ആഴ്ച്ചപ്പാങ്ങ്-10
മരക്കവിതകള്‍, പുഴക്കവിതകള്‍, കാട്ടുകവിതകള്, ജലക്കവിതകള്‍ അങ്ങിനെ എന്തുമാത്രം കവിതകള്‍ പുതുകവിതയില്‍ ഉണ്ടാകുന്നു. എല്ലാം അതുതാനല്ലയോ ഇത് എന്ന പരുവത്തില്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. പാരിസ്ഥിതിക ബോധം അത്യാവശ്യമാണ് ഒരു കവിക്ക്. ഒരു കൂട്ടം കവികളെങ്കിലും അഭിരമിക്കുന്ന പരിസ്ഥിതി കവിതയിലെ Green Aesthetisc ല്‍ ആണ്. ഭാഷയില്‍തന്നെ ഒരു വലിയ പരിസ്ഥിതിയുണ്ട്. പുഴയും മലയും പൂവും കായും വന്മരങ്ങളും പക്ഷികളുമൊക്കെ പലതരം ബിംബങ്ങളായി ഭാഷയില്‍, അനുവാചക ബോധങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള പാരിസ്ഥിതിയെ കാണാതെതന്നെ ഒരു പാരിസ്ഥിതിക അവബോധമില്ലാതെതന്നെ ഒരു Green peotry എഴുതാന്‍ കഴിയുമെന്നായിരിക്കുന്നു. അയ്യപ്പണിക്കരുടെ കാടും, സുഗതകുമാരിയുടെ നാടും, മോഹനകൃഷ്ണന്റെ മഴയും, ടോണിയുടെ മരവും, എസ് ജോസഫിന്റെ മലയുമൊക്കെ ഉത്പാദിപ്പിക്കുന്ന ഒരു പരിസ്ഥിതി-വായനയുടെ ഹാംഗോവര്‍-പച്ചവറ്റാത്ത സ്വപ്നങ്ങള്‍-വാക്കുകള്‍-അനുരണനങ്ങള്‍. കാടുകാണാക്കവിതകള് എഴുതാന്‍ യുവകവികള്‍ക്ക് പ്രചോദനമാകുന്നു.
പുരുഷന്മാര് എന്ന കെണിപ്പക്ഷികള്
ഈയിടെയായി ഫെമിനിസ്റ്റുകളെ കാണുമ്പോള്‍ അയാള്‍ക്ക് രതിമൂര്ച്ചയുണ്ടാകുന്നു. ഫെമിനിസ്റ്റുകഥകള് മാത്രം തിരഞ്ഞുപിടിച്ചു വായിക്കുന്നു. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ കാണാനിഷ്ടപ്പെടുന്നു. ഭാര്യയെക്കൂടി ഇതൊക്കെ വായിക്കാനും കാണാനും നിര്‍ബന്ധിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അയാള്‍ വാചാലനാവുന്നു. രണ്ടു ഫെമിനിസ്റ്റുകളെ വീട്ടില്‍ വിളിച്ച് തന്റെ ഭാര്യയോടൊപ്പം നാലൊ അഞ്ചൊ ദിവസം താമസിപ്പിച്ചാലെന്തെന്ന് അയാള്‍ ചിന്തിക്കുന്നു. കാരണം മറ്റൊന്നുല്ല...., ഭാര്യ എപ്പോഴും പരിഭവവും കണ്ണീരുംകൊണ്ട് അയാളെ നനയ്ക്കുന്നു. അവള് എപ്പോഴും ശരീരത്തിന്റെ പരിമിതിയെക്കുറിച്ചും സ്ത്രീയുടെ ജന്മവിധിയെക്കുറിച്ചും ബലഹീനതയെക്കുറിച്ചും സംസാരിക്കുന്നു. മാസമുറയില്‍ ഉണ്ടാകുന്ന വയറ്റുവേദനയെക്കുറിച്ചു പറയുന്നു. അയാള്‍ക്ക് ദേഷ്യം വന്നാല്‍ ഒന്ന് പിണങ്ങാനുള്ള സ്വാതന്ത്ര്യമില്ല.
'എയ്.... എന്തിനാ പിണങ്ങണേ.. പിണങ്ങിയാല്‍ എനിക്ക് താങ്ങാനാവില്ല... ഞാന്‍ കരഞ്ഞ് കരഞ്ഞ് മരിക്കും' അവള് ചിറാപുഞ്ചിയാകുന്നു.
ഒന്നുപിണങ്ങുമ്പോഴേക്കും അവള് വാടിയ മുല്ലപ്പൂപോലെയാവുന്നു.
ക്ഷമകെടുന്ന നേരത്ത് ഒന്ന് ചീത്ത വിളിച്ചാല്‍ കണ്ണീര് പുഴയില്‍ അയാളെ മുക്കിക്കൊല്ലുന്നു.
'ഇതെന്തൊരു കെണിയാണ്. ഇതെന്തൊരു പീഢനമാണ്' അയാള്‍ കരയുന്നു.
ഒഴുകുന്ന കണ്ണീരുപോലെ ചലനാത്മകമാണ് അവളുടെ പരിഭവങ്ങള്‍. കണ്ണുതുറുപ്പിച്ച് രൂക്ഷമായൊന്നുനോക്കിയാല് അവള് കരയും, സ്നേഹം വന്നാലും സന്തോഷം വന്നാലും അവള് കരയും. എപ്പോഴും ഗതകാല ഓര്‍മ്മകളെ അവള് കണ്ണിരൊഴിച്ച് നനക്കും.അബോധമായി കുളിമുറിയില്‍ മറന്നുവയ്ക്കുന്ന തീണ്ടാരിത്തുണിപോലെയാണ് അവളുടെ ജീവിതരേഖകള്‍. തൊട്ടതിനും പിടിച്ചതിനും നിര്‍ത്താതെ തുള്ളിവീഴ്ത്തുന്ന വര്‍ഷകാലത്തെ പവിഴമുല്ല മരമാണവള്‍. നനഞ്ഞുകുതിര്‍ന്ന പവിഴമുല്ലകള്‍ അയാളുടെ വഴിനീളെ ചിതറിക്കിടക്കുന്നു. ഒരുപൂവിലെങ്കിലും ചവിട്ടാതെ ആയാള്‍ക്ക് കടന്നുപോകാന്‍ സാധ്യമല്ലാതായിരിക്കുന്നു. അവളുടെ കണ്ണീര് മഴയില്‍ നനഞ്ഞ് നനഞ്ഞ് അയാള്‍ക്കിപ്പോള്‍ വിട്ടുമാറാത്ത ജലദോഷമായി.
