പംക്തി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പംക്തി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഡിസംബർ 28, വെള്ളിയാഴ്‌ച

ജീവിതത്തെക്കുറിച്ച് മരണം മനസ്സുതുറക്കുന്നു

ഓര്‍മ്മകളുടെ പച്ചകളഴിച്ച് ആത്മാവ് ഒരുസ്തികൂടം പോലെ ശൂന്യമായിപ്പോകുന്നരവസ്തയിലേക്ക് ഞാന്‍ നടന്നടുക്കുകയാണൊ.  മനസ്സില്‍ നിന്ന്‌
മാഞ്ഞുപോകുന്നത് അധികവും സമീപകാല അനുഭവങ്ങളാണ്. ബാല്യകാലത്തെ അനുഭവങ്ങള്‍ക്ക് നല്ല തെളിമയുണ്ട് - നല്ല ദൂരക്കാഴ്ച്ച.

'അമിതമായി ബാല്യകാലത്തിലെ ഓര്‍മ്മകള്‍ തികട്ടി വരുന്നുവെങ്കില്‍ സൂക്ഷിക്കണം. അല്‍ഷീമേഴ്‌സിന്റെ ലക്ഷണമാണ്' എന്റെ നാട്ടിലെ സുഹൃത്ത് വിളിച്ചപ്പോള്‍ ഒരു തമാശ പറഞ്ഞു.

വര്‍ത്തമാനാവസ്ഥകളില്‍ നിന്നുള്ള ഒരു പടിയിറങ്ങിപ്പോക്ക്. മൂന്നു പതിറ്റാണ്ട് മുന്‍പത്തെ മണ്ണപ്പത്തിലേക്ക്, ഓടിത്തൊട്ട് കളികളിലേയ്ക്ക്, പുസ്തക സഞ്ചികളിലേയ്ക്ക്, താറിടാത്ത കല്ലുപാതകളിലേയ്ക്ക് ഒരു തിരിച്ചുപോക്ക്. സ്മൃതി നാശ രോഗം ബാധിച്ചൊരാള്‍ക്ക് ഭൂതകാലത്തില്‍ നിന്ന് പിന്നെ ഒരു തിരിച്ചുവരവുണ്ടാവുന്നില്ല. പിന്നെയെപ്പോഴൊ ഓര്‍മ്മയുടെ അവസാന കണികയും വറ്റി രോഗി മരിച്ചുപോകുന്നു. ഓര്‍മ്മകളുടെ ഊടുവഴികളില്‍ നടന്ന് തളര്‍ന്ന് വീഴുമ്പോള്‍ ആരും ഒറ്റയ്ക്കായി പോകും. ഒരു തുള്ളി വെള്ളത്തിനായി വിളിച്ചാല്‍  േആരും ഓടിയെത്താത്തത്ര ദൂരെയായിപ്പോകും രോഗി. ജീവിതത്തിനുപോലും അന്വഷിച്ചെത്താനാവത്തത്ര ദൂരെയെത്തുമ്പോള്‍ മരണം വന്ന് കൈപിടിക്കുന്നു.

ബാല്യകാലത്തിലെഓര്‍മ്മകളിലാണ്‌ ഞാനിപ്പോള്‍. അന്നൊരിക്കല്‍ എന്റെ ഏട്ടാമത്തെ വയസ്സില്‍ ഒരു വൃശ്ചികമാസത്തെ അസ്തി മരവിപ്പിക്കുന്ന തണുപ്പില്‍ വീടിനടുത്തള്ള മലമ്പുഴക്കനാലില്‍ കൂട്ടുകാരുമൊത്ത് തിമിര്‍ത്തുകുളിക്കുമ്പോഴാണ് ഒരിക്കല്‍ ഞാന്‍ മരണത്തെ കണ്ടത്. കനാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. പുതിയതായി പണിത കോണ്‍ക്രീറ്റ് കടവില്‍ പിടിച്ച് ഒഴുക്കിലേക്ക് കാലുകളടിച്ച് രസിക്കുകയായിരുന്നു. സന്തത സഹചാരിയായ ബാലി എന്ന വിളിപ്പേരുള്ള ബാലകൃഷ്ണനുണ്ട് കൂടെ. കുറച്ചപ്പുറത്ത് വടക്കുഭാഗത്തെ ചെറുകുട്ടി മാഷിന്റെ മരുമകന്‍ ശിവദാസ് എന്ന ശിവേട്ടന്‍ കുളിക്കുന്നു. ശബരിമല സീസണായതുകൊണ്ട് ശരണം വിളികള്‍ ഉയരുന്നു. ജലോപരിതലത്തില്‍ നിന്ന് തണുപ്പുകൊണ്ട് വരിഞ്ഞുകെട്ടിയ ഒരു കെട്ട് ശബ്ദം മുകളിലേയ്ക്കുയര്‍ന്ന് മഞ്ഞില്‍ വിലയം പ്രാപിക്കും.. സ്വാമിയേ......യ്.

കനാലില്‍ വെള്ളം തുറന്നുവിട്ടിട്ട് ഇന്നേയ്ക്ക് രണ്ടു ദിവസമെ ആയിട്ടുള്ളു അതുകൊണ്ട് നല്ല ഒഴുക്കുണ്ട്. വെള്ളത്തില്‍ തിമിര്‍ത്തുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് എനിക്കൊരു ഉള്‍വിളിയുണ്ടായത് 'ഒരു പൊങ്ങുതടി പോലെ ഈ ഒഴുക്കില്‍ മലര്‍ന്ന് കിടന്ന് ഒഴുകി നടക്കണം'. നേരം വെളുത്തു തുടങ്ങിയതെയുണ്ടായിരുന്നുള്ളു ആകാശത്ത് നക്ഷത്രങ്ങള്‍ വിടപറഞ്ഞിട്ടില്ല പക്ഷെ നേര്‍ത്ത മഞ്ഞ് എവിടേയും വെള്ള പൂശിയിരിക്കുന്നു.

ഞാന്‍ കൈകള്‍ പടവില്‍ നിന്ന് പിന്‍വലിച്ച് രക്തം മരവിക്കുന്ന കനാല്‍ വെള്ളത്തിന്റെ ഒഴുക്കിലേക്ക് എന്നെ സ്വയം ഒഴുക്കിവിട്ടു. മലര്‍ന്ന് കിടക്കാന്‍ ശ്രമിക്കവെ ഓളങ്ങള്‍ക്ക് കീഴ്‌പ്പെട്ടു, കൈകാലിട്ടടിച്ചു. മൂക്കിലൂടെ വായിലൂടെ ജലത്തെ ആവാഹിച്ചു. കണ്ണുകളില്‍ ഇരുട്ടുകേറി. ഒരിറ്റു ശ്വാസത്തിനായി കൈയ്യും തലയും ആഞ്ഞു കുടഞ്ഞു. തലകുടയുമ്പോള്‍ ചെവികളില്‍ ചെമ്പുകിലുങ്ങുന്നതുപോലെ നേര്‍ത്തൊരൊച്ച. മുകള്‍പ്പരപ്പിലേക്ക് ഒരിത്തിരി എന്തുമ്പോഴെക്കും ഒഴുക്ക് വീണ്ടും ആഴങ്ങളിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി. പെട്ടെന്നാണ് കുറച്ചപ്പുറത്ത് കുളിക്കുന്ന ശിവേട്ടന്റെ കൈകള്‍ എന്റെ മുടിയിലേക്ക് വന്നു വീണത്. ചെറിയ മുടിയാണെങ്കിലും മുറുക്കിപ്പിടിച്ച് ആഞ്ഞുവലിച്ച് സിമന്റു കടവിന് കുറച്ച് വാരകള്‍ക്കപ്പുറത്തെ പുല്‍ത്തകിടിയിലേക്ക് എന്നെ വലിച്ചു കയറ്റി.

