2015, നവംബർ 22, ഞായറാഴ്‌ച

ഒരു രാഹുല്‍ പശുപാലനെ വെച്ച് വ്യഭിചരിക്കുന്ന മാധ്യമങ്ങള്‍ക്കും, സാംസ്‌കാരിക ഫാസിസ്റ്റുകള്‍ക്കും ഒരു തുറന്ന കത്ത്

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാദാചാര പോലീസുകാര്‍ സൃഷ്ടിച്ച അരാഷ്ട്രീയാവസ്ഥയില്‍നിന്നുണ്ടായ ഒരു സ്വാഭാവിക പ്രതികരണമായിരുന്നു ചുംബന സമരം. ദിവസവും പത്രംവായിക്കുന്ന, ലോകത്തിലെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ച് നവമാധ്യമങ്ങളിലൂടെയും ജനകീയ മാധ്യമങ്ങളിലൂടേയും അറിയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു പുതിയ തലമുറ ആദ്യമായി ചെയ്ത ഒരു സമരം. ലിംഗ സമത്വത്തിനുവേണ്ടി, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി, വ്യവസ്ഥാപിത സമൂഹത്തിലെ പൗരോഹിത്യ-സംഘപരിവാര ഫാക്ടറികളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന കപട സദാചാരവാദികകള്‍ക്കെതിരെ സമാധാനപരമായി നടത്തിയ ഒരു സമരം. അതുകൊണ്ടുതന്നെ ഈ സമരം ഭാരതത്തിന്റെ സമരചരിത്രില്‍ ഒരദ്ധ്യായം കൂട്ടിച്ചേര്‍ത്തു.

നെക്‌സലിസവും, അടിയന്തിരാവസ്ഥയും സൃഷ്ടിച്ച എഴുപതുകളിലെ ക്ഷുഭിതയൗവ്വനങ്ങള്‍ പിന്നീട് പാതിരിമാരും സംഘപരിവാരങ്ങളും മതമേലദ്ധ്യക്ഷരുമായി മാറിയതിനുശേഷം, അവര്‍ കല്യാണം കഴിച്ചു കുറെ കുട്ടികളെയുണ്ടാക്കി, കൂട്ടിലടച്ച തത്തകളെപോലെ കുട്ടികളെ വളര്‍ത്തി. ഫോളിക് ആസിഡു തിന്നും മോസമ്പിജ്യൂസുകുടിച്ചും ഗര്‍ഭകാലത്ത് അവരുടെ ഭാര്യമാര്‍ പിറക്കാന്‍ പോകുന്ന മക്കള്‍ക്കുവേണ്ടി ചെയ്ത തപസ്സുകളില്‍ ചിലതെങ്കിലും ഫലിക്കാതെ പോയില്ല. ആ അമ്മമാര്‍പെറ്റ മക്കളില്‍ ചിലരാണ് പ്രതിഷേധത്തിന്റെ കടുപ്പിച്ച മുദ്രാവാക്യങ്ങളുമായി  ഡല്‍ഹിലെ ജന്തര്‍മന്തറിലും, അവിടുത്തെ രാജവീഥികളിലും കത്തുന്ന തീപ്പന്തങ്ങളായത്. അധികാര സ്ഥാപനങ്ങളെ കിടുകിടാ വിറപ്പിച്ചത്. ഇതുവരെ കളിച്ച കളികളൊക്കെ ഇനികളിക്കുമ്പോള്‍ സൂക്ഷിച്ചുവേണം എന്ന ഭരണകൂടത്തോടു താക്കിതു നല്‍കിയത്. ഒരു പുതിയ തലമുറ, ചോദ്യം ചോദിക്കുന്ന ഒരു തലമുറ, അത് ഒരു ന്യനപക്ഷമാണെങ്കില്‍ കൂടിയും, ഒന്നു നിറഞ്ഞാടിയാല്‍ അതൊരു ഭൂരിപക്ഷമാകാന്‍ ഒരു നിമിഷം മതി എന്ന താക്കിത് മനസ്സിലാക്കാന്‍ തലയില്‍ ആള്‍ത്താമസമുള്ള ഭരണ തന്ത്രജ്ഞന്‍മാര്‍ക്ക് ഇപ്പോള്‍ നന്നായി അറിയാം.

