2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

എഴുത്തിന്റെ അരൂപികളായ “ബോധരൂപങ്ങള്‍”

സര്‍ഗ്ഗാത്മകതയുടെ രസതന്ത്രത്തെക്കുറിച്ച്‌ ഉണ്ടായിട്ടുള്ള ശാസ്ത്രീയമായ പല നിരീക്ഷണങ്ങളില്‍ ആധികാരികമായി എടുക്കുന്നത്‌ സിഗ്മണ്ട്‌ ഫ്രോയിഡിനേയാണ്‌. മനസ്സിന്റെ അബോധങ്ങളില്‍ അരൂപിയായി അലഞ്ഞു നടക്കുന്ന എഴുത്തിന്റെ അസംസ്കൃത വസ്തുക്കളായ ബോധരൂപങ്ങളെക്കുറിച്ച്‌ ഫ്രോയിഡ്‌ വ്യക്തമായ ചില ചിത്രങ്ങള്‍ തരുന്നു. ഭൌതിക ജീവിതത്തില്‍ ഒരു ദ്രവ്യത്തെ കാണാനും സ്പര്‍ശിക്കാനും നമ്മുക്ക്‌ കഴിയുന്നതുപോലെ ആന്തരിക ജീവിതത്തില്‍ ബോധത്തിന്റെ അരൂപിയായ ചില ദ്രവ്യങ്ങളെ നമ്മുക്ക്‌ കണ്ടെത്താന്‍ കഴിയും. ഈ ആന്തരിക ദ്രവ്യത്തിന്റെ ഭൌതിക പരിവര്‍ത്തനമാണ്‌ എഴുത്ത്‌. ഒരു "ഖസാക്ക്‌" ഉണ്ടാവുന്നതിനു മുന്‍പ്‌ ഒ. വി. വജയന്റെ ആന്തരിക ജീവിതത്തില്‍ ഖസാക്കിന്റെ "ബോധരൂപങ്ങള്‍" മോചനവും കാത്തുകിടന്നിരിക്കാം. കാലത്തിന്റെ അനന്ത പ്രവാഹത്തെ പാലക്കാട്ടിലെ കാറ്റുപിടിക്കുന്ന കരിമ്പനകളിലൂടെ. . . അള്ളാപ്പിച്ചാ മൊല്ലാക്കയിലൂടെ. . . കൈമറിയുന്ന പ്രവാചക ശബ്ദങ്ങളിലൂടെ ഖസാക്കിന്റെ "ബോധരൂപത്തെ" ഒ. വി. വിജയന്‍ നോവല്‍ സാഹിത്യത്തിലൂടെ ഭൌതിക പരിവര്‍ത്തനം നടത്തുകയായിരുന്നു. മനസ്സിലെ അരൂപിയായ ഖസാക്കിനെ, അതിന്റെ തലമുറകളിലൂടെയുള്ള കാലത്തിന്റെ മഹാ പ്രവാഹത്തെ വരച്ചുവയ്ക്കാനായി ഒ. വി. വിജയന്‍ ആദ്യം തന്നെ മനസ്സിന്റെ ആന്തരികവും ആത്മീയവുമായ സത്തകളെ ഒപ്പിയെടുക്കാന്‍ പരിപക്വവും കെട്ടുറപ്പുമുള്ള ഒരു ഭാഷയെ രൂപപ്പെടുത്തിയിരുന്നു. ഭാഷ പാലക്കാടന്‍ ഗ്രാമങ്ങളുടെ നാവില്‍ വിജയനെ കാത്തുകിടന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ആത്മാവിന്റെ ശബ്ദത്തെ ചിന്തകളുടെ ചെറുതും വലുതുമായ മുഴക്കങ്ങളെ ഭാഷയുടെ ജൈവീക സ്വരങ്ങളിലൂടെ പരിവര്‍ത്തനം ചെയ്യിക്കാനുള്ള കഴിവാണ്‌ ഒ. വി. വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ നിന്ന്‌ വേര്‍തിരിച്ചു നിര്‍ത്തിയത്‌. മനസ്സിന്റെ ഉന്‍മാദത്തേയും സാഹിത്യ ഭാവനയേയും കുറിച്ച്‌ കെ. പി. അപ്പന്‍ എഴുതിയിട്ടുണ്ട്‌. ഉന്‍മാദത്തിനും സമചിത്തതയ്ക്കുമിടയിലൂടെയുള്ള നൂല്‍പാലത്തിലൂടെ വൈക്കം മുഹമ്മദ്‌ ബഷീര്‍ സഞ്ചരിക്കുന്നതിനെ കണ്ടെത്തുന്ന അദ്ദേഹത്തിന്‍റെ ഒരു ലേഖനമുണ്ട്‌. ഒരു എഴുത്തുകാരന്‍ സമചിത്തതയില്‍ നിന്ന്‌ ഉന്‍മാദത്തിലേക്കും അവിടെ നിന്ന്‌ തിരിച്ചും യാത്ര ചെയ്യുമ്പോള്‍ അയാളുടെ സര്‍ഗ്ഗാത്മകതയില്‍ നിന്ന്‌ ഉത്പാദിപ്പിക്കപ്പെടുന്ന വളരെ അപൂര്‍വ്വമായ വായനാനുഭവത്തെ അദ്ദേഹം പ്രസ്തുതലേഖനത്തില്‍ കണ്ടെത്തുന്നു*. എഴുത്തിന്റെ അടിസ്ഥാനം മനസ്സാണ്‌ അതിന്റെ ഉല്‍പന്നമാണ്‌ എഴുത്ത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. മനസ്സിന്റെ ഉന്‍മാദത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കപ്പെടുന്നിടത്ത്‌ യുക്തിഭദ്രതയ്ക്ക്‌ ചിലപ്പോള്‍ യാതൊരു സ്ഥാനവുമുണ്ടായെന്നുവരില്ല. ഇവിടെ അന്വേഷിക്കാന്‍ ശ്രമിക്കുന്നത്‌ മനസ്സിന്റെ അടിത്തട്ടില്‍ പലയിടങ്ങളിലായി മേഞ്ഞുനടക്കുന്ന അരൂപിയായ ചില "ബോധരൂപങ്ങളെ"ക്കുറിച്ചാണ്‌.

മനസ്സിലെ "ബോധരൂപങ്ങള്‍"
ബോധരൂപങ്ങള്‍ എന്ന വാക്ക്‌ ഒരു പക്ഷെ പുതിയതായി തോന്നാം. ഈ വാക്കിന്റെ നിലവിലുള്ള വ്യവഹാരങ്ങള്‍ എന്തുതന്നെയായാലും തികച്ചും ആന്തരികമായ ചില സമസ്യകളെ പ്രതിനിധാനം ചെയ്യുന്ന ഈ വാക്കിനു പകരം വയ്ക്കാന്‍ വേറൊന്നെനിക്ക്‌ കിട്ടിയില്ല. വികാരങ്ങളുടേയും ഓര്‍മ്മകളുടേയും അസംഖ്യം ഇമേജുകളുടേയും ആകത്തുകയാണ്‌ മനസ്സ്‌. മനസ്സില്‍ തോന്നുന്നതില്‍ പലതും നമ്മള്‍ നമ്മുടെ ആത്മസുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ട്‌. സാധാരണ ജീവിതത്തില്‍ നടക്കുന്ന ഈ പ്രക്രിയയല്ല ഒരു സാഹിത്യ സൃഷ്ടിക്ക്‌ ആധാരം. മനസ്സിലുള്ളത്‌ വിളിച്ചു പറയുന്നത്‌ ഒരിക്കലും ഒരു സാഹിത്യ സൃഷ്ടിയായിക്കൊള്ളണമെന്നില്ല. മനസ്സിലെ പൂര്‍ണ്ണകായ ചിത്രങ്ങളെ അതേപടി വെറുതെ അവതരിപ്പിച്ചതുകൊണ്ട്‌ ഒരു നല്ല സാഹിത്യ സൃഷ്ടിയുണ്ടായിക്കൊള്ളണമെന്നില്ല.