 കണ്ണുകളില്‍ ചോര കല്ലിച്ചിരുന്നു. കേള്‍വി പൂര്‍ണ്ണമായും നിലച്ചുപോയി. ചുറ്റും കൂട്ടുകാരുടെ നിഴല്‍രൂപങ്ങള്‍ എന്നെ ഉറ്റുനോക്കുന്നു. ഇപ്പോള്‍ എന്റെ അരികില്‍ ഇരിക്കുന്നത് മരണമാണ്. അദ്ദേഹം എന്റെ നെറുകയില്‍ തലോടി. നെറ്റിയില്‍ തുണുത്തൊരുമ്മ തന്നു.
''ഒഴുക്കില്‍ നിന്ന് തരിച്ചു കയറാന്‍പറ്റിയല്ലെ... മിടുക്കന്‍...''
''എന്തിനാണ് നീ ഈ ഒഴുക്കിലേക്ക് ഇറങ്ങിനടക്കാനുള്ള ഒരുള്‍വിളി എന്നിലുണ്ടാക്കിയത്....'' ഞാന്‍ ചോദിച്ചു.. എനിക്ക് നല്ല കുറ്റബോധമുണ്ടായിരുന്നു.
''ഉണ്ണി മനുഷ്യന്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ മരണമെന്ന എന്നെ തൊട്ടു നമിക്കുന്നുണ്ട്. അത് ഏതെങ്കിലും ഉള്‍വിളിയൊ ഉള്‍പ്രേരണകൊണ്ടൊ മാത്രമാവണമെന്നില്ല. ഓരോ ഉറക്കത്തിലും ഓരോ ഉണര്‍ച്ചിയിലും മനുഷ്യന്‍ എന്നെ തൊട്ടുനമിക്കുന്നു. ജീവിതത്തെ ഒരു നമിഷമെങ്കിലും മറന്നുപോകുന്ന സന്ദര്‍ഭങ്ങളുണ്ടാവില്ലേ....''
''മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് മരണത്തിലേക്കും, മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തരിച്ചും സഞ്ചരിക്കുന്നുണ്ടെന്നോ....''
''അതെ'' മരണം പ്രതിവചിച്ചു.
''നീ നിന്റെ ഇന്ദ്രിയങ്ങളെ ജലംകൊണ്ട് കൊട്ടിയടച്ച് എന്റെ വീടിന്റെ പൂമുഖംവരെ വന്ന് മടങ്ങിപ്പോയി. ക്ഷണിക്കാതെ വന്നുകയറിയ നിന്നോട് എനിക്ക് വാത്സല്യമാണ് കുട്ടി...''
''ഇനിയും ഞാന്‍ നിങ്ങളെ കണ്ടുമുട്ടുമൊ''
''നമ്മള്‍ നിശ്ചയമായും ഇനിയും കണ്ടുമുട്ടും''
''എന്തിന്...?''
''എന്തിനെന്ന് ഉണ്ണിക്ക് സ്വയം ചോദിക്കാം. അത് തിരിച്ചറിയുന്ന നിമിഷം എന്നെ നീയൊരിക്കലും ഭയക്കുകയില്ല. ഇപ്പോള്‍ നിനക്കു ഭയമൊന്നുമില്ലല്ലൊ അല്ലേ...''
''മരിക്കുമ്പോള്‍ വേദനിക്കില്ലേ... നോവനുഭവിച്ചുകൊണ്ടു വേണ്ടെ മരിക്കാന്‍.... നോവാതെ മരിക്കുന്നത് അങ്ങേയറ്റത്തെ സുകൃതികള്‍ക്കു മാത്രമെ കഴിയൂ എന്ന് ഒരിക്കല്‍ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്'' ഞാന്‍ പറഞ്ഞു.
''വേദനയും വേദനയില്ലായ്മയുമൊക്കെ ജീവിതത്തിന്റെ അപേക്ഷികതയല്ലെ കുട്ടി... മരണത്തിന് ഒരു വേദനയുമായും ബന്ധമില്ല. മരണം വേദനകളില്ലാത്ത ഒരു ലോകമാണ്''
''മനുഷ്യന്‍ എന്തിനാണ് ഇങ്ങിനെ വേദനയും ദുരിതങ്ങളുമൊക്കെ ജീവിതത്തില്‍ ഏറ്റുവാങ്ങുന്നത്. അവര്‍ക്ക് വേദനകളും ദുരിതങ്ങളുമൊന്നുമില്ലാത്ത മരണമെന്ന നിങ്ങളുടെ വീട്ടിലേയ്ക്ക് പൊയ്ക്കൂടെ. നിങ്ങള്‍ എന്നെ എന്തിനാണ് ജീവിതത്തിലേയക്ക് തിരിച്ചുകൊണ്ടുവന്ന് ഈ പുല്‍ത്തകിടിയില്‍ കിടത്തിയിരിക്കുന്നത്'' എനിക്ക് കരച്ചില്‍ വന്നു.
''ശിവേട്ടന്‍ എന്തിനാണ് എന്നെ രക്ഷിച്ചത്'' എനിക്ക് മരണത്തിലേക്കുതന്നെ പോകാന്‍ ധൃതിയായി. എനിക്കറിയാമായിരുന്നു ഈ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. എവിടേയും ദുരിതങ്ങള്‍, രോഗങ്ങള്‍, വാര്‍ദ്ധക്യം, അവശതകള്‍... മരണത്തിന്റെ ശാന്തതയിലേയ്ക്ക്.... നിത്യതയിലേയ്ക്ക്.. ഈ മനുഷ്യര്‍ക്ക് ഒരുമിച്ചു യാത്രപൊയ്ക്കൂടെ.
''ഉണ്ണി.... നിന്റെ മനസ്സില്‍ ചോദ്യങ്ങള്‍ കുമിയുന്നത് ഞാന്‍ കാണുന്നു. ഇതിനൊക്കെയുള്ള ഉത്തരം നിന്റെ ജീവിതത്തില്‍തന്നെയുണ്ട്. മരണത്തിന്റെ നിത്യതയിലേയ്ക്ക് മനുഷ്യന്‍ നടന്നുടക്കാതെ ദുരിതങ്ങള്‍ക്കും വേദനകള്‍ക്കും, രോഗങ്ങള്‍ക്കുമൊന്നും തോല്‍പ്പിക്കാനാകാത്ത ജീവിതാസക്തി അവനില്‍ വന്നുനിറയുന്നത് എന്തുകൊണ്ടാണെന്ന് കുട്ടി ചന്തിച്ചിട്ടുണ്ടൊ''
''എനിക്കറിയേണ്ടത്. എന്തിനാണ് മനുഷ്യന്‍ മരണത്തെ പേടിക്കുന്നത്''
''അത് നീ ജീവിതംകൊണ്ട് മനസ്സിലാക്കേണ്ടതാണ്. മനുഷ്യന്‍ എന്തിന് എന്നെ ഭയക്കുന്നു എന്നതിന്റെ ഉത്തരം ജീവിതം തന്നെ നിനക്കു കാണിച്ചുതരും''
ജീവിതത്തെ വിട്ടെറിഞ്ഞ് മനുഷ്യന്‍ ആത്മഹത്യ ചെയ്യുന്നുണ്ടല്ലൊ. ഞാന്‍ പറഞ്ഞു ''തുവ്വാങ്കോട്ടിലെ പുലയത്തിയായ കറുത്തിരുണ്ട രാധചേച്ചി മഞ്ഞരളിക്കായതിന്ന് മരിച്ചുപോയില്ലെ. മരിക്കുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നത്രെ. എന്തിനാണ് അവര്‍ മരണത്തിലേയ്ക്ക് സ്വയം നടന്നുപോയത്. മരിക്കുമ്പോള്‍ അവര്‍ ഒരുപാട് വേദിനിച്ചുകാണില്ലേ.... വേദിനിക്കാതെ മരണമെന്ന നിങ്ങളുടെ വീട്ടിലെത്താന്‍ ഒരു മാര്‍ഗ്ഗവുമില്ലേ...? ഇപ്പോള്‍ രാധേടത്തി ജീവിതത്തിന്റെ ഒരു അല്ലലുകളുമലട്ടാതെ സുഖമായി, ശാന്തമായി ഉറങ്ങുകയായിരിക്കുമല്ലെ''
''അതെ.. അവര്‍ ഉറങ്ങുകയാണ്. ഇനി അവര്‍ക്ക് ഒരു ഉണര്‍ച്ചയുണ്ടാവുന്നതേയില്ല. രാധയെപ്പോലെ പലരും ആത്മഹത്യയിലൂടെ എന്റെ വീട്ടിലേക്കു വരുന്നു. ചിലര്‍ ആഗ്രഹിക്കാതെ എന്റെ വീട്ടിലേയ്ക്ക് എടുത്തെറിയപ്പെടുന്നു. മറ്റു ചിലര്‍ സായന്തനങ്ങളില്‍ ജീവിതത്തെ മടക്കി വെച്ച് പതുക്കെ എന്റെ വീട്ടിന്റെ ഇടവഴികടന്ന് പടിതുറന്ന് എല്ലാ പഠിപ്പും കഴിഞ്ഞ് വിജയപീഠം കടറിയ ഒരു പണ്ഡിത ശ്രേഷ്ഠനെപ്പോലെ വരുന്നു. എല്ലാവരും ഇവിടത്തെ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നു..''.
''മരണമേ.. നിങ്ങള്‍ എന്നില്‍ ജീവിതാസക്തിയെക്കാള്‍ മരണാഭിമുഖ്യം നിറയ്ക്കുന്നു... എനിക്കെന്തൊ ശരികേട് തോന്നുന്നു...''
''ഉവ്വോ ?''
''അതേ''
'ഇങ്ങിനെ യാതൊരു അര്‍ത്ഥവുമില്ലാതെ ഒരു നിത്യതയില്‍ അഭയം പ്രാപിച്ചിട്ട് ആര്‍ക്ക് എന്തുകിട്ടാനാണ് മാഷേ... ' ്യൂഞാന്‍ എന്റെ സംശയം മറച്ചു വച്ചില്ല.
''അതേ...''
''അതേ....?''
''ഈ ചോദ്യം ചോദിച്ചത് നിന്റെ ജീവിതമാണ്; നിന്റെ മനസ്സിലിരുന്നുകൊണ്ട്'' മരണം തണുത്തൊരു ചിരിചിരിച്ചു.
''നീ നിന്റെ ജീവിതത്തെ കാണുന്നുണ്ടൊ. ദാ ഇവിടെത്തന്നെയുണ്ട്, നിന്റെ അടുത്ത് എന്നെത്തന്നെ അവിശ്വാസത്തോടെ ഉറ്റുനോക്കുകയാണ് നിന്റെ ജീവിതം. ഞാന്‍ നിന്നെ തട്ടിപ്പറിച്ചുകൊണ്ടുപോകുമൊ എന്ന് ഭയക്കുന്നുണ്ടത്. അതിന്റെ ജാഗ്രത്ത് വേറൊന്നിനുമില്ല. ഈ ജീവിതത്തിന്റെ മാറിലേയ്ക്കാണ് നീ ശിവേട്ടന്റെ കൈപിടിച്ച് എന്റെ വീട്ടില്‍ നിന്ന് തിരിച്ച് നടന്നു കയറിയത്''
''ആരും തരിച്ചറിയപ്പെടാതെ മരണത്തിന്റെ നിതാന്ത നിത്യതയില്‍ അടിഞ്ഞുകിടക്കുന്നതില്‍ എന്തര്‍ത്ഥം അല്ലേ...?'' ഇപ്പോള്‍ ഞാന്‍ ശരിക്കുമൊന്ന് ആശ്വസിച്ചു. ഇതു പറഞ്ഞുകഴിഞ്ഞപ്പോഴേക്കും എന്റെ ചെവി ചെറുതായൊന്നു തുറന്നതായി അനുഭവപ്പെട്ടു.
ബാലകൃഷ്ണന്‍ എന്നെ കുലുക്കി വിളിക്കാന്‍ ശ്രമിക്കുന്നു
'ചന്തൂ.... യ്യോ.. ചന്തു....'' എനിക്ക് അവനോട് ഒന്നും പറയാനുണ്ടായിരുന്നില്ല... മരണത്തെ അത്രപെട്ടെന്ന് ഇവിടെനിന്ന് പറഞ്ഞവിടാന്‍ ഒരുക്കമുണ്ടായിരുന്നില്ല. എനിക്ക് ചിലതെല്ലാം അറിയാനുണ്ടായിരുന്നു.

