2011, ഫെബ്രുവരി 19, ശനിയാഴ്‌ച

പിന്നാക്കം നടന്നെത്താമോ... ആനപ്പിന്നാലെ വരമ്പുകളിലേക്ക്.. ഇരുട്ടായിട്ടും തീരാക്കളികളിലേക്ക്

ബാല്യത്തിലേക്ക്, പിന്നിയ കുപ്പായങ്ങളിലേക്ക്, മുഷിഞ്ഞ
പാഠങ്ങളിലേക്ക് ആനപിന്നാലെ വരമ്പുകളിലേക്ക്... ഒരു തിരിച്ചുപോക്കിനെ വെറുതെ ഓര്‍മ്മിപ്പിക്കുന്ന ആറ്റൂരിന്റെ ഒരുകവിതയുണ്ട്. വെറുതെ ഒരു തിരിഞ്ഞു നടക്കലിനെ കുറിച്ച് ഒര്‍ത്തുപോവുകയല്ല ഇപ്പോള്‍. നമ്മുക്ക് എന്താണ് പറ്റിയത് എന്ന തികച്ചും കനംതൂങ്ങിയ ഒരു ചിന്തയില്‍ നിന്ന് വേദനയോടെ ആറ്റൂരിന്റെ കവിതയിലേക്ക് ഒന്നു കാലുതെന്നിയതാണ്. എനിക്ക് ഏറെ പരിചിതമായ തൊണ്ണൂറുകളിലെ സജീവമായ സാഹിതീയ പരിസരങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്. ഒരു പക്ഷെ വായന പച്ചപിടിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത് എന്നതുകൊണ്ടാകാം മനസ്സ് ഈ ഇടവേളകളില്‍ പലപ്പോഴും ഒരു തിരച്ചുപോക്ക് നടത്തുന്നത്.


എഴുപുതുകളുടെ ക്ഷുഭിത യൗവ്വനം പ്രസ്ഥാനപരമായ മുന്നേറ്റങ്ങള്‍ക്കൊപ്പിച്ച് തന്റെ വാക്കുകളേയും ചിന്തകളേയും രൂപപ്പെടുത്തിയെടുത്തപ്പോള്‍ ഞാന്‍ അക്ഷരപ്പിച്ച തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സായുധമായ
വാക്കുകളുടെ അമ്ലതീക്ഷണതയെക്കാള്‍ എനിക്ക് പരിചയം നിരായൂധീകിക്കപ്പെട്ടവന്റെ നിരാശയേറിയ ദൈന്യങ്ങളാണ്. എഴുത്തിന്റെയും സര്‍ഗ്ഗാത്മക വായനയുടേയും ചിന്തകളുടേയും നല്ലൊരു കാലം തൊണ്ണൂറുകളായിരുന്നു. തൊണ്ണൂറുകള്‍ പകര്‍ന്നു തന്ന ആന്തരികജീവിതത്തിന്റെ വറ്റാത്ത പച്ചയിലാണ് ഇന്നും എന്റെ സര്‍ഗ്ഗാത്മകജീവിതം ഉണങ്ങാതെ നില്‍ക്കുന്നത്. എന്താണ് എന്നെപോലെയുള്ള ഇന്നത്തെ മൂന്നാം തലമുറയ്ക്ക് തൊണ്ണൂറുകളോട് ഇത്ര മമത. ഏതൊരു സാഹിത്യ ക്യാമ്പുകളിലും ഈ തലമുറ എടുത്തു വയ്ക്കുന്ന ചിന്തയുടെ സ്ഫുലിംഗങ്ങള്‍ തൊണ്ണൂറികളില്‍ നിന്ന് കടംകൊണ്ടവയാണ്. ഇന്നുവരേയും അതങ്ങിനെ തന്നെ ആയിരുന്നു. ഇനി നാളെയും അത് അങ്ങിനെ തന്നെ നില്‍ക്കുമോ..? അറിഞ്ഞുകൂടാ.