ഒരാള്‍ ഹിമാലയം സന്ദര്‍ശിച്ച്‌ തിരികെ വന്നതിനുശേഷം തന്റെ എഴുത്തു മുറിയില്‍ ഇരുന്ന്‌ ഒരു യാത്രാ വിവരണം തയ്യാറാക്കാന്‍ ശ്രമിക്കുന്നു എന്നിരിക്കട്ടെ. താന്‍ കണ്ട കാഴ്ചകളെ എഴുത്തിലൂടെ പുനസൃഷ്ടിക്കുക എന്നത്‌ അയാള്‍ക്ക്‌ അത്ര ശ്രമകരമായ ഒരു കാര്യമായിരിക്കില്ല. മറിച്ച്‌ ഹിമാലയത്തെ കാഴ്ചകള്‍ക്ക്‌ അതീതമായ ഒരു സത്തയായി അവതരിപ്പിക്കാനാണ്‌ അയാള്‍ ശ്രമിക്കുന്നതെങ്കില്‍ തന്റെ യാത്രാനുഭവങ്ങളുടെ പുര്‍ണ്ണ സ്വരൂപത്തിനുമപ്പുറത്തെ അവ്യക്തമായ ചില ബോധരൂപങ്ങളെ അയാള്‍ തന്റെ ആന്തരിക ജീവിതത്തില്‍ സന്ധിക്കേണ്ടതായി വരും. അങ്ങിനെ വരുമ്പോഴാണ്‌ എഴുത്ത്‌ ഏറെ ശ്രമകരമായ ഒരു പ്രക്രിയയായി ഓരോ എഴുത്തുകാരനും അനുഭവപ്പെടുന്നത്‌.

മനസ്സിലെ അരൂപിയായ പക്ഷികളാണ്‌ ബോധരൂപങ്ങള്‍. ഈ പക്ഷികള്‍ക്ക്‌ തൂവലുകളും ആകാശവും കൊടുക്കേണ്ടത്‌ എഴുത്തുകാരന്റെ ബാധ്യതയാണ്‌. ഓരോ എഴുത്തുകാരുടെയും മാനസിക പ്രകൃതികള്‍ വൈവിധ്യം നിറഞ്ഞതായിരിക്കും. ചിലര്‍ അതിസൂക്ഷ്മമായ ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു മറ്റു ചിലര്‍ ചിന്തകളുടെ സ്ഥൂലമായ ലോകത്തില്‍ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നത്‌, അഭയാര്‍ത്ഥികള്‍ തുടങ്ങിയ നോവലുകള്‍ കൈയ്യിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ മനസ്സിന്റെ ആന്തരിക ഘടനാ വ്യത്യാസങ്ങള്‍ ബോധ്യമാകും. അതിസൂക്ഷ്മമായ ദര്‍ശനങ്ങളിലൂടെ വിരിയിച്ചെടുക്കുന്ന അല്ലെങ്കില്‍ ഇവിടെ അന്വേഷിക്കുന്നതുപോലെ എഴുത്തുകാരന്റെ മനസ്സില്‍ രൂപപ്പെടുന്ന "ബോധരൂപങ്ങള്‍" എഴുത്തിലൂടെ ഭൌതിക പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ഇത്തരം കൃതികള്‍ മുഖ്യധാരയില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നു. അതു തന്നെയാണ്‌ ആഷാ മേനോന്‍റെ മിക്കവാറുമുള്ള എല്ലാകൃതികളിലും നമ്മുക്ക്‌ കാണാന്‍ കഴിയുന്നത്‌. ഈയിടെ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ആഷാമേനോനെ വായിക്കാന്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ അദ്ദേഹം തന്നെ വീണ്ടും മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യണമെന്നാണ്‌. ആന്തരിക ജീവിതത്തെ, അതിന്റെ ചിന്താ കുസുമങ്ങളെ, സൈദ്ധാന്തികമായ ധാരണകളെ, അതിനാധാരമായ മൌലികമായ ബോധരൂപങ്ങളെ ഉചിതമായ ഭാഷയിലൂടെ ആവിഷ്ക്കരിച്ച്‌ പുതിയ ഭാവുകത്വ പരിണാമം സൃഷ്ടിച്ച എഴുത്തുകാര്‍ മാലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌. എം. എന്‍. വിജയന്‍ തന്റെ എഴുത്തിലൂടെ ഊര്‍ജ്ജം എന്ന ബോധരൂപത്തെ അതിന്റെ ആന്തരിക സത്തയെ വായനക്കാരന്‌ നല്‍കിയ ധിഷണാശാലിയായിരുന്നു. ഒരാള്‍ ഊര്‍ജജം എന്നു പറയുമ്പോള്‍ അത്‌ കേള്‍ക്കുന്ന ആളില്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജത്തെക്കുറിച്ചുള്ള ചിത്രത്തെ, അല്ലെങ്കില്‍ ചലിക്കുന്ന ഒരു വസ്തുവിലൂടെ നമ്മുക്ക്‌ അനുഭവവേദ്യമാകുന്ന ഊര്‍ജ്ജത്തിന്റെ ദ്രവ്യമാനങ്ങളെ എം. എന്‍. വിജയന്‍റെ എഴുത്തുകളിലൂടെ വായനക്കാരന്‌ പകര്‍ന്നുകിട്ടിയിരുന്നു. സ്വപ്നങ്ങളുടേയും ഭാവനയുടേയും മായിക വലയങ്ങളെ മികവുറ്റ ഭാഷായന്ത്രംകൊണ്ട്‌ വരുതിക്കു നിര്‍ത്താന്‍ കൃതഹസ്തരായ എഴുത്തുകാര്‍ക്കുമാത്രമേ കഴിയൂ. ഫിക്ഷനുകളില്‍ പലരും തങ്ങളുടെ ആന്തരിക ജീവിതത്തില്‍ സന്ധിക്കുന്ന സമസ്യകളെ നിയോറിയലിസ്റ്റിക്‌ രീതികളിലൂടെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കാറുണ്ട്‌. എഴുത്തുകാരന്‍ ബോധപുര്‍വ്വം അങ്ങിനെയൊരു സങ്കേതത്തെ തിരഞ്ഞെടുക്കുകയല്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. പുതുനിരയിലെ ആര്‍. ഉണ്ണിയുടെ പലകഥകളിലും എം. ജി. രാധാകൃഷ്ണന്‍റെ ഭൂരിഭാഗം കഥകളിലും ഈ ഒരനുഭവം സ്ഥായിയായി ഉണ്ട്‌. മനസ്സില്‍ രൂപപ്പെടുന്ന ബോധരൂപങ്ങളുടെ അതേ സ്വഭാവത്തെ വാക്കുകളിലേക്ക്‌ ആവാഹിക്കാന്‍ അവര്‍ക്ക്‌ ആവുന്നു.

ഏതൊരു സാഹിത്യ സൃഷ്ടിയുടേയും ആധാരം മനസ്സില്‍ രൂപപ്പെടുന്ന ബോധരൂപങ്ങളാണ്‌. അതിന്റെ ആവിഷ്ക്കാരമാണ്‌ ഓരോ കൃതികളും. മനസ്സില്‍ അരൂപിയായ ബോധരൂപങ്ങള്‍ കൂടാതെ കൃത്യമായ അളവും തൂക്കവുമുള്ള ഇമേജുകളും ഉണ്ടാകും. സമകാലിക സാഹിത്യരചനകള്‍ ഒരെഴുത്തുകാരനെ അമിതമായി സ്വാധീനിക്കുമ്പോഴാണ്‌ ഇത്തരം റെഡിമെയ്ഡ്‌ ഇമേജുകള്‍കൊണ്ട്‌ മനസ്സ്‌ നിറഞ്ഞു കവിയുന്നത്‌. നിത്യജീവിതത്തില്‍ നാം കാണുന്ന പരസ്യങ്ങളും സിനിമകളുമൊക്കെ ഒരുപാട്‌ റെഡിമെയ്ഡ്‌ ഇമേജുകള്‍ മനസ്സില്‍ കുത്തിനിറയ്ക്കുന്നു. ഈ ഇമേജറികളെ നിരത്തിവച്ചുകൊണ്ട്‌ ഒരു സാഹിത്യ സൃഷ്ടി നടത്തുക എന്നത്‌ തികച്ചും അനായാസമായ ഒരു പക്രിയയാണ്‌. രണ്ടുതരം മദ്യത്തെ ഒരു കുപ്പിയില്‍ ലയിപ്പിച്ച്‌ പുതിയ ഒരു മദ്യം ഉണ്ടാക്കുന്നതുപോലെ എളുപ്പം സാധിക്കുന്ന ഇത്തരം കണ്‍കെട്ടു വിദ്യകള്‍ സമകാലിക സാഹിത്യത്തില്‍ എത്രവേണമെങ്കിലും കാണാവുന്നതാണ്‌. കൈ നനയാതെ മീന്‍പിടിക്കുന്ന ഈ തന്ത്രം പയറ്റുന്ന ഒരുപാട്‌ പുതിയ എഴുത്തുകാര്‍ നമ്മുക്കുണ്ട്‌. സച്ചിദാനന്ദന്റെ കാവ്യഭാഷയും കെ. ജി. എസ്സിന്‍റെ നിരീക്ഷണവും, മോഹനകൃഷ്ണന്‍ കാലടിയുടെ ആവിഷ്ക്കരണവും പച്ചയ്ക്ക്‌ കുഴച്ചെടുത്ത്‌ സമകാലിക സംഭവങ്ങളില്‍ മുക്കി ഒന്നു ധ്വനിപ്പിക്കുന്ന ചില ടെക്നിക്കുകള്‍. ഇത്രയും മതി പുതിയ എഴുത്തുകാര്‍ക്ക്‌ ആവശ്യംപോലെ കവിതകളുണ്ടാക്കാന്‍ "കാട്ടിലെ തടി തേവരുടെ ആന". മനസ്സിലെ ബോധരൂപങ്ങളെ കണ്ടെത്തി പഴാക്കുന്ന സമയമുണ്ടെങ്കില്‍ സമകാലികതയിലെ എറ്റവും വലിയ കെ.ജി.എസ്സ്‌ ആകാം എന്നാവും അവരുടെ ചിന്ത. ആന്തരിക ജീവിതമൊ ആന്തരിക യാത്രകളോ ധ്യാനമോ വേണ്ട ബോധരൂപങ്ങളുടെ സങ്കീര്‍ണ്ണതയില്‍ സര്‍ഗ്ഗാത്മക പ്രതിസന്ധികളില്‍ ഉഴലേണ്ടതില്ല. ഇത്തരം "ഗിമ്മിക്കുകള്‍" കൊണ്ട്‌ ഉത്തരാധൂനിക ജീവിതം ശബ്ദമുഖരിതമാവുകയാണ്‌.
സ്വന്തം ബോധരൂപങ്ങളെ അതേപടി വാക്കുകളില്‍ പിടിച്ചിരുത്തുന്ന ഒരു സര്‍ഗ്ഗാത്മക രീതി മേതില്‍ രാധാകൃഷ്ണന്‍ ആവിഷ്ക്കരിച്ചിരുന്നു. പുതിയ ചില സംവേദനരീതികള്‍ ആവശ്യപ്പെടുന്ന ഇത്തരം രചനാ രീതികള്‍ക്ക്‌ വായനക്കാര്‍ കുറവായിരുന്നു. ആനന്ദിനേയും ആഷാമേനോനേയും മേതിലിനേയും വായിക്കുന്നതില്‍പരം വേറൊരു ആത്മ പീഢയില്ലെന്നുവരെ പലരും ചിന്തിച്ചു തുടങ്ങി. ഒരു ന്യൂനപക്ഷത്തിന്‍റെ ധൈഷണിക ജീവിതത്തെ മാത്രം തൃപ്തിപ്പെടുത്തിയതുകൊണ്ട്‌ സാഹിത്യത്തിന്‌ എന്താണ്‌ ഗുണം എന്നൊരു ചിന്ത സാധാരണ വായനക്കാരില്‍ നിലനിന്നിരുന്നു.
