2012, ഡിസംബർ 28, വെള്ളിയാഴ്‌ച

ജീവിതത്തെക്കുറിച്ച് മരണം മനസ്സുതുറക്കുന്നു

ഓര്‍മ്മകളുടെ പച്ചകളഴിച്ച് ആത്മാവ് ഒരുസ്തികൂടം പോലെ ശൂന്യമായിപ്പോകുന്നരവസ്തയിലേക്ക് ഞാന്‍ നടന്നടുക്കുകയാണൊ.  മനസ്സില്‍ നിന്ന്‌
മാഞ്ഞുപോകുന്നത് അധികവും സമീപകാല അനുഭവങ്ങളാണ്. ബാല്യകാലത്തെ അനുഭവങ്ങള്‍ക്ക് നല്ല തെളിമയുണ്ട് - നല്ല ദൂരക്കാഴ്ച്ച.

'അമിതമായി ബാല്യകാലത്തിലെ ഓര്‍മ്മകള്‍ തികട്ടി വരുന്നുവെങ്കില്‍ സൂക്ഷിക്കണം. അല്‍ഷീമേഴ്‌സിന്റെ ലക്ഷണമാണ്' എന്റെ നാട്ടിലെ സുഹൃത്ത് വിളിച്ചപ്പോള്‍ ഒരു തമാശ പറഞ്ഞു.

വര്‍ത്തമാനാവസ്ഥകളില്‍ നിന്നുള്ള ഒരു പടിയിറങ്ങിപ്പോക്ക്. മൂന്നു പതിറ്റാണ്ട് മുന്‍പത്തെ മണ്ണപ്പത്തിലേക്ക്, ഓടിത്തൊട്ട് കളികളിലേയ്ക്ക്, പുസ്തക സഞ്ചികളിലേയ്ക്ക്, താറിടാത്ത കല്ലുപാതകളിലേയ്ക്ക് ഒരു തിരിച്ചുപോക്ക്. സ്മൃതി നാശ രോഗം ബാധിച്ചൊരാള്‍ക്ക് ഭൂതകാലത്തില്‍ നിന്ന് പിന്നെ ഒരു തിരിച്ചുവരവുണ്ടാവുന്നില്ല. പിന്നെയെപ്പോഴൊ ഓര്‍മ്മയുടെ അവസാന കണികയും വറ്റി രോഗി മരിച്ചുപോകുന്നു. ഓര്‍മ്മകളുടെ ഊടുവഴികളില്‍ നടന്ന് തളര്‍ന്ന് വീഴുമ്പോള്‍ ആരും ഒറ്റയ്ക്കായി പോകും. ഒരു തുള്ളി വെള്ളത്തിനായി വിളിച്ചാല്‍  േആരും ഓടിയെത്താത്തത്ര ദൂരെയായിപ്പോകും രോഗി. ജീവിതത്തിനുപോലും അന്വഷിച്ചെത്താനാവത്തത്ര ദൂരെയെത്തുമ്പോള്‍ മരണം വന്ന് കൈപിടിക്കുന്നു.

ബാല്യകാലത്തിലെഓര്‍മ്മകളിലാണ്‌ ഞാനിപ്പോള്‍. അന്നൊരിക്കല്‍ എന്റെ ഏട്ടാമത്തെ വയസ്സില്‍ ഒരു വൃശ്ചികമാസത്തെ അസ്തി മരവിപ്പിക്കുന്ന തണുപ്പില്‍ വീടിനടുത്തള്ള മലമ്പുഴക്കനാലില്‍ കൂട്ടുകാരുമൊത്ത് തിമിര്‍ത്തുകുളിക്കുമ്പോഴാണ് ഒരിക്കല്‍ ഞാന്‍ മരണത്തെ കണ്ടത്. കനാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. പുതിയതായി പണിത കോണ്‍ക്രീറ്റ് കടവില്‍ പിടിച്ച് ഒഴുക്കിലേക്ക് കാലുകളടിച്ച് രസിക്കുകയായിരുന്നു. സന്തത സഹചാരിയായ ബാലി എന്ന വിളിപ്പേരുള്ള ബാലകൃഷ്ണനുണ്ട് കൂടെ. കുറച്ചപ്പുറത്ത് വടക്കുഭാഗത്തെ ചെറുകുട്ടി മാഷിന്റെ മരുമകന്‍ ശിവദാസ് എന്ന ശിവേട്ടന്‍ കുളിക്കുന്നു. ശബരിമല സീസണായതുകൊണ്ട് ശരണം വിളികള്‍ ഉയരുന്നു. ജലോപരിതലത്തില്‍ നിന്ന് തണുപ്പുകൊണ്ട് വരിഞ്ഞുകെട്ടിയ ഒരു കെട്ട് ശബ്ദം മുകളിലേയ്ക്കുയര്‍ന്ന് മഞ്ഞില്‍ വിലയം പ്രാപിക്കും.. സ്വാമിയേ......യ്.