മരണം പറഞ്ഞു ''ഒരു അര്‍ത്ഥവുമില്ല എന്നേ ഞാന്‍ പറയൂ... പക്ഷെ അറിഞ്ഞൊ അറിയാതെയൊ പലരും വിലാസമില്ലാത്ത ശൂന്യതയിലേയ്ക്ക് അലിഞ്ഞില്ലാതെയാകുന്നു. മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരെക്കുറിച്ച് ആധികളില്ല അവര്‍ നിശ്ശൂന്യരാണ്. മരണത്തിന്റെ ശൂന്യത എന്നാല്‍.... നോക്കു ഉണ്ണി ഈ മരണത്തിലും അര്‍ത്ഥശൂന്യമായി വെറൊന്നില്ല''
''മരിച്ചവരെപോലും അവശേഷിക്കുന്ന മറ്റുജീവിതങ്ങള്‍ ഒര്‍മ്മകളില്‍ നിലനിര്‍ത്തുന്നു. പക്ഷെ മരണത്തിന് അങ്ങിനെയൊരു സാമാന്യനീതിയില്ല'' മരണം പറഞ്ഞു. ''മരണം ഓര്‍മ്മകളുടെ കൂടി മരണമാണ്... ഓര്‍മ്മകള്‍ സ്വയമൊ ഓര്‍ക്കുന്നവരെ തിരിച്ചറിയാനൊ ആകാതിരിക്കുന്നിടത്ത് മരണം പൂര്‍ണ്ണമാകുന്നു...''
''അതെ... അര്‍ത്ഥശൂന്യമായത്. അഴമൊ പരപ്പൊ ഇല്ലാത്ത ശൂന്യത'' ഞാന്‍ ആത്മഗതം പറഞ്ഞു.
''അപ്പോള്‍ ഞാന്‍ ഈ ജലശൈയ്യാകാരത്തിനടിയില്‍ കേട്ട ചെമ്പുകിലുക്കം എന്തിന്റെയായിരുന്നു. അത് മരണത്തിന്റെയല്ലായിരുന്നോ...?''
''ഉണ്ണി.... '' മരണത്തിന്റെ ശബ്ദം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുംപോലെ തോന്നി.
''അത് ജീവിതത്തിന്റെതായിരുന്നു നീ കേട്ട ചെമ്പുകിലുക്കം. അത് നിന്നെ ജീവിതത്തിലേക്ക് തന്നെ മടക്കിവിളിച്ചുകൊണ്ട് ജീവിതം ഈ ജലശൈയ്യയിലേയ്ക്ക് കടന്ന് വന്ന് നിന്നെയുണര്‍ത്താന്‍ ഒച്ചവെച്ചതാണ്. നിന്നെ നഷ്ടപ്പെടാന്‍ ജീവിതത്തിന് കഴിയുമായിരുന്നില്ല. നീ തലകുടഞ്ഞത് ശ്വാസത്തിനുവേണ്ടിയായിരുന്നു. ജലം ഒരു മര്‍ദ്ധം മുകളിലേയ്ക്ക് പ്രയോഗിക്കുമെന്ന് നീ സയന്‍സ് ക്ലാസ്സില്‍ പഠിച്ചിട്ടില്ലെ. നിനക്ക് വേണ്ടി ജീവിതം കരുതിവെച്ചതാണ് ഈ മര്‍ദ്ധം'' മരണം ജീവിതത്തെക്കുറിച്ച് ഇതു പറയുമ്പോള്‍ കൂടുതല്‍ ആര്‍ദ്രമായി.

