2021, ഡിസംബർ 23, വ്യാഴാഴ്‌ച

വല്ലി: വയനാടിന്റെ ആത്മസ്വരം

 - സന്തോഷ് പല്ലശ്ശന


കാടുകണ്ടു മടങ്ങുന്നവര് കാടിനെ കുറിച്ചെഴുതുന്നതുപോലെയല്ല ഉള്ളില് പച്ചമരങ്ങളും കാട്ടാറും പൈയ്ക്കുന്ന കാട്ടുമൃഗങ്ങളുടെ കണ്ണിലെ നിഷ്‌ക്കളങ്കതയും കാട്ടാനച്ചൂരും പേറുന്നവരുടെ ഭാഷ. വയനാട് എന്ന വയല്നാട് നേരിട്ട് തന്റെ കഥ നമ്മോടു പറയുമ്പോള്, കഥ കേള്ക്കുന്ന നമ്മള് കഥ തീരുംവരെ ഘോരവനത്തിന്റെയുള്ളിലെ കല്ലുവയല് എന്ന ഹരിതഗ്രാമത്തിനകത്താണ്. കഥതുടങ്ങിയതുമുതല് കാതില് ചിലുചിലം നിറഞ്ഞുനില്ക്കുന്നതുമുഴുവന് വയനാടിന്റെ പച്ചമരങ്ങളാണ്.
ഷീല ടോമിയുടെ 'വല്ലി' മനസ്സിലൊരു കാടുനടുകയാണ്, കാട്ടിലെ മനുഷ്യരുടേയും, മണ്ണിന്റെയും, മരങ്ങളുടെയും കാട്ടുമൃഗങ്ങളുടെയും വേറിട്ടൊരു ഭാഷ്യമാണ് വല്ലി.
വല്ലി എന്നാല് വള്ളിയെന്നൊ ഭൂമിയെന്നൊ കൂലിയെന്നൊ പല മാനങ്ങളുള്ള ഒരു പദമാണ്. വയനാട്ടിലെ കല്ലുവയലിലേയും മഞ്ചാടിക്കുന്നിലേയും അവിടത്തെ കാടിനും കാട്ടുമക്കള്ക്കും വേണ്ടി പൊരുതി ജീവിക്കുന്ന കുറേ മനുഷ്യരുടെ കഥയാണ് 'വല്ലി'. ദുരയും ആര്ത്തിയും മൂത്ത മനുഷ്യന് കൊള്ളയടിക്കപ്പെട്ട, കാടഴിഞ്ഞുകൊണ്ടിരിക്കുന്ന വയല്നാടിന്റെയും കഥയാണിത്.
കാടിനിണങ്ങി, കാടിന്റെ ആത്മസംഗീതം ആസ്വദിച്ചു ജീവിക്കുന്ന ഒരു കൂട്ടരും, കാടിന്റെ പച്ചയഴിച്ച് ആസുരമായ ജീവിതം നയിക്കുന്നവരും, എന്നീ ദന്ദ്വങ്ങളുടെയൊ അവരുടെ സംഘട്ടനത്തിന്റെയൊ മാത്രം കഥയല്ല ഈ നോവല്. കാടിന്റെ ജൈവതാളം ഹൃദയത്തില് കൊണ്ടുനടക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരിക ജീവിതത്തിലൂടെ ഈ നോവല് സഞ്ചരിക്കുന്നുണ്ട്. പാരിസ്ഥിതികമായ പുതിയ ആകുലതകളെ വയനാടന് പരിപ്രേഷ്യത്തില് അവതരിപ്പിക്കുക കൂടിയാണ് ഈ നോവല്. മൂന്നു തലമുറകളിലൂടെ ഷീല ടോമി കഥപറഞ്ഞുപോകുമ്പോള് കൈമോശം വന്ന വല്ലിയുടെ (ഭൂമിയുടെ) ജൈവതാളംവും അടിയൊഴുക്കായി വായനക്കാരനെ തൊടുന്നു.
