കേരളത്തിലെ നഴ്‌സുമാരുടെ വൈരൂപ്യത്തെക്കുറിച്ച് കുമാര്‍ വിശ്വാസ് നടത്തിയ പരാമര്‍ശം ഈ വൈകിയവേളയില്‍ നമ്മളെ ചൊടിപ്പിക്കുന്നു. കുമാര്‍ വിശ്വാസ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കുമാറിന് കത്തെഴുതി. മലയാളികള്‍ക്കിടയില്‍ തമിഴനും, ഉത്തരേന്ത്യക്കാരന്റെ ഇടയില്‍ മദ്രാസിയും (അതില്‍ തമിഴനും മലയാളിയും ഉള്‍പ്പെടും), വിദേശികളെപോലെ തോന്നിക്കുന്ന പാര്‍സികള്‍ക്കിടയില്‍ ഉത്തരേന്ത്യക്കാരനും, ഇറ്റലി, അമേരിക്ക തുടങ്ങിയ വെളുത്ത കാക്കകള്‍ക്കു മുന്നില്‍ ഇന്ത്യക്കാരനും ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടെയിരിക്കുന്നു. ഞാന്‍ ജീവിക്കുന്ന മുംബൈയില്‍ ട്രയിനിലും, ഓഫീസിലും, മറ്റ്് പൊതുസ്ഥലങ്ങളിലും ഇതിലും ക്രൂരമായ വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. 'കറുത്ത തമിഴത്തികളുടെ നിതംബത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഒരു മലയാള നടന്‍ പുലിവാലുപിടിച്ചതും ഓര്‍ത്തുപോകുന്നു. ഓരോ മലയാളിയും അന്തിക്ക് പെഗ്ഗില്‍ സോഡിയൊഴിക്കുമ്പോള്‍ പറയുന്ന കാര്യമെ വിശ്വാസും പറഞ്ഞുള്ളു. പക്ഷെ ഈ ഏഭ്യന്‍ ഒരു കവിസമ്മേളനത്തിലാണ് ഈ വളിപ്പ് എഴുന്നള്ളിച്ചത്. ഔചിത്യം വേണ്ടെ... ഔചിത്യം.... കേരളത്തിലെ എഴുത്തുകാരെ കണ്ട്പഠിക്ക്.


മന്ത്രിമാരുടെ ഉദ്ഘടാനം മഹാമഹം നിരോധിക്കണം
ജനിച്ച അന്നുമുതലുള്ള ഒരു സംശയമാണ്. എന്താണ് ഈ 'ഉദ്ഘാടനം' എന്ന പദത്തിന്റെ അര്‍ത്ഥം. വിശിഷ്ടനെന്ന് സമൂഹം കല്‍പ്പിക്കുന്ന ആരെങ്കിലും വന്ന് ഉദ്ഘാടനം ചെയ്താലെ ഏതൊരു കാര്യത്തിനും ഫലസിദ്ധിയുണ്ടാവുകയുള്ളോ..?. മന്ത്രിമാരുടെ ഡേറ്റിന് വേണ്ടി കാത്തുകെട്ടിക്കിടക്കുന്ന പാലങ്ങളും തോടുകളും കക്കൂസുകളുടേയും അവിഞ്ഞ കഥകള്‍ നമ്മള്‍ പത്രങ്ങളില്‍ വായിക്കുമ്പോള്‍ എനിക്ക് കലി വരുന്നു. ഉദ്ഘാടന മഹാമഹത്തിന്റെ കാര്യത്തില്‍ പ്രത്യയ ശാസ്ത്രങ്ങളുടെ മൊത്തക്കച്ചവടക്കാരായ കമ്മ്യൂണിസ്റ്റുകാരെന്നൊ കോണ്‍ഗ്രസ്സുകാരെന്നൊ ഒരു വ്യത്യാസവുമില്ല. എല്ലാവരും നാടമുറിക്കാന്‍ വെമ്പി നടക്കുകയാണ്. ഇവരൊന്നും ഉദ്ഘാടനം ചെയ്തില്ലെങ്കില്‍ പാലം പൊളിയുമൊ. പൊളിയാനുള്ളതാണെങ്കില്‍ ഉദ്ഘാടനം ചെയ്താലും പൊളിയില്ലേ... ജനാധിപത്യ ഇന്ത്യയില്‍ നിരോധിക്കപ്പെടേണ്ട ഒരു അന്ധവിശ്വാസമാണ് ഉദ്ഘാടനം. ഈ ഉദ്ഘാടന മഹാമഹങ്ങള്‍ നിരോധിച്ചാല്‍ ജനപ്രതിനിധികള്‍ക്ക് അത്രയും സമയം സമയം ഓഫീസില്‍ എസിയില്‍ കിടന്നുറങ്ങാം. കൊച്ചിമൂതല്‍ ഗോകര്‍ണ്ണവരെ ബീക്കണ്‍ലൈറ്റിട്ടുള്ള ഓടിനടന്നുള്ള ഉദ്ഘാടന മഹാമഹങ്ങള്‍ ഇല്ലാതാവുന്നതിലൂടെ കുറച്ച് പെട്രോള്‍ ലാഭിക്കാം. ജനത്തിന് മന്ത്രമാരുടെ കൊതുകടി പ്രസംഗങ്ങള്‍ക്ക് ശമനവുമാകും.


2014 ജനുവരി 12, ഞായറാഴ്‌ച

അന്ധകാരനഴി: ഇരുട്ടിന്റെ വേറിട്ട വാഗ്മയം


ആഴ്ച്ചപ്പാങ്ങ് -9

എഴുത്തിനെക്കുറിച്ചുള്ള, നോവല്‍ രചനയുടെ പുരോഗമനപരമെന്ന് സ്വയം ധരിച്ചുവെച്ചിരുന്ന മുന്‍ധാരണകളെ ഇടിച്ചുനിരപ്പാക്കിയ ഒരു നോവലാണ് എനിക്ക് ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി'. ഞാന്‍ ജീവിക്കുന്ന കാലത്തിന്റെ ചൂരും ചെത്തവും ഭാവുകുത്വങ്ങളും വായിക്കാനും അനുഭവിക്കാനും ആവിഷ്‌ക്കരിക്കപ്പെടാനുമുള്ള ആഗ്രഹങ്ങള്‍ മാത്രമാണ് നോവല്‍ കഥ-സാഹിത്യങ്ങള്‍ വായിക്കുമ്പോള്‍ എന്നെ ഭരിച്ചിരുന്നത്. അന്ധകാരനഴി വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ നിലപാടില്‍ ചില അടിസ്ഥാനപരമായ മാറ്റത്തിന് ഞാന്‍ സ്വയം സന്നദ്ധനാവുകയാണ്.

അറുപതുകളിലേയും എഴുപതുകളിലേയും രാഷ്ട്രീയ ജീവിതത്തിലെ നെക്‌സല്‍ വിപ്ലവങ്ങളേയും യുവത്വത്തിലെ വിപ്ലവബോധവും അതിന്റെ പരിണാമങ്ങളും അടയാളപ്പെടുത്തുന്ന ഒരു സാദാ നോവലായി അന്ധകാരനഴിയെ ഒതുക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമായിരിക്കും. വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്കും തിരിച്ചുമുള്ള സര്‍ഗ്ഗാത്മക സഞ്ചാരങ്ങള്‍ നടത്തുന്ന ഇ. സന്തോഷ് കുമാര്‍ എന്ന എഴുത്തുകാരന്റെ പവന സഞ്ചാരങ്ങളെ, ചരിത്ര ദൗത്യങ്ങളെ, വിവേകിയായ വായനക്കാരന്‍ തരിച്ചറിയുക തന്നെ ചെയ്യും. അജിതയുടെ 'ഓര്‍മ്മക്കുറിപ്പുകള്‍' വായിച്ച് പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടുമൊരു നെക്‌സല്‍ ചരിത്രത്തെ അതിന്റെ പാളിച്ചകളെ പ്രത്യേയശാസ്ത്ര വിവക്ഷകളെ, വിഭ്രംശങ്ങളെ, വ്യതിയാനങ്ങളെ, നിരാശകളെ വീണ്ടുമൊരിക്കല്‍ അടയാളപ്പെടുത്തപ്പെടുന്നതിന്റെ മൗഢ്യമാണ് നോവല്‍ വായിച്ചു തുടങ്ങുമ്പോള്‍ എന്നെ ഭരിച്ചിരുന്നത്. പക്ഷെ നോവലിലെ മുഖ്യ കഥാപാത്രമായ ശിവന്‍ അകപ്പെടുന്ന തുരുത്ത് വായനക്കാരന്റേയും തുരുത്തായി മാറുന്നു. വിഭ്രമാത്മകമായ ഇരുട്ടിന്റെ ആവിഷ്‌ക്കാരത്തില്‍ വായനക്കാരനും തടവിലാക്കപ്പെടുന്നു. പ്രത്യയശാസ്ത്ര ബോധങ്ങളുടെ ജൈവ വൃക്ഷങ്ങളുടെ മേല്‍ ആഞ്ഞുവീഴുന്ന ഈര്‍ച്ചവാളായി തുരുത്തിലെ ഇരുട്ട് നോവലിലുടനീളം നിറയുന്നു.

പുല്ലാനിക്കപ്പുറം അന്ധകാരനഴി
E. Santhosh Kumar
ഈ നോവലിലെ തുരുത്ത് ചരിത്രത്തിന്റെ തന്നെ ഇരുട്ടുവീണ ഒരിടമാണ്. എല്ലാ കാലത്തും ചില ഒതുക്കുകളില്‍ അഴിഞ്ഞുലഞ്ഞ ഗഹനമായ ഇരുട്ടിന്റെ ദുര്‍ഗ്രഹമായ തുരുത്തുകളെ കാലം കരുതിവയ്ക്കുന്നുണ്ട്. വിപ്ലവാഭിലാഷങ്ങളെ, ശിവനെപോലുള്ളവരെ, കരടിച്ചാച്ചനെ, രമണിയെ അതില്‍ അടക്കം ചെയ്യുന്നു. സമൂഹത്തിലെ വിപ്ലവബോധങ്ങള്‍ക്കുനേരെ തുറന്നുവെച്ച ഇരുട്ടിന്റെ വായയായി തുരുത്ത് ഈ നോവലില്‍ ദുരൂഹതയായി, ഭ്രമാത്മകതയായി നിലനില്‍ക്കുന്നു. ഇരുട്ടിന്റെ ഷെയ്ടുകളിലൂടെ വരച്ചുവരുന്തോറും കൂടുതല്‍ കൂടുതല്‍ ഇരുട്ടുമൂടുന്ന തുരുത്ത് ഒരു അന്ധകാര ചിത്രമാകുന്നു. നോവലിന്റെ അവസാനം വരേയും ഈ തുരുത്തിനെ ഒരു സാധ്യതയായല്ല ഭീതിപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമായാണ് നോവലിസ്റ്റ് നിലനിര്‍ത്തുന്നത്. പുല്ലാനിയില്‍ നിന്ന് പുഴയ്ക്കപ്പുറം നോവലിസ്റ്റ് സൃഷ്ടിച്ചെടുത്ത ഈ തുരുത്ത് ഒരു അലിഖിത സര്‍വ്വകാല യാഥാര്‍ത്ഥ്യമായി നിലനിര്‍ത്തുന്നു. അതുകൊണ്ട് 'അന്ധകാരനഴി' യിലെ തുരുത്ത് പ്രത്യശാസ്ത്ര-ധൈഷണിക ലോകത്തെ ചിരസ്ഥലിയാണ്.