കനാലില്‍ വെള്ളം തുറന്നുവിട്ടിട്ട് ഇന്നേയ്ക്ക് രണ്ടു ദിവസമെ ആയിട്ടുള്ളു അതുകൊണ്ട് നല്ല ഒഴുക്കുണ്ട്. വെള്ളത്തില്‍ തിമിര്‍ത്തുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് എനിക്കൊരു ഉള്‍വിളിയുണ്ടായത് 'ഒരു പൊങ്ങുതടി പോലെ ഈ ഒഴുക്കില്‍ മലര്‍ന്ന് കിടന്ന് ഒഴുകി നടക്കണം'. നേരം വെളുത്തു തുടങ്ങിയതെയുണ്ടായിരുന്നുള്ളു ആകാശത്ത് നക്ഷത്രങ്ങള്‍ വിടപറഞ്ഞിട്ടില്ല പക്ഷെ നേര്‍ത്ത മഞ്ഞ് എവിടേയും വെള്ള പൂശിയിരിക്കുന്നു.

ഞാന്‍ കൈകള്‍ പടവില്‍ നിന്ന് പിന്‍വലിച്ച് രക്തം മരവിക്കുന്ന കനാല്‍ വെള്ളത്തിന്റെ ഒഴുക്കിലേക്ക് എന്നെ സ്വയം ഒഴുക്കിവിട്ടു. മലര്‍ന്ന് കിടക്കാന്‍ ശ്രമിക്കവെ ഓളങ്ങള്‍ക്ക് കീഴ്‌പ്പെട്ടു, കൈകാലിട്ടടിച്ചു. മൂക്കിലൂടെ വായിലൂടെ ജലത്തെ ആവാഹിച്ചു. കണ്ണുകളില്‍ ഇരുട്ടുകേറി. ഒരിറ്റു ശ്വാസത്തിനായി കൈയ്യും തലയും ആഞ്ഞു കുടഞ്ഞു. തലകുടയുമ്പോള്‍ ചെവികളില്‍ ചെമ്പുകിലുങ്ങുന്നതുപോലെ നേര്‍ത്തൊരൊച്ച. മുകള്‍പ്പരപ്പിലേക്ക് ഒരിത്തിരി എന്തുമ്പോഴെക്കും ഒഴുക്ക് വീണ്ടും ആഴങ്ങളിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി. പെട്ടെന്നാണ് കുറച്ചപ്പുറത്ത് കുളിക്കുന്ന ശിവേട്ടന്റെ കൈകള്‍ എന്റെ മുടിയിലേക്ക് വന്നു വീണത്. ചെറിയ മുടിയാണെങ്കിലും മുറുക്കിപ്പിടിച്ച് ആഞ്ഞുവലിച്ച് സിമന്റു കടവിന് കുറച്ച് വാരകള്‍ക്കപ്പുറത്തെ പുല്‍ത്തകിടിയിലേക്ക് എന്നെ വലിച്ചു കയറ്റി.