യൂണിഫോമിട്ട് സ്‌കൂള്‍ബസ്സില്‍ കയറ്റി അയച്ച്, ബ്രോയിലര്‍ ചിക്കന്‍ ചുട്ടുകൊടുത്തിട്ടും, കെ.എഫ്.സി. ചിക്കനും, മക്ക്‌ഡൊണാള്‍ഡും വായില്‍ വെച്ചുകൊടുത്തിട്ടും പുതു തലമുറയിലെ ചിലരെങ്കിലും മണ്ണുണ്ണികളായില്ല. അവര്‍ ചെയ്ത സമരം, അവരുടെ പ്രതിഷേധങ്ങള്‍, അവരുടെ സമരരീതികള്‍ ഒരു വലിയ യാഥാസ്ഥിതിക സമൂഹത്തെ അസ്വസ്ഥമാക്കുകതന്നെ ചെയ്തു. അതുകൊണ്ടാണല്ലൊ പെണ്ണുകൂട്ടിക്കൊടുക്കുന്ന രാഹുല്‍ പശുപാലനെ ചുംബന സമരത്തിന്റെ ജീവാത്മാവും പരമാത്മാവുമാണെന്ന് പ്രചരിപ്പിക്കുന്നത്. ഇവിടുത്തെ സ്യൂഡോ സെക്യുലറിസം കളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും, പരമ്പരാഗത ഹിന്ദുത്വ വാദികളും, ലിംഗ സമത്വം എന്ന വാക്കിന്റെ അര്‍ത്ഥംമറിയാത്ത ചില മതമേധാവികള്‍ക്കും ചുംബന സമരക്കാരെ വെട്ടാന്‍ ഒരു പുകവാളെങ്കിലും കിട്ടിയ സന്തോഷത്തിലാണ്.

ചുംബന സമരം മറൈന്‍ ഡ്രൈവില്‍ മാത്രം സംഘടിപ്പിക്കപ്പെട്ട ഒന്നല്ല. അത് ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും, സൈബര്‍ സ്‌പേസിലും സംഘടിപ്പിക്കപ്പെട്ട ഒരു ആഗോള സമരമാണ്. അപ്പോള്‍ എങ്ങിനെയാണ് മറൈന്‍ ഡ്രൈവില്‍ തന്റെ ഭാര്യയുമായി സമരത്തില്‍ പങ്കുചേര്‍ന്ന രാഹുല്‍ പശുപാലന്‍മാത്രം സമരത്തിന്റെ ജീവാത്മാവാകുന്നത്. ഒരു സമരത്തില്‍ തുടക്കം മുതലെയുള്ള രാഹുലിന്റെ പങ്കാളിത്തത്തെ കുറച്ചുകാണാന്‍ ഇവിടെ ശ്രമിക്കുന്നില്ല. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവും, പ്രത്യേയ ശാസ്ത്രവും, സംസ്‌കാരവുമൊക്കെ എന്താണെന്നൊ എന്താവണമെന്നൊ ഒരു സമരത്തിനുവേണ്ടി ഒത്തുകൂടുന്ന വേളയില്‍ നമുക്കു നിഷ്‌ക്കര്‍ഷിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് ചുംബന സമരംപോലുള്ള ഒരു സ്വാഭാവിക സമരപ്രതിഭാസത്തില്‍, അപരിചിതരായ ഒരു യുവസമൂഹം ഒത്തുകൂടുകയാണ്. അവര്‍ക്ക് പരസ്പരം അറിയില്ല. പക്ഷെ സമരത്തിനുശേഷം പോലീസ് വാനില്‍ ചുംബിച്ച രാഹുലിനേയും ഭാര്യ രശ്മിയേയും പിന്നീട് മാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മാദ്ധ്യമങ്ങള്‍ പതിച്ചുനല്‍കിയ സെലിബ്രറ്റി സ്റ്റാറ്റസുമായി രാഹുല്‍ പശുപാലന്‍ വിലസുന്നതിനെ തടയിടാന്‍ ഇവിടെ ഒരു സമര സമിതി നിലനില്‍ക്കുന്നില്ല. അത് ഒരു കേഡര്‍ പാര്‍ട്ടിയല്ല. രാഹുല്‍ പശുപാലനും ഭാര്യയും തന്റെ മനോധര്‍മ്മംപോലെ എന്തൊക്കെയൊ പറയുന്നു. പലതും ചുംബന സമരത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്ഥാവനകളായതുകൊണ്ട് സത്യസന്ധരായ, ചുംബന സമരത്തിന്റെ പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിച്ച, അന്ന് പല സംസ്ഥാനങ്ങളില്‍ സമരത്തിനു ശേഷം പിരിഞ്ഞുപോയ, അസംഘടിതരായ യുവാക്കള്‍ക്ക് രാഹുല്‍ പശുപാലനോട് അസൂയയൊ അമര്‍ഷമൊ തോന്നിയിരുന്നില്ല.