അപ്രസക്തമായ കാലം
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട നെക്‌സലിസമൊ, പ്രത്യയശാസ്ത്രങ്ങളൊ, ഇടതുപക്ഷ ചിന്തകരൊ, എന്തിന് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ യാതൊരുവിധ അടയാള വാക്യങ്ങളൊ ഈ നോവലില്‍ ഇല്ല. 'സാഖാവേ..' എന്ന് കഥാപാത്രങ്ങള്‍ പരസ്പരം വിളിക്കുന്നതല്ലാതെ. അറുപതുകളിലെ നെക്‌സല്‍ ഓപ്പറേഷനുമായുള്ള ചില നാമമാത്രമായ സാദൃശ്യങ്ങള്‍ ഈ നോവലില്‍ കണ്ടേക്കാം. അത് ഒഴിച്ചുനിര്‍ത്തിയാല്‍ ഈ നോവല്‍ ജീവിക്കുന്നത് പതിറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ഒരു കാലത്തില്ല; മറിച്ച് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ കഴിവുള്ള മാറ്റമില്ലാത്ത യാഥാര്‍ത്ഥ്യമായി നോവലിലെ തുരുത്തിനെ ഒരു കേന്ദ്ര കഥാപാത്രമായി നോവലിസ്റ്റ് നിലനിര്‍ത്തുന്നു. വര്‍ഷങ്ങളേയും തീയതികളേയും എന്തിന് ചരിത്രത്തിന്റെ തന്നെ വിപ്ലവ സമരങ്ങളുടെ ഈടുവെപ്പുകളെപോലും ഈ നോവല്‍ തള്ളിക്കളഞ്ഞുകൊണ്ട് നോവല്‍ രചനയുടെ കാലഗണനയെ അപ്രസക്തമാക്കുന്നു. കാലം അപ്രസക്തമാകുന്നതോടെ 'തുരുത്ത്' സമകാലിക ജീവിതത്തിലെ ഒരു സജീവ സാധ്യതയായി മാറുന്നു.

ചിതറിപ്പോയ കൈപ്പത്തികള്‍, ജീവിതങ്ങള്‍

ഇന്ത്യയുടെ നെക്‌സല്‍ ചരിത്രത്തില്‍ കൈപ്പത്തിയില്ലാത്ത ഒരുപാട് കൈയ്യുകളുണ്ട്. ഈ നോവലിലും അങ്ങിനെയൊരു കൈ കടന്നുവരുന്നുണ്ട്. നെക്‌സലിസത്തിന്റെ ചരിത്രത്തെ വിറ്റു ജീവിക്കുന്നവരും, വിപ്ലവാവേശങ്ങള്‍ വെടിഞ്ഞ് പ്രതിവിപ്ലവങ്ങളില്‍ അഭയം പ്രാപിച്ചവരെക്കുറിച്ചൊക്കെ ചില സൂചനകള്‍ നോവലില്‍ കടന്നുവരുന്നുണ്ട്. പക്ഷെ ഈ നോവല്‍ അത്തരം വിപ്ലവകാരികളുടെ കഥയല്ല. നെക്‌സലിസം നടന്നുപോയ വഴികളില്‍ അതിന്റെ വിഷദംശനമേറ്റ് (വിഷം എന്നത് ഇവിടെ നെഗറ്റീവ് അര്‍ത്ഥത്തിലല്ല) തകര്‍ന്നുപോയ ശ്രീനിവാസന്റെ കുടുംബം, ഭാസ്‌കരക്കുറുപ്പ്, വിശ്വനാഥന്‍, കോളജ് വിദ്യാര്‍ത്ഥികള്‍, ചിത്രാഭാനു...അങ്ങിനെ ഒരുപാട് ജീവിതങ്ങള്‍. ഇതിലെ വിപ്ലവകാരികള്‍ നടത്തുന്ന പാളിപ്പോയ നെക്‌സല്‍ ഓപ്പറേഷനുകള്‍ ചരിത്രവുമായി സാദൃശ്യപ്പെടുന്നുണ്ട്. പക്ഷെ ഇതുകൊണ്ടുമാത്രം ഈ നോവിലിന്റെ കാലത്തെക്കുറിച്ചൊരു നിര്‍ണ്ണയം സാധ്യമല്ല. കാലാതീതമായ, വിപ്ലവചിന്തകള്‍ക്കുമീതെ തൂങ്ങിക്കടക്കുന്ന ഒരു സാധ്യതയായി ഈ തുരുത്ത് മാറുന്നതോടെ നോവലിന്റെ കാലം അപ്രസക്തമാകുന്നു. നോവല്‍ വായിച്ചു തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പഴയ സബ്‌ജെക്ടെന്ന മൗഢ്യം അതോടെ വിട്ടുമാറുന്നു.

ഷഫിള്‍ ചെയ്ത അദ്ധ്യായങ്ങള്‍
പോലീസ് ക്യാമ്പുകളിലെ ഭീകരമായ പീഢനങ്ങളുടെ പ്രത്യേക്ഷ വിവരങ്ങളൊ നെക്‌സല്‍ ഓപ്പറേഷനുകളൊ, പ്രത്യയ ശാസ്ത്ര സമസ്യകളൊ ഈ നോവലില്‍ കടന്നുവരുന്നില്ല. അനായാസം എഴുതി നിറയ്ക്കാവുന്ന, നെക്‌സലിസ്റ്റുകളുടെ അനുഭവ സാക്ഷ്യങ്ങളേയും, ഉന്മൂലന സിദ്ധാന്തങ്ങളുടെ പരിണാമത്തേയുമൊക്കെ പ്രമേയവത്ക്കരിച്ച് കാക്കത്തൊള്ളായിരം നോവലുകള്‍ ഇതിനുമുന്‍പുണ്ടായിട്ടുണ്ട്. കഥാപ്രതങ്ങള്‍ നെക്‌സലുകളാണെങ്കിലും ഈ കഥ ഒരു നെക്‌സലിസത്തിന്റെ കഥയല്ല. തീവ്രമായ വിപ്ലാശയങ്ങളുടെ തീച്ചിറകുകളുടെ സഞ്ചാരപഥത്തെ ഈ നോവല്‍ നാമമാത്രമായി അടയാളപ്പെടുത്തുന്നുണ്ടാവാം. ശ്രീനിവാസനും ഭാര്യ ശകുന്തളയും മകന്‍ ശശിയുമടങ്ങുന്ന ഒരു കൊച്ചു കുടുംബം വിപ്ലവത്തിന്റെ വഴിയില്‍ വഴിയാധാരമാക്കപ്പെടുന്ന ഒരു കഥകൂടി ഈ നോവലില്‍ കടന്നുവരുന്നുണ്ട്. പാളിപ്പോകുന്ന ഓപ്പറേഷനുകള്‍ക്കു മുന്നില്‍ വിപ്ലവം വിദൂരമായ ഒരു സ്വപ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. ഇതിലെ ചെറുപ്പക്കാരുടെ മനസ്സിലെ വിപ്ലവത്തിന്റെ തീയില്‍ ശ്രീനിവാസനെ പോലുള്ള കാല്‍പ്പനിക കവികള്‍ ഒരു ഈയാംപാറ്റകണക്ക് വീണടിയാന്‍ വിധിക്കപ്പെടുന്നു. എന്നിട്ടും സമൂഹം ശിവനെന്ന തീപന്തത്തെ ഓരോ കൈമാറി സംരക്ഷിക്കുന്നു. ചിത്രാഭാനുവും, രമണിയും, പോളും, വിശ്വനാഥനും, ഭവദാസന്‍ വക്കീലും, കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമൊക്കെ അടങ്ങുന്ന സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നല്ല മനുഷ്യരിലൂടെ വിപ്ലവത്തിന്റെ തീപ്പന്തം പല കൈമറിയുന്നു. ഈ തീപ്പന്തം കൈയ്യിലെടുത്തവരൊക്കെ ഒന്നൊന്നായി ഭരണകൂടത്തിന്റെ അല്ലെങ്കില്‍ അത് രൂപപ്പെടുത്തിയിരിക്കുന്ന ബൂര്‍ഷ്വാ ഘടനയുടെ അടിമത്വ-അധിനിവേശ തുരുത്തുകളില്‍ വീണടിയുന്നു. നെക്‌സലിസത്തെ അതി ക്രൂരമായി അടിച്ചമര്‍ത്താന്‍ യത്‌നിച്ച പങ്കജാക്ഷന്‍ മാറിയകാലത്ത് ഉന്നത പോലീസുകാരനായി ജീവിക്കുന്നു. വിപ്ലവകാരികളോട് മനുഷ്യത്വം കാണിച്ച ഭാസ്‌ക്കരക്കുറുപ്പ് വാര്‍ദ്ധക്യകാലത്ത് സര്‍വ്വീസില്‍ നിന്ന് പെന്‍ഷന്‍ പറ്റാനാകാതെ മനസ്സില്‍ പിടയുന്ന ഒരുപാട് സത്യങ്ങളുമായി മല്ലിട്ട് കോടതി വരാന്തകളില്‍ തളര്‍ന്നിരിക്കുന്നു.

സത്യത്തില്‍ ഉന്മൂലന സിദ്ധാന്തം ഉന്മൂലനം ചെയ്തത് ആരെയാണ്. അതു കടന്നുപോയ വഴികളിലൂടനീളം കാല്‍പനിക മനുഷ്യര്‍ പിഴുതെറിയപ്പെട്ടു. ഒടുവില്‍ ശിവനെന്ന വിപ്ലവകാരിക്ക് സംഭവിച്ച ദുരന്തം നോക്കു... പുല്ലാനിയിലെ പുഴയ്ക്കപ്പുറമുള്ള ഇരുട്ടുമൂടിയ തുരുത്ത് വിപ്ലവമുക്തിക്കുള്ള ധ്യാനകേന്ദ്രമായി നിലനില്‍ക്കുന്നു. വാച്ചുറിപ്പേറുകാരന്‍ അച്ചുവിന്റെ സ്ഥാനത്ത് ജെ എന്നൊരാള്‍ വീണ്ടും പുതിയ സഖാക്കളെ തുരുത്തിലെത്തിക്കുന്നു. തുരുത്ത് കാലത്തിന്റെ ഹിമഗര്‍ത്തമായി വിപ്ലവകാരികളുടെ മരവിച്ച ശരീരങ്ങളെ കാത്തുവയ്ക്കുന്നു.

ഉപസംഹാരം
ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി' ആവിഷ്‌ക്കുരിക്കുന്ന ഭാവുകത്വം പുതിയ കാലത്തിന്റെതല്ല എന്നാല്‍ അത് ഏതെങ്കിലും ചിരപരിചിതമായ ഭാവുകത്വങ്ങളെ അന്ധമായി പകര്‍ത്തിവയ്ക്കുന്നില്ല. ഉന്മൂലന സിദ്ധാന്തത്തിന്റെ പരിപ്രേക്ഷ്യങ്ങളെ ആവിഷ്‌ക്കരിക്കുന്നതിന് ഇ. സന്തോഷ്‌കുമാര്‍ പുതിയൊരു ഭാവുകത്വത്തെതന്നെ സൃഷ്ടിക്കുന്നു. വിപ്ലവാശയങ്ങളെ മരവിപ്പിച്ചു നിര്‍ത്തുന്ന ഒരു തുരുത്തിനെ ഇ. സന്തോഷ് കുമാര്‍ വായനക്കാരനു മുന്‍പില്‍ കൊണ്ടുവന്നു നിര്‍ത്തുമ്പോള്‍ അതിലെ ഇരുട്ടിന്റെ നിറം മലയാളി വായനക്കാര്‍ക്ക് ചിരപരിചിതമായ നിറമല്ല. സന്തോഷ് ഇരുട്ടിനെ മറ്റൊരു നിറഭേദമായി അവരിപ്പിക്കുന്നു. തുരുത്ത് സമകാലീന ജീവിതത്തിലെ സാധ്യതയയൊ യാഥാര്‍ത്ഥ്യമൊ ആയി നിലനിര്‍ത്തപ്പെടുന്നു.