ലോകത്തെ എല്ലാ പദാര്‍ത്ഥങ്ങളും മൃദുലമല്ല കഠിനവും മൃദുലവും അദൃശ്യവുമായ ഒരുപാട്‌ സംഗതികള്‍ ലോകത്തുണ്ട്‌. ആശയങ്ങളും അങ്ങിനെതന്നെയാണ്‌. സൂക്ഷമവും സ്തൂലവുമായ പല ഘടനയില്‍ അത്‌ മനുഷ്യന്‍റെ ആന്തരിക ജീവിതത്തില്‍ മേഞ്ഞുനടക്കുന്നു. ചിലപ്പോഴെങ്കിലും നമ്മള്‍ പറയാറില്ലേ "ആലോചിച്ചിട്ട്‌ ഒരു രൂപവുമില്ല" എന്നൊക്കെ. . . എന്തുകൊണ്ടാണത്‌..?. മനസ്സില്‍ നാം കണ്ടുമുട്ടുന്ന അരൂപികളായ സംഗതികളെ ശരിയായ രീതിയില്‍ പിടിച്ചെടുക്കാന്‍ നമ്മുക്ക്‌ കഴിയുന്നില്ല എന്നല്ലെ ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. മനസ്സിലെ യാതൊരു രൂപവുമില്ലാത്ത ഇത്തരം ജീവിത സത്തകള്‍ക്ക്‌ ഭൌതിക രൂപം കൊടുത്ത്‌ വായനക്കാരന്റെ ധൈഷണിക ജീവിതത്തിന്‌ ഊര്‍ജ്ജം നല്‍കുന്ന ഒരു കൃതിയാക്കിമാറ്റുമ്പോള്‍ ചിലതിന്‌ സുതാര്യത താരതമ്യേന കുറഞ്ഞെന്നു വരാം. വേറിട്ട ഒരു സംവേദനക്ഷമത ആവശ്യപ്പെടുന്ന ഇത്തരം കൃതികള്‍ അതിന്‍റെ സത്വഗുണം കൊണ്ട്‌ കാലത്തെ അതിജീവിക്കും. തികച്ചും സംവേദനക്ഷമമാകുന്ന തരത്തില്‍ ഒരു എഴുത്തുകാരന്‍ തന്റെ മനസ്സിലെ ബോധരൂപങ്ങളെ പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്‌. ഒരിക്കല്‍ പോലും ആഷാമേനോന്‍ ആരീതിയില്‍ ശ്രമിച്ചുകണ്ടിട്ടില്ല. ചില ബോധരൂപങ്ങള്‍ അതിന്റെ ആന്തരിക സ്വഭാവം കൊണ്ട്‌ കൃതികളെ ദുര്‍ഗ്രാഹ്യമാക്കും. അതു തന്നെയാണ്‌ ആനന്ദിന്റെ അഭയാര്‍ത്ഥികള്‍ക്കും ജൈവമനുഷ്യനും സംഭവിച്ചത്‌. ആഷാമേനോന്റെ ആന്തരിക ജീവിതത്തില്‍ വിഹരിക്കുന്ന ബോധരൂപങ്ങള്‍ അത്ര പെട്ടെന്ന്‌ ഭാഷാ യന്ത്രത്തിന്‌ പിടികൊടുക്കുന്നവയല്ല. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്‍റെ കൃതികള്‍ സാധാരണ സംവേദന ശീലത്തില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നത്‌.