പക്ഷെ മാധ്യമങ്ങള്‍ക്ക് പൂജിച്ചിരുത്താന്‍ വ്യക്തികള്‍ വേണം (താറടിക്കാനും, തല്ലിക്കൊല്ലാനും). അങ്ങിനെ കൈരളി ടീവിയുടെ ജെ.ബി. ജംഗ്ഷനടക്കം മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും രാഹുല്‍ പശുപാലനേയും ഭാര്യ രശ്മി ആര്‍. നായരേയും കെട്ടിയെഴുന്നള്ളിച്ചു. എന്നാല്‍ ഇപ്പോള്‍ സെലിബ്രെറ്റിയാക്കിയവര്‍തന്നെ പൊതുനിരത്തില്‍ അവരുടെ തുണിയഴിക്കുന്നു, തല്ലുന്നു, തെറിവിളിക്കുന്നു. ഇതിന് ചുംബന സമരവുമായി എന്തുബന്ധമാണുള്ളത്? ഇതൊക്കെ മലയാളികള്‍ നിത്യവും കാണുന്നതല്ലെ. പൊക്കുന്നതും താഴത്തുന്നതും പൂഴ്ത്തുന്നതും നിങ്ങള്‍ മാധ്യമങ്ങള്‍ക്കും ഭരണകൂടത്തിനും മാത്രം കഴിയുന്ന കലയല്ലെ.

എന്തൊക്കെ പൂഴ്ത്താനാണ് ഇപ്പോള്‍ ചിലത് പൊക്കിക്കൊണ്ടു വരുന്നത് എന്ന് മലയാളികള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അതൊക്കെ അതിന്റെ മുറയ്ക്കു നടക്കട്ടെ. ചുംബന സമരത്തില്‍ തുടക്കം മുതലെ ഇടപെടുകയും പല ഘട്ടങ്ങളിലും ചുംബന സമരത്തിന്റെ ഔദ്യോഗിക വക്താവായി മാധ്യമങ്ങള്‍ അവരോധിച്ച രാഹുല്‍ പശുപാലന്‍ ചുംബന സമരത്തിന്റെ പ്രത്യോയ ശാസ്ത്രത്തെപ്പറ്റി, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി, അതുണ്ടാകാനുണ്ടായ സാഹചര്യങ്ങളെപറ്റി പറഞ്ഞതൊക്കെ അച്ചട്ടാണ്. അതിലൊന്നും ആര്‍ക്കും ഒരു വിയോജിപ്പുമില്ല. അയാള്‍ ഒരു കമ്മ്യൂണിസ്റ്റായിരുന്നു എന്നതൊ, അയാള്‍ക്ക് ചുംബന സമരത്തെക്കുറിച്ചായാലും, നിലവിലെ സാമൂഹ്യ സദാചാര സാഹചര്യങ്ങളിലെ അസമത്വങ്ങളെക്കുറിച്ചായാലും വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ട് എന്നത് അദ്ദേഹത്തിലെ കുറ്റവാളിയെ സാധൂകരിക്കുന്നില്ല.