 കണ്ണുകളില്‍ ചോര കല്ലിച്ചിരുന്നു. കേള്‍വി പൂര്‍ണ്ണമായും നിലച്ചുപോയി. ചുറ്റും കൂട്ടുകാരുടെ നിഴല്‍രൂപങ്ങള്‍ എന്നെ ഉറ്റുനോക്കുന്നു. ഇപ്പോള്‍ എന്റെ അരികില്‍ ഇരിക്കുന്നത് മരണമാണ്. അദ്ദേഹം എന്റെ നെറുകയില്‍ തലോടി. നെറ്റിയില്‍ തുണുത്തൊരുമ്മ തന്നു.
''ഒഴുക്കില്‍ നിന്ന് തരിച്ചു കയറാന്‍പറ്റിയല്ലെ... മിടുക്കന്‍...''
''എന്തിനാണ് നീ ഈ ഒഴുക്കിലേക്ക് ഇറങ്ങിനടക്കാനുള്ള ഒരുള്‍വിളി എന്നിലുണ്ടാക്കിയത്....'' ഞാന്‍ ചോദിച്ചു.. എനിക്ക് നല്ല കുറ്റബോധമുണ്ടായിരുന്നു.
''ഉണ്ണി മനുഷ്യന്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ മരണമെന്ന എന്നെ തൊട്ടു നമിക്കുന്നുണ്ട്. അത് ഏതെങ്കിലും ഉള്‍വിളിയൊ ഉള്‍പ്രേരണകൊണ്ടൊ മാത്രമാവണമെന്നില്ല. ഓരോ ഉറക്കത്തിലും ഓരോ ഉണര്‍ച്ചിയിലും മനുഷ്യന്‍ എന്നെ തൊട്ടുനമിക്കുന്നു. ജീവിതത്തെ ഒരു നമിഷമെങ്കിലും മറന്നുപോകുന്ന സന്ദര്‍ഭങ്ങളുണ്ടാവില്ലേ....''
''മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് മരണത്തിലേക്കും, മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തരിച്ചും സഞ്ചരിക്കുന്നുണ്ടെന്നോ....''
''അതെ'' മരണം പ്രതിവചിച്ചു.
''നീ നിന്റെ ഇന്ദ്രിയങ്ങളെ ജലംകൊണ്ട് കൊട്ടിയടച്ച് എന്റെ വീടിന്റെ പൂമുഖംവരെ വന്ന് മടങ്ങിപ്പോയി. ക്ഷണിക്കാതെ വന്നുകയറിയ നിന്നോട് എനിക്ക് വാത്സല്യമാണ് കുട്ടി...''
''ഇനിയും ഞാന്‍ നിങ്ങളെ കണ്ടുമുട്ടുമൊ''
''നമ്മള്‍ നിശ്ചയമായും ഇനിയും കണ്ടുമുട്ടും''
''എന്തിന്...?''
''എന്തിനെന്ന് ഉണ്ണിക്ക് സ്വയം ചോദിക്കാം. അത് തിരിച്ചറിയുന്ന നിമിഷം എന്നെ നീയൊരിക്കലും ഭയക്കുകയില്ല. ഇപ്പോള്‍ നിനക്കു ഭയമൊന്നുമില്ലല്ലൊ അല്ലേ...''
''മരിക്കുമ്പോള്‍ വേദനിക്കില്ലേ... നോവനുഭവിച്ചുകൊണ്ടു വേണ്ടെ മരിക്കാന്‍.... നോവാതെ മരിക്കുന്നത് അങ്ങേയറ്റത്തെ സുകൃതികള്‍ക്കു മാത്രമെ കഴിയൂ എന്ന് ഒരിക്കല്‍ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്'' ഞാന്‍ പറഞ്ഞു.
''വേദനയും വേദനയില്ലായ്മയുമൊക്കെ ജീവിതത്തിന്റെ അപേക്ഷികതയല്ലെ കുട്ടി... മരണത്തിന് ഒരു വേദനയുമായും ബന്ധമില്ല. മരണം വേദനകളില്ലാത്ത ഒരു ലോകമാണ്''
''മനുഷ്യന്‍ എന്തിനാണ് ഇങ്ങിനെ വേദനയും ദുരിതങ്ങളുമൊക്കെ ജീവിതത്തില്‍ ഏറ്റുവാങ്ങുന്നത്. അവര്‍ക്ക് വേദനകളും ദുരിതങ്ങളുമൊന്നുമില്ലാത്ത മരണമെന്ന നിങ്ങളുടെ വീട്ടിലേയ്ക്ക് പൊയ്ക്കൂടെ. നിങ്ങള്‍ എന്നെ എന്തിനാണ് ജീവിതത്തിലേയക്ക് തിരിച്ചുകൊണ്ടുവന്ന് ഈ പുല്‍ത്തകിടിയില്‍ കിടത്തിയിരിക്കുന്നത്'' എനിക്ക് കരച്ചില്‍ വന്നു.
''ശിവേട്ടന്‍ എന്തിനാണ് എന്നെ രക്ഷിച്ചത്'' എനിക്ക് മരണത്തിലേക്കുതന്നെ പോകാന്‍ ധൃതിയായി. എനിക്കറിയാമായിരുന്നു ഈ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. എവിടേയും ദുരിതങ്ങള്‍, രോഗങ്ങള്‍, വാര്‍ദ്ധക്യം, അവശതകള്‍... മരണത്തിന്റെ ശാന്തതയിലേയ്ക്ക്.... നിത്യതയിലേയ്ക്ക്.. ഈ മനുഷ്യര്‍ക്ക് ഒരുമിച്ചു യാത്രപൊയ്ക്കൂടെ.
''ഉണ്ണി.... നിന്റെ മനസ്സില്‍ ചോദ്യങ്ങള്‍ കുമിയുന്നത് ഞാന്‍ കാണുന്നു. ഇതിനൊക്കെയുള്ള ഉത്തരം നിന്റെ ജീവിതത്തില്‍തന്നെയുണ്ട്. മരണത്തിന്റെ നിത്യതയിലേയ്ക്ക് മനുഷ്യന്‍ നടന്നുടക്കാതെ ദുരിതങ്ങള്‍ക്കും വേദനകള്‍ക്കും, രോഗങ്ങള്‍ക്കുമൊന്നും തോല്‍പ്പിക്കാനാകാത്ത ജീവിതാസക്തി അവനില്‍ വന്നുനിറയുന്നത് എന്തുകൊണ്ടാണെന്ന് കുട്ടി ചന്തിച്ചിട്ടുണ്ടൊ''