2013 ഡിസംബർ 31, ചൊവ്വാഴ്ച

ദൈവത്തിന്റെ കവിത


 ആഴ്ച്ചപ്പാങ്ങ്-8


  
വാക്കുകള്‍ തീരെ ആവശ്യമില്ലാത്ത ഒരു കാവ്യ വ്യവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടൊ?  പകരം വയ്ക്കാനാകാത്ത
ഒരനുഭൂതിയായി കവിതയെ മാറ്റുന്ന ഒരു ലാവണ്യശാസ്ത്രം; അതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. ഒരു കാഴ്ചപോലെ ലളിതമാണത്. ഒരു പൂവുവിരിയുന്നതുപോലെ വളരെ നിശ്ശബ്ദമാണത്. ആകാശത്ത് ഒരു മഴവില്ലു വിരിയുന്നതും പിന്നീടത് ഉടഞ്ഞുപോകുന്നതും നമ്മള്‍ കാണാറില്ലേ... എത്ര നിശ്ശബ്ദമായാണത് സംഭവിക്കുന്നത് അതുപോലൊരു കാവ്യാനുഭുതിയെ നമ്മുക്ക് പുനസൃഷ്ടിക്കാന്‍ ആവണം.


മലയുടെ മസ്തകങ്ങളില്‍ നിന്ന് മഴയുടെ അനേകം നീര്‍ച്ചാലുകള്‍ കൈത്തോടുകളാകുകയും കൈത്തോടുകള്‍ സംഗമിച്ച് മഹാനദിയായി മാറുകയും ചെയ്യുമ്പോള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ജൈവ ചക്രമുണ്ടല്ലൊ കവിതയും അതുപോലുള്ള ഒരു ജൈവചക്രമാണ്. ജലം നീരാവിയായി ആകാശത്ത് പോവുകയും ഘനിഭവിച്ച് മേഖങ്ങളാവുകയും, വീണ്ടും ഘനീഭവിച്ച് മഴയായി തിരികെ ഭൂമിയിലേക്കുതന്നെ പതിക്കുകയും ചെയ്യുന്നതുപോലെ സമൂഹത്തില്‍ നിന്ന് കവിതയുടെ ബോധരൂപങ്ങള്‍ കവിയുടെ മനസ്സിലേക്കും, പിന്നീടത് കവിതയായി സമൂഹത്തിലേക്കും നിപതിക്കുന്നു. മഴയെ ബ്രഹ്മാണ്ഡത്തിന്റെ അറിവ് എന്നാണ് ഋഷികള്‍ പറഞ്ഞത്. കവിതയും മറ്റൊന്നല്ലതന്നെ.


ദൈവത്തിന്റെ കവിത.
ശബ്ദമില്ലാതെ വിരിഞ്ഞ് സൗന്ദര്യപൂരിതമാക്കുന്ന പൂവിന്റെ ഭാഷ, സഹ്രസ്രാബ്ദങ്ങളുടെ ധ്യാനം മുഴുവന്‍ മനസ്സിലൊളിപ്പിച്ചിട്ടും വീര്‍പ്പുമുട്ടാതെ നില്‍ക്കുന്ന പര്‍വ്വത സമാനമായ പക്വത, ഒരു ചെറിയ മര്‍ദ്ധത്തിനെ വന്‍തിരയായി നെയ്‌തെടുക്കുന്ന കടലിന്റെ മുഴക്കം, അതിനൊക്കെയപ്പുറം കൈവഴികള്‍ ചേര്‍ന്ന് കൈത്തോടുകള്‍ ചേര്‍ന്ന് പരന്നൊഴുകന്ന ഒരു നദിയുടെ നൈരന്തര്യം ഇത് സാധിക്കുന്ന ഒരു കവിതയുണ്ടൊ... അതിലേക്കാവട്ടെ നമ്മുടെ യാത്ര....


അജീര്‍ണ്ണം
വായന തലക്കുപിടിച്ചു നടന്നിരുന്ന കാലത്ത് വിലാസിനിയുടെ 'അവകാശികള്‍'  എന്ന നോവല്‍ വായിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബൃഹത്തായ ഒരു നോവലായിരുന്നല്ലൊ അത്. അദ്യത്തെ വോള്യം പകുതി ആകുമ്പോഴേക്കും കഥാപാത്രങ്ങളും സംഭവങ്ങളുമായി എന്റെ മനസ്സ് ഒരു ചക്കപ്പരുവത്തിലായി. ഇത്രയും വലിയൊരു കൃതിയുടെ ആത്മാവിനെ വരിക്കാനുള്ള മാനസിക വലുപ്പം അന്നെനിക്കുണ്ടായിരുന്നില്ല. വിലാസിനി എന്ന ഇതിഹാസ തുല്യനായ എഴുത്തുകാരന്റെ ലോകത്തെ ഒരു മണല്‍ത്തരിപോലുമാകാനുള്ള യോഗ്യതയില്ലെന്ന തിരിച്ചറവ് എന്നെ വീണ്ടും വീണ്ടും വിനീതനാക്കുന്നു.


കഥാനുഗതിയേയും കഥാപാത്രങ്ങളേയും വരച്ചുകൊണ്ട് മുന്നേറുന്ന ഒരു ക്ലാസിക് ഭാഷ വിലാസിനിയുടെ പ്രത്യേകതയാണ്. എന്നാല്‍ പുതിയ കഥാകൃത്തുക്കള്‍ ആ ടെക്‌നിക് കടം കൊണ്ട് എഴുതി നിറയ്ക്കുന്ന തടിച്ച നോവലുകള്‍ കാണുമ്പോള്‍ ഓക്കാനം വരും. എഴുപതുകളുടെ ചോറ് തിന്ന് തടിച്ചുകൊഴുക്കുന്ന നോവലുകള്‍! ശക്തിയില്ലാതെ വെറുതെ തടിച്ചുകൊഴുക്കുകമാത്രം ചെയ്യപ്പെടുന്ന നോവലുകള്‍! ഇത് അജീര്‍ണ്ണമായി വായനക്കാരന് തോന്നിയാല്‍ കുറ്റം എഴുത്തുകാരന്റേതുമാത്രമാണ്. സുഷ്‌മേഷ് ചന്ദ്രോത്തിന്റ '9' എന്ന നോവലും, സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരാമുഖം' എന്ന നോവലും വായിച്ചപ്പോള്‍ എനിക്ക് ഈ അജീര്‍ണ്ണം നന്നായി ബോധ്യപ്പെട്ടു.


കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന ആഖ്യാനത്തിന്റെ അത്ഭുതമാന്ത്രികതയാണ് വിലാസിനിയുടെ നോവലുകളിലേത്. അതിനുശേഷം വന്ന മറ്റൊലികൃതികള്‍ക്ക് ആ സിദ്ധി അവകാശപ്പെടാനാവില്ല. അവനവന്‍ കടന്നുപോകുന്ന കാലത്തിന്റെ ലാവണ്യത്തെ പകര്‍ത്തിവയ്ക്കാന്‍ സ്വന്തമായൊരു ആഖ്യാനവൈഭവമില്ലാത്തവരാണ് വിലാസിനിയിലേക്ക് മടങ്ങിപ്പോകുന്നത്. ഇവരെയൊക്കെ പൊക്കിപ്പിടിച്ചു നടക്കാന്‍ വിധിക്കപ്പെട്ട വായനക്കാര്‍ വായനാ ദാരിദ്ര്യം ബാധിച്ചവരാണ്.


പാവം മുരാകാമി
ഒരുപാട് കാലത്തിന് ശേഷമാണ് രവിയുടെ ഒരു കഥവായിക്കുന്നത്. അദ്ദേഹത്തിന്റെ 'കുതിരാന്‍' എന്ന ചെറുകഥാ സമാഹാരത്തിലെ കഥകളുമായി മല്ലടിച്ചൊരു ഓര്‍മ്മവെച്ചാണ് 'പാവം മുരാകാമി' (മാതൃഭൂമി ഡിംസ. 22) വായിച്ചത്. വായിച്ചുകഴിഞ്ഞപ്പോള്‍ രവി എന്ന എഴുത്തുകാരന്‍ മനസ്സില്‍ നിന്ന് മഞ്ഞുപോലെ ഉരുകിപ്പോയി. ആദ്യമായിട്ടാണ് രവിയുടെ ഒരു കഥ തലപ്പെരുക്കമില്ലാതെ വായിക്കാന്‍ കഴിഞ്ഞത്; ലളിതമാണ് ഈ കഥ. എന്നിട്ടും പഴയ രവിയുടെ ഓര്‍മ്മയില്‍ പുതിയ രവിയുടെ കഥ എന്റെ മുന്നില്‍ ഒന്നുമില്ലായ്മയായി.


നിലവിളിച്ചുഴി
പുതിയ കഥകള്‍, പുതുമയുള്ള കഥകള്‍ എഴുതുന്ന എ.എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ ഇരുപതുവര്‍ഷം പഴക്കമുള്ള നിലവിളിച്ചുഴി (മാതൃഭൂമി ഡിസം. 22) വായിച്ചു. മടക്കിവയ്ക്കുന്നതോടെ മറന്നുപോകുന്ന കഥകള്‍ ഹാഫിസ് മുഹമ്മദ് എഴുതാറില്ല. ഈ കഥയും അതുപോലെതന്നെ. കാല്‍പനികതയില്‍ മുക്കിയ ഒരു കാമുകന്റെ വഞ്ചനയെ ഇത്ര മധുരമായി പറയാതെ പറയുന്ന കഥ. പക്ഷെ ഈ കഥ ഈ കലത്തിന്റേതല്ല. ഒരുപാട് പഴക്കമുണ്ടിതിന്റെ ഭാഷയ്ക്കും ആവിഷ്‌ക്കാരത്തിനും. ആ കുറവ് വിട്ടുകളഞ്ഞാല്‍ കഥ അതിമനോഹരം എന്നുതന്നെ പറയണം.

ഞാനുമെന്റെവാക്കുമീസന്ധ്യയും

നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍
മനുഷ്യപക്ഷത്തുനില്‍ക്കുന്ന ഭാവഗീതങ്ങളെ കവികള്‍ സമൂഹത്തിന് കേള്‍പ്പിച്ചുകൊണ്ടേയിരിക്കണം. പാരമ്പര്യത്തിന്റെ ഏതോ വെണ്‍മേഘത്തിലിരുന്ന് തോരാതെ പെയ്യുകയാണ് നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍. അദ്ദേഹത്തിന്റെ കവിതളുടെ ഭാവാത്മകതയില്‍ അദ്ദേഹത്തിന്റെ ആത്മസൗന്ദര്യകൂടി അടയിരിക്കുന്നു. അങ്ങേയറ്റം ആകര്‍ഷകമാണത്.