''ഉണ്ണി.., ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ വേദന അനുഭവിക്കുന്നത് അവിടെ ജീവിതമുള്ളതുകൊണ്ടാണ്. ജീവിതം ആ മനുഷ്യനെ ജീവിതത്തിലേക്കുതന്നെ വലിച്ചടുപ്പിക്കുന്നതിന്റെ ഒച്ചയാണ് വേദന. ആ വേദനയെ തരിസ്‌ക്കരിക്കരുത്. ആ വേദനയില്‍ പിടിച്ചുവേണം ജീവിതത്തിലേയ്ക്ക് തിരിച്ചുകയറാന്‍. വേദനിക്കാതെ മരിക്കുന്നവന്‍ ജീവിതത്തെ കബളിപ്പിക്കുന്നവനാണ്''  മരണം തുടര്‍ന്നു.
'' മരണം ജീവിതത്തെപ്പോലെ പ്രണയാതുരമല്ല. മരണം പദാര്‍ഥങ്ങളില്‍ നിന്ന് പദവും അര്‍ത്ഥവും എടുത്തുമാറ്റുന്നു. ആദിയും അന്തവുമില്ലാത്ത ശൂന്യതയാണ് മരണം'' മരണം ഇതുപറയുമ്പോള്‍ പുലരിയുടെ നേര്‍ത്ത വെയില്‍ പുല്‍ത്തകിടിയുടെ ഇറനുണക്കുകയായിരുന്നു.
''ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ ബന്ധുക്കളുടെ മനസ്സില്‍ അയാളുണ്ടാക്കുന്ന ശൂന്യതയ്ക്ക് അര്‍ത്ഥമുണ്ട്. ആ ശൂന്യത അനുഭവവേദ്യമാണ്. അനുഭവിക്കാന്‍ കഴിയുന്ന ശൂന്യത എങ്ങിനെയാണ് ശൂന്യതയാകുന്നത്'' മരണം പറഞ്ഞു. ''മരണത്തിന്റെ ശൂന്യത ജീവിതത്തിന്റെ ശൂന്യതപോലെയല്ല... അത് ഒരു നശ്ശൂലംപിടിച്ച  ശൂന്യതയാണ്'' ഇത്തവണ മരണം ചെറുതായൊന്ന് പുഞ്ചിരിച്ചു.

വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ഒരുപാട് വഴക്കുപറഞ്ഞു. ''നീന്തലറിയാത്ത നീയെന്തിനാണ് കനാല്‍ വെള്ളത്തില്‍ കുളിക്കാന്‍ പോയത്....''. അമ്മ എന്റെ ചുവന്ന തുടത്ത കണ്ണുകളിലേയ്ക്ക് നോക്കിയപാടെ ഭയന്നുപോയി. ഞാന്‍ മനസ്സില്‍ പറഞ്ഞു 'മരണത്തെ കണ്ടുതുടത്ത കണ്ണുകള്‍'.

കനാല്‍ വെള്ളത്തിലെ ഒഴുക്കില്‍ വെച്ച് ഞാനൊരാളെ കണ്ടു അമ്മേ..... '' കൂടുതല്‍ പറയുന്നതിനുമുന്‍പെ അമ്മ എന്നെ പിടിച്ചുവലിച്ച് സാരിത്തുമ്പെടുത്ത് വീണ്ടും വീണ്ടും തല അമര്‍ത്തി തോര്‍ത്തി... നിന്തലറിയാത്ത ഉണ്ണി അങ്ങിനെ ഒന്നും ആലോചിക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടില്ല. ''ഇതേതൊ ജലപിശാചിന്റെ പണിയാണ്'' മുത്തശ്ശി അന്നുതന്നെ എന്റെ അരയില്‍ ഒരു ചരട് ജപിച്ചുകെട്ടി.

അപ്പാപ്പന്റെ കൂടെ അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും ഞാന്‍ മരണത്തെക്കുറിച്ച് ഓര്‍ത്തു. പെട്ടെന്ന് എടുത്താല്‍ പൊന്താത്ത തണുപ്പുമായി ഒരു വൃശ്ചികക്കാറ്റ് വരാന്തകഴിഞ്ഞ് ഞാനും അപ്പാപ്പനും കിടന്നുറങ്ങിന്ന അഴിയിട്ട ഇടനാഴിയിലേക്ക് വന്ന് ഞങ്ങളെ തണുപ്പിച്ചു. തണപ്പ് സഹിക്കാന്‍ വയ്യാതെ അപ്പാപ്പന്‍ എന്നെ കെട്ടിപ്പിടിച്ചു.
''എന്നെ പൂട്ടിക്കെടക്കടാ ജലപിശാശെ...''. അപ്പാപ്പന്റെ ശരീരത്തില്‍ നിന്ന് വീണ്ടും ജീവിതത്തിന്റെ ചൂട് എന്നിലേക്ക് അരിച്ചുകയറി.

2010 നവംബർ 19, വെള്ളിയാഴ്‌ച

കൈവെട്ടുമ്പോള്‍ വീണവായിക്കുന്നവര്‍

(മുംബൈ പ്രസിദ്ധീകരണമായ വൈറ്റ്‌ലൈന്‍ വാര്‍ത്തയ്ക്ക് വേണ്ടി എഴുതിയ ആഴ്ച വിചാരത്തില്‍ നിന്ന്‌)

