ഹൈന്റിച്ച് ഗൈംകോവ് എഴുതിയ ''കാള്‍ മാര്‍ക്‌സ്-ജീവചരിത്രം'' എന്ന ഗ്രന്ഥം ഉണര്‍ത്തിയ ചില ചിന്തകള്‍

ഭൗതിക
വികാസങ്ങളാണ് ലോകത്തിന്റെ സാമ്പത്തിക ചരിത്രത്തെ രൂപപ്പെടുത്തുന്നത്.
ലോകത്തിന്റെ സാമ്പത്തിക ചരിത്രം പഠിക്കുമ്പോള്‍ ശാസ്ത്രരംഗത്തെ പുത്തന്‍
കണ്ടുപിടുത്തങ്ങളും അത് സൃഷ്ടിച്ചെടുത്ത വ്യാവസായിക വിപ്ലവങ്ങളും
പൗരാണികമായ സാമ്പത്തിക കേന്ദ്രങ്ങളെ തകര്‍ക്കുകയും ഒരു പുതിയ സാമ്പത്തിക
അനുക്രമം ലോകത്ത് സൃഷ്ടിക്കുകയും ചെയ്തതായി നാം മനസ്സിലാക്കുന്നു.
യൂറോപ്പില്‍ സാമ്പത്തിക അനുക്രമങ്ങള്‍ക്ക് ഒരു കൃത്യതയുണ്ട് ഒരു ജൈവ
സ്വഭാവമുണ്ട്. വിശദമായി പറഞ്ഞാല്‍, ഫ്രാന്‍സിലും,
ജര്‍മ്മനിയിലുമുണ്ടായിരുന്ന രാജവാഴ്ച-നാടുവാഴി-ഫ്യൂഡല്‍
ദുഷ്പ്രഭുത്വത്തിന്റെ കാലഘട്ടത്തിനുശേഷം സാമൂഹ്യമണ്ഡലത്തില്‍ വ്യാവസായിക
വിപ്ലവം സമൂലമായ ഒരു മാറ്റം സൃഷ്ടിച്ചു. അതിന്റെ ഉല്‍പന്നമാണ് യൂറോപ്പില്‍
വളര്‍ന്ന് വന്ന ബൂര്‍ഷ്വാസികള്‍. സ്വതന്ത്രമായ വ്യാവസായികോത്പാദനത്തിനും,
വിപണനത്തിനും സഹായകമായ ഒരു ജനാധിപത്യക്രമത്തിന് വേണ്ടി അവര്‍
ഫ്യൂഡല്‍-നാടുവാഴി യാഥാസ്ഥിതിക അസമത്വങ്ങള്‍ക്കെതിരെ പുതിയ ആശയ സമരങ്ങള്‍
ആരംഭിച്ചു. അതിനുശേഷമാണ് മാര്‍ക്‌സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്
ലീഗ് പല രാജ്യങ്ങളേയും ഒരു സാംസ്‌കാരിക സാമ്പത്തിക വിപ്ലവത്തിന് തുടക്കം
കുറിക്കുന്നത്. ഞാന്‍ ആദ്യമെ സൂചിപ്പിച്ച ''സാമ്പത്തിക അനുക്രമം''
യൂറോപ്യന്‍ രാജ്യങ്ങളില്‍ ജൈവീകമായി സംഭവിച്ചു. അതുകൊണ്ടുതന്നെയാണ്
മാര്‍ക്‌സിനും അദ്ദേഹത്തിന്റെ വിപ്ലകാരികള്‍ക്കും ഒരു സോഷ്യലിസ്റ്റ്
സങ്കല്‍പത്തെ ലോകത്തിനു മുന്നില്‍ വയ്ക്കാനായത്. ഇന്ത്യയുടെ സാമ്പത്തിക
ചരിത്രത്തെ ചികഞ്ഞുനോക്കുമ്പോള്‍ ഈ ഒരു ''അനുക്രമം'' കാണാന്‍ കഴിയില്ല.
