2021, ഡിസംബർ 23, വ്യാഴാഴ്‌ച

വല്ലി: വയനാടിന്റെ ആത്മസ്വരം

 - സന്തോഷ് പല്ലശ്ശന


കാടുകണ്ടു മടങ്ങുന്നവര് കാടിനെ കുറിച്ചെഴുതുന്നതുപോലെയല്ല ഉള്ളില് പച്ചമരങ്ങളും കാട്ടാറും പൈയ്ക്കുന്ന കാട്ടുമൃഗങ്ങളുടെ കണ്ണിലെ നിഷ്‌ക്കളങ്കതയും കാട്ടാനച്ചൂരും പേറുന്നവരുടെ ഭാഷ. വയനാട് എന്ന വയല്നാട് നേരിട്ട് തന്റെ കഥ നമ്മോടു പറയുമ്പോള്, കഥ കേള്ക്കുന്ന നമ്മള് കഥ തീരുംവരെ ഘോരവനത്തിന്റെയുള്ളിലെ കല്ലുവയല് എന്ന ഹരിതഗ്രാമത്തിനകത്താണ്. കഥതുടങ്ങിയതുമുതല് കാതില് ചിലുചിലം നിറഞ്ഞുനില്ക്കുന്നതുമുഴുവന് വയനാടിന്റെ പച്ചമരങ്ങളാണ്.
ഷീല ടോമിയുടെ 'വല്ലി' മനസ്സിലൊരു കാടുനടുകയാണ്, കാട്ടിലെ മനുഷ്യരുടേയും, മണ്ണിന്റെയും, മരങ്ങളുടെയും കാട്ടുമൃഗങ്ങളുടെയും വേറിട്ടൊരു ഭാഷ്യമാണ് വല്ലി.
വല്ലി എന്നാല് വള്ളിയെന്നൊ ഭൂമിയെന്നൊ കൂലിയെന്നൊ പല മാനങ്ങളുള്ള ഒരു പദമാണ്. വയനാട്ടിലെ കല്ലുവയലിലേയും മഞ്ചാടിക്കുന്നിലേയും അവിടത്തെ കാടിനും കാട്ടുമക്കള്ക്കും വേണ്ടി പൊരുതി ജീവിക്കുന്ന കുറേ മനുഷ്യരുടെ കഥയാണ് 'വല്ലി'. ദുരയും ആര്ത്തിയും മൂത്ത മനുഷ്യന് കൊള്ളയടിക്കപ്പെട്ട, കാടഴിഞ്ഞുകൊണ്ടിരിക്കുന്ന വയല്നാടിന്റെയും കഥയാണിത്.
കാടിനിണങ്ങി, കാടിന്റെ ആത്മസംഗീതം ആസ്വദിച്ചു ജീവിക്കുന്ന ഒരു കൂട്ടരും, കാടിന്റെ പച്ചയഴിച്ച് ആസുരമായ ജീവിതം നയിക്കുന്നവരും, എന്നീ ദന്ദ്വങ്ങളുടെയൊ അവരുടെ സംഘട്ടനത്തിന്റെയൊ മാത്രം കഥയല്ല ഈ നോവല്. കാടിന്റെ ജൈവതാളം ഹൃദയത്തില് കൊണ്ടുനടക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരിക ജീവിതത്തിലൂടെ ഈ നോവല് സഞ്ചരിക്കുന്നുണ്ട്. പാരിസ്ഥിതികമായ പുതിയ ആകുലതകളെ വയനാടന് പരിപ്രേഷ്യത്തില് അവതരിപ്പിക്കുക കൂടിയാണ് ഈ നോവല്. മൂന്നു തലമുറകളിലൂടെ ഷീല ടോമി കഥപറഞ്ഞുപോകുമ്പോള് കൈമോശം വന്ന വല്ലിയുടെ (ഭൂമിയുടെ) ജൈവതാളംവും അടിയൊഴുക്കായി വായനക്കാരനെ തൊടുന്നു.
മണ്ണിനേയും പെണ്ണിനേയും സമൂഹത്തേയും ആദരിക്കുകയും പ്രണയിക്കുകയും ചെയ്ത തൊമ്മിച്ചന്റെയും സാറയുടേയും, സാമൂഹിക രൂപീകരണത്തിനുവേണ്ടി പടവെട്ടി തകര്ന്നുപോയ പപ്പന്റെയും, ഉള്ളില് ഒരു കാടിനേയുംകൊണ്ട് മരുഭൂമിയില് ജീവിച്ചു മരിച്ച സൂസന്റെയും, പിന്നെ ലൂസിയുടേയും ജെയിംസിന്റെയും, ഫെലിക്‌സ് അച്ചന്റെയും
ഉമ്മ
ിണിത്താറയുടേയും, അധിനിവേശത്തിന്റെ ശസ്ത്രങ്ങളില് പിടഞ്ഞുമരിച്ച ബസവന്റെയും പീറ്ററിന്റെയും കാളിയുടേയും ഇസബെല്ലയുടേയും അങ്ങിനെ ഒരുപാടു പേരുടെ കഥയാണ്.
എടുത്തുപറയേണ്ടത് ഈ നോവലിന്റെ സവിശേഷമായ ഭാഷയാണ്, വളരെ ലളിതമാണത്, അതെ സമയം കാടറിഞ്ഞുവായിക്കവേ ഏറെ ഗഹനവും. ഓരോ വാക്കിലും ഓരോ കാടുണ്ട്. കോടമഞ്ഞ് മൂടുന്നതും മായുന്നതും മഴപെയ്യുന്നതും വെയിലുദിക്കുന്നതുമൊക്കെ ഭാഷയില് മിന്നിമായുകയാണ്, വായനക്കാരന് ഈ കുടമാറ്റങ്ങള് അറിയുന്നതേയില്ല... കാടിന്റെ ജീവിതക്കാഴ്ച്ചകള് കണ്ടുകണ്ടങ്ങനെ, കാട്ടാറിന്റെ തെളിഞ്ഞ വെള്ളംപോലെയുള്ള ആഖ്യാനത്തിന്റെ ഈണത്തില് നടന്നുനടന്നങ്ങനെ നീങ്ങുകയാണ് വായനക്കാരന്.
വയനാടന് മലങ്കാടിന്റെ ആത്മാവിനെ ഉള്ളിലാവാഹിച്ച സൂസന് തന്റെ മകള്ക്കെഴുതിയ കത്തുകളിലൂടെ അവരുടെ ഉള്ക്കാട്ടുവഴികളിലൂടെ നടത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. നാളിതുവരെ വായിച്ചിട്ടില്ലാത്ത ജീവിത മുഹൂര്ത്തമെന്നൊ, വേറിട്ടതെന്ന് പറയാന്മാത്രമുള്ള സംഭവങ്ങളൊ ഒന്നുംതന്നെ ഈ നോവലില് ഇല്ല. തൂവല് പൊഴിക്കുന്ന വയനാടന് കാട്ടുംഭംഗികളെക്കുറിച്ചുള്ള ആതികളും നോവുകളും സംഘര്ഷങ്ങളും കഥാപാത്രങ്ങളുടെ മനസ്സിലുണ്ട്, വായനക്കാരനെയും ആ ആതികള് ബാധിക്കും, ആഖ്യാനത്തിന്റെ ഗുണമാണത്. വായനയുടെ ആദ്യ ഘട്ടത്തില് ഭാഷ വഴങ്ങിവരാന് അല്പം പ്രയാസമായിത്തോന്നിയെങ്കിലും വയനാടന് കാടകത്തിന്റെ രൗദ്രതയും സൗമ്യതയുമൊക്കെ ആവാഹിക്കാനുള്ള ആഖ്യാതാവിന്റെ ത്വരയാണിതെന്ന തിരിച്ചറിവുണ്ടായി. പതിയെ കാടും ഭാഷയും കഥാപാത്രങ്ങളും ഒന്നായി മാറി. ഈ നോവലിനെക്കുറിച്ച് എഴുത്തുകാരന് അഷ്ടമൂര്ത്തി ഫേസ്ബുക്കില് നേരത്തെ കുറിച്ചതുപോലെ 'പുസ്തകം തീര്ന്നുപോകരുതേ' എന്നൊരു ആഗ്രഹം മനസ്സില് നിറഞ്ഞു തുളുമ്പി.
ഷീല ടോമി

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നോവല് നിര്വ്വചിക്കുന്നുണ്ട്. നോവലിലെ ലൂക്കയും ജോപ്പനുമൊക്കെ കാടിനെ കീഴ്‌പ്പെടുത്താന് ശ്രമിച്ചവരായിരുന്നു. എന്നാല് തൊമ്മിച്ചനും സാറയും സൂസനും ലൂസിയും ടെസയുമൊക്കെ കാടിന്റെ ആത്മവറിഞ്ഞവരായിരുന്നു. അവരുടെ പ്രണയം പിടിച്ചടക്കലായിരുന്നില്ല, തുറന്നുവിടലിന്റേതായിരുന്നു. പ്രകൃതിയുടെയും അതിലെ മനുഷ്യരുടേയും പ്രണയവും ജീവിതവും ഒരേ താളത്തിലാകണം, നിസ്വാര്ത്ഥമായിരിക്കണം എന്നവര്ക്കറിയാമായിരുന്നു.
വയനാടന് കാടുകളില് പിടിച്ചടക്കുന്ന റിസോര്ട്ട് കൃഷിക്കാരുടെ ആര്ത്തിയില് വയനാട് എന്ന വല്ലി (ഭൂമി) കൊടുക്കുന്ന വല്ലി (കൂലി/ശിക്ഷ)യാണ് കണക്കുകൂട്ടലുകള് തെറ്റിച്ചെത്തുന്ന പ്രളയങ്ങളെന്ന് തൊമ്മിച്ചനും ടെസയുമൊക്കെ വിലയിരുത്തുന്നുണ്ട്. പക്ഷെ ദുരമൂത്ത വലിയൊരു ശതമാനും ലൂക്കമാരും ജോപ്പന്മാരും കാടിന്റെ ജൈവതാളത്തെയും കാട്ടുമക്കളുടെ ജീവിതങ്ങളേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.
മലയാളത്തില് ആഘോഷിക്കപ്പെടുന്ന പുതുനോവലുകളുടെ ഗണത്തില് ഈ നോവല് പെടുന്നില്ല. ഈ നോവല് നാളിതുവരെ നമ്മള് വായിച്ചിട്ടുള്ള കാടെഴുത്തിന് വേറിട്ടൊരു ദിശാസൂചിയാണ്, അതുകൊണ്ടുതന്നെ ഈ നോവല് പതിവുനോവലുകളുടെ കൂട്ടത്തിലല്ല ആഘോഷിക്കേണ്ടത് എന്നുതോന്നുന്നു. മൗലികമായ ഒരു കൈയ്യൊപ്പു പതിഞ്ഞ ഭാഷയാണ് ഈ നോവലിനെ മറ്റു നോവലുകളില് വേര്തിരിച്ചു നിര്ത്തുന്നത്. മൗലികമായ ഭാഷ എന്നു പറയുമ്പോള് പ്രത്യക്ഷത്തില് അങ്ങനെ തോന്നില്ല, ഇതിന്റെ ഭാഷയില് നിന്നല്പം അടര്ത്തിയെടുത്തുനോക്കിയും വിലയിരുത്താനാവില്ല. ലളിതവും സൗമ്യവും വേറിട്ടതുമാണ് ഇതിന്റെ ഭാഷയെന്നു ഞാന് പറയുന്നത് അതിന്റെ സമഗ്രതയിലാണ്. കാടിന്റെ ആഖ്യാനത്തെ ഭാഷയില് അതിഭംഗിയായി ആവാഹിച്ചിരുത്തിയ ഷീല ടോമിയെന്ന എഴുത്തുകാരിയും അവരുടെ ഈ നോവലും ഏറെക്കാലം നിലനില്ക്കും... ഏറെ വായിക്കപ്പെട്ടുകൊണ്ടിരിക്കും എന്നുമാത്രം പറഞ്ഞുകൊണ്ട് നിര്ത്തുന്നു.
പുസ്തകം: വല്ലി (നോവല്)
ഷീല ടോമി
പ്രസാധകര്: ഡി.സി. ബുക്ക്‌സ് കോട്ടയം
പേജ്: 383
വില: 399 ക.

ബുധിനി ചോദിക്കുന്നു ''രാജ്യമോ ഏതാണെന്റെ രാജ്യം''

 