''കേരളത്തിന്റെ മാറുന്ന മുഖം''
നവിമുംബൈ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ''കേരളത്തിന്റെ മാറുന്ന മുഖം'' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. കേരളത്തില്‍ നിന്ന് രാഷ്ട്രീയ നിരൂപകനായ ഹമീദ് ചേന്ദമംഗലൂര്‍ പങ്കെടുത്തു. അടുത്തകാലത്ത് മുംബൈയില്‍ അരങ്ങേറിയ പരിപാടികളിലെ വളരെ കാമ്പുള്ള പരിപാടികളില്‍ ഒന്നായിരുന്നു ഈ സെമിനാര്‍. ബുദ്ധിയുടേയും ദര്‍ശനത്തിന്റെയും മാസ്മരിക സൗന്ദര്യമാണ് ഹമീദ് ചേന്ദമംഗലൂര്‍ എന്ന എഴുത്തുകാരനില്‍ കാണാനായത്. തീവ്രവാദത്തിനെതിരായ കക്ഷിരാഷ്ട്രീയാതീതമായ ചിന്തകള്‍ മുംബൈയുടെ രാഷ്ട്രീയ ബോധത്തിന് പുതിയോരു ധിഷണോര്‍ജ്ജം പകര്‍ന്നു തരുന്നതായിരുന്നു.
കേരളത്തിന്റെ കാല്പനികമായ ജീവിതോവസ്ഥകളെ തകിടം മറിക്കുന്ന തീവ്രവാദത്തിന്റേയും മത ഫാസിസത്തിന്റെയും അടിവേരുകളെ വളരെ സമര്‍ത്ഥമായി അന്വഷിക്കുന്നതോടൊപ്പം പുരോഗമന പ്രസ്ഥാനങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തെ ഹമീദ് വളരെ ശക്തമായി വിമര്‍ശിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വളരെക്കാലമായി നമ്മള്‍ കാത്തുസൂക്ഷിച്ചിരുന്ന മതേതര ഇടം കുറഞ്ഞുവരുന്നതിന്റെ വ്യക്തമായ സൂചനകളെ ഹമീദ് ചേന്ദമംഗലൂര്‍ കാണിച്ചുതന്നു.
മതതീവ്രദത്തിനെതിരെയുള്ള ഹമീദ് ചേന്ദമംഗലൂരിന്റെ പോരാട്ടത്തിന് ഏറെ പഴക്കമുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഈയിടെ കേരളത്തില്‍ നടന്ന മദനി സംഭവത്തെക്കുറിച്ച് അതിശക്തമായി പ്രതികരിച്ചയാളാണ് ഹമീദ് ചേന്ദമംഗലൂര്‍. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പാര്‍ട്ടിഭക്തിയിലധിഷ്ടിതമായ ചതുരത്തിലൂടെയല്ല ഹമീദ് ചേന്ദമംഗലൂര്‍ തീവ്രവാദത്തെ നോക്കിക്കാണുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളുടേയും പരോക്ഷമെങ്കിലും ഓട്ടുബാങ്കിന്റെ ഉറവകളേയും മുന്നില്‍ കണ്ടുകൊണ്ടാണ് പുരോഗമന വാദികള്‍ മതതീവ്രവാദത്തെ എതിര്‍ക്കുന്നത്. അതുകൊണ്ടാണ് മദനിയെപ്പോലെയുള്ളവര്‍ക്കായി ഇടതുപാര്‍ട്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. ഹമീദ് പറയുന്നു ''കാസര്‍ഗോട്ടില്‍ റയാന എന്ന എയ്‌റോനോട്ടിക്കല്‍ എജിനിയറിംഗിനു പഠിക്കുന്ന വിദ്യാസംമ്പന്നയായ ഒരു യുവതി പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ നിരന്തരമായ വധഭീഷണി നേരിടുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരിക്കുകയും എന്നാല്‍ മദനിയുടെ അറസ്റ്റുണ്ടായപ്പോള്‍ അതിനെ മനുഷ്യാവകാശ ലംഘനമായിക്കണ്ട് ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നതിനു പിന്നില്‍ ഇവിടുത്തെ ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങളുടെ അവസരവാദമാണ് കാണിക്കുന്നത്. കാരണം റയാന എന്ന പാവം പെണ്‍കുട്ടിക്ക് സ്വന്തമായി വോട്ടുബാങ്കില്ല. എന്നാല്‍ മദനിക്ക് അതുണ്ട്. മണിപ്പൂരില്‍ ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമന്നാവശ്യപ്പെട്ട് പത്തുവര്‍ഷമായി നിരാഹാര സമരം നടത്തുന്ന ചാനു ശര്‍മ്മിളയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവര്‍ കേരളത്തിലെ റയാനയെപ്പോലെയുള്ളവര്‍ക്കുന്നേരെ യാഥാസ്ഥിതക മതസമൂഹം നടത്തുന്ന മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത് ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഇരട്ടാത്താപ്പാണ് കാണിക്കുന്നത്'' ഹമീദ് പറഞ്ഞു.

മതതീവ്രവാദത്തേയും യാഥാസ്ഥിതിക വാദത്തേയും എതിര്‍ക്കുന്നതില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നു. ഇടതു പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രപരമായ ഇച്ഛാശക്തി ചോര്‍ന്നുപോയി എന്നതിന്റെ തെളിവാണ് എഴാം ക്ലാസ്സ് പാഠപുസ്തക വിവാദത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയ സംഭവം. സംഘടിത മതങ്ങളുടേയും ജാതി സംഘടനകളുടേയും വെല്ലുവിളിയില്‍ മുട്ടുമടക്കിയ സര്‍ക്കാര്‍ കേരളത്തിലെ മതതീവ്രവാദത്തിന് കൂടുതല്‍ വളം വയ്ച്ചുകൊടുക്കുകയായിരുന്നു. മതം എന്നാല്‍ ഏതൊരു വ്യക്തിയുടേയും സ്വകാര്യതയാണ്. ഏതൊരു മതത്തിനും അതിന്റേതായ ഒരു അചാര വ്യവസ്ഥയും രാഷ്ട്രിയ വ്യവസ്ഥയും ഉണ്ട്. ഹിന്ദു ആയാല്‍ പോരാ ഹിന്ദുയിസത്തെ വളര്‍ത്തണം എന്നത് ഹിന്ദുമതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ സ്ഥാപിക്കാനുള്ള ശ്രമമാണ്. ഹിന്ദു മതം എന്ന ഏറെ വ്യക്തിസ്വകാര്യമായ ആചാര വ്യവസ്ഥ പിന്‍തുടര്‍ന്നാല്‍ പോര മറിച്ച് ഹിന്ദുയിസം എന്ന രാഷ്ട്രീയ വ്യവസ്ഥയെ കുടി സ്ഥാപിച്ചെടുക്കാന്‍ ഓരോ ഹന്ദുവും ഉണരണം എന്ന് പ്രവീണ്‍ തൊഗാഡിയയെപോലുള്ളവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഇസ്ലാം എന്ന അചാര വ്യവസ്ഥയുടെ രാഷ്ട്രിയ വ്യവസ്ഥയുടെ പേരാണ് ഇസ്ലാമിസം. സ്വയം ഒരു ഇസ്ലാമായി ജീവിച്ചതുകൊണ്ടുമാത്രം ഒരാള്‍ യാഥാര്‍ത്ഥ മുസ്ലീം ആകുന്നില്ല മറിച്ച് അയാള്‍ ഇസ്ലാമിസം എന്ന രാഷ്ട്രീയ വ്യവസ്ഥയെ സ്ഥാപിച്ചെയുക്കാന്‍ കൂടി പരിശ്രമിക്കുമ്പോഴേ യഥാര്‍ത്ഥ മുസ്‌ളീം ആകുകയുള്ളു. മതത്തിന്റെ രാഷ്ട്രീയ അജണ്ടകളില്‍ നിന്നാണ് തീവ്രവാദം ഉടലെടുക്കുന്നത് എന്ന് ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ കണ്ടെത്തുന്നു. സോവിയറ്റ് യുണിയന്‍ എന്ന ഒരു കാലത്തെ അതി പ്രധാന ശക്തിയെ തകര്‍ക്കാന്‍ വേണ്ടി അമേരിക്ക പ്രത്സാഹിപ്പിച്ച മത തീവ്രവാദമാണ് ഇന്ന് ലോകം മൊത്തം അനുഭവിക്കുന്ന ഇസ്ലാമിക തീവ്രവാദം എന്ന് ഹമീദ് സമര്‍ത്ഥിച്ചു.

