2023, ഏപ്രിൽ 30, ഞായറാഴ്‌ച

അസ്തമയത്തിനു നേരെ നടക്കുന്നവര്‍

-സന്തോഷ് പല്ലശ്ശന


അവനവനെക്കുറിച്ച് മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന് അപകര്‍ഷത്തിലമര്‍ന്ന കൗമാരവും, ആര് എന്നെക്കുറിച്ച് എന്തുവിചാരിച്ചാലും എനിക്കെന്താണ്... എന്നു നിഷേധം പറഞ്ഞ യൗവ്വനവും, പിന്നീട്, തന്നെക്കുറിച്ച് ചിന്തിക്കാനും തന്നെ ശുശ്രൂഷിക്കാനും ആരുമില്ലല്ലൊ എന്ന് വേദനിക്കുന്ന, എന്നും പരാതിയും പരിഭവങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്ന വാര്‍ദ്ധക്യത്തിലെത്തുന്നതോടെ മനുഷ്യ ജീവിതത്തിന്റെ കാലപ്പകര്‍ച്ചകളുടെ ഒരു വൃത്തം പൂര്‍ത്തീകരിക്കപ്പെടുന്നു. 

ജീവിതത്തിന്റെ ഈ കാലപ്പകര്‍ച്ചകളേയും അതിന്റെ അസ്തമയത്തെയും ദൂരക്കാഴ്ചയോടെ മാറി നിന്ന് നോക്കിക്കാണുന്നവര്‍ വളരെ ചുരുക്കമായിരിക്കും. യൗവ്വനത്തിന്റെ പളുങ്കു കൊട്ടാരം തര്‍കര്‍ന്നുവീണതിന്റെ ഞെട്ടലും പരിഭവങ്ങളും പലരുടേയും മാനസിക ഘടനയെ സങ്കീര്‍ണ്ണമാക്കുന്നു. നാളിതുവരെ കുടുംബത്തിലും തൊഴിലിടത്തിലും തനിക്കുണ്ടായിരുന്ന ആജ്ഞാശക്തിയെ ലോകം അവഗണിക്കുന്നുവൊ എന്ന തോന്നല്‍ വൃദ്ധരായവരെ തകര്‍ത്തു കളയുന്നു. അപൂര്‍വ്വം ചിലര്‍ ശാഠ്യങ്ങള്‍ നിറഞ്ഞ രണ്ടാം ബാല്യത്തിലേയ്ക്ക് പ്രവേശിക്കുന്നു.


'നോവലിസ്റ്റ് ബാലകൃഷ്ണന്‍' എന്ന് മുംബൈയിലെ മലയാളികള്‍ ആദരപൂര്‍വ്വം വിളിക്കുന്ന അവരുടെ സ്വന്തം എഴുത്തുകാരനായ ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലാണ് 'അസ്തമയത്തിനുനേരെ നടക്കുന്നവര്‍'. വാര്‍ദ്ധക്യമെന്ന അനിവാര്യമായ മനുഷ്യാവസ്ഥയുടെ മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളിലേക്കുള്ള വളരെ സര്‍ഗ്ഗാത്മകമായ ഇടപെടലാണ് ഈ നോവലിലൂടെ ബാലകൃഷ്ണന്‍ നടത്തുന്നത്. അക്കൗണ്ട് ജനറല്‍ ഓഫീസിലെ സെക്ഷന്‍ മേധാവിയായിരുന്ന കര്‍ക്കശക്കാരനായ പരശു രാമയ്യരുടെ റിട്ടയര്‍മെന്റ് ജീവിതത്തിലൂടെ, എഴുത്തുകാരന്‍ മനുഷ്യജീവിതത്തിന്റെ വാര്‍ദ്ധക്യമെന്ന അവസ്ഥയിലെ ചില സമസ്യകളെ പൂരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പരശു രാമയ്യര്‍ എന്ന പിച്ചു അയ്യരിലൂടെ ഒരു പറ്റം സമാനഹൃദയരായ കഥാപാത്രങ്ങളും നോവലിനെ ചലനാത്മകമാക്കുന്നുണ്ട്. നോവലിന്റെ അവതാരികയില്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞ 'മനുഷ്യ ഹൃദയജ്ഞാന'മാണ് ഈ നോവലിന്റെ പ്രകാശം. ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ മനുഷ്യഹൃദയ ജ്ഞാനത്തിന്റെ പ്രകാശമാണ് ഈ നോവലിനെ മനോഹരമാക്കുന്നത്. ജീവിതാസ്തമയത്തെ ഒട്ടൊരു ദൂരക്കാഴ്ചയോടെ കാണുന്ന പിച്ചു അയ്യരില്‍ ആ മനുഷ്യഹൃദയ ജ്ഞാനമുണ്ട്. വാര്‍ദ്ധക്യത്തിന്റെ വിഹ്വലമായ അവസ്ഥകളെ, ആദ്യമൊന്നു പതറിപ്പോകുന്നുവെങ്കിലും വളരെ പാകതയോടെ, വലിയ പരിഭവങ്ങളില്ലാതെ പിച്ചു അയ്യര്‍ നോക്കിക്കാണുന്നു. തന്റെ ചാപല്യങ്ങളെ നിന്ത്രിച്ചു നിര്‍ത്തുന്നു. മക്കളേയും മരുമക്കളേയുമൊക്കെ വിവിധ വിതാനങ്ങളില്‍ നിന്നു കണ്ടും ചിന്തിച്ചും അവനവനെ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നു. ആത്മസംവാദങ്ങളുമായി മുന്നോട്ടു നടക്കുന്നു. 