ഹോ ഇതെന്തൊരു കെണിയാണ്. ഈ നാട്ടില്‍ സാറാജോസഫും, അജിതയും, ഗീതയും, വനിതാ കമ്മീഷനും ഒരു കോപ്പും ഒണ്ടാക്കിയിട്ടില്ല. ഇവിടെ ആത്മാര്‍ത്ഥതയുള്ള ഫെമിനിസ്റ്റുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പുരുഷന്മാര് ഇങ്ങിനെ കെണിപക്ഷികളാവുമായിരുന്നില്ല. ഇനിമുതല്‍ വിവാഹ പരസ്യങ്ങളില്‍ 'അഞ്ചടി ഉയരം, വെളുത്ത നിറം, സുന്ദരിയും ഫെമിനിസ്റ്റുമായ യുവതിക്ക് വരന്മാരെ ആവശ്യമുണ്ട്'എന്ന് കൊടുക്കണം. അപ്പോള്‍ അബലയായ ഈ ജനുസ്സിനെ വെറെ തിരിച്ചറിയാമല്ലോ... വരാന്‍പോകുന്നത് കെണിയാണൊ ഫെമിനിസ്റ്റാണൊ എന്ന് തിരിച്ചറിയാനുള്ള മിനിമം സ്വാതന്ത്ര്യം ഒരു പുരുഷനില്ലേ... പറയൂ...?
ടിയാനെ നോക്കി ആരും മെയില്‍ ഷോവനിസ്റ്റ് എന്ന് വിളിക്കല്ലെ. മനസ്സില്‍ അടക്കിപ്പിടിച്ച സങ്കടങ്ങള്‍ അയാള്‍ വെളിപ്പെടുത്തിയെന്നെയുള്ളു.
ശോഭന
നാട്ടില്‍ കൈച്ചില്ലകള് അധികമില്ലാത്ത ഒരു കൊന്നമരമുണ്ട്. അതുകൊണ്ടുതന്നെ അതില്‍ കയറി പൂപ്പറിക്കുക എളുപ്പമല്ല. വലിയ ഉയരംവരെ ഒറ്റത്തടിയാണ്. മുകളില്‍ ധാരാളം ചില്ലകളുണ്ട്. മേടമാസത്തില്‍ ആ ചില്ലകളില്‍ കൊന്നകള്‍ വിരിയുന്നു. ഒരാള്‍ക്കും ഒരു പൂപോലും പറിക്കാനാകാത്ത ഉയരത്തില്‍ പൊന്നിന്റെ വര്‍ണ്ണ ശോഭയുമായി പാടത്തിനു നടുവില്‍ നില്ക്കുന്ന ആ കൊന്നമരം എന്നെ കൊതിപ്പിച്ചു. ഒരു നര്‍ത്തകിയെപ്പോലെ വശ്യമുദ്രയുമായി ഒറ്റമരമായി അത് നിന്നു. ദൂരെനിന്ന് നോക്കുമ്പോള്‍ നര്‍ത്തകിയും അഭിനേത്രിയുമായ ശോഭനയെപ്പോലെ തോന്നും. പൊന്നുപോലൊരു പെണ്ണ്. എന്റെ ഹൃദയത്തില്‍ പൂത്തുനില്ക്കുന്ന കാമനകളുടെ മുഖത്തുനോക്കി ആ മരം ശോഭനയെപ്പോലെ ഇടത്തുന്നിന്ന് വലത്തോട്ട് നീണ്ടു നീണ്ടുപോകുന്ന പുഞ്ചിരിയുടെ വെള്ളിവാള് മിന്നിക്കും. ആ മിന്നലില്‍ എന്റെ ശരീരത്തിലൂടെ ഒരു വിദ്യുത് പ്രവാഹമുണ്ടാകുന്നു. ഞാന്‍ ആ മരത്തിലേക്ക് വലിഞ്ഞു കയറും. പാതിവഴിയെത്തുമ്പോള്‍ മിനുസമുള്ള തായ്ത്തടിയില്‍ അള്ളിപ്പിടിക്കാനാകാതെ ഞാന്‍ ഉരുതി വീഴും. വീണ്ടും വീണ്ടും കയറും താഴേക്കു തന്നെ ഉരുതി വീഴും. വിഷുക്കണിക്ക് ഒരു പൂക്കുലപോലും കൊടുക്കാതെ മേടം വിടപറയുമ്പോള്‍ പൂക്കള്‍ കൊഴിഞ്ഞുപോകും. ആര്‍ക്കുമില്ലാതെ വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന കൊന്നമരത്തെ നോക്കി എന്റെ കൗമാരം നിശ്ശബ്ദമായി കരയും. ശോഭന എനിക്ക് കൈയെത്താ ദൂരത്തെ കൊന്നപ്പൂക്കളാണ്. മുകളില്‍ മാത്രം ചില്ലകളുള്ള നീണ്ടു കൊലുന്നനെയുള്ള ഒരു കൊന്നപ്പൂമരം.