ഹൈന്റിച്ച് ഗൈംകോവ് എഴുതിയ ''കാള്‍ മാര്‍ക്‌സ് -ജീവചരിത്രം'' എന്ന ഗ്രന്ഥം
വായിക്കുമ്പോഴാണ് എന്റെ ഈ സംശയം ബലപ്പെട്ടത്. ജര്‍മ്മനിയിലും ഫ്രാന്‍സിലും
ബ്രസ്സല്‍സ്സിലുമായി വ്യാപിച്ചുകിടക്കുന്ന മാര്‍ക്‌സിന്റെ വിപ്ലവസമരബഹുലമായ
ജീവിതത്തെ വായിച്ചെടുക്കുമ്പോള്‍ മാര്‍ക്‌സ് എന്ന മനുഷ്യന്റെ ജീവിതം
കടുന്നുപോയ സാമ്പത്തിക അനുക്രമങ്ങള്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തെ
അനിവാര്യമാക്കുകയും മാര്‍ക്‌സിനെപോലെ ഇച്ഛാശക്തിയുള്ള ഒരു വലിയ വിപ്ലവകാരി
ഒരു നിയോഗംപോലെ സോഷ്യലിസ്റ്റ് ചിന്തകളെ കൂടുതള്‍ ബലപ്പെടുത്തി. പക്ഷെ
ഇന്ത്യയില്‍ അന്ന് ജര്‍മ്മനിയിലും ഫ്രാന്‍സിലുമുണ്ടായിരുന്നതുപോലെത്തെ
സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഇന്ത്യയില്‍
രാജവാഴ്ച-നാടുവാഴി-ഫ്യൂഡല്‍ കാലഘട്ടത്തിനുശേഷം പുതിയ ഒരു ആശയ സമരങ്ങളുമായി
ഒരു ബൂര്‍ഷ്വാസംസ്‌ക്കാരത്തിലേക്ക് ഇന്ത്യന്‍ സാഹചര്യങ്ങള്‍
വഴിപിരിഞ്ഞിട്ടില്ല. അതിനുമാത്രമുള്ള വ്യാവസായിക വിപ്ലവങ്ങള്‍ ഇന്ത്യയില്‍
ഉണ്ടായിട്ടില്ലാത്തതാവാം ഇതിനു കാരണം. ലോകത്തിന്റെ ശാസ്ത്രീയ നേട്ടങ്ങളെ
ആര്‍ജ്ജിക്കാനും ഒരു ബൂര്‍ഷ്വാ ജനാധിപത്യ മൂല്യചിന്തനം
രൂപപ്പെടുത്തിയെടുക്കാന്‍ മാത്രമുള്ള സാവകാശം ഇന്ത്യക്ക്
ലഭിച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഫോയര്‍ബാഹിയന്മാരും
ഹെഗലിയന്മാരും ഉണ്ടായതേയില്ല. രണ്ട് പതിറ്റാണ്ടുകാലം യൂറോപ്യന്‍
അധിനിവേശത്തിലമര്‍ന്നുപോയ ഇന്ത്യ, ഈ സാമ്പത്തിക അനുക്രമങ്ങള്‍ക്ക്
പുറത്താണ് നിലകൊണ്ടത്. അതുകൊണ്ട് ഇന്ത്യക്ക് സംഭവിച്ചതെന്താണ്?. ഫ്യൂഡല്‍
കാലഘട്ടത്തിന്റെ വ്യവസ്ഥാപിത കാഴ്ച്ചപ്പാടുകള്‍ക്ക് ശേഷം ഇവിടെ ഒരു
ബൂര്‍ഷ്വാ സംസ്‌ക്കാരം വേരുപിടിച്ചില്ല. ഇതുമൂലം ഇന്ത്യയുടെ സാമ്പത്തിക
ചരിത്രത്തില്‍ വലിയൊരു തൊഴിലാളി-സാംസ്‌ക്കാരിക വിപ്ലവം ഉണ്ടാകാനുള്ള സാധ്യത
ഇല്ലാതെപോയി. എന്റെ അഭിപ്രായത്തില്‍ ഫ്യൂഡലിസത്തിനുശേഷം യൂറോപ്പിലും
മറ്റുമുണ്ടായതുപോലെ ഒരു സ്വതന്ത്ര ബൂര്‍ഷ്വാ മുല്യബോധം ഇവിടെ
ഉണ്ടാവണമായിരുന്നു. പക്ഷെ അതിനുപകമായി ഇന്ത്യയില്‍ അതുവരെ നിലനിന്നിരുന്ന
ഫ്യൂഡലിസത്തിന്റെ തന്നെ മറ്റൊരു പകര്‍പ്പുപോലെ ഒരു Adopted Burshuaism
ഇവിടെ ഉണ്ടായി. ഈ വ്യവസ്ഥിതിയിലെ ബൂര്‍ഷ്വാസിക്ക് ജര്‍മ്മനിയിലും മറ്റും
അന്നുണ്ടായിരുന്ന ബൂര്‍ഷ്വാസിയെപോലെ ഒരു മൂല്യബോധമുണ്ടായിരുന്നില്ല. അത്
ഫലത്തില്‍ പഴയ ഫ്യൂഡലിസം തന്നെയായിരുന്നു. ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍
വേരോടിയിരുന്ന ഫ്യൂഡല്‍ ചിഹ്നങ്ങളെ വേറൊരു രൂപത്തില്‍ അടിയാളരുടെ മേല്‍
അടിച്ചേല്‍പ്പിക്കാനും അടക്കിഭരിക്കാനുമുള്ള ഒരുപാധിയായി മൂലധനത്തേയും
ഉത്പാദന ശക്തികളേയും ഇന്ത്യന്‍ ജന്മികള്‍ ഉപയോഗിച്ചു. അതുകൊണ്ടുതന്നെ ഇവിടെ
ഒരു ഹെഗലിയന്‍, ഫോയര്‍ബാഹിയന്‍ ചിന്തകളുടെ വേരോട്ടമൊ അതുമായി തൊഴിലാളി
വര്‍ഗ്ഗബോധത്തിന്റെ ഉരസ്സലുകളൊ ഉണ്ടായിട്ടില്ല.