ചരിതാര്‍ത്ഥമെന്‍ വാഴ്‌വെ-
ന്നഭിമാനിക്കാന്‍ ജീവ-
ചരിത്രപ്പുറങ്ങളില്‍
ഞാന്‍ വാക്കു കടയുന്നു!


ഒന്നുമില്ലെങ്കില്‍ക്കൂടി
വിശ്വാസ പ്രമാണങ്ങള്‍-
ക്കൊന്നിനും നിറം ചോരാ-
തിരിക്കാന്‍ വിയര്‍ത്തോന്‍ ഞാന്‍!


നിസ്സാരമല്ലക്കാര്യ
മെന്നല്ലോ കായല്‍ക്കാറ്റിന്‍-
നിശ്വാസ സൗരഭ്യം! ഞാനീവരി കുറിക്കുമ്പോള്‍
-നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (കലാകൗമുദി ഡിസ. 22)


ഒരു കവിയുടെ ബാക്കിപത്രങ്ങളെ വിനീതമായ അത്മബോധംകൊണ്ട് തുടച്ചുമിനുക്കുകയാണ് കവി. ഇത്ര നിശ്ശബ്ദമായി ഇത്ര ഭാവാത്മകമായി വാക്കുകളുടെ തുള്ളിക്കളിയില്ലാതെ പരിപക്വമായി എഴുതുന്ന ഒരാള്‍. വായിക്കപ്പടേണ്ടതാണ് അദ്ദേഹമെഴുതുന്ന കവിതകള്‍. ആദരിക്കപ്പെടേണ്ടതാണതിലെ ആത്മസൗന്ദര്യം.


ഗോള്‍ഡ് ലോണ്‍
മോഹന്‍ലാലും ഇന്നസെന്റും കാവ്യാമാധവനുമൊക്കെ ജനകീയ നടിനടന്മാരാണ്. 'നിങ്ങളുടെ സ്വര്‍ണ്ണപ്പണ്ടത്തിന്റെ പണയത്തിനുമേല്‍ പലിശയ്ക്ക് പണം തരാ'മെന്ന് ഇവര്‍ ചാനലിലൂടെ പ്രേക്ഷകരോട് പറയുന്നതോടെ എന്റെ മനസ്സില്‍ ഇവര്‍ തികഞ്ഞ അശ്ലീല കോലങ്ങളാകുന്നു. മനസ്സില്‍ ഒരു വഞ്ചനയുടെ വെള്ളിവാള്‍ മിന്നുന്നു. ഞങ്ങളുടെ ദാരിദ്രത്തില്‍ വന്നൊരു വട്ടിപ്പലിശക്കാരന്‍ വന്ന് കുത്തിയാലും വിരോധമില്ല. നിങ്ങളെയൊക്കെ ഞങ്ങളങ്ങനെയല്ലല്ലൊ കണ്ടിട്ടുള്ളത്. എന്നാലും ഇതുവേണ്ടായിരുന്നു എന്ന് ഇവരോട് നേരിട്ട് ചെന്ന് പറയാന്‍ തോന്നുന്നു.


മധുര മിഠായി
മധുരമുള്ള മിഠായി വായിലിട്ടു നുണയുന്ന ഒരാള്‍ക്ക് അത് അലിഞ്ഞു തീരുന്നതിനുമുന്‍പെ അതിനെ കടിച്ചു പൊട്ടിയ്ക്കാന്‍ തോന്നും. മധുരമുള്ള ഒന്നിനെ അധികനേരം നാവിന് ലാളിച്ചുകൊണ്ടിരിക്കാന്‍ അവില്ല. അപ്പോഴേക്കും പല്ലുകള്‍ അതിനെ ചവച്ചരയ്ക്കും. മധുരമുള്ള, മനോഹരമായ എല്ലാത്തിന്റേയും ഗതി ഇതുതന്നെയാണ്. ഓരോ സൗന്ദര്യത്തിനും മധുരത്തിനും പിന്നില്‍ അതിനെ ചവച്ചരയ്ക്കാനുള്ള പല്ലുകള്‍ കാത്തുനില്‍പ്പുണ്ട്.
നാവ് നുണഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കിട്ടുന്നരുചിയല്ല അതേ മിഠായി ചവയ്ച്ചരയ്ക്കുമ്പോള്‍ കിട്ടുന്ന രുചി.
ഈ മിഠായികളുടെ ഒരു കാര്യം....


സരിതായനം
സരിതാ നായര്‍ മന്ദസ്മിതം തൂകുന്നു. അവളുടെ സീമന്ദരേഖയില്‍ നിന്ന് കേരളം പൊട്ടിയൊലിക്കുന്നു. ഈ ഹരിതകേരളത്തിന് അവളോളം ശരീരവടിവില്ല! അവള്‍ പെണ്‍ വിജയത്തിന്റെ കൊടിയടയാളമാണ്. ഇവിടെ നോക്കൂ... ബിജു രാധാകൃഷ്ണന്‍ എന്നൊരു പേക്കോലം. താടിവടിക്കാതെ മൂടിചീകാതെ, പരാജിതന്റെ, അവഗണിക്കപ്പെട്ടവന്റെ പ്രതീകമായി, കൊതിയടക്കിയവന്റെ പാതി താഴ്്ത്തിക്കെട്ടിയ കൊടിപോലെ ഒരു ക്രിമിനല്‍. രണ്ടു ക്രിമിനലുകളെ കേരളം കൊണ്ടുനാടക്കുന്ന രീതികള്‍ കാണൂ...


ബിജു രാധാകൃഷ്ണാ.. നീയൊരു ക്രിമിനലാണ്, സ്വന്തം ഭാര്യയെ കൊന്നവനാണ്.... തട്ടിപ്പുകാരനാണ്. നിന്റെയൊക്കെ കാലുതല്ലിയൊടിക്കപ്പെടേണ്ടതാണ്. എങ്കിലും നീയിങ്ങനെ അവഗണിക്കപ്പെടുന്നവനായി നില്‍ക്കുമ്പോള്‍, നിന്റെ മുന്നില്‍ ഡിസൈന്‍ സാരിയണിഞ്ഞ് ഒരു സുന്ദരിപിശാചിങ്ങനെ മിന്നുന്നതുകാണുമ്പോള്‍... എന്റെയുള്ളിലെ പുരുഷന് സഹിക്കുന്നില്ല. ഇപ്പോള്‍ ഫെമിനിസം പറഞ്ഞോണ്ട് എന്റെ മുന്നില്‍ വരുന്നവളുമാരെ എനിക്ക് കേറിപ്പിടിക്കാന്‍ തോന്നും... എന്നിലെ പുരുഷന്‍ ഒരു മൃഗമാകുന്നു.. എനിക്ക് എന്നോടുതന്നെ വെറുപ്പു തോന്നുന്നു... സരിതേ നിന്റെ കിടപ്പറകഥകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഞാന്‍ ഗൂഢമായി സന്തോഷിക്കുന്നു.... ബിജു രാധാകൃഷ്ണാ നീ നിന്ന നില്‍പില്‍ ഇറയത്തു കേറിത്തൂങ്ങിയാല്‍ നിന്നെ കുറ്റം പറയാന്‍ പറ്റില്ല... നീയൊക്കെ അത്രയ്ക്ക് അനുഭവിക്കുന്നുണ്ട്..... ആണായി പിറന്നാല്‍ ഒരിക്കലും ഒരു പെണ്ണിനൊപ്പം വേണ്ടാതീനം ചെയ്യരുത്. ഇല്ലെങ്കില്‍ ഇങ്ങിനെയൊക്കെയാകും...


ഫേസ്ബുക്ക് കവികളും ബിജു രാധാകൃഷ്ണന്‍മാരെപോലെയാണ്. ഇന്നലെ എഴുതിത്തുടങ്ങിയ സരിതാ നായരുമാര്‍ ലൈക്കുകളുടെ ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടയുമ്പോള്‍.... ബിജു രാധാകൃഷ്ണന്മാരുടെ ഷേവ് ചെയ്യാത്ത കവിതകള്‍ സൈബര്‍കാറ്റിലെ അപ്പൂപ്പന്‍ താടികളാകുന്നു.


കിടപ്പറ
ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതിന്റെ പിന്നിലെ സാമൂഹിക മനശാസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. ആധുനിക മനുഷ്യന്റെ ആത്മീയ ദാരിദ്ര്യം അധികരിക്കുന്നതോടെ വിപണികളില്‍ ഏതെടുത്താലും പത്തുരൂപ നിരക്കില്‍ ആള്‍ദൈവങ്ങള്‍ സുലഭമായി. തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും പ്രശസ്തനായിരുന്ന നിത്യാനന്ദ എന്ന കള്ള സന്യാസി ഇന്നത്തെ പ്രത്യേക സാമൂഹിക സാഹചര്യങ്ങളുടെ ഉത്പന്നമാണ്. അദ്ദേഹം കള്ളനൊ കൊള്ളക്കാരനൊ അഭിചാരം ചെയ്യുന്നവനൊ ആരുമായിക്കോട്ടെ. അദ്ദേഹം ചെയ്യുന്ന തിന്മകള്‍ക്ക് തക്കതായ ശിക്ഷകൊടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ നിത്യാനന്ദ എന്ന യുവാവും, ചലചിത്ര നടിയും ശിഷ്യയുമായ രഞ്ജിതയും ഏറെയും വേട്ടയാടപ്പെട്ടത് ലൈംഗീകതയുടെ പേരിലാണ്. നിത്യാനന്ദയും രഞ്ജിതയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റാണൊ?


നിത്യാനന്ദ എന്ന യുവാവ് രഞ്ജിത എന്ന യുവതിയില്‍ ആകൃഷ്ടനാവുകയും ബ്രഹ്മചര്യം വെടിഞ്ഞ് അവര്‍ പരസ്പരം ഭോഗിക്കുകയൊ, അനുരാഗ ബദ്ധരാകുകയൊ ചെയ്യുന്നതില്‍ കുറ്റകരമായി ഞാന്‍ ഒന്നും തന്നെ കാണുന്നില്ല. എന്നാല്‍ അവരുടെ സ്വാകാരതയില്‍ ഒളിക്യാമറ കൊണ്ടുവയ്ക്കുകയും ജനകീയ മാധ്യമങ്ങളിലൂടെ ഈ വ്യക്തികളുടെ കിടപ്പറയിലെ സ്വകാര്യതയെ പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുവയ്ക്കുകയും ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അവരുടെ കിടപ്പറ രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച സണ്‍ ടി.വി എന്ന നാലാംകിട അശ്ലീല ചാനല്‍ നിരോധിക്കപ്പെടേണ്ടതാണ്. നിത്യാനന്ദ സ്വാമി “സ്വാമിയൊ” 'ആശാമിയൊ' കൊള്ളക്കാരനൊ ആയിക്കൊട്ടെ അത് വേറേ വിഷയം. പക്ഷെ അദ്ദേഹത്തിന് രഞ്ജിത എന്ന യുവതിയുമായുള്ള ആനുരാഗത്തെ ഏറെ പരിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഗുരുവില്‍ നിന്ന് ദീക്ഷ സ്വീകരിച്ച് സന്യാസിനിയായി മാറിയ രഞ്ജിത എന്റെ മനസ്സില്‍ സമര്‍പ്പണത്തിന്റെ സ്വര്‍ണ്ണമകുടമാണ്. കൈക്കുടന്ന നിലാവ് എന്ന മലയാള ചിത്രമടക്കം ജൈഹിന്ദ്, എന്‍ ആസൈ മച്ചാന്‍, അമൈതിപടൈ... അങ്ങിനെ ഒരുപാട് ചിത്രങ്ങള്‍..ആ നടിയെ എനിക്ക് മറക്കാന്‍ പറ്റില്ല. കേരളത്തില്‍ ലൈംഗിക വിവാദങ്ങളില്ലാത്ത 60 കഴിഞ്ഞ സ്വാമിനിമാര്‍ ഉണ്ട് അവരുമൊക്കെ ചെയ്യുന്നത് മണി ലോണ്ടറിങ്ങ് (MONEY LAUNDERING) തന്നെ. അവരുടെ കച്ചോടം പൊട്ടിക്കാന്‍ ഒളികാമറ ആരും വയ്ക്കില്ല. അവരൊന്നും നിത്യാനന്ദയെപോലെ രഞ്ജിതയെപ്പോലെ ഗ്ലാമറുള്ളവരല്ല. ലൈംഗികതയുടെ മേമ്പൊടിയില്ലെങ്കില്‍ വാര്‍ത്ത വിറ്റുപോകില്ലല്ലൊ ല്ലേ....