മുംബൈയിലെ ചെറുകഥയുടെ 'കുല'പതികള്‍
മുംബൈയിലെ മഹാന്മാരായ കഥാകൃത്തുക്കളെ ആരും ദയവുചെയ്ത് വിമര്‍ശിക്കരുത്. അവര്‍ അസ്വസ്ഥരാണ്. അവരും ഈ ലോകത്തിനുവേണ്ടിയാണ് എഴുതുന്നത്. എന്നിട്ടും ലോകത്തിന്റെ സൗന്ദര്യബോധമൊ വ്യവസ്ഥിതിയൊ മാറുന്നില്ല എന്ന് പരിതപിക്കുകയാണവര്‍. ഈയിടെ വി.ആര്.സുധീഷ് എന്നൊരു പീക്കിരി കഥാകൃത്ത് മുംബൈയില്‍ നടന്ന ഒരു ചെറുകഥാ ശില്പശാലയില് പ്രസംഗിക്കുകയുണ്ടായി. രചനാപരമായി വലിയ ഔന്നിത്യം പ്രകടിപ്പിക്കാത്ത ഇവരുടെ കഥകള്‍ 50 വര്‍ഷം പിന്നിലുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു!. പരിപാടിയുടെ തലേദിവസം മുതല്‍ സംഘാടകര്‍ ഈ കഥാകൃത്തിന് മദ്യമൊഴിച്ചുകൊടുത്ത് കൈകഴച്ചുകൊണ്ടിരിക്കുകയായിരുന്നു. അടിച്ചു പൂസായ വി.ആര്.സുധീഷ് ഒരു കഥയും കേള്‍ക്കാതെയാണ് ഇങ്ങിനെയൊരു അഭിപ്രായം പറഞ്ഞത് എന്ന് പറഞ്ഞ് നമ്മുടെ മുബൈ കഥാകൃത്തുക്കള്‍ മുഷ്ടിചുരുട്ടി വി.ആര്.സുധീഷിനുനേരെ ചീറിയടുത്തു. 'ലേലു അല്ലു... ലേലു അല്ലൂ... അഴിച്ചുവിട്....' എന്ന് ഉറക്കെ സുധീഷ് കരഞ്ഞു.
'കാരണമ്മാര് ചെയ്ത സുകൃതം ഒന്നുകൊണ്ടുമാത്രമാണ് അദ്ദേഹം ചുള്ളിയൊടിയാതെ ജീവനുംകൊണ്ട് രക്ഷപ്പെട്ടത്' എന്നാണ് കഥകളെഴുതി കഥകളെഴുതി സിക്സ്പാക്ക് മസിലുള്ള ഒരു മുംബൈ കഥാകൃത്ത് പറഞ്ഞത്.
പണ്ടൊരിക്കല്‍ ഇതുപോലൊരു കഥാശില്പ്പശാലയില് പന്ത്രണ്ടോളം കഥകള്‍ അവതരിപ്പിക്കപ്പെട്ടതിനുശേഷം ചര്‍ച്ച ഉദ്ഘാടനം ചെയ്യാനുള്ള ദൗര്‍ഭാഗ്യം എനിക്കുണ്ടായി. അന്ന് ഞാന്‍ മദ്യപിച്ചിരുന്നില്ല. ഞാനൊരു പീക്കിരി 'കപി' മാത്രം ആയതുകൊണ്ടാവാം എനിക്ക് വലിയ പരിഗണനയൊന്നും കിട്ടിയില്ല. ഹോ.. അതിന്റെയൊന്നും അവശ്യവുമില്ലതാനും. സംഘാടകര്‍ സുധീഷിനെപ്പോലെയുള്ള ബ്ലാക്ക് ബെല്‍ട്ട് എടുത്തവരെമാത്രമെ മദ്യസേവയ്ക്ക് ക്ഷണിക്കു. ഉള്ളതു പറയാമല്ലൊ സുധീഷ് വളരെ ബുദ്ധിമാനാണ്. അദ്ദേഹം ഒരു കഥപോലും കേട്ടില്ല. കേട്ടിരുന്നേല്‍ അദ്ദേഹത്തെ ആമ്പുലന്‍സില്‍ കേരളത്തിലേക്ക് എമ്പാം ചെയ്ത് വിടേണ്ടി വന്നേനെ. എന്നാല്‍ ഞാന്‍ ഒരു കഥപോലും വിടാതെ, ഒരു വാക്കുപോലും വിടാതെ സൗമ്യമായി മുഴുവന്‍ കഥയും കേട്ടു. അവതരിപ്പിക്കപ്പെട്ട എല്ലാകഥകളെക്കുറിച്ചും എന്റെ അഭിപ്രായം പറഞ്ഞു. എന്റെ അഭിപ്രായം എന്റേതുമാത്രമാണ്. നല്ലത്, ചീത്ത എന്നൊക്കെ വേര്‍തിരിക്കുന്നത് ഒരു വിമര്‍ശകന്റെ പണിയല്ല. തരം തിരിക്കുന്നത് വിമര്‍ശനം അല്ല. അത്് ഒരു ഫ്യൂഡല്‍ മാനസികാവസ്ഥയുടെ ഉത്പന്നമാണ്. എന്റെ അറിവിന്റേയും സംവേദനക്ഷമതയുടേയും പരിമിതിയില്‍ ഒതുങ്ങിനിന്നുകൊണ്ട് കഥകളെ ഞാന്‍ 'വിലയിരുത്തി' സംസാരിച്ചു. മുംബൈയിലെ ചില തലമുതിര്‍ന്ന കഥാകൃത്തുക്കളെ ഞാന്‍ ഒന്ന് 'ഇരുത്തി' എന്ന ആരോപണം അപ്പോള്‍ത്തന്നെ ഉയര്‍ന്നു. കാരണമ്മാര് ചെയ്ത പുണ്യംകൊണ്ട് എനിക്ക് അന്ന് അടികിട്ടിയില്ല. ഒളിഞ്ഞും തെളിഞ്ഞും എന്നെ പുലയാട്ടു വിളിക്കുന്നത് പിന്നീട് ഞാന്‍ കണ്ടു (എന്തിന് അടുത്തകാലത്ത് ഊമക്കത്തുവരെ കിട്ടി!). എനിക്ക് വാശിയായി. അന്ന് ഞാന്‍ അവിടെ നടത്തിയ വിലയിരുത്തലുകളെ ക്രോഡീകരിച്ച് 'മുംബൈ; ചെറുകഥയുടെ ശവപ്പറമ്പ്'' എന്നൊരു ലേഖനമെഴുതി ഇവിടെ പ്രചാരത്തിലുള്ള ഒരു ടാബ്ലോയ്ഡില്‍ പ്രസിദ്ധീകരിച്ചു. ഇതല്പം കടന്നുപോയില്ലേ എന്നായി എന്റെ ചില അഭ്യുദയ കാംക്ഷികള്‍. കഥകളെക്കുറിച്ച് സത്യസന്ധമായി ഒരു വിലയിരുത്തല്‍ നടത്തുന്നതില്‍ പേടിക്കാനെന്തുള്ളു. അത് എന്റെ അവകാശവുമാണ്. ഇതെന്താ വെള്ളരിക്കാപ്പട്ടണമൊ.... എന്ന് ഞാന്‍.