''എനിക്കറിയേണ്ടത്. എന്തിനാണ് മനുഷ്യന്‍ മരണത്തെ പേടിക്കുന്നത്''
''അത് നീ ജീവിതംകൊണ്ട് മനസ്സിലാക്കേണ്ടതാണ്. മനുഷ്യന്‍ എന്തിന് എന്നെ ഭയക്കുന്നു എന്നതിന്റെ ഉത്തരം ജീവിതം തന്നെ നിനക്കു കാണിച്ചുതരും''
ജീവിതത്തെ വിട്ടെറിഞ്ഞ് മനുഷ്യന്‍ ആത്മഹത്യ ചെയ്യുന്നുണ്ടല്ലൊ. ഞാന്‍ പറഞ്ഞു ''തുവ്വാങ്കോട്ടിലെ പുലയത്തിയായ കറുത്തിരുണ്ട രാധചേച്ചി മഞ്ഞരളിക്കായതിന്ന് മരിച്ചുപോയില്ലെ. മരിക്കുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നത്രെ. എന്തിനാണ് അവര്‍ മരണത്തിലേയ്ക്ക് സ്വയം നടന്നുപോയത്. മരിക്കുമ്പോള്‍ അവര്‍ ഒരുപാട് വേദിനിച്ചുകാണില്ലേ.... വേദിനിക്കാതെ മരണമെന്ന നിങ്ങളുടെ വീട്ടിലെത്താന്‍ ഒരു മാര്‍ഗ്ഗവുമില്ലേ...? ഇപ്പോള്‍ രാധേടത്തി ജീവിതത്തിന്റെ ഒരു അല്ലലുകളുമലട്ടാതെ സുഖമായി, ശാന്തമായി ഉറങ്ങുകയായിരിക്കുമല്ലെ''
''അതെ.. അവര്‍ ഉറങ്ങുകയാണ്. ഇനി അവര്‍ക്ക് ഒരു ഉണര്‍ച്ചയുണ്ടാവുന്നതേയില്ല. രാധയെപ്പോലെ പലരും ആത്മഹത്യയിലൂടെ എന്റെ വീട്ടിലേക്കു വരുന്നു. ചിലര്‍ ആഗ്രഹിക്കാതെ എന്റെ വീട്ടിലേയ്ക്ക് എടുത്തെറിയപ്പെടുന്നു. മറ്റു ചിലര്‍ സായന്തനങ്ങളില്‍ ജീവിതത്തെ മടക്കി വെച്ച് പതുക്കെ എന്റെ വീട്ടിന്റെ ഇടവഴികടന്ന് പടിതുറന്ന് എല്ലാ പഠിപ്പും കഴിഞ്ഞ് വിജയപീഠം കടറിയ ഒരു പണ്ഡിത ശ്രേഷ്ഠനെപ്പോലെ വരുന്നു. എല്ലാവരും ഇവിടത്തെ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നു..''.
''മരണമേ.. നിങ്ങള്‍ എന്നില്‍ ജീവിതാസക്തിയെക്കാള്‍ മരണാഭിമുഖ്യം നിറയ്ക്കുന്നു... എനിക്കെന്തൊ ശരികേട് തോന്നുന്നു...''
''ഉവ്വോ ?''
''അതേ''
'ഇങ്ങിനെ യാതൊരു അര്‍ത്ഥവുമില്ലാതെ ഒരു നിത്യതയില്‍ അഭയം പ്രാപിച്ചിട്ട് ആര്‍ക്ക് എന്തുകിട്ടാനാണ് മാഷേ... ' ്യൂഞാന്‍ എന്റെ സംശയം മറച്ചു വച്ചില്ല.
''അതേ...''
''അതേ....?''
''ഈ ചോദ്യം ചോദിച്ചത് നിന്റെ ജീവിതമാണ്; നിന്റെ മനസ്സിലിരുന്നുകൊണ്ട്'' മരണം തണുത്തൊരു ചിരിചിരിച്ചു.
''നീ നിന്റെ ജീവിതത്തെ കാണുന്നുണ്ടൊ. ദാ ഇവിടെത്തന്നെയുണ്ട്, നിന്റെ അടുത്ത് എന്നെത്തന്നെ അവിശ്വാസത്തോടെ ഉറ്റുനോക്കുകയാണ് നിന്റെ ജീവിതം. ഞാന്‍ നിന്നെ തട്ടിപ്പറിച്ചുകൊണ്ടുപോകുമൊ എന്ന് ഭയക്കുന്നുണ്ടത്. അതിന്റെ ജാഗ്രത്ത് വേറൊന്നിനുമില്ല. ഈ ജീവിതത്തിന്റെ മാറിലേയ്ക്കാണ് നീ ശിവേട്ടന്റെ കൈപിടിച്ച് എന്റെ വീട്ടില്‍ നിന്ന് തിരിച്ച് നടന്നു കയറിയത്''
''ആരും തരിച്ചറിയപ്പെടാതെ മരണത്തിന്റെ നിതാന്ത നിത്യതയില്‍ അടിഞ്ഞുകിടക്കുന്നതില്‍ എന്തര്‍ത്ഥം അല്ലേ...?'' ഇപ്പോള്‍ ഞാന്‍ ശരിക്കുമൊന്ന് ആശ്വസിച്ചു. ഇതു പറഞ്ഞുകഴിഞ്ഞപ്പോഴേക്കും എന്റെ ചെവി ചെറുതായൊന്നു തുറന്നതായി അനുഭവപ്പെട്ടു.
ബാലകൃഷ്ണന്‍ എന്നെ കുലുക്കി വിളിക്കാന്‍ ശ്രമിക്കുന്നു
'ചന്തൂ.... യ്യോ.. ചന്തു....'' എനിക്ക് അവനോട് ഒന്നും പറയാനുണ്ടായിരുന്നില്ല... മരണത്തെ അത്രപെട്ടെന്ന് ഇവിടെനിന്ന് പറഞ്ഞവിടാന്‍ ഒരുക്കമുണ്ടായിരുന്നില്ല. എനിക്ക് ചിലതെല്ലാം അറിയാനുണ്ടായിരുന്നു.