ചോദ്യം ഉത്തരം
ആഴ്ച്ചപ്പാങ്ങ് ചിലപ്പോഴൊക്കെ സാഹിത്യബാഹ്യമായിപ്പോകുന്നുണ്ടല്ലോ?
സാഹിത്യം എന്ന് പറയുന്നത് താലിബാനൊ വല്ലോം ആണോ. അത് സാര്‍വ്വലൗകികമായ ഒന്നല്ലേ.... നിരൂപണം സാഹിത്യത്തില്‍മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് നീരീക്ഷണങ്ങളുടെ, കണ്ടെത്തലുകളുടെ, വെളിപാടുകളുടെ ആവിഷ്‌ക്കരണമാണ്. മാര്‍ക്കറ്റിലെത്തുന്നതിനുമുന്‍പേതന്നെ ചില സാഹിത്യ ഫ്‌ളേവറുകള്‍ നിരൂപകന്റെ കൈയ്യിലെത്തും. ഒറിജിനലും ഡ്യൂപ്ലിക്കറ്റും ഒരു നിരൂപകന് കണ്ടാല്‍ തിരിച്ചറിയും. അതു സാഹിത്യത്തിലായാലും മറ്റേത് മേഖലയിലായാലും.


നിങ്ങള്‍ ഒറിജിനലാണൊ?
ഞാന്‍ ഡ്യൂപഌക്കേറ്റാണ്. ഈ ആഴ്ച്ചപ്പാങ്ങിന്റെ രൂപവും ഭാവവും ഡ്യൂപ്‌ലിക്കേറ്റാണ്‌. പക്ഷെ ഇതിലെ നിരീക്ഷണങ്ങള്‍ ഒറിജിനല്‍ ആണ്. ഞാന്‍ എന്ന ജൈവഘടനയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില ജൈവ നിരീക്ഷണങ്ങള്‍. അത് എത്രത്തോളം മെച്ചമുള്ളതാണ്, വേറിട്ടതാണൊ.. അതൊ നേരംമ്പോക്കാണൊ എന്നൊക്കെ പറയേണ്ടത് നിങ്ങള്‍ വായനക്കാരല്ലേ....

ആഴ്ച്ചപ്പാങ്ങ് വായിക്കുന്നവര്‍ക്കും വായിക്കാത്തവര്‍ക്കം എന്റെ പുതുവത്സാരാശംസകള്‍...

2013 ഡിസംബർ 23, തിങ്കളാഴ്‌ച

വാക്കുകളുടെ തിരോധാനം


ആഴ്ച്ചപ്പാങ്ങ്-7

 

തീരദേശങ്ങളിലെ എല്‍.പി. സ്‌കൂളില്‍ നിന്ന് മുക്കുവക്കുട്ടികളുടെ കൊഴിഞ്ഞുപോക്കുപോലെ വാക്കുകള്‍ ഭാഷയില്‍നിന്ന് കൊഴിഞ്ഞുപോകുന്നു. ഈ തിരോഭവിക്കപ്പെടുന്ന വാക്കുകള്‍ക്ക് പിന്നീട് എന്തുസംഭവിക്കുന്നു എന്ന് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. വാക്കുകള്‍ക്ക് വരുന്ന തേയ്മാനങ്ങളെക്കുറിച്ച്, മാറുന്ന തലയിലെഴുത്തിനെക്കുറിച്ച്, യേശു യൂദാസായിമാറുന്നതിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നതേയില്ല. ഓരോ വാക്കും കൊഴിഞ്ഞുപോകുമ്പോള്‍ കൊഴിഞ്ഞുപോകുന്നത് ഒരു ജീവിതം തന്നെയാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സഞ്ചിപോലെയാവുന്നു ചിലവാക്കുകള്‍. ചില വാക്കുകളെ നമ്മള്‍ മാറി മാറി വ്യഭിചരിക്കുന്നു.

ഒരു ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് 'ഓണം' എന്നു പറഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുമായിരുന്നു. ഒരുപാട് തൂക്കമുള്ള ഒരു പദമായിരുന്നു എനിക്കത്. ഓണത്തിന്റന്ന് കൂട്ടുകാരുമൊത്ത് 'പൂവേപൊലി പൂവേ...' എന്ന് വിളിച്ച് പൂക്കളിറുത്ത് - പൂക്കളമൊരുക്കി. കളിമണ്ണ് ശേഖരിച്ചുകൊണ്ടുവന്ന് കുഴച്ച് മാവേലിയുണ്ടാക്കി. അന്ന് കൊയ്ത്തും മെതിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്നതൊന്നുമില്ല; പക്ഷെ ഈ കാലത്ത് 'ഓണം' എന്ന അതേ വാക്ക് നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ട്; പഴയ കനമില്ല, സൗന്ദര്യമില്ല. ഇന്നെനിക്ക് ഓണമെന്നാല്‍ ടി.വി.യിലെ സ്‌പെഷ്യല്‍ പ്രോഗ്രാമാണ്, ഹോട്ടലിലെ ഇന്‍സ്റ്റന്റ് ഓണ സദ്യയാണ്, പുതിയ സിനിമകളുടെ റിലീസിങ്ങ് കാലമാണ്. നോക്കൂ, വെറും ഇരുപതുവര്‍ഷങ്ങള്‍കൊണ്ട് 'ഓണം' എന്ന പദത്തിന് വന്ന മൂല്യശോഷണം. ഓണം ഇന്നൊരോണമേയല്ലാതായിരിക്കുന്നു. വാക്കുകള്‍ നമ്മുടെ കണ്‍മുന്നില്‍ നിന്ന് തിരോഭവിക്കുന്നു, അംഗംഭംഗം സംഭവിക്കുന്നു, കാലത്തിന്റെ മണ്ണൊലിപ്പില്‍ ജീവിതത്തിന്റെ വേരുകള്‍ അനാവൃതമാക്കപ്പെടുന്നു. മൂല്യശോഷണം വന്ന ഉറുപ്പികയായി പലതും വിനിമയം ചെയ്യപ്പെടാതെ ഓരോ ഭാഷയുടേയും പുറംമ്പോക്കുകളില്‍ വെറുതെ കിടക്കുന്നു.
രാഷ്ട്രത്തെ സംമ്പന്ധിക്കുന്നത് എന്നര്‍ത്ഥം വരുന്ന രാഷ്ട്രീയം എന്ന പദത്തെ നോക്കുക. ഇന്ന് ഏത് സാമൂഹ്യവിരുദ്ധനും പറയുന്നു ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന്! മാഫിയകള്‍ നാട് ഭരിക്കുന്നു. അവര്‍ പറയുന്നു ഞങ്ങള്‍ രാഷ്്ട്രീയം 'കളിക്കുകയാണ്' എന്ന്. ചിലര്‍ പറയുന്നു ഞാങ്ങള്‍ രാഷ്ട്രീയത്തില്‍ 'ഇറങ്ങാന്‍' പോവുകയാണെന്ന്. അങ്ങനെ രാഷ്ട്രീയം ഇറക്കത്തില്‍ ഉള്ള 'കുറഞ്ഞ' ഒരിടമായി മാറുന്നു. ചിലര്‍ ചോദിക്കുന്നു 'നിങ്ങള്‍ക്ക് രാഷ്ട്രീയമറിയാമോ? കുതികാല്‍വെട്ട്, കുതിരക്കച്ചവടം, ഇതൊക്കെ അറിഞ്ഞാലെ രാഷ്ട്രീയത്തില്‍ നിലനില്‍പ്പുള്ളു! രാഷ്ട്രീയം' എന്ന പദത്തില്‍ നിന്ന് അതിന്റെ ആത്മാവ് പടിയിറങ്ങിപ്പോയി.
'അഹിംസ' എന്നൊരു വാക്കിനെ ആരെങ്കിലും എവിടെയെങ്കിലുംവച്ചു കാണാറുണ്ടൊ? അതല്ലെ ആറുപതിറ്റാണ്ടുമുന്‍പ് വെടിയേറ്റുമരിച്ചത്...  'സത്യം' കോടതിഗുമസ്തനായതുകൊണ്ട് അല്ലലില്ലാതെ ജീവിച്ചുപോകുന്നു. മമ്മിമാരുടെ വരവോടെ അമ്മമാരെ നടതള്ളി, ഇപ്പോള്‍ വൃദ്ധസദനങ്ങളിലായി ജീവിതം. 'പ്രണയം' വാണിഭങ്ങളിലെ തുരുപ്പ് ശീട്ടാണ്. അതുകൊണ്ടിപ്പോള്‍ വിലയില്ലെങ്കിലും വിറ്റുപോകുന്ന ഒരു ചരക്കാണ്. വയല്‍, വിത, കൊയ്ത്ത്, മഴ, ഞാറ്റുവേല....... എനിക്കു വയ്യ.. വാക്കുകള്‍ തിരോഭവിച്ചുകൊണ്ടേയിരിക്കുന്നു... വാക്കുകളുടെ 'ലാപത്താ'
ഇലകളെല്ലാം കൊഴിഞ്ഞുപോയി, ഒരസ്തികൂടമായി കൈകള്‍ മേലോട്ടുയര്‍ത്തി ഒരു മരം 'എന്നെ നീയൊന്നുകൊണ്ടുപോകണേ ദൈവമേ'യെന്ന് പ്രാര്‍ത്ഥിക്കുംമ്പോലെ എന്റെ ഭാഷ എന്റെ സ്വപ്‌നങ്ങളില്‍, എന്റെ എഴുത്തുമുറികളില്‍, ഒരു നിലവിളിയായി നിറയുന്നു. നമ്മള്‍ നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠ പദവി വായ്ക്കരിയായി നാഴികള്‍നിറച്ചുവയ്ക്കുന്നു, വിളക്കുകള്‍ തേച്ചുമിനുക്കി വയ്ക്കുന്നു.
വാക്കുകള്‍ കായ്ക്കുന്നിടം
വാക്കുകള്‍ ഉണ്ടായത് ജീവിതത്തില്‍ നിന്നാണ്. ജീവിതത്തില്‍ നിന്ന് മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ വാക്കുകള്‍ തിരോഭവിക്കുന്നു. കൊയ്ത്തും മെതിയുമില്ലാത്ത കാലത്തെ പുതിയ തലമുറയ്ക്ക് ഇനിയെന്ത് ഓണം. 'മുത്തിയും ചോഴിയും' എന്നൊരു ഓഎന്‍വി കവിതയുണ്ട്. ഒരു മുത്തി തിരുവാതിര കുളിച്ച്, ഓണസദ്യയൊരുക്കി, വിഷുക്കണിയൊരുക്കി കര്‍മ്മനിരതമാകുന്നു. ചോഴി മരണ ദൂതനാണ്. ചോഴി വന്നു വിളിക്കുമ്പോള്‍ മുത്തി, നില്‍ക്കു ചോഴി, ഈ മുറുക്കാനൊന്നു ഇടിച്ചോട്ടെ, നില്‍ക്കൂ ചോഴീ, ഇതൊന്നു വായിലിട്ടു ചവയ്ക്കട്ടെ എന്ന് ചോഴിയെ തിരിച്ചയക്കുന്നു.