✍️-സന്തോഷ് പല്ലശ്ശന
'ബുധിനി' നോവലിന്റെ വായനാനുഭവം

ദേശം നഷ്ടപ്പെട്ട ജനതയുടെ ജീവിതമാണ് ഏറ്റവും യാതനാഭരിതമായത്. വംശീയ കലാപങ്ങളിലൂടെ പടിയിറക്കപ്പെട്ട്, അഭയാര്ത്ഥികളായവരുടെ വാര്ത്തകള് നമ്മള് നിരന്തരം വായിക്കുന്നുണ്ട്. എന്നാല് നവ രാഷ്ട്രനിര്മ്മാണത്തിന്റെ ഭാഗമായി ഭൂപടത്തില് നിന്നുതന്നെ തുടച്ചുനീക്കപ്പെട്ടവരുടെ ചരിത്രം ആരും എഴുതിയിട്ടില്ല. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയല്ലെ... വികസനത്തിനുവേണ്ടിയല്ലെ... എന്നൊക്കെ ഒരുപാട് ന്യായങ്ങള് പറഞ്ഞാണ് ഭരണകൂടം ഒരു വലിയ ജനസമൂഹത്തെ പിഴുതെറിയുന്നത്. എന്നാല് ആരാണ് വികസനത്തിന്റെ യഥാര്ത്ഥ ഗുണഭോക്താക്കള്? രാജ്യഭൂപടത്തില് നിന്ന് ഒരു ദേശത്തേയും ജീവിതത്തേയും മായ്ച്ചു കളഞ്ഞതിനു ശേഷം അവിടെ നിന്നു പടിയിറക്കപ്പെട്ട, നിസ്വജനങ്ങള്ക്ക് പിന്നീടെന്തു സംഭവിക്കുന്നു എന്ന് ഭരണകൂടം ചിന്തിക്കാറില്ല. നഗരത്തിന്റെ മാലിന്യം പേറുന്ന പുറമ്പോക്കുകളിലും കല്ക്കരി ഖനികളിലും കരിപടര്ന്ന ജീവിതമായി ആവര് കത്തിത്തീരുന്നു.
ദേശവും സംസ്‌കാരവും നഷ്ടപ്പെട്ടവരുടെ കഥ എന്നതിലുപരി സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന് ചരിത്രയാഥാര്ത്ഥ്യങ്ങളുമായി ഇഴപിരിക്കാനാകാത്ത ബന്ധമുണ്ട്. നോവലിലെ ബുധിനി മേജാന് എന്ന പതിനഞ്ചുകാരി വീടും നാടും നഷ്ടപ്പെട്ടവളും വേട്ടയാടപ്പെട്ടവരുടെ വേട്ടമൃഗവുമാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ടിറ്റ് ജവഹര്ലാല് നെഹ്‌റുവിന്റെ സാന്താള് ഗോത്രത്തില് പെട്ട ഭാര്യയാണവള്! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല് സമൂഹത്തിന്റെ പേട്രിയാര്ക്കിയന് ആചാരങ്ങളുടെ ഇര. ചരിത്രവും ഭാവനയും ഇടകലരുന്ന ബുധിനിയില് തീക്ഷ്ണമായ ജീവിത മുഹൂര്ത്തങ്ങളുണ്ട്. നമ്മള് നേടിയെന്ന് അഹങ്കരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അര്ത്ഥരാഹിത്യവും, ഒരു ജനാധിപത്യ രാജ്യമെന്ന് വമ്പുപറയുമ്പോള്ത്തന്നെ താഴെത്തട്ടിലുള്ള ജനങ്ങളോട് ഭരണകൂടം പുലര്ത്തുന്ന ജനാധിപത്യ വിരുദ്ധതയുമൊക്കെ ഈ നോവല് ആഴത്തില് ചര്ച്ച ചെയ്യുന്നു.
നെഹ്‌റു എന്ന ഒരു ദികു (അന്യ വംശജന്) വേട്ടതിന്റെ പേരില് സ്വന്തം ഗോത്രത്തില് നിന്നും ദേശത്തില് നിന്നും അടിച്ചോടിക്കപ്പെട്ടവളാണ് ബുധിനി. വികസനത്തിന്റെ പേരില് രാജ്യത്തിന്റെ ഭൂപടത്തില് നിന്നുതന്നെ അടിച്ചോടിക്കപ്പെട്ടവളാണ് ബുധിനി എന്ന സാന്താള് പെണ്കുട്ടി. 'ബംഗാളിന്റെ കണ്ണീര്' എന്നറിയപ്പെടുന്ന ദാമോദര് നദിയുടെ തീരമാണ് അവളുടെ കൊച്ചുഗ്രാമമായ കര്ബോന. ബോംഗകള് (മരിച്ചുപോയവരുടെ ആത്മാവ്) കുടിയിരിക്കുന്ന മരങ്ങളേയും കാടിനേയും കാട്ടുമൃഗങ്ങളേയും സ്‌നേഹിക്കുന്ന സാധാരണ പെണ്കുട്ടിയായിരുന്നു ബുധിനി.
ബ്രിട്ടീഷുകാര്ക്കെതിരേയും അവരുടെ റാന്മൂളികളായ ഫ്യൂഡല് പ്രഭുക്കള്ക്കെതിരേയും ധീരമായ ചെറുത്തുനിന്ന മഹത്തായ പാരമ്പര്യമുണ്ട് സാന്താള് ഗോത്രത്തിന്. അവര്ക്ക് തനതായ കലയും സംസ്‌കാരവും ജീവിത രീതികളുമുണ്ട്. ദാമോദര് നദി ചിലപ്പോഴൊക്കെ അവരുടെ കൃഷിയിടങ്ങള് മുക്കിക്കളയുമെങ്കിലും പ്രകൃതിയുമായി മല്ലിട്ടുകൊണ്ട് കാടിനും നദിക്കുമിണങ്ങി ജീവിക്കുന്ന ഒരു ജനതയായിരുന്നു സാന്താളുകള്. അവരുടെ ജീവിതമാണ് പ്രധാനമന്ത്രി പണ്ടിറ്റ് ജവഹര്ലാല് നെഹ്‌റു മാറ്റിമറിച്ചത്. ഒന്നാം പഞ്ചവത്സര പദ്ധതിയില് വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്ക്ക് നഷ്ടപരിഹാരത്തിനായി നീക്കിവെച്ച തുക വെറും 4 ശതമാനം മാത്രമായിരുന്നു. നെഹ്‌റു പടുത്തുയര്ത്തി എന്നു പറയപ്പെടുന്ന ഏതാണ്ടെല്ലാ പദ്ധതിയിലും ഈ അപര്യാപ്തമായ 4 ശതമാനത്തിന്റെ കള്ളക്കണക്കുണ്ട്. നവരാജ്യ നിര്മ്മാണത്തിന്റെ ഫലമായി വീടും നാടും നഷ്ടപ്പെട്ട ഒരാള്ക്കും ഒരു രൂപപോലും ലഭിച്ചില്ല എന്നുമാത്രമല്ല രാജ്യമില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. കര്ബോനയിലേയും സമാന അനുഭവമുള്ള മറ്റുഗ്രാമങ്ങളിലേയും ജനങ്ങളുടെ മാത്രം കഥയല്ലിത്. താഴെത്തട്ടിലുള്ള ജനതയാണെങ്കില്, വികസനത്തിന്റെ പേരില് ഏതു നിമിഷവും പടിയിറക്കപ്പെടാവുന്ന ഒരു സാഹചര്യം ഇന്നും നിലനില്ക്കുന്നുണ്ട് എന്ന തിരിച്ചറിവുകൂടി നമ്മുക്കുണ്ടാക്കുന്നുണ്ട് ഈ നോവല്.
''ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് അണക്കെട്ടുകള്'' എന്ന പ്രഖ്യാപനത്തോടെയാണ് ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ടിറ്റ് ജവഹര്ലാല് നെഹ്‌റു, ബംഗാളിന്റെ കണ്ണീരെന്നറിയപ്പെടുന്ന ദാമോദര് നദിയില് നിര്മ്മിച്ച പാഞ്ചേത്ത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിനെത്തുന്നത്. അണക്കെട്ട് ഉദ്ഘാടനം ചെയ്യാന് യോഗ്യരായവര് അതു നിര്മ്മിച്ച തൊഴിലാളികള്തന്നെയാണ് എന്നു പറഞ്ഞുകൊണ്ട് അണക്കെട്ട് നിര്മ്മാണ തൊഴിലാളിയായിരുന്ന 15 വയസ്സുള്ള ബുധിനിയെയാണ് നെഹ്‌റു അതിനു നിയോഗിക്കുന്നത്. മുഖ്യാഥിതിയായ നെഹ്‌റു എന്ന ബ്രാഹ്‌മണനായ ദികുവിന്റെ കഴുത്തില് ബുധിനി മാലയിട്ടതോടെ സാന്താള് ഗോത്രം അവളെ ബിത്‌ലാഹ ചോല്ലി (ഭ്രഷ്ട് കല്പ്പിച്ചു), അവള്ക്കു മുന്പില് പുരുഷന്മാര് ആഭാസ നൃത്തം ചവിട്ടി, കല്ലെറിഞ്ഞോടിച്ചു. അവളുടെയും മറ്റൊരുപാടുപേരുടേയും യാതനാഭരിതമായ പ്രയാണങ്ങളുടെ കഥകൂടിയാണ് ബുധിനി എന്ന നോവല്.
പാഞ്ചേത് അണക്കെട്ടു വന്നതോടെ അവിടുത്തെ ഗ്രാമങ്ങളും മാഞ്ഞുപോയി. കര്ബോനയടക്കം എല്ലാ ഗ്രാമങ്ങളും വെള്ളത്തിനടയിലായി. അണക്കെട്ട് വരുന്നതിനു മുന്പ് ഗോര്മാന് (ഗവണ്മെന്റ്) നടത്തിയ വൈദ്യുതി തരാം, ജോലി തരാം എന്ന വാഗ്ദാനങ്ങളൊക്കെ പാഴ് വാഗ്ദാനങ്ങളായി. ദാമോദര് വാലി കോര്പ്പറേഷനിലെ ബ്യൂറോക്രസി ഗ്രാമീണരെയൊന്നാകെ പേപ്പട്ടിയെപ്പോലെ ഒാടിച്ചുവിട്ടു എന്നതാണ് യാഥാര്ത്ഥ്യം. ഭരണകൂടവും ബ്യൂറോക്രസിയും എത്ര സമര്ത്ഥമായാണ് ഒരു വലിയ ജനതയുടെ ശബ്ദത്തെ, ജീവിതത്തെ, ജനാധിപത്യ അവകാശങ്ങളെ തമസ്‌ക്കരിച്ചത് എന്ന് സാറാ ജോസഫിന്റെ ബുധിനി നമ്മോടു പറയുന്നു.
അങ്ങേയറ്റത്തെ ഭരണകൂട അനീതി നേരിടേണ്ടി വന്ന ജനതയുടെ പ്രതിനിയാണ് ബുധിനി എന്ന പെണ്കുട്ടി. ജീവിതത്തിന്റെ ഏറ്റവും വലിയ കഠിന പഥങ്ങളിലൂടെ സഞ്ചരിച്ച ബുധിനി ഇന്നും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നുണ്ട്! സാറാ ജോസഫ് യഥാര്ത്ഥത്തിലും നോവലില് രൂപി മുര്മുവിലൂടേയും ബുധിനിയെ കണ്ടുമുട്ടുന്നുണ്ട്.
''ബുധിനി മാ, നമ്മുടെ രാജ്യം നിങ്ങളോടു തെറ്റാണ് ചെയ്തത്. അത് തിരുത്താന്...'' എന്ന് രൂപി മുര്മു ഒരു ചോദ്യം പാതിയില് നിര്ത്തുമ്പോള് ബുധിനി പറയുന്ന മറുപടിയാണ് നോവലിലെ അവസാന വാചകം.
''രാജ്യമോ ഏതാണ് എന്റെ രാജ്യം?''.
ദേശീയത (Nationalism) ഉദ്‌ഘോഷിക്കുന്നവരോര്ക്കുക. നവ രാഷ്ട്ര നിര്മ്മാണത്തില് ഈ സ്വന്തം ദേശത്തില് നിന്ന് പടിയിറക്കപ്പെട്ട് ദേശരഹിതരായി അസ്ഥമിച്ചുപോയവരെ നിങ്ങള് നിങ്ങളുടെ ദേശീയതയില് എവിടെയാണ് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. ദേശം നഷ്ടപ്പെട്ടവരുടെ ചോരയൊഴിച്ച ചാന്തുകുഴച്ചാണ് ഈ രാഷ്ട്രനിര്മ്മാണം നടത്തിയിരിക്കുന്നത്. അങ്ങേയറ്റത്തെ ജനാധിപത്യവരുദ്ധതയും അനീതിയും നമ്മളിപ്പോഴും താഴെത്തട്ടിലുള്ളവരോട് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആര്ക്കുവേണ്ടി? ആരാണ് വികസനത്തിന്റെ യഥാര്ത്ഥ ഗുണഭോക്താക്കള്? എന്തിന്റെ പേരിലാണെങ്കിലും പടിയിറക്കപ്പെടുന്നവരുടെ ജനാധിപത്യ അവകാശം തമസ്‌ക്കരിക്കപ്പെടന്നതെന്തേ...? സാറാ ജോസഫിന്റെ ബുധിനി വായനക്കാരെ സംഘര്ഷ ഭരിതമാക്കുന്നു.

മലയാള നോവല് സാഹിത്യത്തിന് എക്കാലത്തും സൂക്ഷിച്ചുവയ്ക്കാനും അഭിമാനിക്കാനും അഹങ്കാരത്തോടെ ഏതൊരു ഭാഷക്കാര്ക്കുമുന്പില് വയ്ക്കാനും സാധിക്കുന്ന ഒരു നോവലാണ് ബുധിനി. അതില് ബുധിനി മാത്രമല്ല ജഗ്ദീപ് മുര്മു, സോമനാഥ് ഹേംബ്രോം, റോബോന് മാജി, ദത്താജി അങ്ങിനെ യഥാര്ത്ഥ്യവും ഭാവനയും കുഴച്ചുണ്ടാക്കിയ ഒട്ടേറെ കഥാപാത്രങ്ങള് ഈ നോവലിനെ സംഘര്ഷ ഭരിതമാക്കുന്നുണ്ട്. ബുധിനിയെയും തന്റെ ഗോത്രത്തിന്റെ തന്നെയും അടിവേരുകള് തേടിപ്പോകുന്ന രൂപി മുര്മു എന്ന സാന്താളി ഗോത്രത്തില്പ്പെട്ട പത്രപ്രവര്ത്തകയും സുചിത്ര എന്ന മലയാളി ഫോട്ടോഗ്രാഫറും നടത്തുന്ന യാത്രയിലൂടെയാണ് ബുധിനി വായനക്കാര്ക്കുമുന്പില് വിടരുന്നത്. ആഖ്യാനത്തിലും സാങ്കേതത്തിലും സാറാ ജോസഫ് പുതുവഴികളാണ് ഈ നോവലില് അവംലംബിച്ചിരിക്കുന്നത്.

2021, മേയ് 17, തിങ്കളാഴ്‌ച

മതവിമര്‍ശനം എന്തുകൊണ്ട് അസാധ്യമാകുന്നു?

 -സന്തോഷ് പല്ലശ്ശന

ഇന്ത്യ ഒരു മതരാഷ്ട്രമാണ് എന്നുപറയാന്‍ സാധിക്കില്ല. പക്ഷെ ഇതൊരു മതരാഷ്ട്രമായിക്കൊണ്ടിരിക്കുന്ന രാജ്യമാണ് എന്ന സത്യം ഇപ്പോള്‍ സമ്മതിക്കാതെ തരമില്ലാതായിരിക്കുന്നു. കാക്കത്തൊള്ളായിരം കോടതിവിധികളുണ്ട്, ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ലേബലില്‍ നിരപരാധികളെ, ജനാധിപത്യ മതേതര വിശ്വാസികളെ, എഴുത്തുകാരെ, മതരഹിതരെ, യുക്തിവാദികളെ ജയിലടപ്പിച്ച കോടതി വിധികള്‍! ആവിഷ്‌ക്കാരത്തിന്റെ പേരില്‍ ആരെന്തു കളികളിച്ചാലും മതത്തില്‍ മാത്രം ആരും തൊട്ടുകളിക്കരുത് എന്ന് താക്കീതു കൊടുക്കുന്ന വിധികള്‍. ഈ കോടതി വിധികളുടെയൊക്കെ പൊതുസ്വഭാവമെന്താണ്? മതവിശ്വാസികളുടെ വികാരമെന്നത് പരിപാവനമാണെന്നുതന്നെയാണ് ഇന്ത്യന്‍ നീതിപീഠം വിശ്വസിക്കുന്നത്. ചിന്തകള്‍ സ്വയം രൂപീകരിക്കാനും അത് പങ്കുവെക്കാനും ഭരണഘടനാപരമായ നൈതികരീതിയില്‍ എന്തിനേയും വിമര്‍ശിക്കാനുമുള്ള അധികാരം ആര്‍ട്ടിക്കിള്‍ 19 നല്‍കുമ്പോള്‍ത്തന്നെ മതങ്ങളെ വിമര്‍ശിക്കുമ്പോള്‍ മാത്രം കോടതിക്ക് പൊള്ളുന്നത് എന്തുകൊണ്ടാവാം? 


വിശ്വാസികള്‍ക്കുമാത്രം ജീവിച്ചാല്‍ മതിയോ?

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295 എ പറയുന്നത് മനഃപൂര്‍വമോ ദുരുദ്ദേശ്യപരവുമായോ മതവികാരത്തെ വൃണപ്പെടുത്തുന്നതിനെക്കുറിച്ചാണ്. അതെ... അതാരു ചെയ്താലും തെറ്റുതന്നെ എന്നു സമ്മതിക്കാം. ഈ നാട്ടില്‍ ആരുടേയും മതവികാരം വ്രണപ്പെടരുത്, എല്ലാ മതസ്ഥരും ഏകോദര സഹോദരങ്ങളായി അവരവരുടെ വിശ്വാസങ്ങളും, ആചാരങ്ങളും മുറുകെപ്പിടിച്ചു ജീവിക്കാനുള്ള അവകാശമുണ്ട്. പക്ഷെ അതൊരിക്കലും മറ്റൊരാളിന്റെ വ്യക്തിസ്വാതന്ത്ര്യത്തെയൊ സമത്വാധിഷ്ഠിതമായ നീതിയുടെ വിതരണത്തെയോ ബാധിക്കരുത്. ആധുനിക ഇന്ത്യയുടെ ശാസ്ത്രവബോധത്തിനും യുക്തിചിന്തയ്ക്കും നിരക്കാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ നൈതികത അവകാശപ്പെടാനില്ലാത്ത ദൈവങ്ങളുടെ പുണ്യപുരാണ കഥാസന്ദര്‍ഭങ്ങളോ, ഒക്കെ കാണുമ്പോള്‍ ചിന്തിക്കുന്ന, ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ആരും പല രീതിയില്‍ വിമര്‍ശിക്കാം. ചിലര്‍ എഴുത്തിലൂടെയാണ് പ്രതികരിക്കുക, മറ്റു ചിലര്‍ സിനികളിലൂടെയോ നാടകങ്ങളിലൂടെയോ ചെയ്യാം. മറ്റു ചിലര്‍ ബോഡി പൊളിറ്റിക്സിന്റെ സാധ്യതകള്‍ തേടാം. ഇതൊക്കെ എങ്ങനെയായണ് മതനിന്ദയാകുന്നത്?

ഇന്ത്യയില്‍ എല്ലാവരും മതവിശ്വാസികളാണോ... അല്ലല്ലോ.. സമൂഹത്തിന്റെ താഴെത്തട്ടില്‍ കിടക്കുന്ന ദളിതരും, യുക്തിവാദികളും, ഒരു മതത്തിനുള്ളില്‍ അതിനെ എതിര്‍ക്കാതെയോ പുല്‍കാതെയോ കഴിയുന്നവരും കൂടി ചേരുന്നതാണല്ലോ രാഷ്ട്രം. സംഘടിത മതത്തിന്റെ ഭാഗമല്ലാത്തവരുടെ മതം പുരോഗമന ചിന്തയുടെ മതമാണ്. ശാസ്ത്രസത്യങ്ങളുടേയും യാഥാര്‍ത്ഥ്യബോധത്തിന്റെയും മാര്‍ഗമാണ്. അതിന്റെ സ്വതന്ത്രമായ ഇടപെടലുകളെ ചോദ്യം ചെയ്യുമ്പോള്‍ ഇക്കൂട്ടര്‍ക്കും ആഴത്തില്‍ മുറിവേല്‍ക്കാം. അവരുടെ വികാരങ്ങളും വികാരങ്ങളാണ്. കല്‍ബുര്‍ഗിയും, പന്‍സാരെയും, ഗൗരി ലങ്കേഷുമൊക്കെ രക്തസാക്ഷിത്വം വരിച്ചത് അവരുടെ ഈ ധൈഷണിക പാതയില്‍ സുധീരം മുന്നോട്ടു പോയിക്കൊണ്ടിരുന്ന വേളയിലാണ്.

മതരഹിതരുടെ ശാസ്ത്രബോധത്തിലൂന്നിയ പ്രബോധനങ്ങളെ വിലകുറച്ചു കാണുന്നതും അവഹേളിക്കുന്നതും മതമേലാളന്മാരുടെ വിനോദമാണ്. അപ്പോള്‍ ഈ മതരഹിതരായ മാനവ സ്നേഹികള്‍ക്കുണ്ടാകുന്ന അവഹേളനം ഇതുവരെ ഏതുകോടതിയാണ് ഗൗരവമായി പരിഗണിച്ചിട്ടുള്ളത്?