സ്വാകാര്യസ്വത്തിനെക്കുറിച്ച് ആഴത്തിലുള്ള യുക്തിചിന്തകള്‍ക്കപ്പുറം
തൊഴിലാളി ഒരു ജന്മി-ബൂര്‍ഷ്വാ സംസ്‌ക്കാരവുമായി ചെറിയ ചില ആശസമരങ്ങളും
പ്രത്യയശാസ്ത്ര ചിന്തകളുമായി വിപ്ലവത്തിന്റേതെന്ന് തോന്നിക്കുന്ന ചില
പരികല്‍പ്പനകള്‍ മാത്രമെ ഇവിടെ നിലനിന്നിരുന്നുള്ളു. അതുകൊണ്ടാണ്
ഇന്ത്യന്‍മണ്ണില്‍ കമ്മ്യൂണിസം വേരോടാതെ പോയത്. നിയോ കോളോണിയല്‍
കാലഘട്ടത്തിന്റെ അധിനിവേശത്തെ തിരിച്ചറിയാന്‍പോലും കൂട്ടാക്കാത്ത
നിതാന്തമായ നിദ്രയിലേക്ക് ഇന്ത്യയുടെ പ്രത്യയശാസ്ത്രബോധങ്ങള്‍ ഇന്ന്
നിപതിച്ചുകഴിഞ്ഞിരിക്കുന്നു.
മാര്‍ക്‌സിയന്‍ ജീവചരിത്രവും യൂറോപ്പിലെ സാമ്പത്തിക ''അനുക്രമവും''
പ്രഷ്യയില്‍
തന്റെ ''റൈനിഷ് സൈതുങ്'' എന്ന പത്രത്തിന്റെ പ്രവര്‍ത്തനം
അവസാനിപ്പിക്കേണ്ടി വന്നതിനുശേഷം ഫ്രാന്‍സിലേക്ക് പാലായനം ചെയ്ത മാര്‍ക്‌സ്
അതുവരെ തന്റെ ചിന്തകളും വിപ്ലവ പ്രവര്‍ത്തനങ്ങളും യാഥാസ്ഥിതിക നാടുവാഴി
ദുഷ്പ്രഭുത്വത്തിനെതിരെയായിരുന്നു തിരിച്ചുവിട്ടിരുന്നത്. ഒരു യുവ
ഹെഗലിയനായിരുന്ന മാര്‍ക്‌സ് തന്റെ മനസ്സില്‍ സ്വകാര്യസ്വത്തിനെക്കുറിച്ചും
അധ്വാനത്തിന്റെ ജൈവസത്തയെക്കുറിച്ചും ദ്രവ്യത്തിലധിഷ്ഠിതമായ-യുക്തിഭദ്രമായ
വൈരുദ്ധ്യാത്മക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുമൊക്കെ വലിയ
ചിന്താവ്യതിയാനങ്ങളുണ്ടാക്കുന്നത് ഫ്രാന്‍സില്‍ വച്ചാണ്. അതുവരെ മാര്‍ക്‌സ്
ഒരു ബൂര്‍ഷ്വാ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ബൂര്‍ഷ്വാ ജനാധിപത്യം
വന്നതിനുശേഷവും ഇഗ്ലണ്ടിലും മറ്റും തൊഴിലാളിയുടെ ജീവിതത്തില്‍ പറയത്തക്ക
ഒരു മാറ്റവും ഉണ്ടായില്ല. മാത്രവുമല്ല പഴയതിലും പരിതാപകരമായ സ്ഥിതിയിലേക്ക്
ബൂര്‍ഷ്വാ വ്യവസ്ഥതിയില്‍ തൊഴിലാളികള്‍ കൂടുതല്‍ പീഢനങ്ങള്‍
ഏറ്റുവാങ്ങുന്ന ദയനീയ സ്ഥിതിയെ ഇഗ്ലണ്ടിലും മറ്റും പോയി മാര്‍ക്‌സ്
നേരിട്ട് വിലയിരുത്തി. അതിനുശേഷമാണ് ലോകത്ത് മാര്‍ക്‌സിന്റെ നേതൃത്വത്തില്‍
ഒരു തൊഴിലാളി സര്‍വ്വാധിപത്യ സോഷ്യലിസ്റ്റ് ചിന്ത ഉരുവം കൊള്ളുന്നത്.
