2010, ജനുവരി 5, ചൊവ്വാഴ്ച

ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു കിളിവാതില്‍


സ്വന്തം നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ടവന്‍റേയും പെണ്‍ ജീവിതത്തിന്‍റേ അസ്വാതന്ത്ര്യങ്ങളേയും ലളിതവും എന്നാല്‍ തീവ്രവുമായി ആവിഷ്ക്കരിക്കുന്ന ഒരു ചിത്രാകാരനാണ്‌ ശ്രീ ഗായത്രി ഗുരുവായൂര്‍‍. ഓരോ ചിത്രവും ഓരോ കിളിവാതിലുകളാണ്‌ ഗായത്രിക്ക്‌. ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ, (marginalised) അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന കേരളീയ ജീവിതത്തിണ്റ്റെ മൂല്യനിരാസങ്ങളിലേക്ക്‌ കാഴ്ച്ചക്കാരന്‍റേ, ബോധത്തെ ആനയിക്കുന്ന ചെറിയ - വലിയ കിളിവാതിലുകള്‍. കഴിഞ്ഞ ഡിസംബര്‍ 8 മുതല്‍ 14 വരെ മുംബൈ നെഹ്‌റു സെണ്റ്ററില്‍ നടന്ന ഗായത്രിയുടെ സോളോ എക്സിബിഷന്‍ കണ്ടു മടങ്ങുമ്പോള്‍ കുറെ ബിംബങ്ങള്‍ മനസ്സില്‍ അസ്വസ്ഥമായ സമകാലിക ജീവിതത്തിന്‍റേ ദുരന്തചിത്രങ്ങളായി തിടം വയ്ക്കാനാരംഭിച്ചിരുന്നു.

ഒറ്റക്കാഴ്ച്ചയില്‍ തന്നെ അതിവേഗം സംവേദിക്കുന്ന ലളിതവും ഭാവാത്മകവുമായ ആശയ സഞ്ചാരം ഗായത്രിയുടെ ഏകദേശം എല്ലാചിത്രങ്ങളും സാധിക്കുന്നുണ്ട്‌. ഓരവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതരേഖ എന്ന്‌ പേരുകൊടുക്കപ്പെട്ട പ്രദര്‍ശനത്തില്‍ മിക്ക ചിത്രങ്ങളും ദളിത്‌ വാഴ്‌വിന്‍റേ പുതിയ ഭീഷണികളെ പ്രശ്നവല്‍ക്കരിക്കുന്നു.

"ജന്‍മം കൊണ്ടും അല്ലാതേയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തെ ഞാന്‍ അടയാളപ്പെടുത്തുന്നു. എന്‍റെ ചിത്രങ്ങള്‍ പണം കൊടത്ത്‌ വാങ്ങിക്കുന്നത്‌ ഉപരി വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്‌. അടച്ചമര്‍ത്തപ്പെട്ടവന്‍റെ ജീവിതത്തെ പണക്കാരന്‍റെ സല്‍ക്കാരമുറിയുടെ ചുമരില്‍ ഞാന്‍ തൂക്കിയിടുന്നു. ഒരു ചിത്രകാരന്‍ അവന്‍റെ സര്‍ഗ്ഗാത്മക കലാപം തുടരുന്നതിങ്ങിനെയാണ്‌" - ഗായത്രി അഭിപ്രായപ്പെട്ടു.