മതരഹിതരായ പുരോഗമന വാദികളുടെ വികാരങ്ങളെക്കുറിച്ച് നമ്മുടെ നിതിന്യായ വ്യവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മതവിശ്വാസമില്ലാത്തവര്‍ക്ക് 'വികാരം' ഇല്ല എന്നാണോ രാജ്യത്തെ ന്യായാധിപന്മാര്‍ കരുതുന്നത്?  അവനവന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചു ജീവിക്കണമെന്നുള്ളവര്‍ക്ക് അങ്ങനെയാകാം. പക്ഷെ സമൂഹത്തിലെ യുക്തിരാഹിത്യത്തെ വിമര്‍ശിക്കുന്നവനെ മതനിന്ദകന്റെ ചാപ്പകുത്തി നാട്ടിലെ പുരോഗമന ചിന്താഗതിക്കാരെ ജയിലിലടയ്ക്കുന്നതിന്റെ കോണ്‍സ്റ്റിറ്റിയൂഷണാലിറ്റിയെന്താണ്, അതില്‍ എന്തു നൈതികതയാണുള്ളത്? മതവിശ്വാസികള്‍ക്കുമാത്രം ജീവിക്കാന്‍ കൊള്ളുന്ന ഒരു നാടാക്കി ഇന്ത്യ എന്ന വിശാല ചിന്തയെ പരിമിതപ്പെടുത്തുന്നതിനെതിരെ ഇന്ത്യയിലെ വിശാല പുരോഗമന പക്ഷം ഒന്നിച്ചു നില്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മതമെന്നാല്‍ മാര്‍ഗം എന്നാണര്‍ത്ഥം. ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള ഒരു പാത മാത്രമാണ് മതം. ചുരുക്കിപ്പറഞ്ഞാല്‍ കുറെ റൂള്‍സിന്റെയും റെഗുലേഷന്‍സിന്റെയും ആചാരങ്ങളുടെയും ആകത്തുക മാത്രമാണ് മതം. ദൈവത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍കൂടിയാണ് മതം. ആത്യന്തികമായി അതൊരു ചിന്തയും മാര്‍ഗരേഖയും മാത്രമാണ്. ഒരു ജനാധിപത്യ നൈതികബോധത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഒരിക്കലും അത് വിമര്‍ശനാതീതമല്ല എന്നുമാത്രമല്ല, അതിനെ ഒരു വലിയ വൈകാരിക സംഞ്ജയായി കാണേണ്ട കാര്യവുമില്ല. അങ്ങനെ ആരെങ്കിലുമൊക്കെ കാണുന്നുണ്ടെങ്കില്‍ത്തന്നെ അത് ജനാധിപത്യ നീതിന്യായവ്യവസ്ഥയെ സംബന്ധിച്ച് സാധാരണ നിലക്ക് ഗൗരവതരമായ ഒരു കാര്യവുമല്ല.


മതനിന്ദയും രഹ്‌ന ഫാത്തിമയും


ക്രിക്കറ്റുകളിക്കാരന്‍ ധോണിയുടെതായി വിഷ്ണുരൂപം ധരിച്ചുകൊണ്ടുള്ള ഒരു ചിത്രം ഒരു ബിസിനസ്സ് മാഗസിന്റെ പുറംചട്ടയില്‍ വന്നതുമായി ബന്ധപ്പെട്ട ഒരു കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ വരികയുണ്ടായി. അതില്‍ പറഞ്ഞത് മനഃപൂര്‍വമല്ലാത്ത 'ഇന്‍സള്‍ട്ട്' ആണുണ്ടായിരിക്കുന്നത്, അതുകൊണ്ടുതന്നെ ഇത് 295 എ യുടെ പരിധിയില്‍ പെടുത്തേണ്ട കാര്യമില്ല എന്നാണ്. ഇത്തരം സംഭവങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിയമവ്യവസ്ഥയുടെ ദുരൂപയോഗമാണെന്നാണ് 2017 ല്‍ കോടതി പരാമര്‍ശം നടത്തിയത്. എന്നാല്‍ 2018 ല്‍ ശബരിമല സ്ത്രീപ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിച്ച സ്വാമിനിയുടെ രൂപമണിഞ്ഞ ഒരു ചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് രഹ്‌ന ഫാത്തിമ എന്ന ആക്ടിവിസ്റ്റിനെ കുറച്ചുകാലം ജാമ്യം കൊടുക്കാതെ തടവില്‍ പാര്‍പ്പിക്കുയുണ്ടായി. ഈ കോടതി നടപടിയെ എങ്ങനെ വിലയിരുത്താം? എന്താണ് കേസില്‍ കോടതി കണ്ട മതനിന്ദ? ധോണി മനഃപൂര്‍വല്ലാതെയാണ് വിഷ്ണുവേഷം ധരിച്ചതെന്നാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം അന്നു കണ്ടെത്തിയത്. ചിത്രം ഇന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ആറു കരങ്ങളില്‍ ലേയ്സും കോളയും ബൂസ്റ്റും മൊബൈല്‍ ഫോണുമായി നില്‍ക്കുന്ന ചിത്രം മനഃപൂര്‍വമല്ലാത്ത ഇന്‍സള്‍ട്ടാണെന്നാണ് കോടതി പറഞ്ഞത്. മനഃപൂര്‍വമല്ലാതെ ഇങ്ങനെയൊരു ചിത്രം പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? ഇനിയത് മനഃപൂര്‍വമാണെങ്കില്‍ത്തന്നെ അതില്‍ മതനിന്ദയെന്ത് എന്ന ചോദ്യം ബാക്കി. കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ കോടതി നടപടി ഏറ്റുവാങ്ങേണ്ടി വന്ന രഹ്‌ന ഫാത്തിമയുടെ കേസിന് ധോണിയുടെ കേസുമായി താരതമ്യങ്ങളില്ല എന്നുവേണം കരുതാന്‍. എന്നാല്‍ ധോണിയുടെ കേസില്‍ അറസ്‌റ്റോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ ധോണിക്ക് അനുഭവിക്കേണ്ടി വന്നില്ല. എഫ്.എം.സി.ജി. സാധനങ്ങള്‍ കൈയ്യിലേത്തിയ വിഷ്ണുരൂപത്തെക്കാള്‍ മാപ്പുകൊടുക്കാന്‍ കഴിയാത്ത എന്തു തെറ്റാണ് രഹ്‌ന ഫാത്തിമ എന്ന യുവതിയുടെ കാല്‍മുട്ടുകളുടെ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. മുറിപ്പെടുന്ന വികാരങ്ങളുടെ തോത് ഈ രണ്ടു ചിത്രങ്ങള്‍ കാണുന്നതിലൂടെ ഒരു വിശ്വാസിയില്‍ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ആദ്യത്തെ ചിത്രത്തെക്കാള്‍ രണ്ടാമത്തെ ചിത്രത്തില്‍ എന്താണ് മനഃപൂര്‍വമായി ഒരു മതത്തെ വ്രണപ്പെടുത്തുന്നതായ ഘടകം? ആദ്യത്തെ ചിത്രത്തില്‍ ഇന്ത്യയുടെ ക്രിക്കറ്റ് പ്രേമികളുടെ ആരാധനാ പാത്രമായ ധോണിയാണ്. രണ്ടാമത്തെ ചിത്രത്തില്‍, മോഡലും അഭിനേത്രിയുമൊക്കെയാണെങ്കിലും എവിടെയുമെത്താതെ പോയ ഒരു സാധാരണക്കാരിയാണ് കുറ്റക്കാരി. ഇത് ഇരട്ടനീതിയല്ലേ...?


ഈ ചിത്രത്തില്‍ ഇവര്‍ ചെയ്ത കുറ്റമെന്താണെന്നുമാത്രം ആരും ചോദിക്കരുത്. അതിന് കോടതിക്ക് ഉത്തരമില്ല. പ്രത്യേക്ഷത്തില്‍ ഇതൊരു മതനിന്ദയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ പ്രതിയെ കോടതി റിമാന്റില്‍ വെച്ചത്. രണ്ടു ചിത്രങ്ങളും മനഃപൂര്‍വമായ ഒരു പ്രവൃത്തിയാണ്. മനഃപൂര്‍വമല്ലാതെ രണ്ടുകൂട്ടര്‍ക്കും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാന്‍ സാധ്യമല്ല എന്നതാണ് സത്യം. ഒരു യുവതിയുടെ കാല്‍മുട്ടുകണ്ടാല്‍ മതവികാരം വ്രണപ്പെടുന്നതെങ്ങനെ എന്ന ചോദ്യം കേരളത്തില്‍ സാധാരണക്കാരന്റെ സാമാന്യയുക്തി നെഞ്ചില്‍ക്കിടന്ന് ചക്രശ്വാസം വലിക്കുമ്പോള്‍, നീതിന്യായസംവിധാനം ശബരിമല വിശ്വാസികളുടെ വികാരതരംഗത്തിന് വഴിപ്പെട്ട് 'അഹങ്കാരി'യായ ഈ യുവതിയെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരല്‍പം പഴയകാലത്തെ രാജാവിന്റെ നീതിബോധത്തിലേക്ക് മടങ്ങിപ്പോയി എന്ന് പരസ്യമായി പറയാന്‍, വാദിക്കാന്‍ ഒരാളും ധൈര്യപ്പെട്ടില്ല. പ്രശസ്തി ലക്ഷ്യമിട്ട് ശബരിമലയില്‍ പോയി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന പേരില്‍ ഭരണ കക്ഷിയും, വിശ്വാസികളെ വെല്ലുവിളിച്ചതിന്റെ പകയില്‍ വലതു-പ്രതിപക്ഷ ശക്തികളും ഈ അനീതിയോട് നിശബ്ദത പാലിച്ചു. മതവിശ്വാസികളുടെ വ്രണപ്പെടാന്‍ വെമ്പിനില്‍ക്കുന്ന മൃദുല വികാരങ്ങളുടെ പേരില്‍ ഒരു ഇവിടെ ഒരു സാധാരണ പൗരന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. 295 എ എത്രമാത്രം കാട്ടുനീതിയാണെന്നോ, അതിന്റെ ജനാധിപത്യ വിരുദ്ധത എത്രത്തോളമുണ്ടെന്നതോ എവിടെയും ഒരു ചര്‍ച്ചയായില്ല. കോടതിയലക്ഷ്യം പേടിച്ച് ആരും അതൊരു ചര്‍ച്ചാവിഷയമാക്കിയിരിക്കില്ല. മലയാള സിനിമയിലെ സര്‍വാദരണീയനായ ഒരു നടന്റേതായി, കറുത്ത മുണ്ട് തുടയ്ക്കു മുകളില്‍ വലിച്ചുടുത്ത് ജീപ്പിന്റെ ബോണറ്റില്‍ കയറിയിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ കോടതിക്കെതിരെ ട്രോളായി പലരും ഷെയര്‍ ചെയ്തു. ആണുങ്ങള്‍ കറുപ്പു വസ്ത്രമുടുത്ത് തുടകാണിച്ചാല്‍ പ്രശ്നമില്ല. സ്ത്രീകള്‍ കാല്‍മുട്ടുകാണിച്ചാല്‍ മാത്രം വൃണപ്പെടുന്ന മതവികാരത്തിന് എന്തോ കുഴമുണ്ടല്ലൊ എന്ന് കോടതിക്ക് തോന്നിയതുമില്ല. 


മതത്തിനാകാം, മനുഷ്യന് പാടില്ല

മതത്തിന് മനുഷ്യനിന്ദ എത്രവേണമെങ്കിലുമാകാം. പക്ഷെ മനുഷ്യന് മതനിന്ദ പാടില്ല.

മതത്തിന് മനുഷ്യനെ അവഹേളിക്കാം. ലിംഗ സമത്വത്തെ നിഷേധിക്കാം. മനുഷ്യരെ പലതരം ശ്രേണി വ്യവസ്ഥകളില്‍ വേര്‍തിരിച്ച് പീഡിപ്പിക്കാം. ദൈവത്തിന്റെ പേരില്‍, വിശ്വാസങ്ങളുടെ പേരില്‍, ആചാരങ്ങളുടെ പേരില്‍ എത്രവേണമെങ്കിലും മനുഷ്യരെ വഴിതെറ്റിക്കാം, മതരഹിതരെയും യുക്തിവാദികളേയും പുലയാട്ടുവിളിക്കാം, കൊന്നുതള്ളാം... ആര്‍ക്കും ഒരു പരാതിയുമില്ല. നിയമങ്ങളുണ്ട്, പക്ഷെ എല്ലാത്തിനുമില്ല. മതരഹിതരുടെ ജീവിതമതം (പാത) ശാസ്ത്ര ചിന്തയും യുക്തിചിന്തയുമാണ്. അത് സ്വതന്ത്രമായി പറയാനും പങ്കുവയ്ക്കാനുമുള്ള അവകാശത്തിന്റെ നിഷേധമായിട്ടാണ് പലപ്പോഴും 295 എ വന്നു നില്‍ക്കാറ്.

ആര്‍ത്തവം അയിത്തമായിക്കണ്ട് യുവതികള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെ ഒരു നിന്ദയായിക്കണ്ട് കോടതി സ്വമധേയാ കേസെടുക്കേണ്ടതല്ലേ. വിശ്വാസത്തിന്റെ ലേബലില്‍ ഈ ഹീനമായ മനുഷ്യാവകാശലംഘനത്തിനെതിരെ കോടതി കണ്ണടയ്ക്കുന്നുണ്ടെങ്കില്‍ ഈ മതബോധത്തിനകത്താണ് നീതിബോധം പ്രവര്‍ത്തിക്കുന്നത് എന്നുവേണ്ടേ കരുതാന്‍? ഈ മനുഷ്യാവകാശ ധ്വംസനത്തെ ചോദ്യം ചെയ്യുന്നതോ പരിഹസിക്കുന്നതോ പലപ്പോഴും മതനിന്ദയായി വ്യാഖ്യാനിക്കാറുമുണ്ട്.

ഈ അടുത്തിടെ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റീലീസ് ചെയ്ത 'താണ്ടവ്' എന്ന വെബ്സീരിസില്‍ ഹിന്ദു ദൈവങ്ങളെ വികലമായി അവതരിപ്പിക്കുന്നു എന്ന പരാതിയില്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഈ കുറിപ്പെഴുതുന്നതുവരെ താണ്ടവിനെതിരെയുള്ള എഫ്.ഐ.ആര്‍. കോടതി റദ്ദു ചെയ്തിട്ടില്ല. ദൈവങ്ങള്‍ വിമര്‍ശനത്തിന് അതീതരാണോ? ഒരു വലിയ സമൂഹത്തിന്റെ ആരാധനാമൂര്‍ത്തിയാണ് എന്നതുകൊണ്ടുമാത്രം പുരാണ കഥാപ്രത്രങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ നിന്നുകൊണ്ട് പറയാന്‍ കഴിയന്നതെങ്ങനെയാണ്.


നിന്ദയും വിമര്‍ശനവും

എന്താണ് 'നിന്ദ', എന്താണ് വിമര്‍ശനം എന്നതിന്റെ അതിരുകളെ കൃത്യമായി അടയാളപ്പെടുത്താന്‍ നമുക്കു കഴിയാതെ പോകുന്നതാണ് ഇവിടെ പ്രശ്നം. സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന, തെറ്റുതിരുത്തി മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്ന പുരോഗമന ചിന്തയെ ഉല്‍പാദിപ്പിക്കുന്നതിന്റെ ഭാഗമായി ലോകത്ത് എന്തിനെക്കുറിച്ചും സദുദ്ദേശ്യപരമായി പുനരാവിഷ്‌ക്കാരിക്കാനോ, ആക്ഷേപ ഹാസ്യരൂപത്തിലോ, മറ്റേതെങ്കിലും രൂപത്തിലോ ആര്‍ക്കും, ദൈവങ്ങളെ എന്നല്ല- ഈ ലോകത്തിലെ എന്തിനേയും നമുക്ക് ഉപയോഗിക്കാം എന്നതാണ് യഥാര്‍ത്ഥ ജനാധിപത്യ നീതി. എന്നാല്‍ സമൂഹത്തെയോ വ്യക്തികളെയൊ ദുരുദ്ദേശ്യപരമായി ഇകഴ്ത്തിക്കാട്ടുന്ന, യാതൊരു സാമൂഹ്യനന്മയും അവകാശപ്പെടാനില്ലാത്ത, സമൂഹത്തെ പിന്നോട്ടു വലിക്കുന്ന കലാരൂപങ്ങള്‍ - അതില്‍ ദൈവങ്ങളെയെന്നല്ല, ഏതൊന്നിനെയും ഇകഴ്ത്തിക്കാട്ടാനുള്ള അവകാശം ഈ ജനാധിപത്യ സമൂഹത്തില്‍ ആര്‍ക്കുമില്ല എന്നുകൂടി പറഞ്ഞുവയ്ക്കുമ്പോഴേ ആദ്യം പങ്കുവെച്ച ആശയത്തിന് പൂര്‍ണത കൈവരൂ. ആ നിലക്കു നോക്കുമ്പോള്‍ താണ്ടവ് എന്ന വെബ്സീരിസില്‍ യാതൊരു തെറ്റും കാണാന്‍ കഴിയില്ല. ഹിന്ദു ദൈവങ്ങളെ മാത്രം വിമര്‍ശിക്കുന്നു, എന്തുകൊണ്ട് മറ്റു മതങ്ങളിലെ ദൈവങ്ങളെ വിമര്‍ശിക്കുന്നില്ല, തുടങ്ങിയ വാദങ്ങള്‍ക്ക് പ്രസക്തിയില്ല. അല്ലാഹുവും ജീസസും എന്നല്ല ലോകത്തിലെ ഒന്നും വിമര്‍ശനത്തിന് അതീതമല്ല. ഹിന്ദുക്കള്‍ ഒരുപാട് കാലംകൊണ്ട് സഹിക്കുന്നു, ഇനിയിത് സാധ്യമല്ല, മറ്റു മതങ്ങളില്‍ ഇത്തരം സര്‍ക്കാസങ്ങള്‍ കൊണ്ടുവന്നാല്‍ ഇവിടെ കലാപമുണ്ടാകും തുടങ്ങിയ വാദങ്ങള്‍ക്കൊന്നും ജനാധിപത്യ സംവാദങ്ങളില്‍ പ്രസക്തിയില്ല. സമൂഹത്തില്‍ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ വളരെ പൗരാണികവും പിന്തിരിപ്പനുമായ മൂല്യങ്ങളെ വിശിഷ്ടവത്ക്കരിക്കുന്ന ദൈവങ്ങള്‍, അതേതു മതത്തിലെതായാലും വിമര്‍ശിക്കപ്പെടുകതന്നെ ചെയ്യും. അതിന്റെ പേരില്‍, പൊട്ടിയൊലിക്കുന്ന മതവികാരങ്ങളുടെ പേരില്‍ ജനാധിപത്യ നീതിയില്‍ നഞ്ചുകലക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് എന്നുമാത്രമെ പറയാനുള്ളു.