മണ്ണിനേയും പെണ്ണിനേയും സമൂഹത്തേയും ആദരിക്കുകയും പ്രണയിക്കുകയും ചെയ്ത തൊമ്മിച്ചന്റെയും സാറയുടേയും, സാമൂഹിക രൂപീകരണത്തിനുവേണ്ടി പടവെട്ടി തകര്ന്നുപോയ പപ്പന്റെയും, ഉള്ളില് ഒരു കാടിനേയുംകൊണ്ട് മരുഭൂമിയില് ജീവിച്ചു മരിച്ച സൂസന്റെയും, പിന്നെ ലൂസിയുടേയും ജെയിംസിന്റെയും, ഫെലിക്‌സ് അച്ചന്റെയും
ഉമ്മ
ിണിത്താറയുടേയും, അധിനിവേശത്തിന്റെ ശസ്ത്രങ്ങളില് പിടഞ്ഞുമരിച്ച ബസവന്റെയും പീറ്ററിന്റെയും കാളിയുടേയും ഇസബെല്ലയുടേയും അങ്ങിനെ ഒരുപാടു പേരുടെ കഥയാണ്.
എടുത്തുപറയേണ്ടത് ഈ നോവലിന്റെ സവിശേഷമായ ഭാഷയാണ്, വളരെ ലളിതമാണത്, അതെ സമയം കാടറിഞ്ഞുവായിക്കവേ ഏറെ ഗഹനവും. ഓരോ വാക്കിലും ഓരോ കാടുണ്ട്. കോടമഞ്ഞ് മൂടുന്നതും മായുന്നതും മഴപെയ്യുന്നതും വെയിലുദിക്കുന്നതുമൊക്കെ ഭാഷയില് മിന്നിമായുകയാണ്, വായനക്കാരന് ഈ കുടമാറ്റങ്ങള് അറിയുന്നതേയില്ല... കാടിന്റെ ജീവിതക്കാഴ്ച്ചകള് കണ്ടുകണ്ടങ്ങനെ, കാട്ടാറിന്റെ തെളിഞ്ഞ വെള്ളംപോലെയുള്ള ആഖ്യാനത്തിന്റെ ഈണത്തില് നടന്നുനടന്നങ്ങനെ നീങ്ങുകയാണ് വായനക്കാരന്.
വയനാടന് മലങ്കാടിന്റെ ആത്മാവിനെ ഉള്ളിലാവാഹിച്ച സൂസന് തന്റെ മകള്ക്കെഴുതിയ കത്തുകളിലൂടെ അവരുടെ ഉള്ക്കാട്ടുവഴികളിലൂടെ നടത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. നാളിതുവരെ വായിച്ചിട്ടില്ലാത്ത ജീവിത മുഹൂര്ത്തമെന്നൊ, വേറിട്ടതെന്ന് പറയാന്മാത്രമുള്ള സംഭവങ്ങളൊ ഒന്നുംതന്നെ ഈ നോവലില് ഇല്ല. തൂവല് പൊഴിക്കുന്ന വയനാടന് കാട്ടുംഭംഗികളെക്കുറിച്ചുള്ള ആതികളും നോവുകളും സംഘര്ഷങ്ങളും കഥാപാത്രങ്ങളുടെ മനസ്സിലുണ്ട്, വായനക്കാരനെയും ആ ആതികള് ബാധിക്കും, ആഖ്യാനത്തിന്റെ ഗുണമാണത്. വായനയുടെ ആദ്യ ഘട്ടത്തില് ഭാഷ വഴങ്ങിവരാന് അല്പം പ്രയാസമായിത്തോന്നിയെങ്കിലും വയനാടന് കാടകത്തിന്റെ രൗദ്രതയും സൗമ്യതയുമൊക്കെ ആവാഹിക്കാനുള്ള ആഖ്യാതാവിന്റെ ത്വരയാണിതെന്ന തിരിച്ചറിവുണ്ടായി. പതിയെ കാടും ഭാഷയും കഥാപാത്രങ്ങളും ഒന്നായി മാറി. ഈ നോവലിനെക്കുറിച്ച് എഴുത്തുകാരന് അഷ്ടമൂര്ത്തി ഫേസ്ബുക്കില് നേരത്തെ കുറിച്ചതുപോലെ 'പുസ്തകം തീര്ന്നുപോകരുതേ' എന്നൊരു ആഗ്രഹം മനസ്സില് നിറഞ്ഞു തുളുമ്പി.