എന്നെ പുലയാട്ടു വിളിച്ചുകൊണ്ട് മുംബൈയിലെ ഒരു തലനരച്ച കഥാകൃത്ത് എഴുതിയ ഒരു കത്ത് ഇതേ ടാബ്ലോയിഡില്‍ പിന്നീട് പ്രസിദ്ധീകരിച്ചു വന്നു. എനിക്ക് ഗുഹ്യരോഗവും എയിഡ്സും ഗൊണേറിയയുമൊക്കെയുള്ളതുകൊണ്ടാണ് തന്റെ കഥകളുടെ നന്മകാണാതെ പോയത്... ഇന്നലത്തെ മഴയില്‍ പൊടിച്ച വിത്താണ് നീ... ഞാനൊക്കെ മുംബൈയിലെ സാഹിത്യത്തില്‍ മുങ്ങിപ്പൊങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി എന്നൊക്കെയായി....
പിന്നീട് രണ്ടുവര്‍ഷത്തിനു ശേഷം കഴിഞ്ഞമാസം ഇതേ കഥാകൃത്തിനെ നേരിട്ടു കണ്ടപ്പോള്‍ കഴിഞ്ഞ മാസം മുംബൈയില്‍ അരങ്ങേറിയ ചെറുകഥാ ശില്പശാലയേയും വി.ആര്.സുധീഷിന്റെ പ്രസ്ഥാവനയേയും കുറിച്ച് അദ്ദേഹം പറഞ്ഞു.
'ഞങ്ങളവതരിപ്പിച്ച ഒരു കഥപോലും കേള്‍ക്കാതെ മദ്യത്തില്‍ മദോന്മത്തനായി മുംബൈക്കാരുടെ കഥകളെ 50 വര്‍ഷം പിന്നോട്ടടിപ്പിച്ച ആ ഡാഷ് മോനെ വെറുതെവിട്ടത് ഞങ്ങള്‍ കാണിച്ച ദയയാണ്' എന്ന് പറഞ്ഞു. ഞാന്‍ തലയാട്ടി... 'ഹൂം... ഒരു കഥപോലും മര്യാദയ്ക്ക് കേള്‍ക്കാതെ മുഴുവന്‍ കഥകളെക്കുറിച്ച് അടിച്ചാക്ഷേപിക്കുകയൊ....? അതും ഒരു പൊതു പരിപാടിയില്‍ മദ്യപിച്ച് ലക്കു ലഗാനുവമില്ലാതേ...! എന്താ... ല്ലേ...' ഞാനിതു പറഞ്ഞപ്പോള്‍ നമ്മുടെ മുംബൈ കഥകളുടെ 'കുല'പതിയുടെ മുഖം പ്രസന്നമായി. അടുത്ത നിമിഷം ഞാന്‍ വേറൊന്നുകൂടി പറഞ്ഞു 'ഒറ്റത്തുള്ളി മദ്യം സേവിക്കാതെ പണ്ടൊരിക്കല്‍ ഇതുപോലുള്ള ഒരു സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ കഥകളെക്കുറിച്ചും സത്യസന്ധമായി മറുപടിപറഞ്ഞ എന്നെപ്പോലും നിങ്ങള്‍ വെറുതെ വിട്ടിട്ടില്ല. പിന്നെയാണ് മദ്യപിച്ച് നാലുകാലില്‍ നില്ക്കുന്ന വി. ആര്. സുധീഷ്!.
സുധീഷ് വലിയൊരു കഥാകൃത്താണ്. അറിയപ്പെടുന്ന എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ദേഹോപദ്രവം ചെയ്യാതെ വിടാനുള്ള സന്മനസ്സ് നിങ്ങള്‍ കാണിച്ചു. നിങ്ങളുടെ മഹാമനസ്കത...! വാഴത്തപ്പെടേണ്ടതാണ്. എന്തിന് നിങ്ങളുടെ കഥകളെ വിമര്‍ശിച്ച വെറും പീക്കിരിപയ്യനായ എന്നെപ്പോലും നിങ്ങള്‍ വെറുതെവിട്ടു!. വെറും ചില ചെറിയ പുലയാട്ടുവിളിയില് ശക്ഷ പരിമിതപ്പെടുത്തി...
നിങ്ങള്‍ കരുണയുള്ളവരാണ്..! പുലയാട്ടുവിളി നിങ്ങളുടെ സാഹിത്യത്തില്‍ പതിവുള്ളതല്ലെ... ? അതുകൊണ്ട് അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല ട്ടോ... എന്തു പുലയാട്ട് എഴുതിക്കൊടുത്താലും മുംബൈയില്‍ പ്രസിദ്ധീകരിക്കാന്‍ ആളുണ്ട്. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ നമ്മുടെ കഥയുടെ കുലപതി നിശ്ശബ്ദനായി.
എന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേറൊരു യുവകഥാകൃത്ത് ഒരു ഡമ്മി ലേഖകനെ സ്വയം സൃഷ്ടിച്ച് അഭിമുഖ സ്വയംഭോഗം നടത്തി. കഥയെ വിമര്‍ശിച്ചതിന് എന്നെ 'സന്തോഷ് പണ്ടിറ്റ്' എന്നു ഒരു അപരനാമധേയം നടത്തിക്കൊണ്ട് തന്റെ രോക്ഷത്തിന്റെ വിഷരേതസ്സിനെ സ്ഖലിപ്പിച്ചെടുത്തു. അവിടെ അവതരിപ്പിക്കപ്പെട്ടതില്‍ തമ്മില്ഭേദപ്പെട്ട കഥ ഇദ്ദേഹത്തിന്റേതായിരുന്നു. നല്ല കഥകള്ഒരുപാട് ഇദ്ദേഹം എഴുതിയിട്ടുണ്ട്. പക്ഷെ സഹിഷ്ണുത മരുന്നിനുപോലുമില്ല. അഭിനന്ദനത്തിന്റെ വാഴക്കുലമാത്രം കാണിക്കയായി കണ്ടിട്ടുള്ള രാജവംശത്തില്‍ നിന്നുള്ള ആളായതുകൊണ്ട് 'കൊല' ഇഷ്ടാണ്... 'കുല' ചെയ്യാന്‍ വന്നപ്പോള്‍ വിരണ്ടുപോയി... വീട്ടില്‍ ചെന്ന് കണ്ണാടി നോക്കി കത്തിയും താടിയും കളിച്ചു. മറ്റെ 'കുല'പതിയെക്കാള്‍ എന്നെ വിഷമിപ്പിച്ചത് ഈ യുവകഥാകൃത്തിന്റെ ഈ അസഹിഷ്ണുതയാണ്. ഞാന്‍ പറഞ്ഞത് എന്റെമാത്രം അഭിപ്രായമാണ്. കഥയെ നല്ലത് പറഞ്ഞ് നന്നാക്കാനൊ ചീത്തവിളിച്ചു ചീത്തയാക്കാനൊ ഒരു വിമര്‍ശകനും കഴിയില്ല.