അവിശ്വാസികള്‍ക്ക് അമ്പലത്തിലെന്തുകാര്യം?


ശബരിമല യുവതി പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പലരും ചോദിച്ച ഒരു ചോദ്യം 'അവിശ്വാസികള്‍ക്ക് ശബരിമലയില്‍ എന്താണ് കാര്യം?'. എന്നാല്‍ മനസ്സിലാക്കുക; അവിശ്വാസികള്‍ക്കാണ് സത്യത്തില്‍ ശബരിമലയില്‍ കാര്യമുള്ളത്. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പാതകളില്‍ ബാരിക്കേഡുകള്‍ കെട്ടി സവര്‍ണഗുണ്ടകള്‍ വടിവാളുമായി കാവല്‍ നിന്നപ്പോള്‍ അവര്‍ക്കെതിരെ സമരം നയിച്ചത് ഒരു നിരീശ്വരവാദിയായിരുന്നു; പെരിയോര്‍ എന്ന് തമിഴ് ജനത വിളിക്കുന്ന ഇ. വി. രാമസ്വാമി. അദ്ദേഹത്തിന് വൈക്കം ക്ഷേത്രത്തില്‍ കയറിയിട്ടെന്തുകാര്യം? മതരഹിതരുടെ വിശ്വാസം എന്നുപറയുന്നത് പ്രധാനമായും മാനവികതയും മതേതരത്വവും സമത്വവും ജനാധിപത്യ നീതിയുമൊക്കെയാണ്. യുക്തിവാദി ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പൊതുദേവാലയത്തില്‍ കയറിച്ചെല്ലാനും ആരാധിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്ന ഏതൊരിടത്തും വിശ്വാസികള്‍ക്കു ചുറ്റും ശക്തമായ പ്രതിരോധം തീര്‍ത്ത് യുക്തിവാദികള്‍ ഉണ്ടാകും-ഉണ്ടാകണം.

രഹ്നഫാത്തിമ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നത് ഒരു ചര്‍ച്ചാവിഷയമേയല്ല എന്നിരിക്കെയാണ് കേരളം അവരുടെ വിശ്വാസത്തെക്കുറിച്ചുമാത്രം ദിവസങ്ങളോളം ചാനലുകളില്‍ അന്തിച്ചര്‍ച്ച നടത്തിയത് എന്നോര്‍ക്കണം. വിശ്വാസം എന്നതുതന്നെ ആപേക്ഷികമാണ്. അമ്പലത്തില്‍ വരുന്നവരുടെയെല്ലാം വിശ്വാസത്തിന്റെ ആഴം പരിശോധിക്കാന്‍ യാതൊരു വിശ്വാസമാപിനികളും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവിശ്വാസികള്‍ക്ക് പ്രവേശനമില്ല എന്ന് നമ്മള്‍ പറയുന്നത്. അമ്പലങ്ങള്‍ വിശ്വാസികളുടേതാണ് എന്നുപറയുമ്പോള്‍ വിശ്വാസം എന്നത് എല്ലാകാലത്തും ഒരുപോലെ നില്‍ക്കുന്ന ഒന്നല്ല. ഞാന്‍ വിശ്വാസിയാണെന്ന് അവകാശപ്പെടുകയും, എന്നെപ്പോലെതന്നെ അവകാശപ്പെടുന്ന മറ്റുചിലരുടേയും ഒരു കൂട്ടായ്മയാണ് വിശ്വാസി സമൂഹം എന്നുപറയുന്നത്. എന്റെ വിശ്വാസം ഞാന്‍ അവകാശപ്പെടുന്നതാണ്. എന്റെ വിശ്വാസം എന്നത് അളക്കാന്‍ യാതൊരു അംഗീകൃത മാനന്ദണ്ഡവുമില്ല എന്നിരിക്കെ എന്റെ അവകാശപ്പെടല്‍ മാത്രമാണ് 'ഞാനൊരു വിശ്വാസിയാണ്' എന്നത്. അങ്ങിനെ ഒരുപാട് സ്വയം അവരോധിക്കപ്പെട്ട വിശ്വാസികള്‍ ചിലര്‍ക്കെതിരെ കലാപത്തിനിറങ്ങിത്തിരിക്കുന്നതിന്റെ ജനാധിപത്യ വിരുദ്ധത എത്രമാത്രമുണ്ടെന്ന് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഉള്‍ക്കൊള്ളണം.


വിശ്വാസവും തോന്ന്യാസവും

എന്താണ് വിശ്വാസം എന്ന് നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്തു. ഇനി ഒരാളിന്റെ വിശ്വാസത്തെ നമ്മള്‍ മുഖവിലയ്ക്കെടുത്താലും ഒരാളിന്റെ വിശ്വാസത്തിന്റെ അതേ രൂപവും ഭാവവുമായിരിക്കുമോ മറ്റൊരാളിന്റെ വിശ്വാസത്തിനുണ്ടായിരിക്കുക. ഉദാഹരണത്തിന് എന്റെ മനസ്സിലെ ദൈവം നീതിമാനാണ്. എന്റെ മനസ്സിലെ ദൈവം, അമ്പലത്തിലെ ഹുണ്ടികയിലിടുന്ന വഴിപാടു പണത്തിന്റെ വലുപ്പത്തിനനുസരിച്ച് ഭക്തന് രക്ഷയനുവദിക്കുന്ന ഒരു കൈക്കൂലിക്കാരനല്ല. മറിച്ച് പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും കാരണഭൂതനായ ഒരു വലിയ പ്രതിഭാസമാണ്. അതിനെ കേവലമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും നൂലുകൊണ്ട് ബന്ധിക്കുന്നത് അങ്ങേയറ്റം അസംബന്ധമായാണ് എനിക്കു തോന്നുന്നത്. ആ നിലക്ക് മറ്റൊരാളിന്റെ വിശ്വാസം എനിക്ക് തികച്ചും സങ്കുചിതമായ ഒന്നായി അനുഭവപ്പെടാം.

എന്നാല്‍ മറ്റൊരു വിശ്വാസിയെ പരിശോധിക്കുമ്പോള്‍ അയാളിന്റെയുള്ളില്‍ ദൈവം ഞാന്‍ ആരാധിക്കുന്ന ദൈവത്തില്‍ നിന്ന് തുലോം വ്യത്യസ്തമായിരിക്കാം. അവിടെ ദൈവം തികഞ്ഞ ആചാരഭ്രാന്തനും, ലിംഗപരമായ അയിത്തം കൊണ്ടുനടക്കുന്നവനും കൈക്കൂലിക്കാരനും ആഭിചാരക്കാരനുമായ ഒരു നികൃഷ്ടജീവിയുമായിരിക്കാം. ഇതറിയുന്ന എനിക്ക് അപരനോട് അങ്ങേയറ്റത്തെ വിരോധമുണ്ടാകാം. ചുരുക്കിപ്പറഞ്ഞാല്‍ വിശ്വാസത്തിന് ഏകരൂപമല്ല, അത് ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. അപ്പോള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ക്കൊരിക്കലും ഒരു തീരുമാനത്തിലെത്താന്‍ കഴിയില്ല എന്നു ചുരുക്കം.

മതങ്ങള്‍ ദൈവത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളാണെന്ന് നേരത്തെ സൂചിപ്പിച്ചു. അതില്‍ പലതും സങ്കുചിതമായ ദൈവ സങ്കല്‍പങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ഒരു നല്ല വിശ്വാസി അവന്റെ മൗലികമായ ദൈവ സങ്കല്‍പത്തെ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വളരെ വിശാലമായ ഒരു പ്രപഞ്ച നിരീക്ഷണത്തിലൂടെ ആത്മീയ ശക്തിവിശേഷത്തിലൂടെ മതങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറം തനതായ ഒരു ദൈവ സങ്കല്‍പത്തില്‍ എത്തിച്ചേരുന്നു. ഒരു നല്ല സത്യവിശ്വാസിയെ സംബന്ധിച്ച് ജീവിതം തന്നെ ഒരു വലിയ സത്യന്വേഷണമാണ്. ജനനം മുതല്‍ മരണംവരെ അവന്‍ സത്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. മരണത്തോടെ പരമമായ സത്യത്തില്‍ അവന്‍ വിലയം പ്രാപിക്കുന്നു. സത്യാന്വേഷണത്തിനിടക്ക് അവന്‍ താണ്ടിയ വഴികളിലെ അനുഭപരതയാണ് അവനെ സംബന്ധിച്ചിടത്തോളം ജീവിതം.

ദൈവസങ്കല്‍പം എന്നുപറയുന്നത് അങ്ങേയറ്റം വിശാലമായ ഒരു ചിന്താപദ്ധതിയാണ്, ജീവിതമൂല്യമാണ് എന്ന് അടയാളപ്പെടുത്തുന്നതിനു പകരം അത് കേവലം ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് എന്ന് സങ്കുചിതമാക്കി അവതരിപ്പിക്കുന്ന മതങ്ങളുടെ പൊട്ടിയൊലിക്കുന്ന വികാരങ്ങളുടെ അഗ്‌നിയില്‍ ഈ രാജ്യത്തെ ജനാധിപത്യ നീതിയെ, മൂല്യങ്ങളെ ബലികൊടുക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

വിശ്വാസവും തോന്ന്യാസവും തമ്മില്‍ അജഗജം വ്യത്യാസമുണ്ട്. അങ്ങേയറ്റം വൈയ്യക്തികവും വിശാലവുമായ ദൈവവിശ്വാസവും, ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിന്നാലെ പോകുന്ന തോന്ന്യാസവും തമ്മിലുള്ള വ്യത്യാസം സ്വതന്ത്രമായി ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും.

റഷ്യ പഠിപ്പിച്ചതെന്ത്?

ഡോ. എം. വി. പൈലിയുടെ റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും എന്ന പുസ്തകത്തിന്റെ വായനയും, പ്രതിവാദങ്ങളും. 


1956 ല്‍ സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20 ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ രഹസ്യ സെഷനില്‍ പ്രസിഡണ്ട് നികിത ക്രൂഷ്‌ചേവ് നടത്തിയ പ്രസംഗം ലോക കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ വാഗ്ദത്ത സ്വപ്‌നങ്ങളുടെ മേല്‍ പതിക്കാനിരുന്ന തീമഴയുടെ ആദ്യ ഗഡുവായിരുന്നു. 50000 വാക്കുകളുള്ള, രണ്ടുദിവസം നീണ്ടുനിന്ന അതിദീര്‍ഘമായ, ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു പ്രഭാഷണമായിരുന്നു അത്. സ്റ്റാലിന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയെക്കുറിച്ച് ചരിത്രത്തിലാദ്യമായി പാര്‍ട്ടിയിലെ ഒരു വ്യക്തി അദ്ദേഹത്തിന്റെ മരണശേഷമാണെങ്കില്‍കൂടി ഇത്ര തുറന്നടിച്ച് സംസാരിക്കാന്‍ ധൈര്യപ്പെട്ടത് ചരിത്രസംഭവമായിരുന്നു. സദസ്സിലിരുന്ന ഒരാള്‍ എഴുന്നേറ്റുനിന്നു ചോദിച്ചുവത്രെ 'എന്തുകൊണ് ഇത് സ്റ്റാലിന്‍ ജീവിച്ചിരുന്ന കാലത്ത് പറഞ്ഞില്ല'. 'അന്ന് ഞാന്‍ സ്റ്റാലിനെക്കുറിച്ചു പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോഴെങ്കിലും ഇതുപറയാന്‍ ഞാന്‍ ജീവനോടെ കാണുമായിരുന്നില്ല' എന്നാണ് നികിത ക്രൂഷ്‌ചേവ് പ്രതിവചിച്ചത്. ഈ പ്രസംഗത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ പലര്‍ക്കും ഹൃദയസ്തംഭനമുണ്ടായി ചിലര്‍ നിരാശമൂലം ആത്മഹത്യചെയ്തുവത്രെ. സ്റ്റാലിന്‍ ഒരു സ്വേച്ഛാധിപതിയും, കൊലപാതകിയും, ചൂഷകനുമായിരുന്നുവെന്നാണ് പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ക്രൂഷ്‌ചേവ് പ്രസംഗിച്ചത്. സ്റ്റാലിന്റെ ജന്മനാടായ ജോര്‍ജ്ജിയയിലെ ജനങ്ങള്‍ക്കിത് ഉള്‍ക്കൊള്ളാനായില്ല. ജനമിളകി, ചെറു കലാപങ്ങളുണ്ടായി, പലരും തെരുവില്‍ കൊല്ലപ്പെട്ടു. അന്ന് മീറ്റിങ്ങിലുണ്ടായിരുന്ന റോയിട്ടേഴ്‌സിന്റെ ലേഖകന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഗാര്‍ഡിയനില്‍ ഈയിടെ ഒരു ലേഖനം പുനഃപ്രസിദ്ധീകരിച്ചിരുന്നത് വായിച്ചു. പഴയതൊക്കെ വീണ്ടും അയവിറക്കാനുള്ള കാരണം പക്ഷെ ഈ ഗാര്‍ഡിയന്‍ ലേഖനമായിരുന്നില്ല, റഷ്യയെക്കുറിച്ച് ഒരു പുസ്തകം വായിച്ചതാണ് കാരണം, ഡോ. എം.വി. പൈലിയുടെ 'റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും'. ആ പുസ്തകത്തില്‍ ക്രൂഷ്‌ചേവിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ നേരിട്ടു പങ്കെടുക്കാന്‍ പുസ്തകത്തിന്റെ രചയിതാവിന് ഭാഗ്യമുണ്ടായതിനെക്കുറിച്ചൊക്കെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ജോര്‍ജ്ജിയക്കാരുടെ ഹീറോ ആയ സ്റ്റാലിനെ അദ്ദേഹത്തിന്റെ മരണാനന്തരം ലോകജനതയ്ക്കുമുന്‍പില്‍ ഇകഴ്ത്തിക്കാണിച്ചതിന്റെ ശിക്ഷയായി, ക്രൂഷ്‌ചേവിന്റെ കല്ലറ കുത്തിത്തുറന്ന് മൃതശരീരം പുറത്തെടുത്ത്, ശ്മശാനത്തിന്റെ ഒരു മൂലയില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതായി പൈലിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ കഥയ്ക്ക് സ്ഥിതീകരണമില്ല; ഒരുപക്ഷെ കെട്ടുകഥയായിക്കൂടായ്കയില്ല. ക്രൂഷ്‌ചേവിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം സ്റ്റാലിന്റെ കല്ലറയും കുത്തിത്തുറക്കപ്പെട്ടുവെന്നും മറ്റുമുള്ള കഥകള്‍ പ്രചരിച്ചിരുന്നു. അതിന്റെ പ്രതികരാമായിട്ടായിരിക്കാം ഒരുപക്ഷെ ക്രൂഷ്‌ചേവിനോട് ഇത്തരത്തിലൊരു അനാദരവ് ജോര്‍ജ്ജിയക്കാര്‍ പ്രകടിപ്പിച്ചിരിക്കുക. രണ്ടാം ലോക മഹായുദ്ധത്തിനു മുന്‍പുവരെ റഷ്യ രഹസ്യങ്ങളുടെ ഉരുക്കുകോട്ടയായിരുന്നുവെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞിരുന്നത്. പിന്നീട് നാസികളെ തുരത്താനായി സ്റ്റാലിനുമായി സഹകരിക്കേണ്ടിവന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്് സ്റ്റാലിനെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മാറ്റം വന്നു. നികിത ക്രൂഷ്‌ചേവിന്റെ പ്രഭാഷണം സ്റ്റാലിനെ മനപ്പൂര്‍വ്വം കരിവാരിത്തേയ്ക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമായിരുന്നു എന്ന് സ്ഥാപിക്കാനായി അമേരിക്കന്‍ ചരിത്രാകാരനായ ഗ്രോവര്‍ ഫൂര്‍ ഒരു വലിയ പുസ്തകംതന്നെ എഴുതി. പക്ഷെ ഗ്രോവര്‍ ഫൂര്‍ ഒരു റിവിഷനിസ്റ്റ് ഹിസ്‌റ്റോറിയനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റാലിനെ വെളുപ്പിച്ചെടുത്തിട്ട് ആര്‍ക്കെന്തുകിട്ടാനാണ്. സ്റ്റാലിന്റെ കാലത്ത് റഷ്യയില്‍ അരങ്ങേറിയ ക്രൂരതകളെക്കുറിച്ച് ഒരുപാട് പുസ്തകങ്ങളും ചരിത്ര രേഖകളും നമുക്കു മുന്‍പിലുണ്ട്. റഷ്യയെക്കുറിച്ച് മലയാളികള്‍ക്ക് ചിരപരിചിതമായ ഒരു പുസ്തകം ഡൊമിനിക് ലാപിയറിന്റെ 'അന്നൊരിക്കല്‍ സോവിയറ്റ് യൂണിയനില്‍' എന്ന യാത്രാവിവരണ ഗ്രന്ഥമാണ്. റഷ്യയുടെ ജീവിതത്തെ തൊട്ടറിഞ്ഞ ഒരു പുസ്തകമായിരുന്നു അത്. ഡോ. എം.വി.പൈലിയുടെ പുസ്തകത്തില്‍ റഷ്യയുടെ അനുഭവങ്ങള്‍ ആരംഭിക്കുന്നത് 1971 മുതല്‍ ഏതാണ്ട് 1980 വരെയുള്ള ഒരു പതിറ്റാണ്ടിനടുത്തുള്ള കാലഘട്ടമാണ്. അതായത് ബ്രഷ്‌നേവിന്റെ കാലഘട്ടത്തിന്റെ അന്ത്യംകുറിക്കുന്ന കാലംവരെ. 