പെണ്ണെഴുത്തും, എക്കൊ ഫെമനിസവും, ആഗോളികരണവും, വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സ്വപ്നനൈരാശ്യങ്ങളുും, തൊണ്ണൂറുകളുടെ സര്‍ഗ്ഗാത്മക പരിസരങ്ങളെ നിര്‍ണ്ണയിച്ചു എന്ന് ഞാന്‍ കരുതുന്നു. എഴുപതുകള്‍ക്ക് പ്രത്യയശാസ്ത്രങ്ങളും പ്രതിലോമ-സായുധവിപ്ലവ പ്രസ്ഥാനങ്ങളും പ്രസ്ഥാനപരമായ ഒരു ഊര്‍ജ്ജം പകര്‍ന്നുകൊടുത്തിരുന്നുവെങ്കില്‍ തൊണ്ണൂറുകള്‍ നിരവധി സാമൂഹിക സാഹചര്യങ്ങളുടെ സങ്കലനം കൊണ്ട് സജീവമായി നിലനിന്നു. എനിക്ക് തോന്നുന്നത് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നമ്മെ നയിക്കാന്‍ ഒരു സര്‍ഗ്ഗാത്മക പ്രസ്ഥാനങ്ങളുമില്ല എന്നതാണ്. നമ്മുടെ എഴുത്തുമുറി വിട്ട് പുറത്തുപോകുമ്പോള്‍ നമ്മള്‍ ആരുമല്ലാതാകുന്നു. നമ്മുക്ക് ഒന്നു ചെയ്യാനില്ലാതെ വരുന്നു. എങ്ങോട്ടു നടക്കണം എന്നതിനുമപ്പുറം എന്തിനു നടക്കണം എന്ന അദൃശ്യമായ ദുരന്തത്തിനകത്താണ് ഇന്നത്തെ എഴുത്തുകാര്‍. ലളിതമായി പറഞ്ഞാല്‍ നമ്മുക്കൊരു ഉദ്ദേശ്യവുമില്ല; പ്രസ്ഥാനപരമായ ഒരു ഊര്‍ജ്ജം തൊണ്ണൂറുകള്‍ക്കുണ്ടായിരുന്നില്ല എന്നത് സത്യം തന്നെ എന്നിരുന്നാലും എഴുത്തുകാരന്റെ ആന്തരിക ജീവിതത്തെ സജീവമായി നിലനിര്‍ത്തുന്ന എന്തൊക്കെയൊ ചിലത് അന്ന് നിലനിന്നിരുന്നു. ഇന്നില്ലാത്തും അതു തന്നെ. ബഹുസ്വരതകള്‍ക്കിടയില്‍ നിന്ന് തന്റെ വാക്കുകളെ വേറിട്ട് അടയാളപ്പെടുത്തേണ്ടതെങ്ങിനെയെന്ന പരീക്ഷണത്തിന്റെ ലബോറട്ടറിയാണ് ഇന്നത്തെ ഒരോ എഴുത്തുമുറിയും. നേരെ ചൊവ്വെ പറഞ്ഞാല്‍ അവനവന്റെ ആത്മകാമങ്ങളാണ് ഒരെഴുത്തുകാരനെ എഴുത്തുകാരനായി നിലനിര്‍ത്തുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിട്ടുകഴിഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ തൃപ്തി തോന്നുന്നില്ല. ഒര്‍മ്മകളില്‍ നിറച്ചും തൊണ്ണൂറുകളുടെ ശീത സായന്തനങ്ങള്‍ കോരി നിറച്ച ഫ്രെയിമുകളാണ്. ഇരുപതാം നൂറ്റാനണ്ടിന്റെ അവസാന ദശകത്തിലേയും ഇരുപത്തൊന്നിന്റെ ആദ്യ ദശകത്തിലേയും സര്‍ഗ്ഗാത്മക പരിസരങ്ങളെ ഒരു താരതമ്യപഠനത്തിനെടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ജീവിത വ്യതിയാനങ്ങളുടേയും മാനവവികാസത്തിന്റേയും ചരിത്രംകൂടിയാകുമത്. ലാന്റ് ലൈന്‍ ഫോണില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ വരെ ചുവടുമാറ്റിയത് ഈ കാലയളവിലാണ്. നഗരത്തിലെ വളരെ ചുരുക്കം സൈബര്‍ കഫെകളിലൂടെ വളരെ ചെറിയ ഒരു സൈബര്‍ ജീവിതം നയിച്ചിരുന്ന തൊണ്ണൂറുകളില്‍ നിന്ന് നാം മുഴുവന്‍ സമയ സൈബര്‍ ജീവികളായി മാറി. വിവരസാങ്കേതിക വിദ്യയില്‍ വലിയ മുന്നേറ്റങ്ങളുണ്ടായി എന്നിട്ടും എറ്റവും അടുത്ത ആത്മാര്‍ത്ഥ സുഹൃത്തുമായി നമ്മുടെ അകലം ഒരിഞ്ചുപോലും കുറഞ്ഞിട്ടുമില്ല പക്ഷെ കോടിക്കണക്കിന് ജിഗാബൈറ്റിന്റെ ഡാറ്റകള്‍ ശബ്ദംത്തിലൂടേയും അല്ലാതേയും നാം നിക്ഷേപിച്ചു കഴിഞ്ഞു. എന്നിട്ടും സൗഹൃദങ്ങളുടെ ആഴം കൂടിയതേയില്ല. പുസ്തകങ്ങളില്‍ നിന്ന് ബ്ലോഗ്ഗഗ്രിഗേറ്ററിലേക്ക് വായനയെ ചുവടുമാറ്റിച്ചുകൊണ്ട് വായനയുടെ പുതിയ ഒരു ജനുസ്സ് രൂപപ്പെടുന്നത് ഈ അടുത്തകാലത്താണ്.