ഗായത്രിയുടെ ചെറിയ കാന്‍വാസില്‍ വരക്കപ്പെട്ട ഒരു ചിത്രത്തില്‍ വില്‍ക്കപ്പെടാതെ കൂട്ടിയിട്ടിരിക്കുന്ന മണ്‍പാത്രങ്ങളിലൊന്നില്‍ അടയിരിക്കുന്ന ഒരു പെണ്‍ പക്ഷി ഒരേ സമയം നിശബ്ദവും സുന്ദരവുമായ ഒരു ഇടിമുഴക്കമായി മാറുന്നത്‌ കാണാം, ദളിതന്‍റെ സമകാലിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ഇതുപോലുള്ള കുറെ സങ്കടചിത്രങ്ങള്‍ ഗായത്രിയുടേതായി ഉണ്ട്‌. മറ്റൊരു ചിത്രത്തില്‍ മുള്‍ച്ചെടികള്‍ക്കിടയിലൂടെ ഒരു കൊച്ചു ബാലികയുടെ മുഖം, നിഴലിച്ചുകാണുന്ന ഭയവും നിഷ്ക്കളങ്കതയും മുറ്റിയ ഭാവം - അവളുടെ കണ്ണിലെ വറ്റാതെ ബാക്കിയായ പ്രകാശം - ഈ ഒരൊറ്റ ചിത്രം മതി ചിത്രകലയുടെ ഏെതുതരം സങ്കേതങ്ങള്‍ ഉപയോഗച്ചുകൊണ്ടാണ്‌ സമകാലിക ജീവിതത്തെ ഗായത്രി അടയാളപ്പെടുത്തുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍.

മൂന്നുപതിറ്റാണ്ടുകളായി നീണ്ടുകിടക്കുന്ന നിറങ്ങളുമായി കൂടികലര്‍ന്ന തന്‍റെ ജീവിതത്തിന്‍റെ വെളിച്ചത്തില്‍ നിന്നുകൊണ്ട്‌ കേരളത്തിലെ സര്‍ഗ്ഗാത്മകമായ പരിസരങ്ങളേയും അതിന്‍റെ ഫ്യൂഡല്‍ നിലപാടുകളേയും കുറിച്ച്‌ ഗായത്രി മനസ്സു തുറന്നു.
'പാരമ്പര്യമാത്രനിഷ്ഠമായ രചനാമാതൃകകളെ അന്ധമായി പിന്‍തുടര്‍ന്നു വന്നിരുന്ന ആര്‍ട്ടീസ്റ്റ്‌ നമ്പൂതിരിയെപോലുള്ളവരെ കേരളം വാഴ്ത്തുന്നതു കാണാം. ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി തന്‍റെ ദീര്‍ഘമായ സര്‍ഗ്ഗ സപര്യയില്‍ കുറെ ക്ളീഷെകള്‍ സൃഷ്ടിക്കുകയായിരുന്നു. പതിനായിരക്കണക്കിന്‌ കഥാപാത്രങ്ങളെ അദ്ദേഹം വരച്ചു പുതുമകള്‍ അവകാശപ്പെടാനില്ലാത്ത ഒരേതരത്തിലുള്ള ചിത്രങ്ങള്‍ ആയിരുന്നു പലതും. എം. ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ഭീമനാണ്‌ നമ്പൂതിരി വരച്ച എറ്റവും നല്ല ഒരേയൊരു സൃഷ്ടി. നമ്പൂതിരിയെക്കുറിച്ച്‌ മാധ്യമം ആഴ്ച്ചപതിപ്പില്‍ താനെഴുതിയ ലേഖനത്തിന്‌ കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ ഒരുപാടു വിമര്‍ശനങ്ങള്‍ ഉണ്ടായി - ഗായത്രി പറഞ്ഞു. എറ്റവും കുറച്ചു ചിത്രങ്ങള്‍ വരച്ച എം. വി. ദേവനാണ്‌ കേരളത്തിലെ എറ്റവും വലിയ ചിത്രാകാരന്‍. ഗായത്രി കേരളത്തിന്‍റെ ചിത്രകലയിലെ ഫ്യൂഡല്‍ മേധാവിത്വങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചു.


