2013, ഏപ്രിൽ 15, തിങ്കളാഴ്‌ച

'ഇസ്രായേലിലെ വീഥികളില്‍ കൊഴിഞ്ഞുവീണ ചുവന്ന പൂക്കളും, ഇടപ്പള്ളിയിലെ വീഥികളില്‍ കൊഴിഞ്ഞുവീണ മഞ്ഞപ്പൂക്കളും' - സിത്തി




പ്രണയനഷ്ടവും സ്‌നേഹനഷ്ടവുമാണ് ലോകത്തിലെ വലിയൊരളവോളം ദുഖങ്ങള്‍ക്കുള്ള കാരണം. 'സ്‌നേഹമേ പരം സൗഖ്യം സ്‌നേഹഭംഗലമെ ദുഖം' എന്നാണ് മഹാകവി ജീ പാടിയിരിക്കുന്നത്. യഥാര്‍ത്ഥ പ്രണയത്തിന് ജാതിഭേദമില്ല, ഗോത്രവ്യത്യാസങ്ങളില്ല. ഇണക്കുനേരെ കുതറിത്തെറിക്കുന്ന മൃഗകാമകളെ പ്രണയമെന്ന് തെറ്റീദ്ധരിപ്പിച്ചുകൊണ്ട് പൈങ്കിളിവത്ക്കരിക്കപ്പെട്ടുകൊണ്ടുള്ള ഒരുപാട് സാഹിത്യ സൃഷ്ടികള്‍ കാണാറുണ്ട്. സിനിമയും സീരിയലുകളുമൊക്കെ ഇതേ പൈങ്കിളി വത്ക്കരണത്തിന്റെ വിവിധ സങ്കേതങ്ങളാണ്. ഇതിലൊക്കെ മുഖ്യ വിഷയം പ്രണയമാണ്. പ്രണയത്തെ ഒരതീത സങ്കല്‍പമായി അവതരിപ്പിക്കാനൊ അതിനെ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കിക്കൊണ്ട് പ്രപഞ്ചത്തിന്റെ ഇഴകളെ കൂടുതല്‍ പ്രണയബന്ധിതമാക്കാനൊ കഴിയാത്ത സൃഷ്ടികള്‍ നിരാകരിക്കപ്പെടേണ്ടതാണ്. പ്രണയത്തെ കേവലം കാമനകളുടെ ഉദ്ദീപനവും സാമൂഹ്യ കെട്ടുപാടുകളുമായി, അത് ചെയ്യുന്ന നിരന്തരമായ യുദ്ധങ്ങളെ അതേപടിതന്നെ ചിത്രീകരിക്കുന്ന ഒരുപാട് കഥകള്‍ക്കിടയില്‍ നിന്ന് സിത്തിയുടെ 'ഇസ്രയേലിലെ വീഥികളില്‍ കൊഴിഞ്ഞുവീണ് ചുവന്ന പൂക്കളും, ഇടപ്പള്ളിയിലെ വീഥികളില്‍ കൊഴിഞ്ഞുവീണ മഞ്ഞപ്പൂക്കളും' എന്ന നോവല്‍ വേറിട്ടു നില്‍ക്കുന്നു.