ഷീല ടോമി

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നോവല് നിര്വ്വചിക്കുന്നുണ്ട്. നോവലിലെ ലൂക്കയും ജോപ്പനുമൊക്കെ കാടിനെ കീഴ്‌പ്പെടുത്താന് ശ്രമിച്ചവരായിരുന്നു. എന്നാല് തൊമ്മിച്ചനും സാറയും സൂസനും ലൂസിയും ടെസയുമൊക്കെ കാടിന്റെ ആത്മവറിഞ്ഞവരായിരുന്നു. അവരുടെ പ്രണയം പിടിച്ചടക്കലായിരുന്നില്ല, തുറന്നുവിടലിന്റേതായിരുന്നു. പ്രകൃതിയുടെയും അതിലെ മനുഷ്യരുടേയും പ്രണയവും ജീവിതവും ഒരേ താളത്തിലാകണം, നിസ്വാര്ത്ഥമായിരിക്കണം എന്നവര്ക്കറിയാമായിരുന്നു.
വയനാടന് കാടുകളില് പിടിച്ചടക്കുന്ന റിസോര്ട്ട് കൃഷിക്കാരുടെ ആര്ത്തിയില് വയനാട് എന്ന വല്ലി (ഭൂമി) കൊടുക്കുന്ന വല്ലി (കൂലി/ശിക്ഷ)യാണ് കണക്കുകൂട്ടലുകള് തെറ്റിച്ചെത്തുന്ന പ്രളയങ്ങളെന്ന് തൊമ്മിച്ചനും ടെസയുമൊക്കെ വിലയിരുത്തുന്നുണ്ട്. പക്ഷെ ദുരമൂത്ത വലിയൊരു ശതമാനും ലൂക്കമാരും ജോപ്പന്മാരും കാടിന്റെ ജൈവതാളത്തെയും കാട്ടുമക്കളുടെ ജീവിതങ്ങളേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.
മലയാളത്തില് ആഘോഷിക്കപ്പെടുന്ന പുതുനോവലുകളുടെ ഗണത്തില് ഈ നോവല് പെടുന്നില്ല. ഈ നോവല് നാളിതുവരെ നമ്മള് വായിച്ചിട്ടുള്ള കാടെഴുത്തിന് വേറിട്ടൊരു ദിശാസൂചിയാണ്, അതുകൊണ്ടുതന്നെ ഈ നോവല് പതിവുനോവലുകളുടെ കൂട്ടത്തിലല്ല ആഘോഷിക്കേണ്ടത് എന്നുതോന്നുന്നു. മൗലികമായ ഒരു കൈയ്യൊപ്പു പതിഞ്ഞ ഭാഷയാണ് ഈ നോവലിനെ മറ്റു നോവലുകളില് വേര്തിരിച്ചു നിര്ത്തുന്നത്. മൗലികമായ ഭാഷ എന്നു പറയുമ്പോള് പ്രത്യക്ഷത്തില് അങ്ങനെ തോന്നില്ല, ഇതിന്റെ ഭാഷയില് നിന്നല്പം അടര്ത്തിയെടുത്തുനോക്കിയും വിലയിരുത്താനാവില്ല. ലളിതവും സൗമ്യവും വേറിട്ടതുമാണ് ഇതിന്റെ ഭാഷയെന്നു ഞാന് പറയുന്നത് അതിന്റെ സമഗ്രതയിലാണ്. കാടിന്റെ ആഖ്യാനത്തെ ഭാഷയില് അതിഭംഗിയായി ആവാഹിച്ചിരുത്തിയ ഷീല ടോമിയെന്ന എഴുത്തുകാരിയും അവരുടെ ഈ നോവലും ഏറെക്കാലം നിലനില്ക്കും... ഏറെ വായിക്കപ്പെട്ടുകൊണ്ടിരിക്കും എന്നുമാത്രം പറഞ്ഞുകൊണ്ട് നിര്ത്തുന്നു.
പുസ്തകം: വല്ലി (നോവല്)
ഷീല ടോമി
പ്രസാധകര്: ഡി.സി. ബുക്ക്‌സ് കോട്ടയം
പേജ്: 383
വില: 399 ക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.