എനിക്ക് തോന്നുന്നത്‌ ഈ മൂന്നാം തലമുറയുടെ വായനയുടെ വസന്തകാലം ഒരുപക്ഷെ തൊണ്ണൂറകള്‍ തന്നെ ആയിരുന്നിരിക്കും. അന്നും ഉപഭോഗ ചാപല്യങ്ങള്‍ ഉണ്ടായിരുന്നു അന്നും ഇവിടെ പുസ്തകങ്ങള്‍ മരിക്കുന്നതിനെക്കുറിച്ച് മുറവിളികൂട്ടിയിരുന്നു പക്ഷെ അന്ന് ഒരോ ശരാശരിമലയാളിയുടെയും ആന്തരിക ജീവിതത്തെ നിലനിര്‍ത്താന്‍ കെല്പുള്ള സാഹിതീയ സാഹചര്യം നിലനിന്നിരുന്നു. പെണ്ണെഴുത്തിലൂടേയും ഇന്നത്തെ പുതകവിത എന്ന് പറയുന്ന സങ്കേതത്തിന്റെ മൂലരൂപമായ ഉത്തരാധുനിക കാവ്യസങ്കേതങ്ങള്‍ അന്ന് പൂവിട്ട് കായ്ച്ച് പഴുത്ത നിന്നിരുന്നു.