ഓരോ എഴുത്തും സമൂഹത്തിലേക്കുള്ള ഓരോ ഇടപെടലാണ്. സര്‍ഗ്ഗാത്മക സഹവര്‍ത്തിത്വമാണ്. ലാവണ്യശാസ്ത്രങ്ങളെ ഉള്‍ക്കൊണ്ടും സര്‍ഗ്ഗാത്മകമായി പരിഷ്ക്കരിച്ചും ഉടച്ചുവാര്‍ത്തും പുലരുന്ന സാഹിതീയ ജീവിതം വിമര്‍ശനങ്ങളും പ്രതിവിമര്ശനങ്ങളുമടങ്ങുന്നതാണ്. നല്ലൊരു സഹജാവബോധത്തില്‍ നിന്നാണ് നല്ലൊരു സാഹിത്യ സംസ്കാരം ഉണ്ടാകുന്നത്.
അഷിത
അഷിതയുടെ 'ചിത്രശലഭങ്ങള്‍ക്ക് ഒരുമ്മ' (മാധ്യമം വാരിക) നോവിന്റെ, ആധിയുടെ, നനഞ്ഞ സ്പര്‍ശമാകുന്നു. കൂടുവിട്ടു പറന്നുപോകുന്ന ശലഭജന്മങ്ങളാകുന്ന പെണ്‍കുട്ടികളെക്കുറിച്ച് ആദിപ്പെടുത്തുന്ന ഓര്മ്മപ്പെടുത്തലാവുന്നുണ്ട് അഷിതയുടെ ഈ ചെറുകഥ.
സി.എസ്.ചന്ദ്രിക
സി.എസ്. ചന്ദ്രികയുടെ പാല്ക്കൂണ് (കഥ, മാതൃഭൂമി, ലക്കം 43) വേറിട്ടൊരു ശ്രമമാണ്. കുടപിച്ചുനില്ക്കുന്ന വെളുത്ത വിവിധമായ കൂണുകള്‍ പെണ്‍ജീവിതത്തിന്റെ വിവിധ മുദ്രകളാവുകയാണ് ഈ കഥയില്‍. അടച്ചുറപ്പില്ലാതെ ആവിഷ്ക്കരണ ത്വരയില്ലാതെ പരത്തിപ്പറഞ്ഞുപോകുന്ന ഒരു കഥയാണിത്. അതുകൊണ്ടുതന്നെ നല്ലൊരു കഥയനുഭവം സമ്മാനിക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നില്ല.
ധന്യാ രാജ്
കൊന്നുതിന്നാനായി കോഴികളെ നമ്മള് വളര്‍ത്തുന്നു. നല്ല കഴുത്തു നീളവും ഊര്‍ജ്ജവും ഓജസ്സുമുള്ള കോഴികളെ ഓരോ ആഘോഷങ്ങളിലും പിടിച്ച് തിന്നുന്നു. ധന്യാരാജ് അതുപോലെയാണ്. ഈ കഥാകാരിയുടെ ഉച്ചഭ്രാന്തുകള് സൃഷ്ടിക്കുന്ന ബ്രോയിലര്‍ കോഴികളിലൊന്നിനെ മാതൃഭൂമിയുടെ കടയില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്നു. 'അധോലകങ്ങള്‍' എന്ന കഥയില്‍ (മാതൃഭൂമി ലക്കം 12) തന്റെ സ്വന്തം കഥാപാത്രമായ സേല്സ് ഗേളിനെ പിടിച്ചു തിന്നുന്നു. കെ. ഷിരിഫ് മൂന്ന് ചിത്രങ്ങള്‍ വരച്ചിട്ടും മുഖ്യ കഥാപാത്രമായ ജാനകിയുടെ മുഖത്തെ മൂപ്പര്‍ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മുഖമില്ലാത്ത.. എന്തിന് ഒരു ഉടല്പോലുമില്ലാത്ത ബോഗസ് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന എഴുത്തുകാരിയുടെ 'മൊഗം' അറ്റ്ലീസ്റ്റ് ഒന്ന് പ്രിന്റ് ചെയ്യണം. ഒന്നു കണ്ടിരിക്കാന്‍ മാത്രം. ഇനി എവിടെയെങ്കിലും വെച്ച് കണ്ടാല്‍ ഓടാല്ലോ…
ലേഡീസ് ഓണ്‍ളി അവതാരിക...