റഷ്യയില്‍ വലിയ മാറ്റങ്ങളുടെ ഘോഷയാത്രതന്നെ ആരംഭിക്കുന്നത് ഗോര്‍ബച്ചേവിന്റെ കാലം മുതലാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ ആദ്യപതിപ്പില്‍ ഉള്‍പ്പെടുത്താതിരുന്ന, ഗോര്‍ബച്ചേവിന്റെ ഏറ്റവും വലിയ ഭരണപരിഷ്‌ക്കാരമായ ഗ്ലാസ്സ്‌നോസ്റ്റിനെക്കുറിച്ചും പെരിസ്‌ട്രോയിക്കയെക്കുറിച്ചും പിന്നീട് അദ്ദേഹം പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്ററി മൂല്യങ്ങളിലേയ്ക്ക് ചുവടുമാറിയതിനു ശേഷമുള്ള റഷ്യയുടെ ജീവിതമല്ല ത്വത്വത്തില്‍ ഈ പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം. എന്നിരുന്നാല്‍കൂടിയും റഷ്യയെക്കുറിച്ചും, പൊതുവെ റഷ്യന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പൊതുവെ പ്രചരിക്കുന്ന അബദ്ധധാരണകളെക്കുറിച്ചുമൊക്കെ ശരിയായ ബോധ്യമുണ്ടാകാന്‍ ഈ പുസ്തകം ഉപകരിച്ചു. 7 ലക്ഷം മനുഷ്യരെ കൊലയ്ക്കുകൊടുത്ത സ്റ്റാലിന്‍ എങ്ങിനെ രണ്ടുപതിറ്റാണ്ടിലധികം റഷ്യഭരിച്ചു എന്നതും, തന്റെ സ്വേച്ഛാധിപത്യ-കിരാത ഭരണംകൊണ്ടുണ്ടായ മോശം പ്രതിച്ഛായയെ രണ്ടാം ലോകമഹായുദ്ധത്തിലെ പ്രകടനംകൊണ്ട് അതിജീവിച്ചതുമൊക്കെ ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. റഷ്യ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഒരു പരീക്ഷണ ശാലയായിരുന്നു. മാര്‍ക്‌സിന്റെ വാഗ്ദത്ത സ്വപ്‌നത്തിന്റെ ആധാരശില സത്യത്തില്‍ മാനവികതയായിരുന്നു. അതിന്റെ സര്‍ഗ്ഗാത്മക ആവിഷ്‌ക്കാരമാണ്, ആയിരിക്കണം റഷ്യ സത്യത്തില്‍ അര്‍ഹിച്ചിരുന്നത്. സമ്പത്തിന്റെ ഉത്തുംഗ ശ്രൃംഗങ്ങള്‍ കീഴടക്കുമ്പോഴും മാനവികതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വിഷയത്തില്‍ സ്റ്റാലിന്റെ റഷ്യ വളരെ താഴെ പോയ കാഴ്ചയാണ് 1928 മുതല്‍ 1953 വരെയുള്ള 25 വര്‍ഷങ്ങളില്‍ കണ്ടത്. 4 റൂബിളിന് മെട്രോ ട്രെയിനില്‍ റഷ്യമൊത്തം കറങ്ങാന്‍ കഴിഞ്ഞിരുന്ന നല്ല കഥകള്‍ കേള്‍ക്കുമ്പോഴും, മനുഷ്യന്റെ സ്വാതന്ത്ര്യം, ഭരണകൂടത്തിന്റെ കാലടികള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞ കഥകള്‍ പലതും ലോകത്തിന്റെ മുമ്പില്‍ നിന്ന് മൂടിവയ്ക്കപ്പെട്ടിരുന്നു. എഴുത്തുകാര്‍ തന്റെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനു കീഴിലെ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതി കാത്തുകിടന്ന കാലം, ഭരണകൂടത്തിനെതിരെ പ്രതികരിച്ചാല്‍ ഏതു പാതിരാത്രിയും പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നിരുന്ന രക്തപങ്കിലമായ കഥകള്‍, 


വിമതരാഷ്ട്രീയക്കാരെയും എഴുത്തുകാരെയും ഇരുചെവിചറിയാതെ കൊന്നുതള്ളിയ കഥകള്‍ പുറംലോകമറിയാന്‍ പിന്നെയും പതിറ്റാണ്ടുകളെടുത്തു. പൈലിയുടെ പുസ്തകത്തിലെ ഒരു വാചകം കടമെടുത്താല്‍ സ്റ്റാലിന്റെ കാലത്ത് റഷ്യയില്‍ ഇറങ്ങിയിരുന്നത് പത്രങ്ങളായിരുന്നില്ല, ഗസറ്റ് പേപ്പറുകളായിരുന്നു. അങ്ങിനെയൊരു കാലത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ റഷ്യന്‍ പരീക്ഷണ ശാല, കാലത്തിന്റെ അനിവാര്യമായ ഒരു തിരുത്തല്‍ നടത്തുകയായിരുന്നു. ഗ്ലാസ്സ്‌നോസ്റ്റിന്റെയും പെരിസ്‌ട്രോയിക്കയുടെയും യുഗത്തിലേയ്ക്ക് പരിണമിക്കപ്പെട്ട ഗോര്‍ബച്ചേവ് യുഗത്തെ കേരളത്തിലെയടക്കം യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് ചിന്തകന്മാര്‍ തള്ളിപ്പറയുകയുണ്ടായി. എന്നാല്‍ ഇന്ന് ജനാധിപത്യ-മാനവികതയെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നുതന്നെ കരുതാം. പക്ഷെ ജനാധിപത്യത്തിന്റെ പ്രയോഗത്തിലും ഉപയോഗത്തിലുമുള്ള പ്രശ്‌നങ്ങളാണ് ഇന്ത്യയടക്കം ലോകത്തിലെ എല്ലാ ജനാധിപത്യ റിപ്പബ്ലിക്കുകളും നേരിടുന്ന വലിയ പ്രശ്‌നം. അധികാരത്തിന്റെ കുറുക്കുവഴികളായി മതവും, വര്‍ണ്ണ വിവേചനവും മാറുന്ന കെട്ടകാലത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ നോക്കുകുത്തികളായി മാറുന്നു. പറഞ്ഞുവന്നത് റഷ്യയിലെ കാഴ്ചകളേയും അനുഭവങ്ങളേയും കുറിച്ചുള്ള ഡോ. പൈലിയുടെ പുസ്തകത്തെക്കുറിച്ചാണ്. 1980 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം റഷ്യയുടെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ അടയാളപ്പെടുത്തുന്നില്ല എന്ന മൗഢ്യമാണ് ആ പുസ്തകം കൈയ്യിലെടുത്തപ്പോള്‍ എന്നെ ബാധിച്ചിരുന്നത്. പക്ഷെ പുതിയ പതിപ്പില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയ, സി. അച്യുതമേനോനുമായി നടത്തിയ സംവാദവും ഗോര്‍ബച്ചേവിന്റെ കാലത്തെക്കുറിച്ചുള്ള വിവരങ്ങളും ചേരുന്നതോടെ റഷ്യയെക്കുറിച്ച് ഒരു ഏകദേശ ധാരണ വായനക്കാരന് കിട്ടുന്നുണ്ട്. മോസ്‌കോ, ലെനിന്‍ഗ്രാഡ്, കീവ് എന്നീ നഗരങ്ങളുടെ വര്‍ണ്ണശബളവും കുലീനവുമായ എഴുപതുകളിലെ കാഴ്ച്ചകള്‍ തീര്‍ച്ചയായും ഗൗരവമായ വായനയ്ക്കര്‍ഹമാണ്. ലെനിന്‍, സ്റ്റാലിന്‍, ക്രൂഷ്‌ചേവ്, ബ്രഷ്‌നേവ്, ഒരു പരിധിവരെ ഗോര്‍ബച്ചേവ് തുടങ്ങിയവരുടെ കാലത്തെക്കുറിച്ച് ഗ്രന്ഥകാരന്റെതായ കാഴ്ച്ചപ്പാടുകളിലൂടെ വിവരിക്കപ്പെടുന്നുണ്ട്. ക്രൂഷ്‌ച്ചേവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ അനുഭവത്തെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. റഷ്യയിലെ വ്യവസായങ്ങളെക്കുറിച്ചും, സര്‍വ്വകലാശാലകളെക്കുറിച്ചും, കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിശേഷങ്ങളുടെ പ്രതിപാദനമാണ് ഈ പുസ്തകം. ചായക്കട ചര്‍ച്ചകളില്‍ പൊതുവെ പറയാറുണ്ട് 'കമ്മ്യൂണിസം പാടെ തകര്‍ന്നു തരിപ്പണമായി' ലോകത്തെവിടെയും അതിപ്പൊ മരുന്നിനുപോലുമില്ല എന്നൊക്കെ. കാലം കുറെ കഴിഞ്ഞപ്പോള്‍ ആളുകള്‍ റഷ്യയെക്കുറിച്ചുള്ള പരദൂഷണം വിട്ടു. ഇപ്പോള്‍ ചൈനയേയും ബംഗാളിനേയും ത്രിപുരയേയുമൊക്കെയാണ് കഥാപാത്രങ്ങളാക്കിയിരിക്കുന്നത് എന്നൊരു വ്യത്യാസമുണ്ട്. റഷ്യയുടെ ചരിത്രം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് ഒരു പ്രത്യയ ശാസ്ത്രം അതിന്റെ പരീക്ഷശാലയില്‍ തകര്‍ന്നു തരിപ്പണമായി എന്നല്ല. റൂള്‍സും റെഗുലേഷന്‍സും എഴുതി, തുന്നിക്കൂട്ടിയ ഒരു പുസ്തകമല്ല കമ്മ്യൂണിസം. അതൊരു മാനവിക മൂല്യമാണ്. അതൊരു സഹജീവിതത്തെക്കുറിച്ചുള്ള സജഹാവബോധത്തെക്കുറിച്ചുള്ള, മനുഷ്യത്വത്തെക്കുറിച്ചുള്ള മൂല്യവത്തായ ചിന്തയാണ്. അതിന്റെ പരീക്ഷണ ശാലമാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ റഷ്യ. ആ പരീക്ഷണ ശാലയില്‍ പലതരം ജയങ്ങളും തോല്‍വികളും ഉണ്ടായിട്ടുണ്ട്. ആത്യന്തികമായി ആധുനിക മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അടിസ്ഥാന അവകാശങ്ങളെയും ബലികൊടുത്തുകൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തിനും നിലനില്‍ക്കുക അസാധ്യമാണ് എന്ന തിരിച്ചറിവിലാണ് നമ്മള്‍ എത്തിച്ചേര്‍ന്നത്. ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ജനാധിപത്യ മൂല്യബോധത്തില്‍ നിന്നുകൊണ്ടുള്ള സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അതാണ് കാലത്തിന്റെ കാവ്യനീതി. 80 വര്‍ഷങ്ങള്‍ക്കുമുന്‍പ് റഷ്യയില്‍ വിദ്യാഭ്യാസം എന്നുപറയുന്നത് കുലീനന്മാര്‍ക്കുമാത്രമായിരുന്നു. യൂറോപ്പിലൊഴികെ മറ്റെവിടെയാണെങ്കിലും ഏതാണ്ട് അങ്ങിനെതന്നെയായിരുന്നു. ഒരിക്കല്‍ റഷ്യന്‍ രാജ്ഞി കാതറിന ഒരു സ്‌കൂള്‍ ഇന്‍സ്‌പെക്ടറോട് പറയുകയുണ്ടായി 'നമ്മള്‍ ഇവിടെ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത് എല്ലാ കുട്ടികള്‍ക്കും പഠിക്കുന്നതിനു വേണ്ടിയല്ല. പാശ്ചാത്യന്മാര്‍ നമ്മെ കാടന്മാര്‍ എന്ന് വിളിക്കാതിരിക്കാന്‍ വേണ്ടിയാണ്. റഷ്യയിലെ എല്ലാ കുട്ടികളും സ്‌കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ എനിക്കും നിങ്ങള്‍ക്കും തല്‍സ്ഥാനത്ത് തുടരാന്‍ കഴിയില്ല'. വിപ്ലവം അതിന്റെ ധര്‍മ്മം ഏറ്റെടുത്തത് ഇങ്ങിനെയൊരു സാമൂഹിക സാഹചര്യത്തിലാണ് എന്ന് വ്യക്തമായല്ലൊ. എല്ലാവര്‍ക്കും സാമൂഹിക നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം നേടുവാന്‍ വേണ്ടിയായിരുന്നു ലോകത്തിലെ എല്ലാ വിപ്ലവ സമരങ്ങളും പിറവിയെടുത്തത്. ഒരു ചായക്കടക്കാരനെ പ്രധാനമന്ത്രിയാക്കുന്നതും, രാജ്യത്തിന്റെ ഉന്നതസ്ഥാനിയനായ സ്വേച്ഛാധിപതിയെ നിയമത്തിന്റെ വിലങ്ങുവയ്പ്പിക്കുന്നതും വിപ്ലവമാണ്. പാര്‍ലമെന്ററി മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ട് ഇനിയുള്ളകാലം കമ്മ്യൂണിസത്തിന് മുന്നോട്ടുപോകാനാകണം. മതവും വംശവെറിയുമൊക്കെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ അധികാരത്തെ തൂത്തെറിയാനും, മതേതര-ജനാധിപത്യത്തെ മുന്നോട്ടു കൈപിടിക്കാനും അവര്‍ക്കാകേണ്ടതാണ്. ലെനിന്‍ എന്ന രാഷ്ട്രീയ നേതാവ് റഷ്യയുടെ ആരായിരുന്നുവെന്നത് മോസ്‌കൊ നഗരത്തിന്റെ ഏതൊരു ദിക്കില്‍ നോക്കിയാലും നഗരം വിളിച്ചു പറയും. ലോകത്ത് ഒരു നേതാവിന്റെ പേരിലും ഇത്രയധികം നിര്‍മ്മിതികളുണ്ടാകില്ലെന്ന് ഡോ. എം.വി. പൈലി സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സ്റ്റാലിന്‍ എന്ന നേതാവിനെ കമ്മ്യൂണിസ്റ്റുകാര്‍പോലും തള്ളിപ്പറഞ്ഞു. ഒരുപക്ഷെ റഷ്യയെ വലിയ സാമ്പത്തിക ശക്തിയാക്കിമാറ്റിയത് സ്റ്റാലിനായിരുന്നിരിക്കാം. പക്ഷെ റഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യാഭിലാഷങ്ങളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തിയ സ്വേച്ഛാധിപതിയായ സ്റ്റാലിനെ ജനം വെറുത്തു. സ്റ്റാലിന്റെ രാഷ്ട്രീയ പ്രതിച്ഛായ അല്‍പമെങ്കിലും മെച്ചപ്പെട്ടത് രണ്ടാം ലോകമഹായുദ്ധത്തിലെ ധീരമായ ചെറുത്തുനില്‍പ്പിലൂടെയാണ്. യുദ്ധം നല്‍കിയ കെടുതികളെ അതിജീവിക്കാന്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റഷ്യയ്ക്കു കഴിഞ്ഞു എന്നത് പ്രത്യേകം പ്രസ്ഥാവ്യമാണ്. അതിപ്പോള്‍ ഹിറ്റ്‌ലറിന്റെ കാലത്ത് ജര്‍മ്മനിയും, ഗദ്ദാഫിയുടെ കാലത്ത് ലിബിയയുമൊക്കെ സാമ്പത്തികമായി വലിയ അവസ്ഥയിലായിരുന്നല്ലൊ. സമ്പത്തല്ല, സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ അടിസ്ഥാന ശില. ആ നിലയ്ക്ക് റഷ്യ സ്റ്റാലിന്റെ കാലത്ത് അങ്ങേയറ്റം അധപതിച്ചു എന്നു പറയേണ്ടിവരും. വംശീയ വിഭജനവും യുദ്ധവും ദേശിയ ഭ്രാന്തന്മാരുമില്ലാതെ ലോകത്തൊരു ഫാസിസ്റ്റിനും പിടിച്ചുനില്‍ക്കുക അസാധ്യമാണ്. സ്വാതന്ത്ര്യത്തിന് വ്യക്തമായ നിര്‍വ്വചനമില്ല. അവനവന്റെ മനസ്സിലുള്ളത് ആവിഷ്‌ക്കാരിക്കാനും, കഴിവിനനുസരിച്ച് പുതിയ പലതും നിര്‍മ്മിക്കാനും, വിറ്റഴിക്കാനുമുള്ള സ്വാതന്ത്ര്യം; ഏതൊരുല്‍പ്പന്നവും വാങ്ങിക്കാനും ഉപഭോഗം ചെയ്യാനും വിലയിരുത്താനുമുള്ള സ്വാതന്ത്ര്യം, ഇതാണ് സ്വാതന്ത്ര്യത്തിന് പരക്കെ നല്‍കുന്ന ഒരു രാഷ്ട്രീയ നിര്‍വ്വചനം. ചിന്തിക്കാനും, തന്റെ ചിന്തകളെ ആവിഷ്‌ക്കരിക്കാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരവസ്ഥ ഒരിക്കലും ജനാധിപത്യ സംവിധാനത്തിനുള്ളില്‍ പാടില്ല. ഗ്ലാസ്സ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും പെട്ടൊന്നൊരു ദിവസം കൂടുതുറന്ന് പുറത്തുവരുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ അന്ന് റഷ്യയില്‍ ഗോര്‍ബച്ചേവിന്റെ കാലത്തുണ്ടായുള്ളു. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ഒരുപാട് പ്രിവിലേജുകള്‍ അനുഭവിച്ചിരുന്നു. സാധാരണക്കാരന് അപ്രാപ്യമായ സുഖഭോഗങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാത്രമായി ലഭിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ക്കുമാത്രമായി സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി അംഗത്വമെടുക്കാനും ഉയര്‍ന്ന സ്ഥാനത്തെത്താനും സാധാരണക്കരനായ ഒരു റഷ്യക്കാരന് അസാധ്യമാകുമ്പോള്‍ കമ്മ്യൂണിസ്റ്റ് എന്ന മാനവിക പ്രത്യയ ശാസ്ത്രത്തിന് വളരാന്‍ കഴിയില്ല. കാട്ടിലെ സിംഹരാജാവ് ദിവസവും ഓരോ മൃഗങ്ങളെവെച്ച് ഭക്ഷിക്കുന്ന ഭരണ വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രീയ നീതി ഏതു നിമിഷവും അട്ടിമറിക്കപ്പെടാം. അത് ജനാധിപത്യം വാഴുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിലായാലും... ഗോര്‍ബച്ചേവ് ഏറെ തെറ്റീദ്ധരിക്കപ്പെട്ട ഒരു നേതാവാണ്. രാജ്യത്തെ ഒരു തുറന്ന കമ്പോളമാക്കുമ്പോള്‍, അതിനെ ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേയക്കുള്ള പരിവര്‍ത്തനമായി പലരും പരക്കെ വ്യാഖ്യാനിച്ചിരുന്നു. ഗോര്‍ബച്ചേവിന്റെ കമ്പോള സങ്കല്‍പം സ്വാതന്ത്ര്യബോധത്തില്‍ നിന്ന് പിറവിയെടുത്തതാണ്. അതൊരിക്കലും കുത്തകമുതലാളിമാരുടെ ലാഭക്കൊതിയുടേതായിരുന്നില്ല. ഗോര്‍ബച്ചേവിന്റെ കാഴ്ച്ചപ്പാടില്‍ സര്‍ക്കാര്‍ രാജ്യത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ശക്തനായ രക്ഷിതാവാണ്. ലോകത്തൊരു സര്‍ക്കാരും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മറന്നുകൊണ്ടുള്ള നിയമനിര്‍മ്മാണം ഒരിക്കലും നടത്തരുത്. പക്ഷെ ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ പ്രയോഗിക്കുന്ന സ്യൂഡോ-ഡെമോക്രസിയുടെ കാഴ്ചകള്‍ വളരെ വിചിത്രമാണ്. ഇവിടെ കമ്പോളത്തെ ഭരണകൂടത്തിന്റെ ഒത്താശയോടെ നാള്‍ക്കുനാള്‍ കുത്തകവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന കാഴചകള്‍ കാണാം. ഭരണകൂട മെഷിനറി അംബാനിയുടേയും അദാനിയുടേയും താളത്തിനൊത്തു പ്രവര്‍ത്തിക്കുന്നു. കുന്നും മലകളും നദികളും കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതികൊടുക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. രാജ്യത്തെ കുത്തക മുതലാളിമാര്‍ക്ക് എഴുതിക്കൊടുക്കുന്ന തരത്തില്‍ അധപതിക്കുന്നതിനെ വിളിക്കുന്ന പേരാണ് ക്രോണി ക്യാപിറ്റലിസം. ഇന്ത്യയില്‍ ഇന്നു നടക്കുന്ന രാഷ്ട്രീയ കാലാവസ്ഥ ക്രോണി ക്യാപിറ്റലിസത്തിന്റെയാണ്. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും, കേരളമടക്കം മിക്ക സംസ്ഥാനങ്ങളും ക്രോണി കാപ്പിറ്റലിസമാണ് നടപ്പിലാക്കുന്നത്. റഷ്യയില്‍ സോവ്യറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പരമാധികാരം 1991 ല്‍ അവസാനിക്കുകയും ഒരു ഫെഡറല്‍ ജനാധിപത്യ സംവിധാനത്തിലേയ്ക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണഘടനാപരമായ പ്രതിസന്ധികള്‍ അവര്‍ ഘട്ടം ഘട്ടമായി അതിജീവിച്ചു. പക്ഷെ ഇപ്പോഴും റഷ്യയില്‍ വളരെ വികലമായ ഒരു ജനാധിപത്യമാണുള്ളത് എന്ന സത്യം അംഗീകരിക്കുന്നു. ചരിത്രം പഠിക്കുന്നവര്‍ റഷ്യയുടെ തകര്‍ച്ചയെ നോക്കിക്കാണുന്നത് തീര്‍ത്തും വ്യത്യസ്ഥമായ കാഴ്ചപ്പാടിലൂടെയാണ്. സ്റ്റാലിനിസത്തിനേറ്റ-ഫാസിസത്തിനേറ്റ കാലത്തിന്റെ അനിവാര്യമായ തിരിച്ചടിയാണ് നമ്മള്‍ റഷ്യയില്‍ കണ്ടത്. സാമ്രാജ്യത്വ രാജ്യങ്ങളുടെ പുറത്തുനിന്നുള്ള കുത്തിത്തിരിപ്പുകൂടിയായപ്പോള്‍ റഷ്യയുടെ വീഴ്ച്ച കുറച്ചുകൂടി ദയനീയമായി എന്നുമാത്രം. ലോകത്തിന് ജനാധിപത്യം സമ്മാനിച്ച സ്വപ്‌നങ്ങളും പ്രത്യാശകളും ഏതാണ്ടസ്തമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇസ്രായേലിലെ യുവ ചരിത്രകാരനായ യുവാന്‍ ഹരാരിയുടെ പുസ്തകത്തില്‍ പറയുന്നത്. സാപ്പിയന്‍സ് എന്ന പ്രശസ്തമായ പുസ്തകമെഴുതിയ ഹരാരിയുടെ പുതിയ പുസ്‌കമാണ് '21 ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍'. മനുഷ്യനെ നോക്കുകുത്തിയാക്കിക്കൊണ്ട് അല്‍ഗോരിതങ്ങള്‍ ലോകത്തിന്റെ അഭിരുചികളെ വിലയിരുത്തുമെന്ന് ഹരാരി പറയുന്നു. മനുഷ്യന്‍ എന്തു തിന്നണം, എന്തു ചെയ്യണം എന്നൊക്കെ കമ്പ്യൂട്ടറുകളിലെ അല്‍ഗോരിതങ്ങള്‍ നിശ്ചയിക്കുന്ന, പുതിയൊരു ലോക ക്രമത്തിലേയ്ക്ക് സമൂഹം മാറുന്നതിനെക്കുറിച്ച് ഈ പുസ്തകം പറയുന്നു. നിശ്ചയമായും യുവാന്‍ ഹരാരിയുടെ വാദങ്ങളില്‍ അതിശയോക്തികള്‍ ഉണ്ടായിരിക്കാം. മനുഷ്യനുപകരം അല്‍ഗോരിതങ്ങള്‍ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന കാലം വരാം വരാതിരിക്കാം. അല്‍ഗോരിതങ്ങള്‍ നമ്മളെ നിയന്ത്രിക്കുന്ന കാലത്തും മാനവികതയെക്കുറിച്ച് പറയാന്‍, ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുപറയാന്‍, മതേതരത്വത്തെക്കുറിച്ചു പറയാന്‍, സോഷ്യലിസത്തെക്കുറിച്ചും, താഴെത്തട്ടിലുള്ള ആര്‍ക്കും പ്രാപ്യമാകേണ്ടതായ സ്വാഭാവിക നീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചും നിരന്തരം പറഞ്ഞുകൊണ്ടിരിക്കാന്‍ ഇവിടെ മനുഷ്യരുണ്ടാവുകതന്നെ ചെയ്യും.