'മക്കളേ'യെന്നു വിളിക്കുമ്പോള്‍
അക്കരള്‍ വാത്സല്യപ്പാലാഴി
'മക്കളേ' യാവിളി കേള്‍ക്കെ, ചോഴിയും
ഒക്കെ മറന്നു പിന്‍വാങ്ങുന്നു.
മുത്തി തന്റെ ജീവിതത്തെ സജീവമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. ചോഴിയും ആ കര്‍മ്മ നിരതമായ ജീവിതത്തെ കണ്ട് അസൂയപ്പെടുന്നു. ഒരു മുത്തി മരിക്കുമ്പോള്‍ വാക്കുകള്‍, ഉത്സവങ്ങള്‍, ഒറ്റമൂലികള്‍ എന്നിവയടുങ്ങുന്ന ഒരു മഹദ്ഗ്രന്ഥത്തെ കാലം കൊത്തിപ്പറിക്കുന്നു. ഒരു ജീവിതം മാഞ്ഞുപോകുന്നു. കാലാന്തരം നടതള്ളപ്പെട്ട ഒരു ഭാഷയായില്‍ മുത്തി ഒരോര്‍മ്മപോലുമല്ലാതാവുന്നു.
ഭാഷയും ജീവിതവും
ഭാഷ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് ഭാഷയെമാത്രമാക്കി നമ്മള്‍ക്ക് ശ്രേഷ്ഠമാക്കിയെടുക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ മൂല്യം ക്ഷയിക്കുന്നതോടെ ഭാഷയും ക്ഷയിക്കും.


തോണിപ്പാട്ട് ഉണ്ടാക്കിയത് രാമപുരത്ത് വാര്യരല്ല; തോണിക്കാരനാണ്. പങ്കായവും പുഴയുടെ ഒഴുക്കും മനുഷ്യന്റെ അധ്വാനവും അവന്റെ സംഗീത ബോധവും വിയര്‍പ്പും കൂടിക്കലര്‍ന്ന് രൂപം കൊണ്ട ഒരു ജൈവസംഗീതമാണ് തോണിപ്പാട്ട്. പുഴയുടെ ഓളങ്ങളില്‍ ഉരഞ്ഞതിന്റെ മിനുസമാണ് ആ സംഗീതത്തിനുള്ളത്. എല്ലാ നാടന്‍പാട്ടുകളും ഉണ്ടാക്കിയത് ഏതെങ്കിലും വരേണ്യ കവിപുംഗവനല്ല. അത് പാടത്തും പറമ്പത്തും പണിയെടുത്തിരുന്ന പണിയാളരാണ്. മനുഷ്യനും പ്രകൃതിയും ചേര്‍ന്നുള്ള ജൈവീകമായ കര്‍മ്മ നൈരന്തര്യത്തില്‍ നിന്നാണ് വാക്കുകള്‍ ഉണ്ടായതും അത് നിലനിന്നതും. എന്നാല്‍ ഇന്ന് ഭാഷ നേരിടുന്ന വെല്ലുവിളിയും ഈ ജൈവനൈരന്തര്യത്തിന്റെ തകര്‍ച്ചയാണ്. മനുഷ്യന്റെ പരിധിയില്ലാത്ത ഭൗതികാവശ്യങ്ങളും, കാമനകളും, വിപണിവത്കൃതമായ മൂല്യബോധവും ഭാഷയെ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അധിനിവേശങ്ങളും, അര്‍ത്ഥരഹിതമായ-ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാസങ്ങളും ഭാഷയെ ഒരു വെങ്കലഭാഷയാക്കി മാറ്റി.
ഭാഷയെ മാത്രമായി സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. സംസാരിക്കാന്‍ ആളുകളുണ്ടായില്ലെങ്കില്‍ ഷെല്‍ഫിലെ ഭാഷാ നിഘണ്ടുക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. വാക്കുകളുടെ തിരോധാനത്തെ തടയിടാന്‍ ഓര്‍ഡിനന്‍സുകള്‍ക്ക് കഴിയില്ല. ഭാഷ, പ്രകൃതിയും മനുഷ്യനും ഇടകലര്‍ന്ന ജൈവവ്യവസ്ഥയില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ഒന്നാണ്. വിപണിയില്‍ സാധനങ്ങള്‍ക്ക് വിലപേശാന്‍ മാത്രമാണ് നമ്മുക്ക് ഇപ്പോള്‍ ഭാഷ ആവശ്യമായിട്ടുള്ളത്. സ്വയം വില്‍പനച്ചരക്കായി മാറുന്നവര്‍ക്കിടയില്‍, അറവിന് തെളിക്കപ്പെടുന്ന രണ്ട് അറവുമാടുകള്‍ക്കിടയില്‍, സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു കാപ്പിപ്പൊടിപാക്കറ്റുകള്‍ക്കിടയില്‍ എന്ത് ആശയവിനിമായമാണ്.... ഭാരിച്ച എന്ത് പങ്കുവയ്ക്കാനാണ്. ഒരു ഭാഷയുടെ ആവശ്യകതയെന്താണ്.
ഭാഷ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു പകരം മലയാളിയുടെ ജീവിതത്തെ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വത്വത്തെ, സംസ്‌കാരത്തെ തിരിച്ചുപിടിക്കുക. വിതയേയും കൊയ്ത്തിനേയും തിരിച്ചുപിടിക്കുക. നമ്മുടെ വിപുലമായ ഒരു കാര്‍ഷിക സംസ്‌കാരിത്തില്‍ നിന്ന് പറിവികൊണ്ടതാണിതുകള്‍. ചാനല്‍ സംസ്‌ക്കാരം ഇവിടെ ഒന്നും സൃഷ്ടിച്ചില്ല; കുറച്ച് മാലിന്യങ്ങളല്ലാതെ. ലക്ഷ്യബോധവും ദിശാബോധവും മൂല്യബോധവുമുണ്ടാകുമ്പോള്‍ ഭാഷാബോധവും ഒരു മലയാളിയുടേതായ ആത്മബോധവും താനെ വന്നുചേരും. വയലും നീര്‍ത്തടങ്ങളും ജൈവവൈവിധ്യങ്ങളും മണ്ണിട്ടുമൂടി നിരപ്പാക്കി വിമാനങ്ങളെ വിരുന്നിനു വിളിക്കുകയാണ് സര്‍ക്കാര്‍. നിയോ കോളൊണിയലിസത്തിന്റെ വേറൊരു സങ്കേതമാണ് ടൂറിസം. ഭാഷയിന്മേലുള്ള അധിനിവേശങ്ങള്‍ ഇനിയുണ്ടാകുന്നത് ഇതുപോലുള്ള രൂപങ്ങളിലാണ്. നമ്മുടെ വിരുന്നുകാര്‍ നമ്മുടെ മനസ്സറിയുന്നവരാണ്, നമ്മുടെ വീടറിയുന്നവരാണ്. നമ്മള്‍ അവര്‍ക്ക് കൊടുക്കുകമാത്രമാണ്. അവരില്‍ നിന്ന് ഒന്നും സ്വീകരിക്കുന്നില്ല, സ്‌നേഹമസൃണമായ മധുരങ്ങളല്ലാതെ.
മധുരപ്പത്തിരി ചുട്ട്, വെറ്റയടയ്ക്ക ഇടിച്ചുവെച്ച്് മനസ്സില്‍ പ്രണയവുമായി വിരുന്നുവിളിച്ച മലയാളിപ്പെണ്‍കൊടി നമ്മുക്കുണ്ടായിരുന്നു. നമ്മള്‍ കൊതിക്കുന്നത് അധിനിവേശങ്ങളല്ല സഹവര്‍ത്തിത്വമാണ്. നമ്മളെ നയിക്കുന്നത് സഹജാവബോധമാണ്.