രശ്മി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണന് തന്റെ ആത്കഥാംശമുള്ള ഒരു നോവല്‍ രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. ബിജുവിന്റെ നോവല്‍ പൂര്‍ത്തിയാകുന്നതോടെ ടയറുപൊട്ടിക്കിടക്കുന്ന മലയാള നോവല്‍ സാഹിത്യത്തിന് ഒരു നവജീവന്‍ ഉണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അഥവാ നോവല്‍ കേമമാണെങ്കിലും ഇവിടെ ആരെങ്കിലും ഒരു അവതാരികയെഴുതിക്കൊടുത്ത് സഹായിക്കും എന്നു കരുതേണ്ട്തില്ല. പക്ഷെ നോവലെഴുതുന്നത് സരിതാ നായരൊ വല്ലോം ആയിരുന്നെങ്കില്‍ ഇവിടെ അവതാരികയെഴുത്തു തൊഴിലാളികള്‍ അവര്‍ക്കുവേണ്ടി എഴുതാന്‍ വരിനിന്നേനെ... അടുത്തിടെ ഒരു പുസ്തകത്തിന് അവതാരിക ചോദിച്ച് ഒരു പ്രശസ്ത കവിയുടെ അടുത്തു ചെന്നപ്പോള്‍, 'നാല്‍പ്പതും അമ്പതും പുസ്തകങ്ങള്‍ കെട്ടിക്കിടക്കുകയാണെന്നൊക്കെ' പള്ളുപറഞ്ഞ ഒരെഴുത്തുകാരന് ഇന്നലെയെഴുതിക്കൊണ്ടുവന്ന പല സുന്ദരി-പെണ്പുസ്തകങ്ങള്ക്കൊക്കെ അവതാരികയെഴുതി ചൂടാറാതെ പ്രസിദ്ധീകരിക്കാന്‍ കൊടുത്തതുകണ്ടു. പെണ്ണുങ്ങള്‍ക്കുമാത്രം അവതരികയെഴുതിക്കൊടുക്കാന് പ്രത്യേകം സമയംകണ്ടെത്തുന്ന ആ എഴുത്തുകാരന്റെ അക്ഷരകാമം പ്രശംസനീയം തന്നെ...? സരിതാ നായര്‍ ഒരു നോവല്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടൊ എന്നറിയില്ല.. അഥവാ എഴുതുന്നുണ്ടെങ്കില്‍ ഒരു അവതാരികയ്ക്കുവേണ്ടി കാത്തിരുന്നു മുഷിയേണ്ടി വരില്ല. എഴുതുന്തോറും അവസരത്തിനൊത്ത് ചുരുങ്ങിപ്പോകുന്ന സരിതയുടെ 24 പേജുള്ള മൊഴിപോലെ എഴുതാന്‍പോകുന്ന നോവലും ലോപിച്ചു ലോപിച്ചുപോകുമെന്നുള്ളതുകൊണ്ട് അടുത്തകാലത്തൊന്നും അവതാരികയെഴുത്തു തൊഴിലാളികള്‍ക്ക് ചാന്‍സ് ഒത്തുകിട്ടുമെന്ന് എനിക്കു തോന്നുന്നില്ല.
ചോദ്യം ഉത്തരം
ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം?
ആനന്ദിന്റെ സ്ഥാനം തെറ്റിയ വസ്തു. 1929-ലെ അമേരിക്കയിലെ മാന്ദ്യവും പാരിസ്ഥിതിക പ്രശ്നങ്ങളും പുതിയൊരു പാരിസ്ഥിതിക അവബോധത്തിന്റെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു പുസ്തകമാണത്. പൊടിക്കാറ്റ് (dust bowl) ഇതില്‍ വലിയ പ്രകൃതി ദുരന്തത്തിന്റെ ഭീകര മുഖമായി എടുത്തു കാണിക്കുന്നു. ഏതാനും വ്യാപാരികളുടെ ലാഭത്തിനുവേണ്ടി സമൃദ്ധമായിരുന്ന കൃഷിസ്ഥലങ്ങളേയും ജൈവ ജീവിതങ്ങളേയും നാടുകടത്തിയതിന്റെ ഫലമായാണ് അമേരിക്കയില്‍ മുപ്പതുകളില്‍ വീശിയടിച്ച പൊടുക്കാറ്റുണ്ടായത്.
പുതിയൊരു വീക്ഷണകോണിലൂടെ വേറിട്ടൊരു പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്ന ഒരു പുസ്തകമാണിത്. പറയുന്നത് ചരിത്രമാണെങ്കിലും പുതിയൊരു ഹിസ്റ്റീരിയൊഗ്രഫി ഈ പുസ്തകത്തിന്റെ ഊര്‍ജ്ജമാകുന്നു. ആനന്ദ് ഏതൊരു കാര്യം പറയുമ്പോഴും; അത് ചരിത്രമായിക്കോട്ടെ ഏതെടുത്താലും പത്തുരൂപയ്ക്കുകിട്ടുന്ന ഒരു 'സീതാസാദ' ഐറ്റമായിക്കോട്ടെ ആനന്ദ് അതില്‍ സ്വന്തം മുദ്ര പിതിപ്പിച്ചിരിക്കും. ഈ പുസ്തകവും മറ്റൊന്നല്ല. ചിലപ്പോഴൊക്കെ വായനക്കാര്‍ക്ക് ഇത് വിരക്തിയുണ്ടാക്കുന്നുണ്ട്. ലളിതമായതിനെ സങ്കീര്ണ്ണമാക്കിയിട്ട് എഴുത്തുകാരനൊ വാനക്കാരനൊ യാതൊരു ഗുണവും ഇല്ല.
ഈ ആനന്ദിന് കാര്യമായ വല്ല തകരാറുമുണ്ടൊ?
അദ്ദേഹം കേരളത്തിലെ വീട്ടമ്മമാര്‍ വനിതാ മാഗസിനുകളില്‍ എഴുതുന്ന റസിപ്പികള് വായിക്കണം. എത്ര സുതാര്യമാണത്. പച്ചവെള്ളം ചൂടാക്കുന്നതിന്റെ റസിപ്പി ആനന്ദാണ് എഴുതുന്നതെങ്കില്‍ അദ്ദേഹത്തിന്റെ സൂക്ഷ്മ ദാര്‍ശനിക വിലാസംകൊണ്ട് നൂറ് പേജിന്റെ ഒരു പുസ്തകത്തിലേക്കുള്ള ഒരു വിലയ പ്രസാധക സാധ്യതയായി നമ്മുടെ പച്ചവെള്ളം ചൂടാക്കുന്ന വിഷയം മാറും. തിളയ്ക്കുന്ന ജലം, തീ, പ്രവര്‍ത്തനം, തിളയ്ക്കുമ്പോള്‍ വരുന്ന ജലമാറ്റം, സാന്ദ്രത, തീയുടെ വൈവിധ്യങ്ങള്‍ക്കനുസരിച്ച് തിളയില്‍ വരുന്ന മാറ്റങ്ങള്‍.... എല്ലാം അതി തീക്ഷ്ണമായ മൗലികതയിലൂടെ... അടച്ചുറപ്പുള്ള ഭാഷയിലൂടെ... ആനന്ദ് റസിപ്പി എഴുതിത്തുടങ്ങിയാല്‍ നിര്‍ത്തിക്കാന്‍ വലിയ പാടാണ്. കേരളത്തിലെ വനിതാ മാഗസിനുകള്‍ പൂട്ടിപ്പോകും....