ജര്‍മ്മനിയിലും,
ഫ്രാന്‍സിലും, ഇഗ്ലണ്ടിലുമൊക്കെ ഉണ്ടായതുപോലുള്ള ഒരു സാമ്പത്തിക അനുക്രമം
ഇന്ത്യയില്‍ ആസാധ്യമായിരുന്നു. ഇന്ത്യയില്‍ ഒരു സാമ്പത്തിക
പരിവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല എന്നുതന്നെ പറയാന്‍ ഞാനിഷ്ടപ്പെടുന്നു.
ഒരു ആശയാടിത്തറയുമില്ലാത്ത ലാഭക്കൊതിയന്മാരായ പുതിയൊരു ബൂര്‍ഷ്വാ സമൂഹത്തെ
മാറ്റിനിര്‍ത്തിയാല്‍ ഇവിടെ വളര്‍ന്നുവന്ന എല്ലാ ബൂര്‍ഷ്വാസികളും പഴയ
നാടുവാഴികളുടെ മറ്റൊരു പതിപ്പായിരുന്നു. അവരോട് ഇവിടുത്തെ തൊഴിലാളികള്‍
പുലര്‍ത്തുന്ന വിധേയത്വം പഴയ ഫ്യൂഡല്‍ മാതൃകയിലുള്ള ഒന്നാണ്. വലിയ വിപ്ലവ
സമരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുള്ള കേരളത്തിലും ബംഗാളിലുമൊക്കെ
ബൂര്‍ഷ്വാസിയോട് തൊഴിലാളി വര്‍ഗ്ഗം പിന്‍തുടരുന്നത് ഒരു അടിയാള
സംസ്‌ക്കാരമാണ്. ഒരു നിയോ ബൂര്‍ഷ്വായിസം ഇവിടെ
ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. അത് യൂറോപ്പിലെ ബൂര്‍ഷ്വായിസത്തില്‍
നിന്ന് തുലോം വ്യത്യസ്ഥമാണ്. തൊഴിലാളിയുടെ വര്‍ഗ്ഗബോധത്തെ
ഇല്ലായ്മചെയ്യുന്നരീതിയില്‍ ഒരു അടിയാള-മധ്യവര്‍ഗ്ഗ-തൊഴിലാളി സംസ്‌ക്കാരം
ഇവിടുത്തെ മുതലാളി വര്‍ഗ്ഗം രൂപപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളിതന്നെയാണ്
മുതലാളി എന്ന് ഓരോ തൊഴിലാളിയേയും തോന്നിപ്പിക്കുന്ന രീതിയില്‍ അവന്റെ
വര്‍ഗ്ഗബോധത്തെ തിരിച്ചറിയാതെ ഒരു മോഹാലസ്യത്തിനകത്തേക്ക്
ചുരുക്കിക്കൊണ്ടുവരാന്‍ ഇവിടുത്തെ നിയോ ബൂര്‍ഷ്വാ സംസ്‌ക്കാരത്തിന്
കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി
employee stock ownership plan (
ESOP)
പോലെയുള്ള ചില ചെപ്പടിവിദ്യകളിലൂടെ തൊഴിലാളിയുടെ വര്‍ഗ്ഗബോധത്തിന്റെ പത്തി
തല്ലിക്കെടുത്താന്‍ ഇവിടുത്തെ മുതലാളിമാര്‍ക്ക് കഴിഞ്ഞു. സാങ്കേതിക
തൊഴില്‍മേഖലയിലുള്ള ഒരു കൂട്ടം തൊഴിലാളികള്‍ക്ക് ശമ്പളമായി അഞ്ചക്ക ശമ്പളം
വാരിക്കോരിക്കൊടുക്കുകയും പിന്നീട് ഇതേ മുതലാളിമാര്‍ തന്നെ വിഭാവനം ചെയ്ത
ഒരു ജീവിത ശൈലി (life style) തൊഴിലാളികളില്‍ അടിച്ചേല്‍പ്പിക്കുകയും അവന്റെ
ഉപഭോഗ ചാപല്യങ്ങളെ ചൂഷണംചെയ്തുകൊണ്ട് ചിലവായ പണത്തെ അതേപടി തിരിച്ചു
പിടിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ ഇവിടെ ഇന്ന് നടക്കുന്നുണ്ട്.