അടുത്തിടെ പുറത്തിറങ്ങിയ ബി. രാജീവന്‍റെ "വാക്കുകളും വസ്തുക്കളും" എന്ന പുസ്തകം വായിച്ചപ്പോള്‍ ആഷാമേനോനേയും ആനന്ദിനേയും തല്‍ക്കാലം വെറുതെ വിടാനാണ്‌ തോന്നിയത്‌. കാരണം അവര്‍ക്കൊക്കെ കുറഞ്ഞത്‌ സത്യസന്ധതയെങ്കിലുമുണ്ട്‌. ബി. രാജീവന്‍റെ പല ലേഖനങ്ങളും സത്യസന്ധമല്ല. ഇറക്കുമതിചെയ്ത ആശയങ്ങളെ ഭാഷയിലിട്ട്‌ കലക്കിമറിക്കുകയാണ്‌ ബി. രാജീവന്‍ ചെയ്യുന്നത്‌. അവസാനം ചേറും ചെളിയും പുരണ്ടവാക്കുകളായി സിനോപ്സയും ഗ്രാംഷിയുമോക്കെ നില്‍ക്കുന്നതായിരിക്കും വായനക്കാര്‍ കാണുക. പുസ്തകത്തിലെ ടൈറ്റില്‍ ലേഖനത്തോടാണ്‌ എനിക്കുള്ള വിയോജിപ്പിലേറെയും. ഇവിടെ നാം ചര്‍ച്ച ചെയ്യുന്നതുപോലെ ഒരു സൃഷ്ടിയുടെ ആദിരൂപമായ അരൂപിയായ ബോധരൂപങ്ങളെ സുതാര്യമായി ആവിഷ്ക്കരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതേയില്ല. വിഷയത്തിന്റെ സാന്ദ്രതയെ ചൂഷണം ചെയ്യുന്നതിനു പകരം ബോധപൂര്‍വ്വം അതിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. 'ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമമാണ്‌' എന്നുള്ള പഴഞ്ചന്‍ വാദത്തെ പുതിയ ചില ദര്‍ശനങ്ങളിലൂടെ എതിര്‍ക്കാന്‍ ശ്രമിക്കുകയാണ്‌ ബി. രാജീവന്‍ പ്രസ്തുതലേഖനത്തില്‍. അദ്ദേഹം പറയുന്നു "ഭാഷ ഒരു പ്രവൃത്തിയാണ്‌ (action) നിങ്ങളെ തൂക്കികൊല്ലാന്‍ വിധിക്കുന്നു എന്ന്‌ കോടതി കുറ്റവാളിയോട്‌ പറയുന്നതിലൂടെ വെറുതെ ഒരു സന്ദേശം കൈമാറ്റം ചെയ്യപ്പെടുകയല്ല മറിച്ച്‌ ഭാഷ ക്രിയാത്മകമായ ഒരു പ്രവൃത്തിചെയ്യുകയാണ്‌ എന്ന്‌ അദ്ദേഹം പറയുന്നു. വളരെ ദീര്‍ഘമായ ഈ ലേഖനത്തിന്‍റെ കേന്ദ്രം ഈ ഒരൊറ്റ 'ത്രെഡ്‌' ആണ്‌. ബി. രാജീവന്റെ ഭാഷാ യന്ത്രം അദ്ദേഹത്തിന്റെ വിഷയത്തെ അനാവശ്യമായി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്‌ ചെയ്യുന്നത്‌. സ്വന്തം ഭാഷയില്‍ ബോധപുര്‍വ്വം വരുത്തി തീര്‍ക്കുന്ന ഇത്തരം സങ്കീര്‍ണ്ണതകളെ നെല്ലും പതിരുമായി വേര്‍തിരിച്ചെടുത്തു മനസ്സിലാക്കാന്‍ ഇക്കാലത്ത്‌ വായനക്കാരനെ ആരും പഠിപ്പിക്കേണ്ടതില്ല. ഇതേ പുസ്തകത്തില്‍ കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകളെക്കുറിച്ച്‌ ബി. രാജീവന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ വളരെ സമഗ്രമാണ്‌.

എഴുത്തുകാരന്‍റെ ജലാശയങ്ങള്‍
ജലം + ആശയം = ജലാശയം. ജലാശയമെന്നാല്‍ ആഴവും പരപ്പുമുള്ള പ്രകൃതി ഒരുക്കിയ ജലസങ്കേതം. പര്‍വ്വതങ്ങളുടെ മസ്തകത്തില്‍ പെയ്തൊരു മഴയില്‍ നിന്ന്‌ നീരൊഴുക്കുകളായി തോടുകളായി പുഴകളായി ജലാശയത്തില്‍ ജലം ലയിക്കുന്നു. അതായത്‌ ജലം വലിയ ഒരു രൂപത്തെ പ്രധിനിധീകരിക്കുന്നു. ഈ വലിയ രൂപത്തെ നാം ഇപ്പോള്‍ വിളിക്കുന്നത്‌ ജലാശയം എന്നാണ്‌. ജലാശയം എന്ന രൂപത്തിലേക്ക്‌ എത്തിച്ചേരാന്‍ ജലം ഒരുപാട്‌ രൂപങ്ങളിലൂടെ ഒഴുകിയിരുന്നു. മനസ്സിലെ ബോധരൂപങ്ങള്‍ ഒരു കലാകാരന്റെ സൃഷ്ടി മേഘങ്ങളാണ്‌ അതിനെ മഴയാക്കി നീരോട്ടമാക്കി ജലാശയം എന്ന ജലത്തിന്‍റെ ഏകരൂപത്തിലേക്ക്‌ എന്നതുപോലെ സ്വന്തം കലയെ ആവിഷ്ക്കരിക്കേണ്ടതുണ്ട്‌.