2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

സ്വാതന്ത്ര്യത്തിന്റെ കിളിപ്പാട്ടുകള്‍ ഉയര്‍ന്നുവരിക തന്നെ ചെയ്യും

 സന്തോഷ് പല്ലശ്ശന

ട്വിറ്റര്‍ മേധാവിക്ക് ജനാധിപത്യത്തിലെ അഭിപ്രായ സ്വതന്ത്ര്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നുവേണം അനുമാനിക്കാന്‍. അതുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍, നീക്കം ചെയ്യാനായി രണ്ടു തവണകളായി നല്‍കിയ, ആയിരത്തിയഞ്ഞൂറില്‍പ്പരം ട്വിറ്റര്‍ അക്കൗണ്ടുകളുടെ ലിസ്റ്റ് സ്വീകരിച്ചതിനു ശേഷം അതിന്മേല്‍ നടപടിയെടുക്കാന്‍ ട്വിറ്റര്‍ കമ്പനി താമസിച്ചത്. അതിന് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി പറഞ്ഞ കാരണം, ഈ രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമനുസരിച്ച് ഇങ്ങിനെയൊരു നടപടിയെടുക്കാന്‍ സാധിക്കില്ല എന്നാണ്. അതെ, നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ഏതൊരു പ്രതിരോധവും അങ്ങേയറ്റം അപലപനീയമാണ്. നടിയും പാട്ടുകാരിയും സംരംഭകയുമായ റിഹാന എന്ന യുവതിയുടെ ഒരു ചെറിയ കിളിക്കൊഞ്ചലില്‍ ഭാരതത്തിന്റെ സര്‍ക്കാര്‍ ഞെട്ടിവിറച്ചതിനു ശേഷമാണ് സൈബര്‍ പക്ഷികളോട് സര്‍ക്കാരിന് ചതുര്‍ദ്ദിയായത്. റിഹാനയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ടെങ്കിലും ഒരു രാഷ്ട്രത്തേയും ഔദ്യോഗികമായി പ്രതിനിധീകരിക്കാത്ത ഒരു സാധാരണ കലാകാരി മാത്രമാണവര്‍. എന്നിട്ടുകൂടി സര്‍ക്കാര്‍ റിഹാനയ്‌ക്കെതിരെ ഔദ്യോഗിക പ്രസ്ഥാവനയിറക്കി! തുടര്‍ന്ന് ട്വിറ്ററിനെതിരെ പേരെടുത്തുപരാമര്‍ശിക്കാതെ നടത്തിയ നിരന്തരമായ ഭീഷണിക്കു വഴങ്ങിയാണ് സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റിലെ 97 ശതമാനം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന യഥാര്‍ത്ഥ കണക്കുകള്‍ പറയുന്നത് 1435 ട്വിറ്റര്‍ അക്കൗണ്ടുകളുടെ ലിസ്റ്റില്‍ നിന്ന് 1398 അക്കൗണ്ടുകള്‍ വിവിധ ഘട്ടങ്ങളിലായി ട്വിറ്റര്‍ നീക്കം ചെയ്യുകയുണ്ടായി. ആദ്യം ഇന്ത്യാ മഹാരാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റിനെ ഓര്‍മ്മിപ്പിച്ച ട്വിറ്റര്‍ കമ്പനിക്ക് പിന്നീട് ഭരണകൂടത്തിന്റെ ഭീഷണിക്കു മുന്‍പില്‍ വഴങ്ങിക്കൊടുക്കേണ്ടി വന്നു. അതിനു ശേഷം ട്വിറ്റര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റിഹാനയുടെയും ഗ്രെറ്റ തുംബെര്‍ഗിന്റെയും ട്വീറ്റുകള്‍ വന്നതോടെയാണ് 'ഇന്ത്യയെ ഇകഴ്ത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയെക്കുറിച്ച്' സര്‍ക്കാര്‍ ബോധവാന്മാരാകുന്നത്. അതിനു തൊട്ടുമുന്‍പുവരെ കര്‍ഷകരുടെ ശബ്ദത്തെ ലോകത്തിനു മുന്‍പില്‍ നിന്ന് മറച്ചു പിടിക്കാനായി കമ്പിവേലികെട്ടുന്ന തിരക്കിലായിരുന്നു ഭരണകൂടം. ഈ പ്രക്ഷോഭവും ബഹളവുമൊക്കെ മറ്റാരെങ്കിലും കണ്ടാല്‍ നാണക്കേട് സര്‍ക്കാരിനല്ലെ....
പണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനായി വന്നപ്പോള്‍ അദ്ദേഹം സഞ്ചരിക്കുന്ന വഴിയില്‍ വശങ്ങളിലുള്ള, മുഷിഞ്ഞു ദരിദ്രമായ ചേരികളെ പ്രസിഡണ്ട് ട്രംപിന്റെ കാഴ്ചയില്‍ നിന്ന് മറച്ചുപിടിക്കാന്‍ ഇതിലും വലിയ മതിലുകെട്ടിയ ഭരണകൂടമാണ് നമ്മുടെ ഇന്ത്യന്‍ ഭരണകൂടം. അതുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു സാധാരണ സംഭവം മാത്രമാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ടുതന്നെ പലതും കുഴിച്ചുമൂടാന്‍, മറച്ചു പിടിക്കാന്‍, ഭാരതത്തിന്റെ സോഷ്യൊ പൊളിറ്റിക് മെമ്മറിയെ തകര്‍ത്തുകളയാന്‍ വിലക്കെടുത്ത മാധ്യമങ്ങളെക്കൊണ്ട് ഒരുപാട് മോശപ്പെട്ട കളികള്‍ കളിപ്പിച്ചുകൊണ്ടിരിക്കുകയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. നോവിക്കുന്ന രാഷ്ട്രീയ വിഢിത്തങ്ങളേയും രാഷ്ട്രീയ ദുരന്തങ്ങളേയും, മറവിയുടെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്താന്‍ കഴിയുന്ന ഒരു അപൂര്‍വ്വ ജനതയായി ഇന്ത്യക്കാര്‍ മാറിക്കൊണ്ടിരിക്കുന്നു കാഴ്ച്ച അങ്ങേയറ്റം പരിതാപകരമാണ്.
പക്ഷെ കര്‍ഷക സമരത്തെ സംബന്ധിച്ചിടത്തോളം, സര്‍ക്കാര്‍ ലോകത്തിന്റെ ദൃഷ്ടിയില്‍ നിന്ന് എത്രമാത്രം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവൊ അതിന്റെ പതിന്മടങ്ങ് ശക്തിയോടെ കര്‍ഷക പ്രക്ഷോഭം ലോകത്തിന്റെ ശ്രദ്ധയിലേയ്ക്ക് എത്തിച്ചേരുകയാണുണ്ടായത്. ലോബിയിംങ്ങ് ഏജന്‍സികളെ വെച്ച് ലോക നേതാവാകാനുള്ള പ്രധാനമന്ത്രിയുടെ പ്രയത്‌നങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ലോക ജനത ഒന്നടങ്കം കര്‍ഷകപ്രക്ഷോഭത്തെ മുന്‍നിര്‍ത്തി പ്രതികരിക്കുന്നത്! അത് നരേന്ദ്രമോദി സര്‍ക്കാരിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ലോകത്ത് നടക്കുന്ന ഏതൊരു മനുഷ്യാവകാശ ലംഘനത്തിനെതിരേയും പ്രതികരിക്കാന്‍ ഇന്ന് ഓരോ ലോക മനുഷ്യനും പ്രതിജ്ഞാബദ്ധമാണ്. അത് ഓരോ ആധൂനിക മനുഷ്യന്റെയും പ്രത്യേകതയാണ്. ലോകത്തെ ഒരു നെല്ലിക്കയുടെ വലുപ്പത്തില്‍ കൈപ്പിടിയിലൊതുക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാലത്ത് ഈ സര്‍ക്കാര്‍ എന്താണ് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത്? ആരുടെ വായാണ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത്? ഒരുപാട് 'കിളികള്‍' ചിലച്ചുതുടങ്ങിയപ്പോള്‍, ഇന്ത്യന്‍ ഭരണകൂടം കൂട്ടിലിട്ട് വളര്‍ത്തുന്ന ചില സെലിബ്രെറ്റി കിളികള്‍ (സോള്‍ഡ്ബ്രിറ്റി എന്നും പറയാം) ആരോ പഠിപ്പിച്ചപോലെ ഒരേ സ്വരത്തിലും ഈണത്തിലും മറുമൊഴി ചൊല്ലി സ്വയം ഇളിഭ്യരായി മാറുന്നതും നമ്മള്‍ കണ്ടു.
രാജ് ദീപ് സര്‍ദേശായിയുടെ പുതിയ പുസ്തകമായ 2019: How Modi Won India എന്ന പുസ്തകത്തില്‍ നരേന്ദ്ര മോദി എന്ന ബ്രാന്റിനെ എങ്ങിനെയാണ് ഉയര്‍ത്തിക്കൊണ്ടുവന്നത് എന്നു വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് കോടികള്‍ വിലമതിക്കുന്ന ഒരു പതിറ്റാണ്ടിന്റെ കാംപെയ്ന്‍ ആണ്. നിരന്തരമായ പി.ആര്‍. വര്‍ക്കിലൂടെ വെറും മിഥ്യമാത്രമായ ഒരു പ്രതീക്ഷയെ ജനങ്ങള്‍ക്കുമുന്‍പില്‍ പുതിയ കെട്ടിലും മട്ടിലും വില്‍ക്കുക എന്ന തന്ത്രമാണ് വിജയം കണ്ടത്. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി രാജ്യത്ത് ആവിഷ്‌ക്കരിച്ച ക്ഷേമരാഷ്ട്ര പദ്ധതികളില്‍ മുക്കാലും തകര്‍ന്നു തരിപ്പണമായിട്ടും ഇപ്പോഴും ഒരു ബ്രാന്റായി നിലനില്‍ക്കുന്നത് കോടികള്‍ പൊടിച്ചുള്ള പി.ആര്‍. വര്‍ക്കിന്റെ മാത്രം ബലത്തിലാണ് എന്നത് സുവ്യക്തമാണ്.