അതുകൊണ്ടാണ് ലോകത്തെവിടെയെങ്കിലും ചെറിയൊരു സാമ്പത്തിക മാന്ദ്യം
വരുമ്പോഴേക്കും ഐ.ടി. മേഖലയിലെ തൊഴിലാളികള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്തു
എന്ന വാര്‍ത്തകള്‍ നമുക്ക് വായിക്കേണ്ടിവരുന്നത്. വാരിക്കോരി കൊടുക്കുകയും
ത്രന്ത്രപൂര്‍വ്വം തിരിച്ചുപിടിക്കുകയും ചെയ്തുകൊണ്ട് അഭ്യസ്ഥവിദ്യരായ ഒരു
തൊഴിലാളി സമൂഹത്തെ വെറും ഉപഭോഗ ചപലന്മാരാക്കി മുതലാളിമാര്‍
നിലനിര്‍ത്തുന്നു. ഈ അസംഘടിത തൊഴിലാളികള്‍ക്ക് ഒരുകാലത്തും
വര്‍ഗ്ഗബോധമുണ്ടാകാന്‍ പോകുന്നില്ല.
ഇന്ത്യയുടെ സാമ്പത്തിക ക്രമം കമ്മ്യൂണിസത്തിന് അനുകൂലമായിരുന്നില്ല
ഹൈന്റിച്ചിന്റെ
മാര്‍ക്‌സ് ജീവചരിത്രത്തില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു ''എല്ലാവിധ
ചൂഷണത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും കഷ്ടപ്പാടുകളനുഭവിക്കുന്ന
സ്വജനങ്ങള്‍ക്ക് എത്രയും വേഗം മോചനം കിട്ടണം എന്നതായിരുന്നു മാര്‍ക്‌സിന്റെ
ഒരേയൊരാഗ്രഹം. എന്നാല്‍ സ്വാഭിലാഷസ്വപ്നങ്ങളുടെ പ്രലോഭനത്തിനു വഴങ്ങാന്‍
അദ്ദേഹം ഒട്ടും തയ്യാറില്ലായിരുന്നു. വരാന്‍ പോകുന്ന വിപ്ലവം,
സാരാംശത്തില്‍, ആദ്യം ഒരു ബൂര്‍ഷ്വാജനാധിപത്യവിപ്ലവമാകാനേ തരമുള്ളു എന്ന്
അദ്ദേഹം കണ്ടു. അന്ന് ജര്‍മ്മനിയില്‍ നാടുവാഴികളില്‍ നിന്ന് അധികാരം
പിടിച്ചെടുക്കാന്‍ ശേഷിയുള്ള ഒരൊറ്റ വര്‍ഗ്ഗമെ
ഉണ്ടായിരുന്നുള്ളു-ബൂര്‍ഷ്വാസി. എന്നാല്‍ ബൂര്‍ഷ്വാജനാധിപത്യ
വിപ്ലവത്തിന്റെ പിന്നാലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവം വരുന്നുണ്ടെന്ന്
അദ്ദേഹം അന്നേ മനസ്സിലാക്കി''.