കേരളത്തിലെ നഴ്സുമാരുടെ വൈരൂപ്യത്തെക്കുറിച്ച് കുമാര്‍ വിശ്വാസ് നടത്തിയ പരാമര്‍ശം ഈ വൈകിയവേളയില്‍ നമ്മളെ ചൊടിപ്പിക്കുന്നു. കുമാര്‍ വിശ്വാസ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കുമാറിന് കത്തെഴുതി. മലയാളികള്‍ക്കിടയില്‍ തമിഴനും, ഉത്തരേന്ത്യക്കാരന്റെ ഇടയില്‍ മദ്രാസിയും (അതില്‍ തമിഴനും മലയാളിയും ഉള്‍പ്പെടും), വിദേശികളെപോലെ തോന്നിക്കുന്ന പാര്‍സികള്‍ക്കിടയില്‍ ഉത്തരേന്ത്യക്കാരനും, ഇറ്റലി, അമേരിക്ക തുടങ്ങിയ വെളുത്ത കാക്കകള്‍ക്കു മുന്നില്‍ ഇന്ത്യക്കാരനും ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടെയിരിക്കുന്നു. ഞാന്‍ ജീവിക്കുന്ന മുംബൈയില്‍ ട്രയിനിലും, ഓഫീസിലും, മറ്റ്് പൊതുസ്ഥലങ്ങളിലും ഇതിലും ക്രൂരമായ വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. 'കറുത്ത തമിഴത്തികളുടെ നിതംബത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഒരു മലയാള നടന് പുലിവാലുപിടിച്ചതും ഓര്‍ത്തുപോകുന്നു. ഓരോ മലയാളിയും അന്തിക്ക് പെഗ്ഗില് സോഡിയൊഴിക്കുമ്പോള് പറയുന്ന കാര്യമെ വിശ്വാസും പറഞ്ഞുള്ളു. പക്ഷെ ഈ ഏഭ്യന് ഒരു കവിസമ്മേളനത്തിലാണ് ഈ വളിപ്പ് എഴുന്നള്ളിച്ചത്. ഔചിത്യം വേണ്ടെ... ഔചിത്യം.... കേരളത്തിലെ എഴുത്തുകാരെ കണ്ട്പഠിക്ക്.
മന്ത്രിമാരുടെ ഉദ്ഘടാനം മഹാമഹം നിരോധിക്കണം
ജനിച്ച അന്നുമുതലുള്ള ഒരു സംശയമാണ്. എന്താണ് ഈ 'ഉദ്ഘാടനം' എന്ന പദത്തിന്റെ അര്‍ത്ഥം. വിശിഷ്ടനെന്ന് സമൂഹം കല്‍പ്പിക്കുന്ന ആരെങ്കിലും വന്ന് ഉദ്ഘാടനം ചെയ്താലെ ഏതൊരു കാര്യത്തിനും ഫലസിദ്ധിയുണ്ടാവുകയുള്ളോ..?. മന്ത്രിമാരുടെ ഡേറ്റിന് വേണ്ടി കാത്തുകെട്ടിക്കിടക്കുന്ന പാലങ്ങളും തോടുകളും കക്കൂസുകളുടേയും അവിഞ്ഞ കഥകള്‍ നമ്മള് പത്രങ്ങളില്‍ വായിക്കുമ്പോള്‍ എനിക്ക് കലി വരുന്നു. ഉദ്ഘാടന മഹാമഹത്തിന്റെ കാര്യത്തില്‍ പ്രത്യയ ശാസ്ത്രങ്ങളുടെ മൊത്തക്കച്ചവടക്കാരായ കമ്മ്യൂണിസ്റ്റുകാരെന്നൊ കോണ്ഗ്രസ്സുകാരെന്നൊ ഒരു വ്യത്യാസവുമില്ല. എല്ലാവരും നാടമുറിക്കാന്‍ വെമ്പി നടക്കുകയാണ്. ഇവരൊന്നും ഉദ്ഘാടനം ചെയ്തില്ലെങ്കില്‍ പാലം പൊളിയുമൊ. പൊളിയാനുള്ളതാണെങ്കില് ഉദ്ഘാടനം ചെയ്താലും പൊളിയില്ലേ... ജനാധിപത്യ ഇന്ത്യയില്‍ നിരോധിക്കപ്പെടേണ്ട ഒരു അന്ധവിശ്വാസമാണ് ഉദ്ഘാടനം. ഈ ഉദ്ഘാടന മഹാമഹങ്ങള്‍ നിരോധിച്ചാല്‍ ജനപ്രതിനിധികള്‍ക്ക് അത്രയും സമയം സമയം ഓഫീസില്‍ എസിയില്‍ കിടന്നുറങ്ങാം. കൊച്ചിമൂതല് ഗോകര്ണ്ണവരെ ബീക്കണ്ലൈറ്റിട്ടുള്ള ഓടിനടന്നുള്ള ഉദ്ഘാടന മഹാമഹങ്ങള്‍ ഇല്ലാതാവുന്നതിലൂടെ കുറച്ച് പെട്രോള്‍ ലാഭിക്കാം. ജനത്തിന് മന്ത്രമാരുടെ കൊതുകടി പ്രസംഗങ്ങള്‍ക്ക് ശമനവുമാകും.