മരണം പറഞ്ഞു ''ഒരു അര്‍ത്ഥവുമില്ല എന്നേ ഞാന്‍ പറയൂ... പക്ഷെ അറിഞ്ഞൊ അറിയാതെയൊ പലരും വിലാസമില്ലാത്ത ശൂന്യതയിലേയ്ക്ക് അലിഞ്ഞില്ലാതെയാകുന്നു. മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരെക്കുറിച്ച് ആധികളില്ല അവര്‍ നിശ്ശൂന്യരാണ്. മരണത്തിന്റെ ശൂന്യത എന്നാല്‍.... നോക്കു ഉണ്ണി ഈ മരണത്തിലും അര്‍ത്ഥശൂന്യമായി വെറൊന്നില്ല''
''മരിച്ചവരെപോലും അവശേഷിക്കുന്ന മറ്റുജീവിതങ്ങള്‍ ഒര്‍മ്മകളില്‍ നിലനിര്‍ത്തുന്നു. പക്ഷെ മരണത്തിന് അങ്ങിനെയൊരു സാമാന്യനീതിയില്ല'' മരണം പറഞ്ഞു. ''മരണം ഓര്‍മ്മകളുടെ കൂടി മരണമാണ്... ഓര്‍മ്മകള്‍ സ്വയമൊ ഓര്‍ക്കുന്നവരെ തിരിച്ചറിയാനൊ ആകാതിരിക്കുന്നിടത്ത് മരണം പൂര്‍ണ്ണമാകുന്നു...''
''അതെ... അര്‍ത്ഥശൂന്യമായത്. അഴമൊ പരപ്പൊ ഇല്ലാത്ത ശൂന്യത'' ഞാന്‍ ആത്മഗതം പറഞ്ഞു.
''അപ്പോള്‍ ഞാന്‍ ഈ ജലശൈയ്യാകാരത്തിനടിയില്‍ കേട്ട ചെമ്പുകിലുക്കം എന്തിന്റെയായിരുന്നു. അത് മരണത്തിന്റെയല്ലായിരുന്നോ...?''
''ഉണ്ണി.... '' മരണത്തിന്റെ ശബ്ദം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുംപോലെ തോന്നി.
''അത് ജീവിതത്തിന്റെതായിരുന്നു നീ കേട്ട ചെമ്പുകിലുക്കം. അത് നിന്നെ ജീവിതത്തിലേക്ക് തന്നെ മടക്കിവിളിച്ചുകൊണ്ട് ജീവിതം ഈ ജലശൈയ്യയിലേയ്ക്ക് കടന്ന് വന്ന് നിന്നെയുണര്‍ത്താന്‍ ഒച്ചവെച്ചതാണ്. നിന്നെ നഷ്ടപ്പെടാന്‍ ജീവിതത്തിന് കഴിയുമായിരുന്നില്ല. നീ തലകുടഞ്ഞത് ശ്വാസത്തിനുവേണ്ടിയായിരുന്നു. ജലം ഒരു മര്‍ദ്ധം മുകളിലേയ്ക്ക് പ്രയോഗിക്കുമെന്ന് നീ സയന്‍സ് ക്ലാസ്സില്‍ പഠിച്ചിട്ടില്ലെ. നിനക്ക് വേണ്ടി ജീവിതം കരുതിവെച്ചതാണ് ഈ മര്‍ദ്ധം'' മരണം ജീവിതത്തെക്കുറിച്ച് ഇതു പറയുമ്പോള്‍ കൂടുതല്‍ ആര്‍ദ്രമായി.