മാര്‍ക്‌സ് സ്വപ്നം
കണ്ടിരുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവം സാധ്യമാകുന്നതിന് റഷ്യയിലും
മറ്റും ചില ജൈവ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അതി ശക്തനും അവനവനു ചേരുംപടി
ചേര്‍ന്ന ഒരു മൂല്യബോധവുമുള്ള ബൂര്‍ഷ്വാസിയുടെ ശക്തമായ ജനാധിപത്യത്വര
തൊഴിലാളി വിപ്ലവത്തെ അനായാസമാക്കി. അതുകൊണ്ടാണ് ഒരു തെഴിലാളി വിപ്ലവം ആദ്യം
പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ സാധ്യതയും ഇഗ്ലണ്ടിലുണ്ടെന്ന് മാര്‍ക്‌സ്
വിലയിരുത്തി. കാരണം ഇഗ്ലണ്ടിലെ ബൂര്‍ഷ്വാസിയുടെ ജനാധിപത്യ ത്വര
അത്രയ്ക്കുണ്ടായിരുന്നു. ഇത്രയ്ക്ക് ശക്തമായ ഒരു ബൂര്‍ഷ്വാസംസ്‌ക്കാരം
ഇന്ത്യയില്‍ രൂപം കൊണ്ടിട്ടില്ല. ഇവിടുത്തെ മൂലധന-ഉത്പാദന സംവിധാനങ്ങളെ
എക്കാലവും കൈവശം വച്ചനുഭവിച്ചുപോന്നത് ഇവിടെ പല രൂപത്തില്‍ നിലനിന്നിരുന്ന
ഫ്യൂഡല്‍ പ്രഭുക്കന്മാരായിരുന്നു എന്നത് ഒരു സത്യമാണ്. ഇന്ന് ഇന്ത്യയില്‍
പിന്നീട് രൂപപ്പെട്ട ജനാധിപത്യത്തെ പിടിച്ചടക്കാനും അടക്കി ഭരിക്കാനും
ഫ്യൂഡലിസ്റ്റുകള്‍ക്ക് ഒരു ബൂര്‍ഷ്വാ മുഖം അത്യാവശ്യമായിരുന്നു. ഈ
രൂപമാറ്റം വന്ന ഫ്യൂഡല്‍-ബൂര്‍ഷ്വാസികളാണ് ഇന്ന് ഇന്ത്യഭരിക്കുന്നത്. ഈ
ഫ്യൂഡല്‍ വിധേയത്വമാണ് ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതിയെ തകടം
മറിക്കുന്നത്. അടുത്തകാലത്ത് കേരളത്തിലെ മുക്കുവന്മാരെ വധിച്ച ഇറ്റാലിയന്‍
കൊലയാളി നാവികരെ ക്രിസ്സ്മസ്സ് ആഘോഷിക്കാനും വോട്ടുചെയ്യാനും ഇഷ്ടപോലെ
അവരുടെ സ്വദേശത്തേക്ക് തിരിച്ചയക്കുകയും തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍
വലിയ വിവാദങ്ങളുമുണ്ടായി. വലിയ വീട്ടിലെ പയ്യന്മാര്‍ക്ക് കര്‍ശനമായ
ശിക്ഷാവിധികളിലൂടെ വല്ലാതെ കഷ്ടപ്പെടുത്തുന്നത് ഇന്ത്യക്കാര്‍
സഹിക്കുന്നില്ല.
ദേശദ്രോഹികളില്‍ നിന്ന് ആയുധം കൈപ്പറ്റിയ സഞ്ജയ്
ദത്തിന് വെറും മൂന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ട സാഹചര്യം
വന്നപ്പോള്‍ ഇന്ത്യയിലെ സാധാരണ ജനമടക്കം എല്ലാവരും സഞ്ജയ് ദത്തിനെ
ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ലക്ഷ്വറി
ജയിലുകളും, അഴിമതിക്കാരായ രാഷ്ട്രീയ മേലാളന്മാക്ക് ഉണ്ണുന്നിടത്തും
മുള്ളുന്നിടത്തും പോലീസ് കാവലും, ജയില്‍ ശിക്ഷയനുഭവിക്കുന്ന
അഴിമതിക്കാര്‍ക്ക് മാസാമാസം നല്‍കുന്ന പരോളുകളുമൊക്കെ നമ്മുടെ നീതി
സമത്വത്തിനുള്ളിലെ അഴുകിയ മുറിവുകളായി നമ്മളാരും ഉള്‍ക്കൊള്ളുന്നതേയില്ല.
ഇരകളെക്കാള്‍ വേട്ടക്കാരോട് സഹതാപമുള്ള ഭരണാധികാരികള്‍
നമ്മുക്കുണ്ടാകുന്നത് ഇവിടുത്തെ നിയോ ബൂര്‍ഷ്വായിസത്തിന്റെ അനന്തര ഫലമാണ്.