ആകാശവാണിയിലൂടെ ഇടത്തരക്കാര്‍ക്കിടയില്‍ ചെറുതല്ലാത്ത തോതില്‍ ഒരു ശബ്ദസംസ്‌കാരവും അന്ന് നിലനിന്നിരുന്നു എന്ന് ഞാന്‍ ഇന്നോര്‍ക്കുന്നു. ''ആകാശവാണി തൃശ്ശൂര്‍ നിലയം വയലും വീടും പരിപാടിയിലേക്ക് സ്വാഗതം'' എന്ന് അനൗണ്‍സ് ചെയ്യുമ്പോള്‍ നാടുവിട്ടുകൊണ്ടിരുന്ന വയലേലകളെ മലയാളിയുടെ മനസ്സില്‍ സജീവമായി നിലനിര്‍ത്തപ്പെട്ടിരുന്നു. അറുപതുകള്‍ മുതല്‍ മലയാളിയുടെ ജീവിതത്തില്‍ പകരം വയ്ക്കാനാവാത്ത ശബ്ദസംസ്‌കാരത്തിന്റെ പ്രക്ഷേപകരായിരുന്നു ആകാശവാണി. പിന്നെ പുതുക്കെ പുതക്കെ മലയാളി തന്റെ റേഡിയോവിനെ തട്ടിന്‍പുറത്തേയ്ക്ക് എറിയുന്നത് തൊണ്ണൂറുകളുടെ അവസാനത്തോടെയാണ്. ശബ്ദരേഖകള്‍ എന്റെ ഭാവനയുടെ പരാഗ കോശങ്ങളായിരുന്നു. ''ഭാനുമതി ഞാനൊന്ന് പുറത്തുപോയി വരാം ഹോ.. എന്തൊരു വെയില്.. . . ആ കുടയിങ്ങോട്ടെടുക്ക്'' എന്ന ഡയലോഗ് റേഡിയൊ നാടകത്തിലൂടെ ഞാന്‍ കേള്‍ക്കുമ്പോള്‍ ഞാനും ഒരു പൊരിവെയിലത്തു വന്നു നില്‍ക്കുമായിരുന്നു ഭാവനയുടെ....

വീട്ടുജോലിയും പുറംമ്പണിയും മുടങ്ങാതെ, ഗനതരംഗിണിയും, വിദ്യാഭ്യാസ രംഗവും കേട്ട് ആസ്വദിച്ചിരുന്നു അമ്മ. കാലത്ത് ഒന്‍പതെകാലുവരെയുള്ള ചലചിത്ര ഗാനപരിപാടി കഴിഞ്ഞിട്ടും സ്‌കൂളിലേക്ക് പോകാത്ത എന്നെ അമ്മ ശകാരിക്കുമ്പോള്‍ അകാശവാണിയുടെ സമയനിഷ്ഠയോടൊത്തുള്ള അമ്മയുടെ വിശ്വാസം നിറഞ്ഞ ജീവിതത്തെ എനിക്ക് കാണാമായിരുന്നു. ആ വിശ്വാസം ഇന്ന് അമ്മയ്ക്കില്ല റിയാലിറ്റിഷോയ്ക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും കേറിവരാവുന്ന ഒരു ഫ്‌ളാഷ് ന്യൂസിന്റെ ഞെട്ടിപ്പിക്കാവുന്ന ഭീതി അമ്മയുടെ ജീവിതത്തിലുണ്ട്. ബിഗ്‌ബോസിന്റെ വീട്ടില്‍ സെലിബ്രറ്റികള്‍ മുറ്റംമടിക്കുന്നതും തുണികഴുകുന്നതും നോക്കി നമ്മള്‍ ഇരിക്കുകയാണിപ്പോള്‍ നമ്മുടെ ജീവിതം നമ്മുടെയൊക്കെ സ്വീകരണ മുറിയില്‍ കെട്ടിക്കിടക്കുകയാണ്..