പടിച്ചകള്ളന്മാരെ കാണുന്നത് നമ്മള്‍ ആദ്യമായിട്ടല്ല. രാഹുല്‍ പശുപാലനും ഭാര്യയും ഒരുപക്ഷെ പഠിച്ച കള്ളനും കള്ളിയുമായിരിക്കാം. അവര്‍ കുറ്റവാളികളാണെങ്കില്‍ അവര്‍ക്കുള്ള ശിക്ഷ കിട്ടുകതന്നെ വേണം. അതിന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള നീതിബോധമുള്ളവര്‍തന്നെയാണ് ചുംബനസമരത്തെ അനുകൂലിച്ച ബഹുഭൂരിപക്ഷവും. ചില രാഹുല്‍ പശുപാലന്മാര്‍ എല്ലായിടത്തും കാണും. കേരളാ കോണ്‍ഗ്രസ്സില്‍ പല മാണിമാര്‍, കോണ്‍ഗ്രസ്സിലെ ചാണ്ടിമാര്‍, ലീഗിലെ കുഞ്ഞാലിക്കുട്ടികള്‍, സംഘപരിവാരങ്ങളില്‍ തലച്ചോറു ചീഞ്ഞ ശവങ്ങള്‍. ഈ ശവങ്ങളെ സമൂഹം എന്തിനു ചുമക്കണം. കോഴക്കേസ്സും, സോളാര്‍കേസും, നിയമനതട്ടിപ്പുകേസും ഒക്കെ മൂക്കാനായി ഇത്തിരിപോന്ന ഒരു രാഹുല്‍ പശുപാലനെയും രശ്മിയേയും എത്രകാലം ഇങ്ങിനെ തലയില്‍ മുണ്ടിടീച്ച് കൊണ്ടുനടക്കും എന്ന കാത്തിരുന്നു കാണാം.

ചുംബന സമരത്തെ എതിര്‍ത്തവരോട് പറയാനുള്ളത്.


1. ചുംബന സമരം ചുംബിക്കാന്‍ മുട്ടിനിന്നവര്‍ ഒരു പൊതുവിടത്തില്‍ ഒത്തുകൂടിയതല്ല. ഒരു പൊതു സ്ഥലത്ത് ഒരു സ്ത്രീയും പുരുഷനും എത്ര പ്രണയത്തോടെയാണെങ്കിലും ചുംബിക്കുകയൊ മറ്റു കാമകേളികളില്‍ ഏര്‍പ്പെടുകയൊ ചെയ്യുന്നത് എതിര്‍ക്കപ്പെടേണ്ടതില്ല എന്നു ചിന്തിക്കുന്ന ഒരു നിലപാടല്ല ചുംബന സമരത്തിന്റെ നിലപാട്. ശ്ലീലാശ്ലീലങ്ങളോട്, ലിംഗവിവേചനങ്ങള്‍ക്കപ്പുറമുള്ള ഒരു വ്യക്തമായ കാഴ്ച്ചപ്പാടും നിലപാടും, സനാതനമെന്നു പറയപ്പെടുന്നതിലെ ഉത്തമമായ മൂല്യാവബോധവുമുള്ള ഒരു തലമുറതന്നെയായിരുന്നു ചുംബന സമരത്തിനുവേണ്ടി ഒത്തുകൂടിയത്. ഭാര്യയും ഭര്‍ത്താവും കിടപ്പറയില്‍ ചെയ്യുന്നതൊക്കെ പൊതു നിരത്തില്‍ ചെയ്യാനുള്ള ലൈസന്‍സിനുവേണ്ടിയല്ല യുവാക്കള്‍ ചുംബന സമരം നടത്തിയത്. മറിച്ചാണ് എന്നുള്ള പ്രചരണങ്ങള്‍ നടത്തുന്നവര്‍ ഒരു സംഘപരിവാരത്തോളം വരും. അവരുടെ രോഗാതുരമായ മനസ്സാണ്, സമൂഹത്തിലെ ലിംഗവിവേചനങ്ങളുടെ അടിസ്ഥാനം. ആങ്ങളയ്ക്കും പെങ്ങള്‍ക്കും വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സദാചാര ഇടപെടലുകള്‍ എത്തിച്ചത് അവരുടെ ഈ തീവ്രമായിക്കൊണ്ടിരിക്കുന്ന ലിംഗവിവേചനമാണ്. അതില്‍ ചിലര്‍ ക്രമിനലുകളാണ് എന്നത് ഒരു വലിയ സത്യമാണ്. പലതും പറഞ്ഞ് പെണ്‍കുട്ടികളെ ആണ്‍സുഹൃത്തില്‍ നിന്ന് പറിച്ചെടുത്ത് മാനഭംഗപ്പെടുത്താനുള്ള മാനസികാവസ്ഥവരെയുള്ളവരാണ് ഇക്കൂട്ടരില്‍ പലരും. അവരുടെ സപ്രസ്സുചെയ്യപ്പെട്ട ലൈംഗികതയാണ് സദാചാരമെന്ന മുഖംമൂടിയണിഞ്ഞ് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ കുത്തിനോവിപ്പിക്കുന്നത്.