അറുപതോളം രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട എന്‍ഡൊ സള്‍ഫാന്‍ എന്ന കൊടിയ
വിഷംമൂലം ഒരു ഒരു ഗ്രാമംമുഴുവന്‍ ദുരിതമനുഭവിക്കുമ്പോള്‍, നിരോധനം മൂലം
കീടനാശിനി വ്യവസായത്തിന് വന്നേക്കാവുന്ന കോടികളുടെ നഷ്ടത്തെക്കുറിച്ച്
സഹതാപം പൂണ്ട് ലോകരാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ വേട്ടക്കാര്‍ക്ക് വേണ്ടി
വാദിക്കുന്ന ഒരു ഭരണസംവിധാനം പരിണാമം സംഭിക്കാത്ത ഒരു സാമ്പത്തിക
ക്രമത്തിന്റെ ഉദാഹരണമാണ്. ''തമ്പ്രാനെന്ന് വിളിപ്പിക്കും, പാളയില്‍
കഞ്ഞികുടുപ്പിക്കും'' എന്ന മേലാളന്‍ ഫ്യൂഡല്‍ മനോഭാവംതന്നെയാണ് ഇവിടുത്തെ
ബൂര്‍ഷ്വാസികളിരിക്കുന്ന ഭരണകൂടത്തിന്. ഒരു സാമ്പത്തിക സാമൂഹിക വിപ്ലവവും
ഇവിടെ ഉണ്ടായിട്ടില്ല എന്നതിന്റെ നേര്‍ സാക്ഷ്യമാണിത്. ഒരു
ഭൂപരിഷ്‌ക്കരണംകൊണ്ടൊ ഒരു വിദ്യാഭ്യാസ ബില്ലുകൊണ്ടൊ ഇവിടുത്തെ സാമ്പത്തിക
ക്രമങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ നമ്മുക്കായില്ല എന്നതിന്റെ തെളിവാണ്
തഴച്ചുവളരുന്ന ഇവിടുത്തെ ഭൂമാഫിയകളും വിദ്യാഭ്യാസ കച്ചവടക്കാരും.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും സാമ്പത്തിക അനുക്രമവും
ഇന്ത്യയില്‍
വേറിട്ടുനില്‍ക്കുന്ന മൂല്യാധിഷ്ഠിതമായ ഒരു സാമ്പത്തിക ക്രമം ഇല്ലാതെപോയത്
തിരിച്ചറിയാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്
കഴിഞ്ഞിട്ടില്ല. വൈദേശിക അധിനിവേശത്തിന് ശേഷം ഇന്ത്യ
ജനാധിപത്യവത്ക്കരിക്കപ്പെട്ടപ്പോള്‍ ഇവിടുത്തെ മുലധനവും ഉത്പാദനശക്തികളും
ആരാണ് കൈപ്പിടിയല്‍ ഒതുക്കാന്‍ പോകുന്നത്?, ഇവിടെ സ്ഥാപിക്കപ്പെട്ട
ജനാധിപത്യവ്യവസ്ഥിതിയില്‍ പഴയ ഫ്യൂഡല്‍ പ്രഭുക്കള്‍ ഇടപെടുക ഏതു
രൂപത്തിലായിരിക്കും? എന്നത് തിരിച്ചറിയാന്‍ കമ്മ്യൂണിസ്റ്റുകാരന്‍
ശ്രമിച്ചില്ല. അതിനു പകരം പാര്‍ട്ടിയെ പാര്‍ലമെന്റിസവുമായി
കൂട്ടിക്കെട്ടാനുള്ള അധികാര ചാപല്യമായിരുന്നു കമ്മ്യൂണിസ്റ്റ്
നേതാക്കാള്‍ക്ക് ഉണ്ടായിരുന്നത്. പിന്നീട് പാര്‍ട്ടി ഈ ജനാധിപത്യ
ജീര്‍ണ്ണതകളുടെ ഭാഗമായി മാറുന്നത് നമ്മള്‍ കണ്ടു. കെ.ജി. ഗ്യാസ് ബേസിന്‍
പ്രശ്‌നത്തില്‍ റിലയന്‍സ് സഹോദരന്മാര്‍ തമ്മിലടിച്ചപ്പോഴും,