*     *     *     *     *     *     *     *     *     *     *     *     *     *     *     *      *
ഒരു പേരിലെന്തിനിരിക്കുന്നു
സര്‍വ്വരുടേയും ക്ഷേമം പരിപാലിക്കപ്പെടന്ന ഒരു സമൂഹം 'സര്‍വ്വോദയ സമൂഹം' അത് സാക്ഷാത്ക്കരിക്കുക എന്നത് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ രൂപമാണ് 'സര്‍വ്വോദയ സമൂഹം'. ഭൗതികാഗ്രഹങ്ങള്‍ പരിമിതപ്പെടുത്തി, സാമ്പത്തിക സമത്ത്വത്തെയും രാഷ്ട്രീയസാമ്പത്തിക വികേന്ദ്രീകരണത്തേയും ആധാരമാക്കി നിലവിലുള്ള സമൂഹത്തെ പുനസംഘടിപ്പിച്ചാല്‍ 'സര്‍വ്വോദയ' സമൂഹം കൈവരിക്കാമെന്ന് ഗാന്ധിജി ഉദ്‌ഭോദിപ്പിച്ചു. അതുകൊണ്ടിപ്പോള്‍ എവിടേയും 'സര്‍വ്വോദയ' എന്ന പേരുകേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഗാന്ധിയെ ഓര്‍മ്മവരും. ഞാന്‍ താമസിക്കുന്ന മുംബൈ നഗരത്തിലെ കല്യാണ്‍ നഗരിയില്‍ ഒരു വലിയ ഷോപ്പിങ്ങ് മാളിന്റെ പേര് 'സര്‍വ്വോദയ മാള്‍' എന്നാണ്!. ഭൗതികാഗ്രഹങ്ങളെ പരിമിതപ്പെടുത്തി സാമ്പത്തിക സമത്വം സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച ഗാന്ധിയുടെ ഒരു സ്വപ്‌നത്തിന്റെ പേരായിരുന്ന 'സര്‍വ്വോദയ'ഇവിടെ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങല്‍ വില്‍ക്കുന്ന റീട്ടെയില്‍ ചെയിനിന്റെ പേരാണ്. എന്റെ സുഹൃത്തും കഥാകൃത്തുമായ ശ്രീ സുരേഷ് വര്‍മ്മയുടെ 'ഗാന്ധി ചിക്കന്‍സ്' എന്ന കഥയും ഇതോടൊപ്പം ഓര്‍ത്തുപോകുന്നു. അഹിംസാവദിയും സസ്യസ്യഭുക്കുമായ ഗാന്ധിയെ, മാംസ്യവിപണയില്‍ വില്‍ക്കുന്ന കഥയാണത്.
കേരളത്തിലെ മദ്യശാലകള്ക്ക് ദൈവപ്പേരുകള്‍ ഉപയോഗിച്ചു കണ്ടിട്ടില്ല. “കൊടുങ്ങല്ലൂര്‍ ഭഗവതി ബാര്‍” എന്നൊക്കെ ആരെങ്കിലും മദ്യശാലക്ക് പേരുവച്ചാല്‍ നമ്മുടെ മതവികാരം വ്രണപ്പെട്ടുപോകും. എന്നാല്‍ അടുത്ത കാലത്ത്‌ ഗോവ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ബാറുകള്‍ക്ക് 'വേളാങ്കണ്ണിമാതാവ്, ജീസസ് ക്രൈസ്റ്റ്, ക്രിസ്തുരാജ്, എന്നൊക്കെയുള്ള ദൈവപ്പേരുകളിട്ടുകണ്ടു. ടൂറിസ്റ്റുകളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു സംസ്ഥാനമാണ് ഗോവ. ടൂറിസ്റ്റുകളാണ് അവരുടെ അന്നം മാത്രവുമല്ല ഒരു പോര്‍ച്ചുഗീസ് പാരമ്പര്യം ഇപ്പോഴും അവരെ വിട്ടുപോയിട്ടില്ല. മദ്യഷാപ്പിന് മുന്‍പില്‍ ആരെങ്കിലും വന്ന് സത്യാഗ്രഹമിരിക്കുമെന്ന് അവര്‍ സ്വപ്‌നത്തില്‍പോലും കരുതുന്നില്ല. നാഴികയ്ക്ക് നാല്‍പതുവട്ടം വ്രണപ്പെടുന്ന വികാരവുമായി കേരളത്തിലും മറ്റ് സംസ്ഥാങ്ങളിലും ജീവിക്കുന്ന ഇന്ത്യക്കാര്‍ ജീസസ്സ് ക്രൈസ്റ്റിന്റെ ബാറില്‍പോയി മദ്യപിക്കുന്നു. ഇതിനെയാണ് 'നിന്റെ രാജ്യം വരേണമേ' എന്നുപറയുന്നത്. അല്ലേ....
ഭൂപടത്തിലില്ലാത്തത്‌
ലൂയിസ് പീറ്റര്‍
മലയാള കവിതയില്‍ ലൂയിസ് പീറ്റര്‍ എന്നൊരു പേര് ഞാനിതിനു മുന്‍പ് കേട്ടിട്ടില്ല. മലയാള കവിതയെ അറിയാനും പഠിക്കാനും ശ്രമിക്കുന്ന സാഹിത്യവിദ്യാര്‍ത്ഥിയാണെന്നൊക്കെ വിനയം പൊതിഞ്ഞ വീമ്പുപറയുമെങ്കിലും എന്റെ വായനയുടെ വെളിമ്പുറത്തുപോലും എത്തിപ്പെട്ടിട്ടില്ലാത്ത ഒരു പേരാണ് ലൂയിസ് പീറ്റര്‍. ഒരു നിമിത്തം പോലെ എന്റെ നിരൂപക ജാഢയിലേക്ക്, കവിയെന്ന ഒട്ടക്കാലണയായ ആത്മബോധത്തിലേക്ക് ഒരേറുപടക്കംപോലെ ലൂയിസിന്റെ വരികള്‍ വന്നുപതിക്കുന്നു.
'ഭൂപടം
ഒരു നുണയാണ്.
എന്റെ കണ്ണൂനീര്‍പ്പുഴകളോ,
കരളെരിഞ്ഞു തീര്‍ന്ന കനല്‍വഴികളോ,
അതിലില്ല.
ഉച്ച സൂര്യന്‍ തിന്നു പോയ
എന്റെ നിഴലോ,
വ്യഥ കടലായിരമ്പിയ
എന്റെ പ്രിയസഖിയോ,
ഇല്ല.
ഭൂമി ഒരു സത്യമായിരിക്കേ
ഭൂപടം മാത്രമെന്തിനാണിങ്ങനെ
നുണയായ് പോകുന്നത്?
ഇന്നലെ വന്നിരുന്നു
ഓര്‍മക്കുറിപ്പുകളുടെ ഓര്‍മ്മയില്‍ പോലുമില്ലാത്തെരാള്‍
നിസ്വത കൊണ്ടു ഭാണ്ഡം നിറച്ചവന്‍
എങ്കിലും ഏതിളങ്കാറ്റിനേക്കാളും
സുഗന്ധ വാഹി.
എന്നോടു ചോദിച്ചതൊന്നും ഞാന്‍ നല്‍കിയില്ല
ഒഴിഞ്ഞൊരു ചഷകം പോലവന്‍ ഇറങ്ങി പ്പോയ്
ഞാനൊരു കാത്തുവയ്പ്പാണ്.
ഇനിയൊരു നാള്‍ അവനെന്നില്‍ വരുമ്പോള്‍
കവര്‍ന്നു പോകേണ്ടൊരു ഭണ്ഡാരം'

-ലൂയിസ് പീറ്റര്‍
(എന്റെ പക്കലുള്ളതില്‍ ചിലത്)
ഭൂപടത്തിലൊതുങ്ങാത്തതാണ് ഈ കവിയുടെ സങ്കടം. ഒരു ഭൗമശാസ്ത്രഞ്ജനും കാണാനാവാതെ പോകുന്നതാണ് ഇതുപോലുള്ള പുറംമ്പോക്കില്‍ വളരുന്ന കീഴാര്‍നെല്ലികള്‍. ആരൊക്കെയൊ കുത്തിവരയ്ക്കുന്ന ഭൂമിയുടെ ജാതകത്തിലെ രാശികള്‍ക്കുമപ്പുറം മനുഷ്യത്വകൊണ്ടുമാത്രം കണ്ടെത്താവുന്ന ജീവിത വ്യഥയായി, കാവ്യഭൂപടത്തിന് വെളിയില്‍ ഓരവല്‍ക്കരിക്കപ്പെട്ടൊരു ഉച്ചവെയിലായി, മലയാള കവിതയില്‍ മരിക്കാത്ത അയ്യപ്പന്റെ അനാഥത്വത്തിന്റെ യാതഭാഗങ്ങളായി, വാര്‍ന്നുപോയിട്ടില്ലാത്ത അമ്പേറ്റകണ്ണിലെ കാവ്യരക്തമായി.... ലൂയിസ്....

'ചിതയിലിരുന്ന് അഗ്‌നി ഭക്ഷിക്കുക
പുഴകളില്‍ ചിതാഭസ്മമായ് മുങ്ങുക
കടലുകള്‍ താണ്ടിയക്കരെച്ചെന്ന്
ഈ കരയുടെ പച്ചകള്‍ കാണുക
ഒരു ജീവവൃക്ഷബീജം കൊത്തി
ഇക്കരെയ്ക്കു തിരികെ പറക്കുക
നട്ടു നനച്ചു വളര്‍ത്തി
താഴ്ന്ന ചില്ലയില്‍ കൂടൊന്നു വയ്ക്കുക
മുട്ടയിട്ടു കുലം പൊലിപ്പിച്ച്
ഉണ്ണികള്‍ക്കാകാശമേകുക
കൂടഴിച്ചു ചിതയായടുക്കി
ചിതയിലിരുന്നഗ്‌നി ഭക്ഷിക്കുക'

-ലൂയിസ് പീറ്റര്‍
ജഠരേ ശയനം  

സോഷ്യല്‍ മീഡിയ ചെയ്തുതരുന്ന നന്മകളിലൊന്നാണ് ലൂയിസ് പീറ്ററെപ്പോലെയുള്ള കുപ്പയിലെ മാണിക്യം. ഇസങ്ങളും പ്രസ്ഥാനങ്ങളും മാറിയപ്പോള്‍ കവിതയുടെ അലകും പിടിയും മാറി. ജീവിതം മാറിയപ്പോള്‍ എഴുത്തില്‍ പുതിയ ജന്മിത്വത്തിന് ആരംഭമായി. ഉച്ചവെയിലത്ത് വന്നുകേറുന്നവന്റെ പെടലിക്ക് തല്ലുന്ന ധാര്‍ഷ്ട്യം കവികുല നന്മയായി. ലൂയിസിനെ കവിതയുടെ നടുമുറ്റത്തിട്ട് ഒരു ജന്മിക്കവി തല്ലിയവാര്‍ത്ത കേട്ടപ്പോള്‍ സങ്കടം തോന്നി. ഇസങ്ങള്‍ മാറിയിരിക്കാം പക്ഷെ മനുഷ്യപക്ഷത്തുള്ള കവിതയുടെ ഇസത്തിന് മാറ്റമൊന്നുമില്ല. ഈ ഇസത്തെ പണ്ടെ തിരസ്‌ക്കരിച്ചവരുടെ വെളുത്ത വസ്ത്രത്തില്‍ ഇനിയും കറുത്ത കാക്കകള്‍ കാഷ്ടിക്കും. ഈ കാക്കകളെ വെടിവെയ്ക്കാന്‍ ഇവര്‍ കൈയ്യില്‍ ഒരു തോക്ക് കരുതേണ്ടിവരും. അനാഥനെപ്പോലെ ജീവിച്ച് അനാഥനായി മരിച്ചുപോയ അയ്യപ്പന്റെ അതേ യാതനദിയില്‍, കവിതയുടെ കൈത്തോണിയില്‍ തുഴഞ്ഞുപോകുന്ന ലൂയിസ് പീറ്ററിനെ കാണുമ്പോള്‍ നിങ്ങള്‍ എ. അയ്യപ്പന്റെ ഉള്ളംകൈയ്യില്‍ കൊടുക്കാന്‍ വിട്ടുപോയ മുത്തം ലൂയിസിന് കൊടുക്കണം. ഈ കവിയെ കണ്ടെടുത്ത കവി സതീഷ് എടക്കുടിക്കും, കഥാ കൃത്ത് ഗണേഷ് പന്നിയത്തിനും എന്റെ നല്ല നമസ്‌ക്കാരം.

സി. എന്‍. കരുണാകരന്‍
വരയും വര്‍ണ്ണങ്ങളും സംസ്‌കാരത്തിന്റെ കൊടിയടയാളമാകുന്നത് അതിശയകരമാണ്. ഇതിഹാസങ്ങളുമായുള്ള സഹവര്‍ത്തിത്വവും, സാഹിതീയമായ ജീവിതവും, ഗന്ധര്‍വ്വതുല്യമായ താളബോധവും ഉണ്ടാകുമ്പോഴാണ് ഒരു ചിത്രകാരന്‍ ജനതയുടെ സാംസ്‌കാരിക പൈതൃകത്തില്‍ കണ്ണിചേര്‍ക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച്ച അന്തരിച്ച സി. എന്‍. കരുണാകരന്‍ പാരമ്പര്യത്തിന്റെ ഊര്‍ജ്ജവും ഓജസ്സും കൈമുതലാക്കിയ വര്‍ണ്ണങ്ങളുടെ രാജാവായിരുന്നു. ഇഴചേര്‍ത്തുകെട്ടിയ അദ്ദേഹത്തിന്റെ പുരാണ കഥാപാത്രങ്ങളെ കാലം കൈയ്യില്‍ കൊണ്ടുനടക്കും. സി.എന്‍. കരുണാകരന്റെ വിയോഗത്തോടെ വര്‍ണ്ണങ്ങളുടെ ക്ലാസിക് ശൈനിന്യസങ്ങള്‍ നിലയ്ച്ചുപോവുകയാണ്. ഒരു തീരാനഷ്ടം. സി. എന്‍. കരുണാകരന് ആത്മാവിന് നിത്യശാന്തിനേരുന്നു.