2.    ഒരു ജ്യോഷ്ഠന്റെ ജാഗ്രത്തും ഒരു കപട സദാചാരക്കാരന്റെ ധാര്‍ഷ്ട്യവും രണ്ടും രണ്ടാണ്. അസമയത്ത് ഒരു പുരുഷന്റെ കൂടെ ഒരു പെണ്‍കുട്ടി തികച്ചും സംശയാസ്പദമായി കാണപ്പെടുന്ന സാഹചര്യങ്ങള്‍ ആരുടെ ജീവിതത്തിലും ഉണ്ടായേക്കാം. അവിടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാതെ ജാഗ്രത്തും, ജനാധിപത്യപരവുമായ ഇടപെടലുകളാണ് ആവശ്യം. 'നീയൊക്കെ എന്തു ബിസ്സിനസ്സിനാടി ഇറങ്ങിയിരിക്കുന്നത്. അവനു മാത്രെ കൊടുക്കുള്ളോ.... മ്മളെയൊന്നും പിടിച്ചില്ലെ' എന്ന മട്ടില്‍ ഇടപെടുന്നവരില്‍ കൂടുതലും മധ്യവയസ്സുകഴിഞ്ഞ ചിലരാണ് ഇതില്‍ ചില പോലീസ് എമാന്മാരും പെടും. ഇത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റങ്ങളാണ് ഹിമ ശങ്കറിനെപോലെയുള്ള സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു കലാകാരിക്ക് നേരിടേണ്ടിവന്നത്.

3. കോഴിക്കോട് ഡൗണ്‍ ഡൗണ്‍ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ചുംബന സമരത്തിന് പെട്ടെന്നുള്ള ഒരു കാരണമായിരുന്നിരിക്കാം. അതിന്റെ പിന്നിലെ ന്യായാന്യായങ്ങള്‍ എന്തുതന്നെയായിരുന്നാലും അതൊന്നും ചുംബന സമരത്തിന്റെ പ്രത്യേയ ശാസ്ത്രത്തെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുന്നില്ല. പ്രണയിതാക്കള്‍ക്ക് ചുംബിച്ചു കുഴയാനുള്ള ഇടങ്ങളാക്കി നമ്മുടെ പൊതു ഇടങ്ങളെ പ്രഖ്യാപിക്കണെന്ന ആവശ്യമല്ല ചുംബന സമരത്തിന്റേത്. എന്നാല്‍ അന്യന്റെ ജീവിതത്തിലേക്ക്, അവന്റെ പ്രണയത്തിലേക്ക്, അവന്റെ സ്വാകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനും, അതിക്രമിച്ചു കയറാനുമുള്ള അരാജകത്വത്തെ ഒരു തരത്തിലും അംഗീകരിച്ചുകൊടുക്കാന്‍ ആവില്ല. ഇവിടെ സ്വാകാര്യത എന്നതുകൊണ്ടുദ്ദേശിക്കുന്നത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന സ്വാകാര്യതയല്ല. സ്വാതന്ത്ര്യമെന്നാല്‍ എന്തു ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. ഭരണഘടന ഒരു പൗരനു നല്‍കുന്ന മിനിമം സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഇവിടെ സമരം ചെയ്യേണ്ടി വന്നത് എന്നതാണ് ദുഃഖകരം.