കോള്‍പ്പാടങ്ങള്‍ പരമ്പരാഗത ബൂര്‍ഷ്വാ കമ്പനികള്‍ തീറെഴുതി എടുത്തപ്പോഴും,
ടൂജി കുംഭകോണങ്ങളില്‍ ഇന്ത്യ മുങ്ങിപ്പോയപ്പോഴും നല്ലൊരു സമരായുധമില്ലാതെ,
മൂര്‍ച്ചയില്ലാത്ത ജനാധിപത്യ സമരായുധങ്ങള്‍പോലും ശരിക്ക് പ്രയോഗിക്കാന്‍
പഠിക്കാതെ കമ്മ്യൂണിസ്റ്റുകള്‍ ചുണകെട്ടമരുന്ന ദയനീയമായ കാഴ്ച നമ്മള്‍
കണ്ടു. ഫ്യൂഡലിസ്റ്റുകള്‍ തന്നെ ജനാധിപത്യത്തെ വ്യഭിചരിക്കുന്ന പുതിയ
ബൂര്‍ഷ്വാസികളായി പുനരവതരിച്ചപ്പോള്‍ നമ്മുടെ ജൈവീകമായ സാമ്പത്തികം ക്രമം
തകര്‍ന്നടിഞ്ഞു. മൂലധനത്തേയും ഉത്പാദന ശക്തികളേയും തിരിച്ചുപിടിക്കുകയും
ഒരു തൊഴിലാളി വര്‍ഗ്ഗബോധത്തെ ഉണര്‍ത്തിക്കൊണ്ടുവരികയും ചെയ്യണമെങ്കില്‍
ഇന്തയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആദ്യം അതിന്റെ ജനാധിപത്യ
ജീര്‍ണ്ണതകളില്‍ നിന്ന് പുറത്തുകടക്കണം. മഹാരാഷ്ട്രയിലും യൂപിയിലും
വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നത് വോട്ടര്‍മാര്‍ക്ക് മദ്യവും പണവും
നല്‍കിയാണ്. ഇതേ രാഷ്ട്രീയപാര്‍ട്ടികളുമായി ഇടുതുപാര്‍ട്ടികള്‍
ബാന്ധവമുണ്ടാക്കുന്നതും നാം കണ്ടു. കൂടംകുളത്തും ജയ്താപൂരിലും തദ്ദേശിയര്‍
ജീവന്മരണ സമരത്തിലേര്‍പ്പെടുമ്പോള്‍ അവനവന്‍ തന്നെ സൃഷ്ടിച്ച
ജീര്‍ണ്ണതകളുടെ കമ്പോസ്റ്റുകുഴിയിലെ മണ്ണിരകളായി കമ്മ്യൂണിസ്റ്റുകാര്‍
അഴുകുന്ന കാഴ്ച അതിദയനീയമാണ്. ഇന്ത്യയുടെ ന്യൂക്ലിയര്‍ ഗവേഷണങ്ങളെ തുരങ്കം
വയ്ക്കുന്നതിന്റെ പേരില്‍ അമേരിക്കയുമായുള്ള ന്യൂക്ലിയര്‍ കരാറിനെ
എതിര്‍ത്ത ഇടതുപക്ഷം ഒരു ജനതയുടെ അവകാശസമരങ്ങള്‍ക്കു നേരേയും ജൈവ
സമത്വങ്ങള്‍ക്കായുള്ള മുറവിളികള്‍ക്കുനേരേയും കണ്ണടയ്ക്കുന്നു. ഈ
ജനാധിപത്യപ്രക്രിയയില്‍ എന്തിനൊപ്പം നിലകൊള്ളണം, എന്തിനുവേണ്ടി നിലകൊള്ളണം
എന്ന ആശയക്കുഴപ്പം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പറവിമുതലെ
ഉണ്ടായിരുന്നു. ഒരു ഇ.എം.എസ്സിനൊ ജ്യോതിബസുവിനൊ ഇന്ത്യന്‍മണ്ണില്‍
ആഴത്തില്‍ വേരോടിയിരിക്കുന്ന
ഫ്യൂഡല്‍-ബൂര്‍ഷ്വാ-ജനാധിപത്യവ്യവസ്ഥിതിയ്‌ക്കെതിരെ ഒരു ചുക്കും
ചെയ്യാനായിട്ടില്ല.
പുസ്തകം:
കാള്‍ മാര്‍ക്‌സ്-ജീവചരിത്രം
ഹൈന്റിച്ച് ഗൈംകോവ്
മൂന്നാം പതിപ്പ്
ചിന്താ പബ്ലിഷേഴ്‌സ്
392 പേജ്
വില 250 രൂപ