വിവരം കെട്ടുപോയ ഒരു സമൂഹം

'ഞങ്ങളെ വിമര്‍ശിക്കരുത് അങ്ങിനെ ചെയ്താല്‍ ഏത് അവയവം ഉപയോഗിച്ചാണോ നിങ്ങള്‍ ഞങ്ങളോട് പ്രതികരിക്കുന്നത് ആ അവയവം ഞങ്ങള്‍ വെട്ടി ദൂരെ എറിയും' എന്ന താക്കീതാണ് തൊടുപുഴ ന്യൂമന്‍ കോളേജിലെ പ്രഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയതിലൂടെ മതതീവ്രവാദികള്‍ ചെയ്തത്. ചരിത്രത്തിലെ ചെറിയ ചില വര്‍ഗ്ഗീയ കലാപങ്ങളെ മാറ്റിനിര്‍ത്തിയാല്‍ നമ്മള്‍ കേരളീയര്‍ ഏറെ സുരക്ഷിതരാണെന്ന് അഹങ്കരിച്ചിരുന്നു. ഈ കൈവെട്ടു സംഭവത്തിലൂടെ മതതീവ്രവാദം അതിന്റെ പരസ്യമായ പൊതുജീവിതത്തിന്റെ പ്രഖ്യാപനമാണ് നടത്തിയത്. മതേതരമായ ഇടങ്ങള്‍ കേരളത്തിന്റെ സമകാലിക ജീവിതത്തില്‍ നിന്ന് ചുരൂങ്ങി ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മദനിയെപ്പോലെയുള്ളവരുടെ ഓട്ടുബാങ്കില്‍ കണ്ണുവച്ച് അയാളുടെ വീട്ടുപടിക്കല്‍ കാവല്‍ കിടക്കുന്നു. മദനി അറസ്റ്റുചെയ്തപ്പോള്‍ മദനിയുടെ ഫോണിലേക്ക് നിന്തരമായി ഫോള്‍ ചെയ്ത കേരളത്തിലെ ബഹുമാനപ്പെട്ട ഒരു മന്ത്രിയെക്കുറിച്ച് കര്‍ണ്ണാടക പോലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതാരാണെന്ന് വെളിപ്പെടുത്തുകയുണ്ടായില്ല. അതാരാണെന്ന് രാഷ്ട്രീയ ബോധമുള്ള കേരളത്തിലെ ഓരോ മലയാളിക്കും നന്നായി അറിയാം.
തൊടുപുഴ ന്യൂമാന്‍ കോളജ് സംഭവത്തോട് അനുബന്ധിച്ച് കേരള നിയമസഭയില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ സി. പി. മുഹമ്മദ് ഉയര്‍ത്തിയ വാദങ്ങള്‍ക്ക് അധികം മാധ്യമ ശ്രദ്ധ കിട്ടാതെ പോയി. അദ്ദേഹം നിയമസഭയില്‍ ചോദിച്ചു 'കര്‍ത്താവിനെന്തിനാ പൊന്‍കുരിശ്, മരക്കുരിശ് പോരേ എന്ന് പൊന്‍കുരിശ് തോമയെക്കൊണ്ട് ചോദിപ്പിച്ച കഥയുടെ കര്‍ത്താവായ വൈക്കം മുഹമ്മദ് ബഷിറന് ഇന്ന് ഇങ്ങിനെ ഒരു കഥയെഴുതാനാവുമായിരുന്നോ, അന്ന് ഇതെഴുതിയതിന്റെ പേരില്‍ ഒരു ക്രിസ്ത്യാനിയും മുസ്ലീമായ ബഷീറിനെ ആക്രമിച്ചില്ല. നിര്‍മ്മാല്യം എന്ന സിനിമയുടെ അവസാന ഭാഗം കണ്ടിട്ട് ആരും ആ സിനിമ എടുത്ത എം.ടിയെയോ ആ രംഗം അഭിനയിച്ച പി.ജെ ആന്റെണിയെയോ ആക്രമിച്ചില്ല. ഇന്ന് അങ്ങിനെ ഒരു സിനിമ എടുക്കാന്‍ കഴിയുമോ? നാടകമെഴുതിയതിന്റെ പേരില്‍ ആരും ചെന്ന് കെ.ടി. മുഹമ്മദിന്റെ കൈവെട്ടിയില്ല. "ഗുരുവായുരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും ഗോപുര വാതില്‍ തുറക്കും ഞാന്‍, ഗോപകുമാരനെ കാണും" എന്ന് യേശുദാസ് പാടിയപ്പോള്‍ ഒരു ക്രസ്ത്യനിയാണോ ഇത് പാടിയതെന്ന് ആരും നോക്കിയില്ല. അമ്പലമുറ്റത്ത് കലാമണ്ഡലം ഹൈദരാലിയുടെ കഥകളി സംഗീതം കേട്ട് ഇത് മുസ്ലീമാണെന്ന് പറഞ്ഞ് ആരും കലിതുള്ളിയുമില്ല. മുപ്പത്തിയഞ്ച്, നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ക്കുണ്ടായിരുന്ന വിവേകത്തിന്റെ നാലയലത്ത് എത്താന്‍ ഇന്നത്തെ മലയാളികള്‍ക്ക് കഴിയുന്നില്ല". മദ്യത്തിന്റെ മയക്കത്തില്‍ മലയാളി പെട്ടുപോയതുപോലെ മതതീവ്രവാദത്തിലും നാം അകപ്പെട്ടിരിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയുണ്ടായിരുന്ന മലയാള ഭൂമിയെ കലാപഭൂമിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്''. എക്‌സൈസ്, സ്റ്റേഷനറി എന്നീ വകുപ്പുകളിന്മേലുള്ള ബഡ്ജറ്റ് ചര്‍ച്ചാവേളയിലാണ് ശ്രീ സി. പി. മുഹമ്മദ് എന്ന കോണ്‍ഗ്രസ്സ് നിയമസഭാ സമാജികന്‍ ഇത്രയും പറഞ്ഞത്.

വഴിതെറ്റിപോകുന്ന ചര്‍ച്ചകള്‍

ഹമീദ് ചേന്ദമംഗലൂര്‍ അവതരിപ്പിച്ച സെമിനാറിനുശേഷം അദ്ദേഹം അവതരിപ്പിച്ച വിഷയത്തില്‍ ചര്‍ച്ച നടന്നു. കേരളപ്പിറവിക്കു ശേഷം 54 വര്‍ഷം കഴിഞ്ഞ് നില്‍ക്കുന്ന ഈ ദശാസന്ധിയില്‍ കേരളത്തിന്റെ മുഖം പഴയതില്‍ നിന്ന് കൂടുതല്‍ സുന്ദരമായോ അതോ വികൃതമായൊ എന്ന് അന്വേഷിക്കകയാണ് ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ എന്ന് കവി ശ്രീ കെ ഹരിദാസ് ചര്‍ച്ച ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ നമ്മള്‍ മുംബൈയിലെ ബുദ്ധിജീവികള്‍ പ്രതീക്ഷ തെറ്റിച്ചില്ല. മുംബൈയിലെ പരക്കെ കണ്ടുവരുന്ന ''പ്രസംഗരോഗത്തിന്റെ'' തുമ്മലും ചീറ്റലും അറുപതുകളില്‍ കേരളം വിട്ടവരുടെ ഫ്യൂഡല്‍ ജീവിതത്തിന്റെ ഒര്‍മ്മയും കൊണ്ട് മുംബൈയിലെ ബുദ്ധിജീവികള്‍ ഹമീദ് ചേന്ദമംഗലൂരിനെ വധിക്കുന്നതുകണ്ടു. കേരളത്തിന്റെ മാറുന്ന മുഖം എന്നാല്‍ നാമമാത്രമായ തീവ്രവാദമൊ നിസ്സാരമായി തള്ളിക്കളയാവുന്ന കൈവെട്ടൊ ഒന്നുമല്ല കാളവണ്ടിയില്‍ നിന്ന് ഫെരാരി കാറിലേക്ക് മാറിയ നമ്മുടെ സാങ്കേതിക സാമ്പത്തിക വളര്‍ച്ചയാണ്! എന്ന് ചില കാല്പനിക ബുദ്ധിജീവികള്‍ സമര്‍ത്ഥിച്ചു!!. സ്വന്തം അയല്‍വീട്ടില്‍ വരെ എത്തിനില്‍ക്കുന്ന തടിയന്റെ വിടന്‍മാരുടെ സാന്നിധ്യത്തെ ഇവരൊന്നും അറിയാതെ പോയതാണോ, അതൊ കണ്ടില്ലെന്നു നടിക്കുന്നതൊ അതൊ ഇവരുടെ ബുദ്ധി മരവിച്ചോ. . . ?