ജലത്തെ ആകാശത്തേക്ക്‌ എറിഞ്ഞ്‌ പിടിച്ചാല്‍ അത്‌ മഴയാവില്ല. സമകാലികതയുടെ പുറമ്പോക്കുകളില്‍ വിഹരിക്കുന്നതിനെ അതേപടി ആവിഷ്ക്കരിക്കുകയോ പുനസൃഷ്ടിക്കുകയോ ചെയ്യുകയല്ല വേണ്ടത്‌. അങ്ങിനെ ചെയ്യുന്നതുകൊണ്ട്‌ ഒരേ അച്ചില്‍ വാര്‍ത്തതുപോലുള്ള സൃഷ്ടികള്‍ വായനക്കാരന്‌ സഹിക്കേണ്ടി വരുന്നു. കാലം സ്വന്തം ഹൃദയത്തില്‍ രൂപ്പെടുത്തുന്ന ബോധരൂപങ്ങളെ സ്വയം കണ്ടെത്തണം. ഒരു ചലചിത്രകാരന്‌ നിലവിലുള്ള ട്രെന്റിനൊപ്പിച്ച് ഒരു സിനിമയെടുക്കാന്‍ പെട്ടെന്നു കഴിഞ്ഞെന്നിരിക്കും പക്ഷെ അദ്ദേഹത്തിന്റെ സ്വന്തം സിനിമ ചെയ്യണമെങ്കില്‍ മനസ്സിലെ ഈ അരൂപികളായ ചിത്രശലഭങ്ങളെ സന്ധിച്ചേ മതിയാകൂ. ലോകത്തില്‍ നമ്മള്‍ ദര്‍ശിക്കുന്ന വൈവിധ്യങ്ങളുടെ ഭാഗമാണ്‌ നമ്മുടെ മനസ്സും അതിലെ ബോധരൂപങ്ങളും. അതിനെ ആവിഷ്ക്കരിക്കാനുള്ള ശ്രമത്തില്‍ പുതിയ ഭാഷയും പൂതിയ സങ്കേതങ്ങളും പിറവിയെടുക്കും. ഈ ജൈവ പ്രക്രിയയിലൂടേ ഭാഷയും ആന്തരിക ജീവിതവും നവീകരിക്കപ്പെടുകയും പുതിയ ഭാവുകത്വപരിണാമങ്ങള്‍ക്ക്‌ സര്‍ഗ്ഗാത്മകതജീവിതം സാക്ഷ്യം വഹിക്കുകയും ചെയ്യും. സമകാലികതയിലെ അഭിരുചികളെ വച്ചുവിളമ്പുന്ന ഗിമ്മിക്കുകള്‍ പോരാ നമ്മുക്ക്‌. തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ സംക്രമിക്കുന്ന - ജീവിതത്തെ, അതിന്‍റെ മൂല്യങ്ങളെ, ശക്തിപ്പെടുത്തുന്ന കാലാതീതമായ കൃതികള്‍ നമ്മള്‍ രചിക്കേണ്ടതുണ്ട്‌ അതിന്‌ നമ്മുടെയുള്ളിലെ അരൂപിയായ പക്ഷികള്‍ക്ക്‌ ചിറകും തൂവലും ആകാശവും കൊടുക്കുക.

* രോഗവും സാഹിത്യ ഭാവനയും-ബഷീറിന്‍റെ ഭ്രാന്തും എന്റെ കിറുക്കുകളും, കെ. പി. അപ്പന്‍.


സൈകതം വെബ് മാസികയില്‍ പ്രസിദ്ധീകരിച്ചത്‌

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.