"കേരളത്തിലെ മണ്ണ്‌ ഒരു ചിത്രകാരന്‌ വളരാന്‍മാത്രം വളക്കൂറില്ലാത്തതാണ്‌. ഉത്തരേന്ത്യക്കാരുടെ "കളര്‍ സെന്‍സ്‌" കേരളത്തില്‍ കാണാന്‍ വിഷമമാണ്‌" വിഗ്രഹവല്‍ക്കരിക്കപ്പെട്ടവരുടെ ശുഷ്കമായ സൃഷ്ടികളെ ഒരു കൂട്ടം അന്ധമായി വാഴ്ത്തുന്നതുകാണാം. സ്ത്രീ ശരീരത്തെ ജലഘടികാരത്തോട്‌ ബന്ധപ്പെടുത്തുന്ന പഴയ ഒരു ശൈലിയുണ്ട്‌ ചിത്രകലാരംഗത്തും മറ്റും. ജലഘടികാരത്തിന്‍റെ നടു വശം സ്ത്രീയുടെ അരക്കെട്ടും അതുകഴിഞ്ഞുള്ള ഭാഗം പെണ്ണിന്‍റെ നിതംബവും എന്ന പാരമ്പര്യാധിഷ്ഠിതമായ സ്ത്രീയെക്കുറിച്ചുള്ള രചനാ സങ്കല്‍പങ്ങളും ചോള ചേര കാലഘട്ടത്തിലെ സാംസ്കാരിക ബിംബങ്ങളേയും അനുകരിക്കുക മാത്രമാണ്‌ നമ്പൂതിരി ചെയ്തത്‌".

"വളര്‍ന്നു വരുന്ന യുവ ചിത്രകാരന്‍മാരെ നമ്പൂതിരിയെ പോലെ മുതിര്‍ന്ന വരക്കാരന്‍ ഒരു പരിധിയില്‍ കൂടുതല്‍ ഒന്നും പഠിപ്പിക്കുന്നില്ല". ഗായത്രി തന്‍റെ നിലപാടുകള്‍ തുറന്നടിച്ചു.

സുന്ദരമായ പുഷ്പ വല്ലികള്‍കൊണ്ട്‌ ചുറ്റിവരിയപ്പെട്ട പെണ്‍ കഥാപാത്രങ്ങള്‍ ഗായത്രിയുടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കാണാനായി. "സ്ത്രീയെ പുരുഷന്‍ മയക്കുന്നത്‌ മനോഹര പദങ്ങളും അലങ്കാരളും കൊണ്ടാണ്‌. അതിലൂടെ തന്ത്രപരമായി പുരുഷന്‍ സ്ത്രിയെ കീഴടക്കുന്നു. അവളെ വീടുകള്‍ക്കുള്ളില്‍ തളച്ചിടുന്നു" ഗായത്രി പറഞ്ഞു. ഇടത്തരക്കാരന്‍റേയും താഴേക്കിടയിലുള്ളവന്‍റേയും ജീവിതത്തിലെ കുടുംബ വൃക്ഷത്തിന്‍റെ ഉണങ്ങിയ ചില്ലകള്‍ സമകാലിക സമൂഹത്തില്‍ ഒരസ്വസ്ഥതയായി ഗായത്രി തന്‍റെ ചിത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരേ ചിത്രത്തില്‍ തന്നെ ബഹുമഖമായ ആഖ്യാനങ്ങളാണ്‌ ഗായത്രിയുടെ ചിത്രങ്ങളുടെ ഒരു പ്രധാനപ്പെട്ട പ്രത്യേകത. "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതരേഖ" എന്ന് പേരു നല്‍കപ്പെട്ട പ്രദര്‍ശനത്തിലെ എല്ലാ ചിത്രങ്ങളും ഏറെ ഗ്രമീണമായ ജീവിതത്തെ സത്യസന്ധമായി അടയാളപ്പെടുത്തുന്നു. ചിത്രകലയുമായി പുലബന്ധം പോലുമില്ലാത്ത ശരാശരിക്കാരനായ ഒരു ആസ്വാദകനുമായി പോലും സംവേദിക്കുന്ന ഗായത്രിയുടെ ചിത്രങ്ങള്‍ ഒരേ സമയം ലളിതവും എന്നാല്‍ പലകാഴ്ച്ചകളില്‍ പുതിയ ചില അര്‍ത്ഥങ്ങളിലേക്ക്‌ വഴിപിരിയുന്ന കാഴ്ച്ചയുടെ സങ്കീര്‍ണ്ണതയുമാണ്‌.



"ആധുനികതയുടെ കാലത്ത്‌ കുറെയധികം ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക്‌ ദുര്‍ഗ്രഹ്യമായി അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട്‌ കുറെയേറെ ആള്‍ക്കാര്‍ ചിത്രകലയില്‍ നിന്ന്‌ അകന്നു പോകുവാനിടയായി" ഗായത്രി അഭിപ്രായപ്പെട്ടു.