മുംബൈ സാഹിത്യവേദി പ്രതിമാസ ചര്‍ച്ച

ഒരെഴുത്തുകാരന്‍ ഒരു സര്‍ഗ്ഗാത്മക സൃഷ്ടി നടത്തുന്നതിലൂടെ അയാളുടെ വ്യക്തിജീവിതത്തെ പൊതുജീവിതവുമായി കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ എഴുത്തുകാരനും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം എന്നാല്‍ 'രാഷ്ട്രത്തെ സംബന്ധിക്കുന്നത്' എന്ന യഥാര്‍ത്ഥ അര്‍ത്ഥത്തിലാണ് ഞാന്‍ ഇവിടെ പ്രയോഗിക്കുന്നത്. രാഷ്ട്രീയം എന്ന വാക്കിന്റെ സമകാലിക ജീവിതത്തിലെ വ്യവഹാരങ്ങള്‍ ഇന്ന് പലതാണ്. ഒരു എഴുത്തുകാരന്റെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല; ആയിക്കൂടായ്കയുമില്ല. കണ്ണൂരിലെ കക്ഷിരാഷ്ട്രീയ സംഘട്ടനങ്ങളിലൂടെ, രക്തം മരവിപ്പിക്കുന്ന അക്രമ സംഭവങ്ങളിലൂടെ സ്വന്തം മകന്‍ നഷ്ടപ്പെടുമ്പോള്‍ ഒരമ്മയുടെ നെഞ്ചിലെ വേദനയുടെ രാഷ്ട്രിയമുണ്ടല്ലൊ, നീതികരിക്കാനാവാത്ത രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ വയറ്റിലെ വിശപ്പിന്റെ രാഷ്ട്രീയമുണ്ടല്ലൊ, അതാണ് എഴുത്തുകാരന്റെ രാഷ്ട്രീയം. അത് അണികളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി പപ്പോഴും കൊലപാതകികളാക്കി മാറ്റുന്ന കക്ഷിരാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയമല്ല.

കഴിഞ്ഞ നവംബര്‍ 7ന് മുംബൈ സാഹിത്യവേദി ചര്‍ച്ചയില്‍ എഴുത്തുകാരന്റെ രാഷ്ട്രീയത്തെക്കുറിച്ച് കാമ്പില്ലാത്തതെങ്കിലും ചിരിക്കാന്‍ വകയുള്ള പല വാദങ്ങളും അരങ്ങേറുകയുണ്ടായി. വേദിയില്‍ കവിത അവതരിപ്പിച്ച ആശിഷ് എബ്രഹാം ഒരു ഇടതുപക്ഷ സഹയാത്രികനാണ് എന്ന് ഞാന്‍ വേദിയുടെ ബ്ലോഗ്ഗിലെഴുതിയത് പലര്‍ക്കും അത്ര പിടിച്ചില്ല. ഇടതുപക്ഷം എന്നാല്‍ ഒരു ചിന്താപദ്ധതിയാണ്. ഒരു ഇടതുപക്ഷ സാഹയാത്രികനാണ് എന്ന് പറയാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ആവശ്യമില്ല. ഒരു കമ്മ്യൂണിസ്റ്റുകാരനാവുക എന്നാല്‍ ഒരു മനുഷ്യനാവുക എന്നതാണ് അര്‍ത്ഥം. ആത്മീയവും ഭൗതികവുമായ വ്യത്യസ്ത അടിത്തറയുള്ള പ്രത്യേയശാസ്ത്രാവബോധവും, രാഷ്ട്രീയാവബോധവുമാണ് ഒരു എഴുത്തുകാരനെ എന്നും എഴുത്തുകാരനാക്കി നിലനിര്‍ത്തുന്നത്. വിവിധരാഷ്ട്രീയ നൈതികതകള്‍ തമ്മില്‍ ആരോഗ്യകരമായ ഏറ്റുമുട്ടലുകള്‍ അനിവാര്യമാണ്. വേദിയില്‍ നിന്ന് വേദിക്കു വെളിയിലേക്കു നീണ്ട രസകരവും നിര്‍ഭാഗ്യകരവുമായ ചര്‍ച്ച സത്യത്തില്‍ ചിലരെയൊര്‍ത്ത് സഹതപിക്കേണ്ട ഗതികേടിലെത്തിച്ചു. എന്തിലും ഏതിലും രാഷ്ട്രീയത്തെ സന്നിവേശിപ്പിക്കുന്നതെന്തിന് എന്ന് പലരും രോക്ഷം കൊള്ളുന്നതു കണ്ടു. ''രാഷ്ട്രീയമെന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ കക്ഷിരാഷ്ട്രീയമല്ല. ഓരോ എഴുത്തുകാരനും അവന്റേതായ രാഷ്ട്രീയം വേണം എന്ന് പത്രപ്രവര്‍ത്തകനും കവിയുമായ ജയന്‍ തനിമയും സഹൃദയനായ വില്‍സന്‍ കുര്യാക്കോസും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതൊക്കെ വനരോദനമായി മാറുന്നതുംകണ്ടു.

പുതിയ കാവ്യഭാഷയേയും പുതുകവിതയുടെ സങ്കേതങ്ങളേയും സ്വന്തം കവിതകളിലേക്ക് സ്വാംശീകരിക്കാനുള്ള ഒരു ശ്രമം ആശിഷ് എബ്രഹാം കഴിഞ്ഞ സാഹിത്യവേദിയില്‍ അവതരിപ്പിച്ച കവിതകളില്‍ കാണാനായി. പക്ഷെ വേറിട്ട ഒരു ശില്പമികവൊ തനതു ബിംബ മാതൃകകളോ ആശയങ്ങളൊ ആശിഷിന്റെ കവിത പ്രകടിപ്പിക്കുന്നില്ല. എങ്കിലും പ്രതിഭയുടെ പുത്തന്‍ പൊടിപ്പുകള്‍ ആശിഷിന്റെ പലകവിതകളിലും സുവ്യക്തമാണ്. പലകവിതകളും വല്ലാത്തൊരു മരണാഭിമുഖ്യം പ്രകടിപ്പിക്കുന്നതായി വേദി പൊതുവേ വിലയിരുത്തി. പുതുനിരയില്‍നിന്ന് മുമ്പ് പലരും സാഹിത്യവേദിയില്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാഹിത്യവേദിയില്‍ വരുന്നതിനു മുന്‍പും പിന്‍പും അവരുടെ സര്‍ഗ്ഗാത്മകതയില്‍ വന്നിട്ടുള്ള പ്രകടമായ മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മുംബൈ സാഹിത്യവേദിയുടെ മൂല്യത്തെ നമ്മള്‍ തിരിച്ചറിയുന്നു. ആശിഷിന്റെ കവിതാവതരണം കൊണ്ട് വേദിയെക്കാള്‍ ആശിഷ് എന്ന വളര്‍ന്നു വരുന്ന കവിക്കാണ് ഗുണമുണ്ടായിരിക്കുന്നത്. വേദിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത ഏതാണ്ടെല്ലാവരും കവിതയുടെ നന്മതിന്മകളെ ഭംഗിയായി വിലയിരുത്തി. ആശിഷിലെ കവിക്ക് പുതിയൊരു ദിശാബോധം നല്‍കാന്‍ ഈ ചര്‍ച്ച ഉതകിയിരിക്കുമെന്ന് വിശ്വസിക്കുന്നു.