നോട്ടു നിരോധനവും, ജിഎസ്ടിയും പോലുള്ള പദ്ധതികള്‍ പാടെ പരാജയപ്പെട്ടു. നോട്ടുനിരോധനം ഈ നൂറ്റാണ്ടു കണ്ടതില്‍വെച്ച് ഏറ്റവും വലിയ പരാജയമായി. നരേന്ദ്രമോദിയുടെ സ്തുതി പാഠകര്‍ക്കുപോലും നോട്ടുനിരോധനത്തെ ന്യായീകരിക്കാനാകാതെ ഇരുട്ടത്തു തപ്പേണ്ട ഗതിയുണ്ടായി. എന്നിട്ടും നരേന്ദ്രമോദി എന്ന ബ്രാന്റിന് ഒരിളക്കവും സംഭവിച്ചില്ല എന്നത് 2019 ലെ പാര്‍ലമെന്റ് ഇലക്ഷന്‍ തെളിവാണ്. ഒരു പരീക്ഷപോലും പാസാകാത്ത ഒരു കുട്ടിക്ക് പാസ്സ് സര്‍ട്ടിഫിക്കറ്റ് നമ്മള്‍ വീണ്ടും വീണ്ടും കൊടുക്കുന്നതെങ്ങിനെയാണ്? പ്രമോഷന്‍ കൊടുക്കുന്നതെങ്ങിനെയാണ്? ഇന്ത്യന്‍ വോട്ട് പൊളിറ്റിക്‌സിന്റെ സെന്‍സിബിലിറ്റിയ്ക്ക് കാര്യമായ പ്രശ്‌നമുണ്ടെന്നുതന്നെ കരുതണോ?

നരേന്ദ്രമോദി എന്ന ബ്രാന്റ് നിലനില്‍ക്കുന്നതെങ്ങിനെയാണ്?
ബിസ്സിനസ്സ് ടുഡെ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ പറയുന്നത്, നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവിന്റെ ബ്രാന്റ് വാല്യു 336 കോടി രൂപയാണ് എന്നാണ്. ട്വിറ്ററിന്റെ ട്രെന്റിങ്ങ് ചാര്‍ട്ടില്‍ മോദി ടോപ്പറായി തുടരുന്നു എന്ന് പറയപ്പെടുന്നു. ഗൂഗിളിന്റെ ട്രെന്‍ഡിങ്ങിലും മറ്റേതൊരു രാഷ്ട്രീയക്കാരനേക്കാളും ബഹുദൂരം മുന്നിലാണ് മോദി. എന്താണ് നരേന്ദ്ര മോദി എന്ന ബ്രാന്റിന്റെ പ്രത്യേകത? പി.ആര്‍. കമ്പനികള്‍ മാത്രം വിചാരിച്ചാല്‍ ഇങ്ങിനെയൊരു ബ്രാന്റിനെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമൊ? അതാണ് ഇനി പരിശോധിക്കാന്‍ പോകുന്നത്.
സൂട്ട് ബൂട്ടില്‍ നിന്ന് ഗരിബോം കാ നേതാ എന്ന പരിവേഷം എങ്ങിനെയുണ്ടായി എന്നു നോക്കാം. സര്‍ദേശായിയുടെ പുസ്തകം തന്നെയെടുത്താല്‍ അതില്‍ മൂന്നാം അദ്ധ്യായത്തില്‍ ഒരു പരാമര്‍ശമുണ്ട്. അഹമദാബാദിലെ ഒരു ട്രെന്‍ഡിംങ്ങായ ഫാഷന്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഷോറൂമില്‍ ചൂടപ്പം പോലെ വില്‍ക്കുന്ന ഒരു ഐറ്റമാണ് 'മോദി കുര്‍ത്തയും' ഓവര്‍കോട്ടും. ഇതിനു മുന്‍പ് ഒരു രാഷ്ട്രീയ നേതാവിന്റെയുംപേരില്‍ ഇങ്ങിനെയൊരു ഒരു സ്റ്റൈല്‍ ബ്രാന്റ് വന്നിട്ടില്ലത്രെ. ഗാന്ധിത്തൊപ്പിയും വട്ടക്കണ്ണടയും ഒരിക്കലും ഒരു കമേഴ്‌സ്യല്‍ ബ്രാന്റല്ല. പക്ഷെ നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ ഓരോ സ്‌റ്റൈല്‍ ബ്രാന്റിനും മാര്‍ക്കറ്റുണ്ട്.
2014 വരെ നിലനിന്നിരുന്ന ശൂന്യത സംഘപരിവാര്‍ എന്ന സംഘടന പൂരിപ്പിച്ചത് നാളിതുവരെ ലോക രാഷ്ട്രീയം കണ്ടിട്ടില്ലത്ത ഒരു രാഷ്ട്രീയ മിഥ്യകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല. സ്റ്റീരിയോ ടൈപ്പ് രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയില്‍ നിന്ന് മാറി, കെട്ടിലും മട്ടിലും പുതിയൊരു ഉത്പന്നമായാണ് ഇന്ത്യയുടെ രാഷ്ട്രീയ ചന്തയില്‍ നരേന്ദ മോദി എന്ന ഉത്പന്നത്തെ സംഘപരിവാര്‍ വില്‍പ്പനയ്ക്ക് വെച്ചത്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അവതരണത്തിലും പ്രയോഗത്തിലും അതുവരെ ഉണ്ടായിരുന്ന ഒരു വലിയ പോരായ്മ എന്നു പറയുന്നത്, ഹിന്ദുത്വ രാഷ്ട്രീയം പാര്‍ലമെന്റിന്റെ അല്ലെങ്കില്‍ നിയമസഭയുടെ പടി വരെ മാത്രമാണ് എന്നതാണ്. അതൊരിക്കലും ഒരുകാലത്തും അധികാരത്തിലിരിക്കുന്ന ഒരു ബി.ജെ.പി. ക്കാരനായ നേതാവിന് ഒരു അള്‍ട്ടിമേറ്റ് ചോയ്‌സ് ആയിരുന്നില്ല എന്നതാണ് സത്യം. വലിയൊരു സാമുദായിക ധ്രുവീകരണം നടത്തിക്കൊണ്ട് ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത വലിയൊരളവ് ജനങ്ങളെ കബളിപ്പിച്ച് കൂടെ നിര്‍ത്താം എന്ന ആത്മവിശ്വാസത്തില്‍ കവിഞ്ഞൊരു രാഷ്ട്രീയ പ്രത്യയ ശാസ്ത്ര അടിത്തറ അതുവരെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്്ട്രിയത്തിനുണ്ടായിരുന്നില്ല എന്നതാണ് സത്യം. ചെറിയൊരു ഉദാഹരണം പറഞ്ഞാല്‍, ഇതിനു മുന്‍പുണ്ടായിരുന്ന സംഘപരിവാര്‍ ഭരണകൂടം അടല്‍ ബിഹാരി ബാജ്പായിയുടേതായിരുന്നു. ഇന്ത്യ എന്ന ബഹുസ്വരതയുടെ എറ്റവും ഉന്നതമായ പദവിയില്‍ ഇരിക്കുമ്പോള്‍ സംഘപരിവാര ഹിന്ദുത്വം തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. സംഘപരിവാറിന്റതന്നെ രാഷ്ട്രീയ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ ഒരു പൊളിറ്റിക്കല്‍ കറക്ട്‌നസ്സിന്റെ പ്രശ്‌നം അവര്‍ നേരിട്ടിരുന്നു (പൊളിറ്റിക്കല്‍ കറക്ടനസ്സ് എന്ന പദത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തിലല്ല ഇവിടെ വിവക്ഷിക്കുന്നത്). ദേശിയ വാദംകൊണ്ടുമാത്രം എല്ലാവരാലും അംഗീകരിക്കുന്ന ഒരു ദീര്‍ഘകാല രാഷ്ട്രീയ ശരി ഉത്പാദിപ്പിക്കാന്‍ സാധിക്കില്ല എന്ന ബോധ്യം അവര്‍ക്ക് അന്നുണ്ടായിരുന്നു എന്നുവേണം കരുതാന്‍.
ബാജ്‌പേയി യുഗം അവസാനിക്കുന്നിടത്തുതന്നെ ലാല്‍ കൃഷ്ണ അദ്വാനിയുടെ റാഡിക്കല്‍ ഹിന്ദുത്വവും അന്ത്യംകുറിച്ചു എന്നുതന്നെ കരുതാം.
പിന്നീട് ഒരു പതിറ്റാണ് ഇന്ത്യകണ്ടത് തീര്‍ത്തും യാതൊരു തംരംഗവുമില്ലാത്ത ഒരു വലതുപക്ഷ രാഷ്ട്രീയ കാലാവസ്ഥയായിരുന്നു. മന്‍മോഹന്‍ സിംഗ് എന്ന ബ്യൂറോക്രാറ്റ് വ്യക്തിപരമായി ഒരു ചലനങ്ങളുമുണ്ടാക്കിയില്ലെങ്കിലും അദ്ദേഹത്തിന്റെ 10 വര്‍ഷം വലിയൊരു മുല്ലപ്പൂ വിപ്ലവത്തിനുള്ള മണ്ണൊരുക്കുന്നുണ്ടായിരുന്നു. സാങ്കേതിക രംഗത്തുണ്ടായ കുതിച്ചു ചാട്ടം നടത്തുമ്പോള്‍തന്നെ രാഷ്ട്രീ-വിദ്യാഭ്യാസ രംഗം അങ്ങേയറ്റം മലീമസമായി തുടര്‍ന്നു. മാത്രവുമല്ല അങ്ങേയറ്റം അരാഷ്ട്രീയമായ ഒരു സമൂഹത്തെ അതി സാങ്കേതിക വിദ്യ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ടായിരുന്നു എന്ന സത്യം ആരും കാണാതെ പോയി.
നെഹ്‌റു മരിക്കുന്നതുവരെ പത്തി വിടര്‍ത്തിയാടാന്‍ കഴിയാതിരുന്ന ആര്‍.എസ്.എസ്. രാഷ്ട്രീയം പിന്നീട് മെല്ലെ മാളത്തില്‍ നിന്ന് പുറത്തു വന്നെങ്കിലും ഹിന്ദുക്കള്‍പോലും അതിനെ ഒരു രാഷ്ട്രീയ സംഞ്ജയായിപ്പോലും കണ്ടിരുന്നില്ല എന്നതാണ് സത്യം. തീവ്ര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയംകൊണ്ട് എത്താവുന്ന ദൂരം പൂര്‍വ്വ നിശ്ചിതമായിരുന്നു.
ആരാഷ്ട്രീയമായ രാഷ്ട്രീയ ചിന്ത ചൂടുപിടിക്കുന്നത് അണ്ണാ ഹജാരെയെ പോലെയുള്ള നേതാക്കന്മാരുടെ ഗാന്ധിയന്‍ ചുവടുപിടിച്ചുകൊണ്ടുള്ള (എന്ന് അവര്‍ അവകാശപ്പെടുന്നു) സമര പരിപാടികളില്‍കൂടിയായിരുന്നു. ജന്തര്‍ മന്തറിലെ സമരത്തിന്റെ തല്‍സമയം ടൈംസ് നൗ പോലെയുള്ള മാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ വന്നുകൊണ്ടിരുന്നു. നരേന്ദ്ര മോദി എന്ന ബ്രാന്റിന്റെ നിര്‍മ്മിതിയില്‍ ഈ സമരം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാം സ്വാതന്ത്ര്യ സമരം എന്ന പേരില്‍ നടന്ന ഈ സമരം ഇന്ത്യന്‍ യുവതയുടെ മനസ്സില്‍ വലിയൊരു രാഷ്ട്രീയ വിരക്തി കുത്തിനിറയ്ക്കുകയും, നിലവിലുള്ള കോണ്‍ഗ്രസ്സ് വ്യവസ്ഥിതിക്കെതിരെ പറഞ്ഞറിയിക്കാനാവാത്ത ഒരു വെറുപ്പ് ഉത്പാദിപ്പിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ വ്യക്തിത്വം മന്‍മോഹന്‍ സിംഗ് എന്ന ബ്യൂറോക്രാറ്റിന് ഇല്ലാതെ പോയി. സംഘ്പരിവാര്‍ സ്‌പോണ്‍സേഡ് ആയ ജന്തര്‍മന്തര്‍ സമരത്തെ പൊളിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോണ്‍ഗ്രസ്സ് പ്രകടിപ്പിച്ചില്ല എന്നുമാത്രമല്ല, അനുദിനം ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന സംഘടനാ കെട്ടുറപ്പിന്റെ വലിയൊരു പരാധീനത അവരെ വേട്ടയാടുന്നുണ്ടായിരുന്നു. ഈ ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ മറ്റൊരു മതേതര ബദല്‍ ഇല്ലാ എന്ന അവസ്ഥാന്തരത്തിലാണ് നരേന്ദ്ര മോദിയുടെ നിയോ-ഹിന്ദുയിസം കടന്നുവരുന്നത്. നിയോ-ഹിന്ദുയിസം എന്ന വാക്ക് സ്വാമി വിവേകാന്ദനുമായി ബന്ധപ്പെട്ടാണ് നാം ഇതിനു മുന്‍പ് കേട്ടിട്ടുള്ളത്. എന്നാല്‍ വിവേകാന്ദന്റെ ഹിന്ദുവും നരേന്ദ്ര മോദിയുടെ ഹിന്ദുവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എല്ലാ മതസാരങ്ങളും ഉള്‍ക്കൊള്ളുന്ന അദ്വൈതമാണ് ഹിന്ദുത്വത്തിന്റെ ഫിലോസഫി എന്നാണ് വിവേകാന്ദന്‍ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ നരേന്ദ്രമോദിയുടെ നിയോ-ഹിന്ദുയിസം പറയുന്നത് രാഷ്ട്രീയ അദ്വൈതത്തെക്കുറിച്ചാണ്. ബഹുസ്വരമായ ഈ ഇന്ത്യാ മഹാരാജ്യത്തെ ഭരിക്കുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയതയാണെങ്കിലും, വികസനമെന്ന മഹാമന്ത്രം ഒരുമിച്ചു ഭജിക്കുമ്പോള്‍ നമ്മളെല്ലാവരും ഒന്നാണെന്ന് പറയുന്നതാണ് നരേന്ദ്ര മോദിയുടെ നിയോ-ഹിന്ദുയിസം.