'ചിത്രകലയില്‍ പക്ഷെ ആധുനികത കൊണ്ടുവന്ന ആശയ പരമായ ആഴം ഉത്തരാധൂനികകാലത്ത്‌ പ്രത്യേകിച്ച്‌ ആഗോളീകരണത്തിന്‍റെ ഇക്കാലത്ത്‌ കാണാനാവുകയില്ല. ആധുനികതയെയും അതിന്‍റെ സൈദ്ധാന്തികതയേയും തച്ചുതകര്‍ക്കേണ്ടിയുരുന്നത്‌ ആഗോളീകരണത്തിന്‍റെ വക്താക്കളുടെ ആവശ്യമായിരുന്നു. ഉത്തരാധുനിക ജീവിതത്തിണ്റ്റെ മൂല്യ നിരാസങ്ങളില്‍ അസ്വസ്ഥനാണ്‌ ഗായത്രി. പോതുവെ ആശങ്കകളില്ലാത്ത ഒരു ജനസമൂഹമാണ്‌ ഞങ്ങള്‍ എന്ന്‌ യുവ കവി ശ്രീ പി. രാമന്‍ തന്‍റെ "കനം" എന്ന കവിതാസമാഹാരത്തിണ്റ്റെ ആമുഖത്തില്‍ പറയുന്നണ്ട്‌. കമ്പോളീകരിക്കപ്പെട്ട ഈ ലോകത്ത്‌ ഒരു കലാകാരന്‍ വിട്ടു വീഴ്ച്ചകള്‍ ഇല്ലാത്ത ഒരു സര്‍ഗ്ഗാത്മക ജീവിതം നയിക്കണം. തന്‍റെ കാല ശേഷവും തണ്റ്റെ ചിത്രങ്ങള്‍ നിലനില്‍ക്കും. തന്നെ വരും കാലം വിലയിരുത്തുന്നത്‌ തണ്റ്റെ ചിത്രങ്ങളിലൂടെയാണ്‌. അതുകൊണ്ടുതന്നെയാണ്‌ താന്‍ വിട്ടുവീഴ്ച്ചകള്‍ക്ക്‌ തയ്യാറാല്ല' - ഗായത്രി പറഞ്ഞു.


ഒരു ചെണ്ടക്കാരന്‍ ഒരു തെങ്ങുതടിപ്പാലത്തിലൂടെ ഒരു തോടു മുറിച്ചു കടക്കുകയാണ്‌ ഗായത്രിയുടെ ഒരു ചിത്രത്തില്‍. അക്കരെ പച്ചപുതച്ച ഒരു ഹരിത ഭൂമി. അതിലേക്ക്‌ ചെണ്ടയും തൂക്കി വീതികൂറഞ്ഞ തെങ്ങുതടിപ്പാലത്തിലൂടെ ആശങ്കകളില്ലാതെ നടന്നു നീങ്ങുന്നു. അതെ..., ഗായത്രി എന്ന ചിത്രകാരനും സമകാലികതയെ അടയാളപ്പെടുത്തുതിങ്ങനെയാണ്‌. ഒരു നൂല്‍പ്പാലത്തിലൂടെ പുതിയ പ്രത്യാശകളിലേക്ക്‌. കാലൊന്നു തെറ്റിയാല്‍ മുങ്ങിതാഴുമെന്നറിയാമെങ്കിലും ആശങ്കകളില്ലാതെ കാറും കോളും നിറഞ്ഞ അശാന്തകാലത്തില്‍ വരകൊണ്ട്‌ ഒരതിജീവനം. അതുകൊണ്ടു തന്നെയാവണം ഗായത്രിയുടെ മിക്ക ചിത്രത്തിലും പ്രത്യാശയിലേക്ക്‌ പറക്കാന്‍ ചിറകുവിരിക്കുന്ന ഒരു പക്ഷിയെ കാണുന്നത്‌


ചിത്രങ്ങള്‍ ജി. ആര്‍. കവിയൂര്‍

മുംബൈ പ്രസിദ്ധീകരണമായ വൈറ്റ്ലൈന്‍വാര്‍ത്തയില്‍ വന്നത്‌
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.