സാഹിത്യവേദിയുടെ ചര്‍ച്ചകളിലും മുംബൈയുടെ സാംസ്‌കാരിക ജീവിതത്തിലാകമാനവും സജീവ സാന്നിധ്യമായിരുന്ന ചേപ്പാട് സോമനാഥന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയതിനു ശേഷം അദ്ദേഹം ഇല്ലാത്ത ഒരു വേദിയായിരുന്നു കഴിഞ്ഞത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍കൊണ്ട് നാട്ടില്‍ ചികിത്സയിലായിരുന്നതിനാലാണ് വേദിയില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. വേദിയില്‍ ചര്‍ച്ച നടക്കുമ്പോള്‍ നാട്ടില്‍ നിന്ന് ചേപ്പാടിന്റെ ഫോണ്‍ വന്നു. ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുത്തു എന്തൊക്കെ പറഞ്ഞു. . . . അങ്ങിനെ പലതും അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചറിഞ്ഞു. മനസ്സ് വേദിക്കൊപ്പവും ശരീരം നാട്ടിലുമായി അദ്ദേഹം നാട്ടിലെ വിരസമായ ദിവസങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാവാം. നാട്ടിലേക്ക് ഹാര്‍ദ്ദവമായ ഒരു യാത്രയയപ്പുനടത്താനും അദ്ദേഹത്തോടുള്ള ആദരവു പ്രകടിപ്പിക്കാനും സുഹൃത്തുക്കള്‍ മുമ്പോട്ടു വന്നപ്പോള്‍ അദ്ദേഹം അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. ''എനിക്ക് യാത്രയയപ്പ് തന്ന് മുംബൈയില്‍ നിന്ന് അകറ്റാന്‍ ധൃതിയായല്ലേ.. . .'' ബാലേട്ടന്‍ സ്റ്റൈലില്‍ അദ്ദേഹം പറയുന്നു ''ഞാനിവിടെയൊക്കെത്തന്നെ കാണും. ഇപ്പോള്‍ നടക്കുന്ന ചികിത്സകളൊക്കെ ഫലപ്രാപ്തിയിലെത്തിയാലുടന്‍ ഞാന്‍ മുംബൈയില്‍ തിരിച്ചെത്തും''. ചേപ്പാടിന്റെ അസുഖങ്ങളൊക്കെ എത്രയും പെട്ടെന്നുതന്നെ ഭേദമായി മുംബൈയിലേക്ക് തിരിച്ചെത്തട്ടെ എന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

വൈയ്യക്തികതയുടെ രാഷ്ട്രീയം.

വൈയ്യക്തികതയ്ക്കുപോലും അതിന്റേതായ ഒരു രാഷ്ട്രീയതലം ഉണ്ട്. പല ഡയറിക്കുറിപ്പുകളും അമൂര്‍ത്തമായ ഒരു സാമൂഹികബോധത്തില്‍ നിന്നാണ് ഉടലെടുക്കുന്നത.് ഈ ഡയറിക്കുറിപ്പുകള്‍ ആരെങ്കിലും എന്നെങ്കിലും കണ്ടെടുക്കപ്പെടും എന്ന് ഏതൊരു സ്വകാര്യ ഡയറിയെഴുത്തുകാരനും ആഗ്രഹിക്കുന്നുണ്ടാവണം. അങ്ങിനെയല്ലെങ്കില്‍ സ്വന്തം വൈയ്യക്തികമായ എഴുത്തുകളിലൂടെ, സ്വയം സംവദിക്കുന്നതിലൂടെ പലരും നടത്തുന്നത് സ്വന്തം ദര്‍ശനങ്ങളുടേയും സര്‍ഗ്ഗാത്മകതയുടേയും വിരേചന പ്രക്രിയയാണ്. നല്ലൊരു എഴുത്തുകാരനിലേക്ക് വളരാനുള്ള ആഗ്രഹത്തിന്റേയും നിരാശയുടേയും ഫലമായൊക്കെ ഡയറികളില്‍ മഷിപുരളാം.
അന്തരിച്ച നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരുടെ മകള്‍ കനകശ്രീ നല്ലൊരു കവിയത്രിയായിരുന്നു എന്ന് തിരിച്ചറിയുന്നത് അവര്‍ അകാലത്തില്‍ മരിച്ച് കുറച്ചുനാളുകള്‍ക്ക് ശേഷമാണ്. സ്വന്തം മകളുടെ മനസ്സിലെ സര്‍ഗ്ഗാത്മക ശക്തിയുടെ ആഴം അച്ഛനായ താന്‍ അറിയുമ്പോഴേക്കും സ്വന്തം മകള്‍ തന്നെവിട്ടുപോയിരുന്നു എന്ന് തിക്കുറിശ്ശി പുറത്തിറക്കിയ കനകശ്രീയുടെ കവിതകളുടെ സമാഹാരത്തിന്റെ ആമുഖത്തില്‍ പരിതപിക്കുന്നുണ്ട്. കാലാകാരനായ അച്ഛനും പ്രിയതമനും, ബന്ധുക്കളുമറിയാതെ ഒളിപ്പിച്ചുവച്ച കനകശ്രീയിലെ കവിയത്രിയെ മലയാളം കണ്ടെത്തുമ്പോഴേക്കും അവര്‍ ഈ ലോകത്തോടുതന്നെ വിടപറഞ്ഞിരുന്നു. സ്വന്തം വൈയ്യക്തികജീവിതത്തിനോടുള്ള സത്യസന്ധമായ പ്രതികരണമായിരുന്നു കനകശ്രീയുടെ കവിതകള്‍. ഭര്‍ത്താവിനേയും തന്റെ ഉടലില്‍ പിറവിയെടുത്ത തന്റെ പൊന്നോമനകളേയും കലാകാരനും പ്രതാപിയുമായ തന്റെ പ്രിയ പിതാവിനേയും കനകശ്രീ അതിശയിപ്പിക്കുന്ന കാവ്യഭംഗിയോടെ ആവിഷ്‌ക്കരിച്ചു. അന്നത്തെ സമകാലിക സാഹിചര്യത്തിലെ ഒരു സാധാരണ വീട്ടമ്മയേയും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളെ അവര്‍ സ്വയം ഉദാത്തവല്‍ക്കരിക്കുന്നതിന്റേയും, ആഘോഷിക്കുന്നതിന്റേയും ഒരു ചിത്രം ആ കവിതകളില്‍ നിന്ന് നമ്മുക്ക് കിട്ടുന്നുണ്ട്. തൊണ്ണൂറുകളില്‍ നന്ദിതയുടെ
കവിതകളേയും മലയാളം കണ്ടെടുക്കുന്നത് ഇതിലും വേദനാജനകമായ ഒരു സാഹചര്യത്തിലാണ്. ഇവരുടെ കവിതകള്‍ സമകാലിക കവിതകളോട് ചേര്‍ത്തുവയ്ക്കാവുന്നവയെന്നൊ അതല്ലെങ്കില്‍ ഇവയൊക്കെ ഉദാത്തമായിരുന്നു എന്നൊ അല്ല ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. വലിയൊരു കാലയളവോളം കണ്ടെടുക്കപ്പെടാതെ പുറംലോകമറിയാതെ വൈയ്യക്തികമായി അനുഷ്ടിച്ചിരുന്ന ഒരു സര്‍ഗ്ഗാത്മക ജീവിതത്തെ സമൂഹം എങ്ങിനെ ഏറ്റുവാങ്ങുന്നു എന്നു കൗതുകത്തോടെ നോക്കിക്കാണുകയാണ്. മരിച്ചവന്റെ മുറിയില്‍ നിന്ന് അവന്‍ ജീവിച്ചതിന്റെ അടയാളങ്ങളെ ആദരവോടെയും വേദനയോടെയും നോക്കിക്കാണുന്ന ഒരു മാനസികാവസ്ഥമാത്രമല്ല ഇത്തരം സാഹിത്യ സൃഷ്ടികള്‍ കൊണ്ടാടപ്പെടുന്നതിന്റെ അടിസ്ഥാനം. മറിച്ച് കഴിവുണ്ടായിട്ടും എന്തുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവര്‍ എത്തിയില്ല എന്ന് വേദനപ്പെടുകയാണ് ഇതിലൂടെ സമൂഹം ചെയ്യുന്നത്.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.