മോദിയുടെ വികസനം എന്ന മിഥ്യ
മന്‍മോഹന്‍ സിംങ്ങ് വിടപറയുമ്പോള്‍ മൂന്ന് പൊതു സമസ്യകളാണ് പ്രധാനമായി ഇന്ത്യക്കാരുടെ മനസ്സിലുണ്ടായിരുന്നത്.

ഒന്ന്: മതേതര ഇന്ത്യയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചവര്‍തന്നെ കൂടുതല്‍ കൂടുതല്‍ വര്‍ഗ്ഗീയവത്ക്കരിച്ച് ചിദ്രമാക്കിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ബദലുകളില്ലാതായിരിക്കുന്നു.

രണ്ട്: മതേതരത്വം ന്യൂനപക്ഷ പ്രീണനമാകുകയും, ഭൂരിപക്ഷം നിരന്തരമായി വഞ്ചിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമുണ്ടാകുമ്പോള്‍ ഈ ജനാധിപത്യത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത ഇനി ഇത്തിരി സഹിച്ചാല്‍ത്തന്നെ എന്താണ് കുഴപ്പം. രാജ്യത്ത് സ്ഥിരതയുള്ള ഗവണ്‍മെന്റുണ്ടായാല്‍ത്തന്നെ കാര്യങ്ങള്‍കുറേയൊക്കെ മെച്ചപ്പെടില്ലെ?

മൂന്ന്: അന്തരീക്ഷത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന കള്ളപ്പണക്കഥകളും സ്വിസ് ബാങ്കും വഞ്ചനയുടെ ചാനല്‍ക്കഥകളും പറയുന്നത് 6 പതിറ്റാണ്ടിലധികം കാലം ഈ രാജ്യം കൊള്ളയടിക്കപ്പെട്ടതിന്റെ കഥകളല്ലേ....? മതേതരത്വത്തെക്കാളും വലുതാണ് രാജ്യത്തിന്റെ സുസ്ഥിരതയും സാമ്പത്തിക ഭദ്രതയും.

ഈ ചിന്തകളെ മിഥ്യകളാണ് എന്ന് വിളിക്കാന്‍ എന്തായാലും ആരും തയ്യാറല്ല. ചിന്തകളുടെ അടിസ്ഥാനപരമായ അന്തസത്തയെ ഒരിക്കലും വിലകുറച്ചു കാണാനുമാകില്ല. പക്ഷെ ഈ ചിന്തകള്‍ മുന്നും കെട്ടിപ്പൊക്കിയിരിക്കുന്നത് വലിയൊരു രാഷ്ട്രീയ മിഥ്യയിലാണ് എന്നതാണ് അതിന്റെ പ്രത്യേകത. 6 പതിറ്റാണ്ട് ഇന്ത്യ മഹാരാജ്യത്തെ കട്ടുമുടിച്ച കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിന്റെ കഥയാണ് ഇതില്‍ ഏറ്റവും സുപ്പര്‍ മെഗാഹിറ്റ് കഥ. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍, ചരിത്രഭാരങ്ങളില്ലാത്ത അരാഷ്ട്രീയ സമൂഹത്തില്‍ ഇത്തരം കഥകള്‍ വളരെ വേഗം വേരുപിടിക്കുമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി സംഘപരിവാറിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഈ കലാവസ്ഥയെ അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. അതിന്റെ നേട്ടം അവര്‍ കൊയ്യുകയും ചെയ്തു.
ഇതിലെ ആദ്യത്തെ കുറ്റവാളി, ഇത്രകാലം സ്യൂഡോ സെക്കുലര്‍ രാഷ്ട്രീയം കളിച്ച കോണ്‍ഗ്രസ്സുകാര്‍തന്നെയാണ്. അവര്‍ക്ക് ശക്തമായ പ്രത്യയ ശാസ്ത്ര അടിത്തറയില്ലാതെ പോയി എന്നതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം. അതുണ്ടായിരുന്നുവെങ്കില്‍ 10 ാം ജന്‍പഥിന്റെ മുന്നില്‍ രാഷ്ട്രീയ ഭിക്ഷാംദേഹികളായി കോണ്‍ഗ്രസ്സുകള്‍ കെട്ടിക്കിടക്കില്ലായിരുന്നു. ജനാധിപത്യ രാജ്യത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എത്രത്തോളം ജനാധിപത്യപരമായിരിക്കണം എന്ന അടിസ്ഥാന ആശയം പോലും ഒരു കോണ്‍ഗ്രസ്സുകാരനും ബോധ്യപ്പെട്ടില്ല? ഒരു വശത്ത് കോണ്‍ഗ്രസ്സ് അടക്കമുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു വശത്ത് തൊഴിലധിഷ്ടിത വിദ്യാഭ്യാസം അങ്ങേയറ്റം അരാഷ്ട്രീയ വത്ക്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക അസമത്വവും, തൊഴില്‍ രാഹിത്യവും കൊടുംമ്പിരികൊണ്ടിരിക്കുന്ന കാലത്തിലാണ് വിലക്കെടുത്ത മാധ്യമങ്ങള്‍ നിരന്തരമായി ചരിത്രത്തെ അപനിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതും, 6 പതിറ്റാണ്ടിന്റെ കൊള്ളയുടെ കഥകള്‍ വിളമ്പുന്നതും. നിര്‍ഭയ കേസും, കൂട്ടിലടച്ച സിബിഐയും, കാട്ടൂണ്‍ നിരോധനവുമൊക്കെ അന്തരീക്ഷത്തില്‍ മുഴങ്ങിനില്‍ക്കുമ്പോള്‍ത്തന്നെയാണ് ഗുജറാത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മൂക്കിനു താഴെ നരേന്ദ്ര മോദി എന്ന രാഷ്ട്രീയ മനുഷ്യന്‍ തന്റെ ശരീരത്തില്‍ പുരണ്ട ഗുജറാത്ത് കലാപത്തിന്റെ സകല മാലിന്യങ്ങളും തുടച്ചു കളഞ്ഞത്. മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റിന് ഇതൊന്നും തടയിടാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല, ആദ്യത്തെ അഞ്ചുവര്‍ഷത്തില്‍ ഉണ്ടാക്കിയ വികസന നേട്ടങ്ങള്‍ മുഴുന്‍ മാധ്യമ സിന്റിക്കേറ്റുകളുടെ സമര്‍ത്ഥമായ ദുഷ്പ്രചരണത്തില്‍ ഒലിച്ചുപോയി. 2 ജി കുംഭകോണവും, കോള്‍ ഗേറ്റുമൊക്കെ അതിലെ ചില ബലൂണ്‍ വിവാദങ്ങളായിരന്നു. പാര്‍ട്ടി അദ്ധ്യക്ഷയുടെ നൂല്‍പ്പാവമാത്രമാണ് താന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിന്ന് മോചനം നേടാനുള്ള തത്രപ്പാടിലായിരുന്നു അദ്ദേഹം. അദ്ദേഹം കഴിവുറ്റ സാമ്പത്തിക ശാസ്ത്രജ്ഞനൊക്കെയായിരിക്കാം. പക്ഷെ തനിക്കുചുറ്റും വന്നുമൂടുന്ന രാഷ്ട്രീയ പുകമറകളെ പ്രതിരോധിക്കാനുള്ള വാക്‌സാമര്‍ത്ഥ്യം അദ്ദേഹത്തിനില്ലാതെപോയി.
അവിടെയാണ് നരേന്ദമോദി എന്ന പ്രഭാഷകന്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തത് എന്ന് നിസ്സംശയം പറയാം. ഒരു വലിയ ഇന്റല്വക്ച്വലിനെ തറപറ്റിച്ച ഒരു വാഗ്മിയുടെ വിജയം! ആദ്യമെ പറഞ്ഞല്ലൊ ഇതൊരു മാര്‍ക്കറ്റിങ്ങ് തന്ത്രത്തിന്റെ ഭാഗമാണെന്ന്. അതാണെന്ന് സമര്‍ത്ഥിക്കുമ്പോഴും ചില കാര്യങ്ങള്‍ ശത്രുക്കള്‍ക്കുപോലും അംഗീകരിക്കാതിരിക്കാനാവില്ല. അത് നരേന്ദ്രമോദി എന്ന മനുഷ്യന്റെ വാക്ചാതുരിയേയും സാധാരണക്കാരനെ കൈയ്യിലെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വ്യക്തി വിശേഷവുമാണ്. ഒരുപക്ഷെ എന്തുതരം പി.ആര്‍. വര്‍ക്ക് നടത്തിയാലും ഇത്തരം അടിസ്ഥാന കഴിവുകളില്ലാത്ത ഒരാളാണ് നരേന്ദ്രമോദിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇത്രമാത്രം വലിയൊരു വിജയം നേടാന്‍ സംഘപരിവാറിന് കഴിയുമായിരുന്നില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
തീര്‍ച്ചയായും ഒരു ചോദ്യം ഈ അവസരത്തില്‍ ഉയര്‍ന്നുവരാം. ഇത്രയും കഴിവുകളുള്ള ഒരു മനുഷ്യന് ഇത്തിരി പി.ആര്‍. വര്‍ക്കൊക്കെ കൊടുത്ത് ഒരു വലിയ നേതാവാക്കുന്നതില്‍ എന്താണ് തെറ്റ്? മോദി എന്ന് വാഗ്മിയെ, കരിസ്മാറ്റിക് വ്യക്തിത്വത്തെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യസ്ഥാനത്തെത്തിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ നരേന്ദ്രമോദി ഒരു ക്രോണി കാപ്പിറ്റലിസ്റ്റ് ഉല്‍പ്പന്നമാണ്. ഗുജറാത്തില്‍ നരേന്ദ്രമോദി ഉയര്‍ത്തിയ വികസനമെന്ന മുദ്രാവാക്യത്തിന്റെ ശക്തിയില്‍ അദ്ദേഹത്തിന്റെ പൂര്‍വ്വകാല ചരിത്രം ഭസ്മമായിപ്പോകുന്ന വിചിത്രമായ കാഴ്ച കണ്ട കോര്‍പ്പറേറ്റുകള്‍ ഇന്ത്യയെന്ന മാര്‍ക്കറ്റിനെ എക്കാലവും തങ്ങളുടെ കാല്‍ക്കീഴില്‍ത്തന്നെ നിലനിര്‍ത്താന്‍ നരേന്ദ്ര മോദി എന്ന രാഷ്ട്രീയക്കാരനെ ഒരു തുറുപ്പു ചീട്ടായി ഇറക്കുകയായിരുന്നു.
ചെറിയൊരു സമീപകാല ഉദാഹരണം പറയാം. 2019 പാല്‍ലമെന്റ് ഇലക്ഷന്‍ കാലത്ത് കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ കള്ളപ്പണം നിക്ഷേപിക്കുന്ന ഇലക്ടോറല്‍ ബോണ്ട് എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന സംവിധാനത്തിലൂടെ ബി.ജെ.പി. ക്ക് കിട്ടിയത് 2410 കോടി രൂപയാണ്. അതായത് മൊത്തം ഇലക്ടോറല്‍ ബോണ്ട് തുകയുടെ 60 ശതമാനം. ഇന്ത്യന്‍ ജനാധിപത്യത്തെ മോദി എന്ന രാഷ്ട്രീയ ദലാളിലൂടെ വിലക്കെടുക്കുകയാണ് ഈ വലിയ സാമ്പത്തിക ഇടപാടിലൂടെ സത്യത്തില്‍ നടക്കുന്നത്. നോട്ടു നിരോധനവും, കാര്‍ഷിക നിയമങ്ങളുമൊക്കെ കോര്‍പ്പറേറ്റുകളുടെ സംഗീതത്തിനനുസരിച്ചുള്ള നരേന്ദ്ര മോദിയുടെ കോര്‍പ്പറേറ്റ് നൃത്തമാണെന്ന് മനസ്സിലാക്കാന്‍ ഇതില്‍കൂടുതല്‍ എന്തു തെളിവാണ് ആവശ്യം.

തകര്‍ന്നു പോയ നാലാം എസ്‌റ്റേറ്റ്
ഇലക്ടോറല്‍ ബോണ്ടുകളടക്കം ജനാധിപത്യത്തെ വിറ്റുതുലയ്ക്കുന്ന പ്രവണതകളെ ജനസമക്ഷം കൊണ്ടുവരേണ്ട മാധ്യമങ്ങള്‍ ഇന്ന് സംഘപരിവാറിന്റെ കുഴലൂത്തുകാരാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി സഹസ്രകോടികള്‍ പരസ്യമായി മാധ്യമങ്ങള്‍ക്കു കൊടുക്കുമ്പോള്‍ അതുവേണ്ടെന്നു വെച്ച് സര്‍ക്കാരിന്റെ ശത്രുക്കളായി നിന്നാല്‍ ഇവിടെ ജീവിച്ചു പോവുക പ്രയാസമായിരിക്കും. മാത്രവുമല്ല മാധ്യമ പ്രവര്‍ത്തനം എന്നുപറയുന്നത് പല കമ്പനികള്‍ക്കും സെക്കന്ററി ബിസിനസ്സുമാത്രമാണ്. അവരുടെ പ്രധാന വരുമാന സ്രോതസ്സ് എന്നുപറയുന്നത് സര്‍ക്കാര്‍ പേട്രണായി വരുന്ന പലതരം ബിസ്സിനസ്സുകളാണ്. സര്‍ക്കാരിനെ പിണക്കിയാല്‍ കൈയ്യിലുള്ള മാധ്യമ ബിസിനസ്സു മാത്രമല്ല സകല ബിസിനസ്സും പൂട്ടിപ്പോകും എന്നതുകൊണ്ട് 


സര്‍ക്കാരിനെതിരെ നിലകൊള്ളുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.
ജനാധിപത്യം നാളിതുവരെ നേരിട്ടതില്‍വെച്ച് ഏറ്റവും സവിശേഷമായ ഒരു ഭീഷണിയാണ് ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നത്.  ഇതുവരെ വേഗപ്പൂട്ടിട്ടു പൂട്ടാന്‍ കഴിയാതിരുന്ന ഒരു മേഖല സൈബര്‍മാധ്യമരംഗം മാത്രമാണ്. നരേന്ദ്രമോദി എന്ന ബ്രാന്റിനെ വികസിപ്പിച്ചുകൊണ്ടുവരാന്‍ സംഘപിരവാര്‍ ഉപയോഗിച്ച സൈബര്‍ സ്‌പേസ് ഇന്ന് ഏറെക്കുറെ നരേന്ദ്രമോദിക്കെതിരെയാണ് എന്നൊരു തോന്നല്‍ പൊതുവെ ഉണ്ടായിട്ടുണ്ട്. അതിന്റെ ബാക്കിപത്രമാണ് ട്വിറ്ററടക്കം പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമെതിരെ സര്‍ക്കാര്‍ വാളോങ്ങുന്നത്. അതുകൂടി കുട്ടിച്ചോറാക്കിക്കഴിഞ്ഞാല്‍ ഇനി നമുക്ക് സ്വന്തം തടവറകളിലേയ്ക്കു മടങ്ങാം. എല്ലാ പൊതുവിടങ്ങളും നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംവാദങ്ങളെല്ലാം നിലയ്ക്കാന്‍ പോകുന്നു. ജനാധിപത്യ അവകാശങ്ങളില്‍ വിലങ്ങു വീഴാന്‍ പോകുന്നു. പത്രമാധ്യമങ്ങള്‍, സൈബര്‍ മാധ്യമങ്ങള്‍, പൊതു സംവാദ വേദികള്‍, സമര വേദികള്‍ എല്ലാം ഒരു വലിയ ബ്രാന്റിന്റെ നിലനില്‍പ്പിനു വേണ്ടി പൂട്ടിക്കെട്ടാന്‍ പോകുന്നു. പശുവിന്റെ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചവര്‍, ഈ നാട്ടിലെ പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചവര്‍, വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രതികരിച്ചവര്‍ ഇന്ത്യയിലെ ഈ നവ ജനാധിപത്യ പരിതസ്ഥിതിയിലെ അപൂര്‍വ്വ ജനുസ്സുകളാണ്. എല്ലാ സംവാദ മേഖലകളും അടച്ചുവെച്ച് അഭിപ്രായം പറയുന്നവനെ തടവിലിടുമ്പോള്‍ ദൂരെ ദൂരെ എവിടെ നിന്നെങ്കിലും ഒരു 'കിളിക്കൊഞ്ചല്‍' സ്വാതന്ത്ര്യത്തിന്റെ ചെറിയ പാട്ടുകളുമായി നമ്മുടെ രാജ്യത്തേയ്ക്കു വരും... അതിന്റെ ചെറു സൂചനകളാണ് റിഹാനയും ഗ്രെറ്റ തുംമ്പര്‍ഗ്ഗും നമുക്കു തന്നത്.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.