പറഞ്ഞുവന്നത് തൊണ്ണൂറുകളുടെ സര്‍ഗ്ഗാത്മകതയെക്കുറിച്ചാണ്. പക്ഷെ അറിയാതെ വഴുതി വീണത് തൊണ്ണൂറുകളുടെ ഏറെ സര്‍ഗ്ഗാത്മകമായിരുന്ന ജീവിതത്തിലേക്കാണ്. പക്ഷെ ഒന്ന് മറ്റൊന്നിനോട് പൂരകമാണ്. ഞാന്‍ ഇന്നും കേള്‍ക്കുന്ന സംഗീതം രവീന്ദ്രന്‍ മാഷും യേശുദാസും സൃഷ്ടിച്ചെടുത്ത സെമിക്ലാസ്സിക്കല്‍ സിനിമാ ഗാനങ്ങളാണ്. ഓരോ ചലചിത്രഗാനത്തിലും അത് കേള്‍ക്കുന്നയാളുടെ ജീവതം അടയിരിക്കുന്നു, അത് വല്ലാതെ ഗൃഹാതുരത്വം ജനിപ്പിക്കുന്ന ഓര്‍മ്മകളിലേക്കുള്ള മടങ്ങിപ്പോക്കായി മാറും. ''വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു'' എന്ന പാട്ട് കുംഭമാസത്തില്‍ പൊങ്കലിന്റന്ന് കൊയ്‌തൊഴിഞ്ഞ പാടത്ത് മലര്‍ന്ന് കിടന്നുകൊണ്ട് കാവിലെ മൈക്ക് സെറ്റിലൂടെ ഞാന്‍ കേട്ടിരുന്നു. ഇന്നും ആ പാട്ട് ആ പഴയ പതിനാലുകാരനിലേക്ക്, അവന്റെ ഏതോ ഒരു പൊങ്കല്‍ രാത്രിയിലേക്ക് അതിലെ നിലാവ് വീണ വഴി വരമ്പത്തേയ്ക്ക് കൊണ്ടു നിര്‍ത്തുന്നു.

സ്വന്തം സര്‍ഗ്ഗാത്മത വറ്റിയതുകൊണ്ടാണ് വര്‍ത്തമാനകാലത്തെ പഴിപറഞ്ഞുകൊണ്ട് ഗതകാല മധുരത്തിന്റെ നൊട്ടകള്‍ വായിലിട്ടുകൊണ്ടിക്കുന്നത് എന്ന് നിങ്ങള്‍ ഒരുപക്ഷെ കളിയാക്കുമായിരിക്കും. പക്ഷെ സത്യമതല്ല കുറേക്കുടി ഗൗരവമായ കാലഘട്ടങ്ങളെക്കുറിച്ചുള്ളു താരതമ്യ പഠനത്തിന് മനസ്സ് തയ്യാറെടുക്കുകയാണ്. അതിനെക്കുറിച്ച് ഗൗരവമായി ചന്തിച്ചു തുടങ്ങി. വീണ്ടും തൊണ്ണൂറിന്റെ പുസ്തകങ്ങളിലേക്ക് ഒരു മടങ്ങിപോക്ക് - ഒരു തീര്‍ത്ഥാടനം. എന്താണ് നമ്മുക്കിന്ന് നഷ്ടപ്പെട്ടത്, എന്താണ് ഇന്ന് നമ്മളെ മുന്നോട്ട് നയിക്കുന്നത്. എന്തിനാണ് ഇന്ന് നാം എഴുതുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കൃതികളില്‍ പഴയ ചൂരുകള്‍ ഉറവെടുക്കാത്തത് എന്നിങ്ങനെ പല ചോദ്യങ്ങളില്‍ നിന്നാണ് ഈ ഒരു കുറിപ്പ് ഉടലെടുക്കുന്നത്. ഒരു വലിയ അന്വേഷണത്തിനു മുന്‍പുള്ള ചെറിയ ഒരുടവേള...

മുറികിക്കൊണ്ടിരുക്കുന്ന കുലക്കയറില്‍ വഴുക്കി നിന്നുകൊണ്ട് ഒരു പെന്റുലത്തിന്റെ സമയചിഹ്നങ്ങളിലേക്ക് പതിയെ ഊര്‍ന്ന് വീഴുന്നതിനെ ഭീതിയൊടെ സങ്കല്‍പിക്കുന്ന ഒരു ഭ്രാന്തന്റെ ചിതറിയ ചില മതിഭ്രമങ്ങള്‍.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.