ഗതകാല ജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തലും, കുറ്റബോധവും, പത്തിമടങ്ങാത്ത അഹംബോധവും ഇനിയും ആറിയിട്ടില്ലാത്ത യൗവ്വനതീക്ഷ്ണതയുടെ പൊട്ടും പൊടിയുമൊക്കെ വാര്‍ദ്ധക്യമെന്ന മനുഷ്യകാലത്തെ സംഘര്‍ഷ ഭരിതമാക്കുന്നു. മകന്റെയൊ മരുമകളുടെയൊ ചെറിയൊരു വാക്യപ്പിശകുമതി വീട്ടിലെ രണ്ടാം ഇന്നിംഗ്‌സുകാരന് വേദനിക്കാന്‍. കൃഷ്ണമൂര്‍ത്തിയും ഖാനോല്‍ക്കറും മേനോനും ചൗധരിയും ശടഗോപനുമൊക്കെച്ചേര്‍ന്ന് സൃഷ്ടിക്കുന്ന വാര്‍ദ്ധക്യത്തിന്റെ കാലിടോസ്‌കോപ്പ് ദൃശ്യങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ഉള്‍ക്കാഴ്ച, അത് ജീവിതകാലം മുഴുവന്‍ വെളിച്ചമാകുന്ന ഒന്നായിരിക്കും. കാരണം മറ്റൊന്നുമല്ല, വാര്‍ദ്ധക്യത്തെ ഉത്തരാധുനിക സമൂഹം ശരിയായ അവബോധത്തോടെയല്ല അഡ്രസ്സ് ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ. വൃദ്ധസദനങ്ങളെയും മറ്റും ഉത്തരാധുനിക മൂല്യച്യുതിയുടെ ഉദാഹരണമായൊക്കെ ഉയര്‍ത്തിക്കാട്ടുകയും എഴുതുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്ന നമ്മള്‍, പക്ഷെ വാര്‍ദ്ധക്യത്തിന്റെ പ്രശ്‌നത്തെ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുണ്ടൊ? അവര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ; ഒരുപക്ഷെ അതിനകത്തിരിക്കുന്ന മനുഷ്യനുപോലും ചിലപ്പോള്‍ നിര്‍വ്വചിക്കാനാവാത്ത മാനസികാവസ്ഥ; അതിനെക്കുറിച്ച് വിശാലമായ ഒരു കാഴ്ചപ്പാടോടെ കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ട്. അപ്പോള്‍ ഇത്രകാലം മൂല്യച്യുതികള്‍ എന്നു നമ്മള്‍ പുച്ഛിച്ചുതള്ളിയതൊക്കെ കാലത്തിന്റെ ചില അനിവാര്യതകളായിരുന്നു എന്നു നമുക്കു മനസ്സിലാകും. പുതിയകാലത്തിന്റെ ഓണ്‍ഡ് ഏജ് ഹോമുകളെ എങ്ങിനെ പരിഷ്‌ക്കരിക്കാമെന്നും എത്രത്തോളം മാനവികമായ കാഴ്ചപ്പാടുകള്‍ അതിലേയ്ക്കു കൊണ്ടുവരാമെന്നും നമുക്കു മനസ്സിലാകും. 

പരശു അയ്യര്‍ ജീവിതത്തെ റീഫ്രഷു ചെയ്യാന്‍ ആഗ്രഹിച്ചു. അയാള്‍ കുറച്ചു ദിവത്തേയ്ക്ക് ഒരിടവേളയെടുക്കുന്നതിടത്താണ് നോവല്‍ അവസാനിക്കുന്നത്. പരശു അയ്യരുടെ മനുഷ്യഹൃദയജ്ഞാനമാണ് ഈ നോവലില്‍ വായനക്കാരനും പകര്‍ന്നുകിട്ടുന്ന അമൂല്യമായ ജ്ഞാനം. ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവല്‍ മേല്‍പ്പറഞ്ഞ ഉത്തരാധുനിക ജീവിതത്തിന്റെ പരിപ്രേഷ്യത്തില്‍ എഴുതപ്പെട്ട ഒരു കൃതിയായിരുന്നു. എന്നാല്‍ ഈ നോവലിന്റെ സമീപനം കുറച്ചുകൂടി വിശാലവും സൗമ്യവുമാണ്, അതുതന്നെയാണ് ഇതിന്റെ സൗന്ദര്യവും.

നഗരത്തിന്റെ മുഖവും ഫര്‍ണ്ണസുമടക്കം ഒരുപാടു മികച്ച കൃതികളിലൂടെ മലയാള സാഹിത്യ രംഗത്ത് സൗമ്യവും ശാന്തവുമായ, സ്വന്തമായ ഒരിടമുണ്ടാക്കിയ എഴുത്തുകാരനാണ് ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആലഭാരങ്ങളില്ലാത്ത ലളിതമായ ആഖ്യാനമാണ് ഈ നോവലിനെ വായിപ്പിക്കുന്ന ഒരു സുപ്രധാന ഘടകം. കൈകാര്യം ചെയ്യുന്ന പ്രമേയത്തില്‍ നല്ലൊരു കൈയ്യൊതുക്കവും ഏകാഗ്രതയും അദ്ദേഹം കാണിക്കുന്നുണ്ട്. ജീവിതത്തിന് ഒരു വലിയ ഉള്‍ക്കാഴ്ച്ച നല്‍കുന്ന ഒരു ചെറിയ-വലിയ നോവല്‍ എന്ന് ഈ പുസ്തകത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു.


പുസ്തകം: അസ്തമയത്തിനു നേരെ നടക്കുന്നവര്‍

രചയിതാവ്: ബാലകൃഷ്ണന്‍

പ്രസാധകര്‍: ചിന്ത പബ്ലിഷേര്‍സ്, തിരുവനന്തപുരം

പേജ്: 112

വില: 140 ക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.