മഞ്ജു വാര്യര്‍
മഞ്ജു മനസ്സില്‍ മറഞ്ഞുപോയ വയല്‍മൂടിയ ഒരു ഗ്രാമമാണ്. മണ്ണിട്ടുമൂടിയ ഒരു കൈത്തോടാണ്, തിരോഭവിച്ച പുലരി മഞ്ഞില്‍ കുളിച്ച തൊട്ടാവാടിയും കറുകയും നിറഞ്ഞൊരു വഴിവരമ്പാണ്. അതിലൂടെ കാലുതണുത്ത്‌ അമ്പലത്തിലേക്കു നടന്നുപോയൊരോര്‍മ്മയാണ്. കോളജില്‍ നിന്ന് വീട്ടിലേക്കും തിരിച്ചുമുള്ള വണ്ടിക്കൂലിയായി കൈയ്യില്‍ മുപ്പതും മുപ്പതും അറുപതു പൈസ മാത്രമെയുള്ളുവെങ്കിലും അത്‌ സൂക്ഷിച്ച വലിയ മണിപ്പേഴ്‌സില്‍, യുവജനോത്സവ വേദിയില്‍ ചിലങ്കയിട്ടു നില്‍ക്കുന്ന നിറം മങ്ങിയ അവളുടെ പഴയൊരു ന്യൂസ് പേപ്പര്‍ കട്ടിങ്ങാണ്. നഗ്മയും ശരത്കൂമാറും, രംഭയും കാര്‍ത്തികും നിറഞ്ഞോടുന്ന തിയറ്ററുകളില്‍ തറടിക്കറ്റില്‍ പടം കാണുമ്പോഴും കാമനകളിലേക്ക് വഴുതിപ്പോകാതെ നല്ല മുഖ്യധാര മലയാള സിനിമയുമായി എന്നെ കൂട്ടിപ്പിടിച്ച ദേവതയാണ്. പാതി കടന്നപ്പോഴേക്കും  കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തില്‍ വറ്റിപ്പോയ ഒരു പുഴയാണ്.
ഇപ്പോള്‍ കട്ടിക്കണ്ണവെച്ച് ചലചിത്രോത്സവങ്ങളില്‍ 'ബു.ജി.'കള്‍ക്കൊപ്പം നില്‍ക്കുമ്പോഴും, ഷീടാക്‌സിയുടെ അംമ്പാസിഡറായി പത്രങ്ങളില്‍ നിറയുമ്പോഴും, കല്യാണ്‍ ജ്വല്ലറിയിലെ വയറ്റുക്കാരി മോഡലാകുമ്പോഴും, ചക്കുളത്തമ്മയുടെ കാവിലെ ദേവിയാകുമ്പോഴും എന്റെ മനസ്സില്‍ നിന്ന് തിരോഭവിച്ച എന്റെ ആ ഗ്രാമത്തെ എനിക്ക് തിരിച്ചുപിടിക്കാന്‍ ആവുന്നില്ല.
മഞ്ജു ഇപ്പോള്‍ എനിക്കാരാണ്. എന്റെ ക്ലാസ്സ്മുറിയിലെ പെണ്‍പിള്ളാരിക്കുന്ന വശത്തെ മൂന്നാംബെഞ്ചിലെ ബീനാ കെ.യായിരുന്നു?. അവളുടെ കല്യാണം കഴിഞ്ഞു. എത്രയെങ്കിലും പെറ്റിട്ടുണ്ടാകും. എനിക്കു... വയ്യ എനിക്കു കരച്ചില്‍ വരുന്നു… ഞാന്‍ നിര്‍ത്തുന്നു....


കാവ്യമേള, ചൈനീസ് എംമ്പസി
നല്ലകഥയില്‍ എഴുത്തുകാരന്‍ തന്നെ ചിലപ്പോള്‍ ചില മാലിന്യങ്ങള്‍ നിക്ഷേപിക്കും. പുതുമയ്ക്ക് വേണ്ടിയാകുമ്പോള്‍ മാലിന്യങ്ങളെ വിവേചിച്ചറിയാനുള്ള എഴുത്തുകാരന്റെ കഴിവ് നഷ്ടപ്പെടും. എന്നിരുന്നാലും എസ്. ഹരീഷിന്റെ കഥ (മാതൃഭൂമി ആഴ്ച്ചപതിപ്പ്, ഡിസം. 15) കാവ്യമേള വായിക്കപ്പെടേണ്ട ഒരു കഥയാണ്. അതില്‍ അന്ധനായ സുര്‍ദാസ് പറയുന്നു 'അവളെ ഞാനാണ് വിട്ടത്. ഒന്ന് വൃത്തികെട്ട ഒരു വിയര്‍പ്പുമണം. രണ്ട്. എനിക്ക് ചെയ്തുതരുന്നതിനൊക്കെ അവള്‍ കണക്കുസൂക്ഷിക്കുന്നുണ്ട്. കര്‍ത്താവിനെ കാണിക്കാന്‍. യേശുവും ബൈബിളുമില്ലാതിരുന്നെങ്കില്‍ അവള്‍ ആര്‍ക്കും ഒരുപകാരോം ചെയ്യില്ലായിരുന്നു'.
ഹരീഷിന്റെ കൈയ്യില്‍ നിന്ന് നല്ല കഥകള്‍ തീര്‍ച്ചയായും നമ്മുക്ക് പ്രതീക്ഷിക്കാം. കഥയുടെ മര്‍മ്മമറിയാവുന്ന ഒരു കഥാകൃത്ത്.
ഷാനവാസ് കോനാത്ത് മാധ്യമത്തില്‍ എഴുതിയ 'ചൈനീസ് എംമ്പസി' എന്ന കഥ പ്രവാസത്തെ, അപ്രതീക്ഷിതമായി വന്നുചേരുന്ന ചില പ്രതിരോധങ്ങളെ, രസകരമായ ഭാഷയില്‍ എഴുതുന്നു. കേരളത്തിന്റെ ദുരിതപൂര്‍ണ്ണമെങ്കിലും കാല്‍പനികമായ ജീവിതം നയിക്കുന്ന ഒരാള്‍ പ്രവാസ ജീവിതത്തില്‍ എത്ര വിധേയത്വമുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ മാലിന്യങ്ങളെ ഏറ്റുവാങ്ങുന്നില്ല. മലപ്പുറത്തിന്റെ നര്‍മ്മം തുളുമ്പുന്ന ഭാഷയില്‍. ചെറുകഥയുടെ വേറൊരു ജനുസ്സ്.

ചോദ്യം ഉത്തരം:
എത്രവേണമെങ്കിലും പണം മുടക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമുണ്ടാക്കാന്‍ കഴിയുമൊ?
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം നിര്‍വ്വഹിച്ച 'ഗോലിയോം കീ രാസ്‌ലീല രാം-ലീല' എന്ന കാശുവാരിപ്പടം കണ്ടു. ഓലക്കൊട്ടകകളില്‍ നന്ന് ഇന്ത്യന്‍ സിനിമ മള്‍ട്ടിപ്ലസ്സുകളിലേക്ക് ചേക്കേറിയപ്പോള്‍ സിനിമയുടെ രുചിക്കൂട്ടുകല്‍ വീണ്ടും മാറി. കാശ് വാരിക്കോരി ചെലവിടാന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. മുടക്കാന്‍ പണമുണ്ടായതുകൊണ്ട് കാര്യമില്ല. അത് എങ്ങിനെ മുടക്കണമെന്നറിയണം. പക്ഷെ മലയാളത്തിലെ ബിഗ്ബഡ്ജറ്റ് പടംപിടുത്തക്കാര്‍ക്ക് അറിയാത്തൊരു കാര്യവും ഇതാണ്. വര്‍ണ്ണവിസ്മയങ്ങളില്‍, സ്ത്രീപുരുഷന്മാരുടെ ശരീരാഘോഷങ്ങളുടെ വശ്യമനോഹാരിതയില്‍, സംഗീതത്തില്‍, പുതിയ പ്രേക്ഷകര്‍ക്കുവേണ്ടി പൊലിപ്പിച്ചെടുത്ത ഒരു തട്ടുപൊളിപ്പന്‍ സിനിമ അതാണ് രാം-ലീല. ദ്വയാര്‍ത്ഥപദങ്ങളുടെ ഒരു ഘോഷയാത്രതന്നെയുണ്ട് ഈ ചിത്രത്തില്‍. സ്പൂണറിസമൊക്കെ ഉപരിവര്‍ഗ്ഗകുടുംബത്തിന്റെ തീന്‍മേശക്കരുകിലെ നേരംമ്പോക്കുകളായി മാറിയതോടെ മുഖ്യധാര സിനിമയിലും ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ എത്രവേണമെങ്കിലും ആകാമെന്നായി. ഈ ചിത്രത്തിലെ കലാസംവിധാനവും ചായാഗ്രഹണവും ഏറെ മികച്ചതാണ്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും സഞ്ജയ് ലീലാ ബന്‍സാലിയാണ്. ശ്രേയ ഘോഷാലും അദിതി പോളും പാടിയ രണ്ട് പട്ടുകള്‍ നല്ലതാണ്. ദീപിക പദുകോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും അഭിനയം എടുത്തുപറയേണ്ടതുതന്നെ. ഹിന്ദിസിനമയിലെ കാലവും കോലവും ഇങ്ങിനെ ആയിപ്പോയതില്‍ ആരെ കുറ്റം പറയാന്‍. നമ്മള്‍ മലയാളികളും മോശക്കാരല്ലല്ലൊ... തെറിവിളിയും ശരീരാഘോഷവും ന്യൂജനറേഷന്‍ ലേബലൊട്ടിച്ചുവരുന്നുവെന്നുമാത്രം.

നിങ്ങള്‍ക്ക് ശത്രുക്കളാരെങ്കിലുമുണ്ടൊ?
ചോട്ടാ ഭീം എന്നൊരുത്തന്‍ എന്റെ ശത്രുവാണിപ്പോള്‍. അവന്‍ കാരണം എന്റെ മൂന്നുവയസ്സുകാരന്‍ മകന്‍ ലഡ്ഡുതിന്നുന്നപോലെ ആംഗ്യകാണിച്ച് എന്റെ പുറത്തും മറ്റ് മര്‍മ്മപ്രദേശങ്ങളിലും കൈമടക്കി ഇടിക്കുന്നു. സാരോപദേശ കഥകള്‍ കേട്ടും കണ്ടും വളരേണ്ട ഈ പ്രായത്തില്‍ ചോട്ടഭീമിനെപ്പോലെ ഒരു വയലന്റ് ആനിമേഷന്‍ കഥാപാത്രം സ്വാധീനച്ചതോടെ അവനില്‍ വന്ന മാറ്റം അസഹനീയമാണ്. കുട്ടികളില്‍ അക്രമവാസനയുണ്ടാക്കുന്ന ഇത്തരം ആനിമേഷന്‍ വൃത്തികേടുകള്‍ നിരോധിക്കണം. എന്റെ വീട്ടില്‍ മാത്രം നിരോധിച്ചാല്‍ ഇല്ലാതായിപ്പോകുന്നതല്ല ചിലകാര്യങ്ങള്‍ അതുകൊണ്ട് പറഞ്ഞുപോയതാണ്…
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.