ഇഷ്ടം സത്യസന്ധമായ നിരീക്ഷണങ്ങൾ അധോലോകവും സാഹിത്യലോകവും മുംബൈ നഗരത്തിൽ ആകുമ്പോൾ ഒന്ന് മികച്ചു തന്നെ നില്ക്കും നിൽക്കണം
മറുപടിഇല്ലാതാക്കൂ1) ഇപ്പഴത്തെ സൈബര്സാഹിത്യലോകത്ത് ഒന്ന് ചുറ്റിയടിച്ചാല് കവിതയെഴുതൌന്നതാണ് ലോകത്തില്‍ ഏറ്റവും എളുപ്പമുള്ള കാര്യമെന്ന് ബോദ്ധ്യപ്പെടും
മറുപടിഇല്ലാതാക്കൂ2) ഞങ്ങള്‍ പെണ്ണുങ്ങളുടെ ഉള്ലില് ഒരു മെഷിന് ഉണ്ട്. സ്വിച്ചിട്ടാല്‍ അപ്പോള്‍ കണ്ണീരൊഴുകും (വിഡിമാന്‍ എഴുതിയ ദേഹാന്തരയാത്ര എന്ന പുസ്തകത്തില്‍ നിന്ന്)
3) ശാഖകളില്ലാത്ത കൊന്നമരം=ശോഭന....ആഹാ, എത്ര സുന്ദരമായ ഒരു കല്പന
4) മുംബായിലെന്നല്ല, കേരളത്തിലെ കുലപതികള്ക്കൊക്കെയും ഉള്ള ഒരു വീക് നസ് എന്നേ പറയേണ്ടു.
5) അഷിതയുമായി പാര്‍വതി നടത്തിയ ഒരു അഭിമുഖം വായിച്ചു, മാദ്ധ്യമത്തില്‍. വായിക്കേണ്ടത്!!
6) സി എസ് ചന്ദ്രികയുടെ കഥ, ധന്യാ രാജിന്റെ കഥ: നോ കമന്റ്സ്
7) സരിതയൊരു അവതാരിക ചോദിച്ചാല്‍ നോ എന്ന് പറയാന്‍ ആരുണ്ട് ഭൂമിമലയാളത്തില്
8) ആനന്ദ് പച്ചവെള്ളം ചൂടാക്കാതിരിക്കട്ടെ. മനഃപൂര്‍വം ദുരൂഹമാക്കുന്ന മനുഷ്യന്
9) ആപ്പിനെ തല്ലാനെല്ലാര്ക്കും എന്തൊരുശിര്!!
10) അല്പം ക്ഷമിക്കൂ, ഉദ്ഘാടനത്തിന് മാത്രമായി ഒരു വകുപ്പും മന്ത്രിയും അടുക്കളയില്‍ ഒരുങ്ങുന്നുണ്ടാകാം
കൊള്ളാം !!
മറുപടിഇല്ലാതാക്കൂപോസ്റ്റിട്ടപ്പോള് തന്നെ വായിച്ചിരുന്നു..
മറുപടിഇല്ലാതാക്കൂമുംബയിലെ എഴുത്തുകാരെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു അഴകിയ രാവണന് സിന്ധ്രോം മുംബയിലെ മലയാള സാഹിത്യ നിര്‍മ്മാതാക്കളുടെ കൂടപ്പിറപ്പാണ്.
മറുപടിഇല്ലാതാക്കൂഅജിത്തെട്ടന് എല്ലാം പറഞ്ഞു കഴിഞ്ഞു
മറുപടിഇല്ലാതാക്കൂമുംബൈയിലെ ചെറുകഥയുടെ 'കുല'പതികള്‍ വായിച്ചപ്പോള്‍ എം ലീലാവതിയെ പറ്റി ഒരു മുംബൈ കവി പറഞ്ഞത് ഓര്‍ക്കുന്നു. മദ്യസേവക്കിടെ നടക്കുന്ന സാഹിത്യ ചര്‍ച്ചയില്‍ ആരോ ലീലാവതിയെ പറ്റി പറഞ്ഞപ്പോള്‍ നമ്മുടെ കവി പറഞ്ഞു: "ഈ ലീലാവതി ഭയങ്കര ബോറാണ്. "
മറുപടിഇല്ലാതാക്കൂഉടനെ വാക്കു തര്‍ക്കം ആയി. ലീലാവതിയുടെ ഏത് ക്രിതിയാണ് നിങ്ങള്‍ ക്ക് ബോറായി തോന്നിയത് എന്ന ചോദ്യത്തിനു ലീലാവതി പൊതുവേ ബോര് ആണെന്ന മറുപടി. ബോറടിപ്പിക്കാതിരിക്കാന്‍ ലീലാവതി ലൈവ് എന്റര്‍ടെയിന്‍മെന്റ് ഒന്നുമല്ലല്ലോ നടത്തുന്നതെന്ന് വേറൊരാള് . വായിച്ചു രസിക്കാന്‍ അവര്‍ കഥയും അല്ല എഴുതുന്നത്. പഠനങ്ങള്‍ ആണ് എഴുതുന്നത്. അത് വായിക്കാന്‍ ക്ഷമ വേണം. എല്ലാത്തിലും ഉപരി കാര്യങ്ങള്‍ അറിയാനുള്ള ജിജ്ഞാസ വേണം. മും ബൈ സാഹിത്യകാരന്മാര്ക്ക് അതില്ലാതെ വരുമ്പോഴാണ് ലീലാവതി ബോര് ആണ് എന്നും മറ്റും പറയേണ്ടി വരുന്നത്.
സന്തോഷ് കേരളത്തിലല്ലാഞ്ഞത് ഭാഗ്യം. അവിടെ കൊട്ടേഷന്‍ സംഘങ്ങള്‍ വരെ ഉണ്ടെന്നാണറിവ്, സാഹിത്യത്തിലെ കുലംകുത്തികളെ മെരുക്കാന്‍.
മറുപടിഇല്ലാതാക്കൂഇപ്പഴാ വായിച്ചെ ... പെരുത്തിഷ്ടം :)
മറുപടിഇല്ലാതാക്കൂവെറുതെ ഈ ലക്കവും ഒന്ന് മറിച്ചുനോക്കി. സരിതയുടെ 24 പേജ് കത്തിനെപ്പറ്റി കഴിഞ്ഞ വര്‍ഷം എഴുതിയിരുന്നല്ലോ. ഇക്കൊല്ലവും ആ കത്ത് സൂപ്പര്‍ സ്റ്റാര്‍ തന്നെ. അമ്പമ്പടാ കേരളമേ!!!
മറുപടിഇല്ലാതാക്കൂ