''ഉണ്ണി.., ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ വേദന അനുഭവിക്കുന്നത് അവിടെ ജീവിതമുള്ളതുകൊണ്ടാണ്. ജീവിതം ആ മനുഷ്യനെ ജീവിതത്തിലേക്കുതന്നെ വലിച്ചടുപ്പിക്കുന്നതിന്റെ ഒച്ചയാണ് വേദന. ആ വേദനയെ തരിസ്‌ക്കരിക്കരുത്. ആ വേദനയില്‍ പിടിച്ചുവേണം ജീവിതത്തിലേയ്ക്ക് തിരിച്ചുകയറാന്‍. വേദനിക്കാതെ മരിക്കുന്നവന്‍ ജീവിതത്തെ കബളിപ്പിക്കുന്നവനാണ്''  മരണം തുടര്‍ന്നു.
'' മരണം ജീവിതത്തെപ്പോലെ പ്രണയാതുരമല്ല. മരണം പദാര്‍ഥങ്ങളില്‍ നിന്ന് പദവും അര്‍ത്ഥവും എടുത്തുമാറ്റുന്നു. ആദിയും അന്തവുമില്ലാത്ത ശൂന്യതയാണ് മരണം'' മരണം ഇതുപറയുമ്പോള്‍ പുലരിയുടെ നേര്‍ത്ത വെയില്‍ പുല്‍ത്തകിടിയുടെ ഇറനുണക്കുകയായിരുന്നു.
''ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ ബന്ധുക്കളുടെ മനസ്സില്‍ അയാളുണ്ടാക്കുന്ന ശൂന്യതയ്ക്ക് അര്‍ത്ഥമുണ്ട്. ആ ശൂന്യത അനുഭവവേദ്യമാണ്. അനുഭവിക്കാന്‍ കഴിയുന്ന ശൂന്യത എങ്ങിനെയാണ് ശൂന്യതയാകുന്നത്'' മരണം പറഞ്ഞു. ''മരണത്തിന്റെ ശൂന്യത ജീവിതത്തിന്റെ ശൂന്യതപോലെയല്ല... അത് ഒരു നശ്ശൂലംപിടിച്ച  ശൂന്യതയാണ്'' ഇത്തവണ മരണം ചെറുതായൊന്ന് പുഞ്ചിരിച്ചു.

വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ഒരുപാട് വഴക്കുപറഞ്ഞു. ''നീന്തലറിയാത്ത നീയെന്തിനാണ് കനാല്‍ വെള്ളത്തില്‍ കുളിക്കാന്‍ പോയത്....''. അമ്മ എന്റെ ചുവന്ന തുടത്ത കണ്ണുകളിലേയ്ക്ക് നോക്കിയപാടെ ഭയന്നുപോയി. ഞാന്‍ മനസ്സില്‍ പറഞ്ഞു 'മരണത്തെ കണ്ടുതുടത്ത കണ്ണുകള്‍'.

കനാല്‍ വെള്ളത്തിലെ ഒഴുക്കില്‍ വെച്ച് ഞാനൊരാളെ കണ്ടു അമ്മേ..... '' കൂടുതല്‍ പറയുന്നതിനുമുന്‍പെ അമ്മ എന്നെ പിടിച്ചുവലിച്ച് സാരിത്തുമ്പെടുത്ത് വീണ്ടും വീണ്ടും തല അമര്‍ത്തി തോര്‍ത്തി... നിന്തലറിയാത്ത ഉണ്ണി അങ്ങിനെ ഒന്നും ആലോചിക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടില്ല. ''ഇതേതൊ ജലപിശാചിന്റെ പണിയാണ്'' മുത്തശ്ശി അന്നുതന്നെ എന്റെ അരയില്‍ ഒരു ചരട് ജപിച്ചുകെട്ടി.

അപ്പാപ്പന്റെ കൂടെ അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും ഞാന്‍ മരണത്തെക്കുറിച്ച് ഓര്‍ത്തു. പെട്ടെന്ന് എടുത്താല്‍ പൊന്താത്ത തണുപ്പുമായി ഒരു വൃശ്ചികക്കാറ്റ് വരാന്തകഴിഞ്ഞ് ഞാനും അപ്പാപ്പനും കിടന്നുറങ്ങിന്ന അഴിയിട്ട ഇടനാഴിയിലേക്ക് വന്ന് ഞങ്ങളെ തണുപ്പിച്ചു. തണപ്പ് സഹിക്കാന്‍ വയ്യാതെ അപ്പാപ്പന്‍ എന്നെ കെട്ടിപ്പിടിച്ചു.
''എന്നെ പൂട്ടിക്കെടക്കടാ ജലപിശാശെ...''. അപ്പാപ്പന്റെ ശരീരത്തില്‍ നിന്ന് വീണ്ടും ജീവിതത്തിന്റെ ചൂട് എന്നിലേക്ക് അരിച്ചുകയറി.

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.