വര്‍ണ്ണവ്യവസ്ഥകളും ഗോത്ര വ്യത്യാസങ്ങളും ചെറിയതോതില്‍ സ്പര്‍ദ്ധയും  നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് നാടുകളെ അപേക്ഷിച്ച് കേരളത്തിലെ ജീവിതം ഏറെക്കുറെ കാല്‍പനികമാണ്. അത് മറ്റുരാജ്യങ്ങളിലേതുപോലെ സ്‌ഫോടനാത്മകമായ സാഹചര്യത്തിലേക്ക് മാറിയിട്ടില്ല. എന്നിട്ടുപോലും ജാത്യാതീതമായ ചെറിയ ചില വിട്ടുവീഴ്ച്ചകള്‍ക്കുപോലും നമ്മള്‍ അശക്തരാകുന്നു. ഇസ്രയേലില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടിയേറിപ്പാര്‍ത്ത ഒരു ജൂത കുടുംബത്തിലെ ഇഫ്രാത്ത് എന്ന പെണ്‍കുട്ടിയും പുലയ സമൂദായത്തില്‍പ്പെട്ട വാസു എന്ന യുവാവുമായുള്ള അഗാധ പ്രണയത്തിന്റെ കഥയാണ് നോവലിലെ പ്രമേയം. അതോടൊപ്പം വംശവെറിയും മത സ്പര്‍ദ്ധയും മൂലം സ്‌ഫോടനാത്മകമായ സാഹചര്യത്തിലേക്ക് തിരിഞ്ഞ ഇസ്രയേലിലെ ജീവിതങ്ങളേയും, കേരളത്തിലെ കാല്‍പ്പനികമായ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന പ്രദേശികമായ അയിത്തത്തേയും നോവലിസ്റ്റ് തുലനം ചെയ്യുന്നു. ചുവന്ന രക്തപുഷ്പങ്ങള്‍ പൊഴിച്ചിടുന്ന ഇസ്രായേല്‍ കേരളത്തിനുള്ള ഒരു മുന്നറിയിപ്പായാണ് നോവലിസ്റ്റ് ഇവിടെ അവതരിപ്പിക്കുന്നത്. പുലയനായതുകൊണ്ടുമാത്രം പ്രണയനഷ്ടം അനുഭവിക്കേണ്ടി വരികയും ജീവനു തുല്യം സ്‌നേഹിക്കുന്ന പ്രണയിനിയെ സ്വമനസ്സാലെ കൈയ്യൊഴിയേണ്ടി വരികയും, നീറി നീറി മരിക്കേണ്ടി വരികയും ചെയ്ത വാസു. അവനുവേണ്ടി ജീവന്റെ ഓരോ കണികയും സമര്‍പ്പിച്ച ഇഫ്രാത്ത് എന്ന ജൂതപെണ്‍കുട്ടി. യാഥാസ്ഥിതികമായ സാമൂഹ്യ നിലപാടുകളേയും ധാരണകളേയും മറികടക്കാനാവാതെ പോകുന്ന ജൂത കുടുംബാംഗങ്ങള്‍. ഒറ്റനോട്ടത്തില്‍ ഒരു ജനപ്രിയ സിനിമയുടെ എല്ലാ ഘടകങ്ങളുമുള്ള ഒരു നോവല്‍ എന്നേ തോന്നു. പക്ഷെ മനുഷ്യന്റെ വേരുകളേയും, അസ്തിത്വത്തേയും, വംശവെറികളേയുമൊക്കെ ഒരുദൃശ്യമായ അശാന്തിയായി നോവലിസ്റ്റ് നോവലിലുടനീളം നിലനിര്‍ത്തുന്നു. വാസുവിന്റെ വേര്‍പാടില്‍ മാനസിക നില തെറ്റിയ ഇഫ്രാത്ത് പിന്നീട് ഒരു ജൂതനെ വിവാഹം കഴിച്ച് രക്തമുണങ്ങാത്ത ഇസ്രയേലിലേക്ക് പോകാന്‍ വിധിക്കപ്പെടുന്നു. അവിടെ നിന്നാണ് ഇഫ്രാത്തിന്റെ ഓര്‍മ്മകളിലൂടെ ഇടപ്പള്ളിയില്‍ കൊഴിഞ്ഞു വീഴുന്ന മഞ്ഞപ്പൂക്കളെക്കുറിച്ച നോവലിസ്റ്റ് പറയുന്നത്. രണ്ടു ഭൂഖണ്ഡങ്ങളുടെ സമകാലികാവസ്ഥകളെ തുലനം ചെയ്യുക മാത്രമല്ല ഒരാത്മീയ പ്രണയത്തെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കുന്നതിലും നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

നോവലിലുടനീളം പ്രദര്‍ശിപ്പിക്കുന്ന ദൃശ്യപരതയെ അഭിനന്ദിക്കുമ്പോള്‍തന്നെ ചിലയിടങ്ങളിലെങ്കിലും ക്ലീഷെ ആയിപ്പോകുന്ന ഒരനുഭവം ഉണ്ടാകുന്നുണ്ട്. പ്രായത്തിന് യോജിക്കാത്ത യുക്തിഭദ്രമല്ലാത്തതുമായ സംഭാഷണങ്ങളും സിനിമാറ്റിക് രംഗങ്ങളും ചിലയിടത്തെങ്കിലും വയനക്കാരനെ തെല്ല് ചെടിപ്പിക്കുന്നു. പ്രണയത്തിന്റേയും വംശഭീകരതയുടേയും ഇഴകളെ നോവലിന്റെ അവസാനം വരെ പൊട്ടാതെ നിലനിര്‍ത്തുന്നതുകൊണ്ട് വായനക്കാരനെ ഒട്ടും ബോറടിപ്പിക്കാതെ വായിപ്പിക്കുന്നുണ്ട് ഈ നോവല്‍.

മലയാള നോവല്‍ സാഹിത്യത്തില്‍ ഈ അടുത്ത കാലങ്ങളില്‍ ഉണ്ടായ നവഭാവുകത്വങ്ങളുമായി ഇതിനെകൂട്ടിക്കെട്ടാന്‍ ആവുകയില്ലെങ്കിലും നിലച്ചുപോയ വായനയെ തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ള ഒരു നോവല്‍. ഒരുപാടൊന്നും തരുന്നില്ലെങ്കിലും നമ്മില്‍ നിന്ന് നല്ലതൊന്നും ഒഴുക്കിക്കളയാതെ അനശ്വര പ്രണയത്തിന്റെ പ്രതീകമായി വാസുവിനേയും ഇഫ്രാത്തിനേയും അനുവാചക ഹൃദയങ്ങളില്‍ കൊത്തിവയ്ക്കാന്‍ സിത്തി എന്ന ഈ പുതിയ എഴുത്തുകാരിക്കും കഴിഞ്ഞിരിക്കുന്നു.


'ഇസ്രായേലിലെ വീഥികളില്‍ കൊഴിഞ്ഞുവീണ ചുവന്ന പൂക്കളും,
ഇടപ്പള്ളിയിലെ വീഥികളില്‍ കൊഴിഞ്ഞുവീണ് മഞ്ഞപ്പൂക്കളും'

- സിത്തി
ഡി.സി. ബുക്‌സ്, കോട്ടയം
വില: 75 രൂപ
128 പേജ്
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.