4.    പ്രണയത്തെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചും, സദാചാരത്തെക്കുറിച്ചും, ശ്ലീലാശ്ലീലത്തെക്കുറിച്ചും വ്യക്തമായ ഒരു കാഴ്ച്ചപ്പാടുള്ള ഒരു തലമുറതന്നെയാണ് നമ്മുടെ ലക്ഷ്യം. പക്ഷെ അത് വ്യവസ്ഥാപിതമായ ചില കടപ സദാചാരബോധങ്ങളോട് സന്ധിചെയ്തുകൊണ്ട് രൂപപ്പെടുത്തിയെടുക്കേണ്ട ഒന്നല്ല. മലപ്പുറത്തൊരു വനിതാ സ്ഥാനാര്‍ത്ഥിയുടെ പടം പോസ്റ്ററില്‍ അടിക്കുന്നതിനു പകരം ഭര്‍ത്താവിന്റെ പടം അടിച്ചാല്‍ മതി എന്നു ചിന്തിക്കുന്ന പൗരോഹിത്യ സദാചാരബോധത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. 'നിന്റെ ആങ്ങളയൊ പെങ്ങളൊ മറ്റൊരുത്തനെ ചുംബിച്ചാല്‍ നീ അംഗീകരിക്കുമോടാ' എന്നാണ് ചില സംഘികള്‍ ചോദിക്കുന്നത്. അവര്‍ക്കുള്ള മറുപടി, അവര്‍ക്കും ചുംബിക്കാനുള്ള അവസമുണ്ടാകട്ടെ എന്നുള്ള പ്രാര്‍ത്ഥനായാണ്. പ്രണയിക്കുന്നവര്‍ പരസ്പരം ചെയ്യുന്നതാണ് ചുംബനം. 'പാര്‍ക്കുകള്‍ നിറയെ പൊതു വാഹനങ്ങളുടെ ഇരിപ്പിടങ്ങളെ നിറയെ പ്രണയിതാക്കള്‍ ഇങ്ങിനെ ചുംബിച്ചുമുങ്ങിയാല്‍ നമ്മളെന്തു ചെയ്യുമെടാ...?' എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയാല്‍ അവരെക്കുറിച്ച് സഹതപിക്കാന്‍ മാത്രമെ കഴിയു. ലോകത്തിന്റെ സദാചാരംമുഴുവന്‍ ഈ യാഥാസ്ഥിതികര്‍ തങ്ങളുടെ ഹൃദയത്തിലാണ് വഹിക്കുന്നത് എന്നുതോന്നും ചോദിക്കുന്നതു കേട്ടാല്‍. അവരാണ് വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ഭാര്യയുടെ അവിഹിതത്തെക്കുറിച്ച് പറയുന്നത്. 'നിന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടി കിടക്കുന്നതു കണ്ടാല്‍ നീ സഹിക്വോടാ ചുംബന സമരക്കാരാ' എന്നു ചോദിക്കുന്നവരുണ്ട്. കുറഞ്ഞപക്ഷം മറ്റൊരു പുരുഷനെ തേടിപോകുന്ന ഭാര്യയുടെ വികാരത്തെ, അവര്‍ വിശ്വാസ വഞ്ചന കാണിച്ചിട്ടുണ്ടെങ്കില്‍പോലും ബഹുമാനിക്കുക എന്നതാണ് അഭികാമ്യമായിട്ടുള്ളത്. ദാമ്പത്യത്തില്‍ നിലനില്‍ക്കേണ്ട പരസ്പര വിശ്വാസത്തേയും അര്‍പ്പണത്തേയും ഇവിടെ ആരും നിഷേധിക്കുന്നില്ല. പക്ഷെ സ്വന്തം ഭാര്യ വേറൊരുത്തനെ തേടിപ്പോകുന്ന ഒരു ഘട്ടത്തെ മാനുഷ്യത്വപരമായി നേരിടാനുള്ള മൂല്യബോധം ആര്‍ക്കായാലും വേണം. മേല്‍പ്പറഞ്ഞ സദാചാര പുസ്തകം ഹൃദയത്തില്‍ ചുമക്കുന്നവര്‍ ഇത്തരം ഘട്ടത്തില്‍ കറിക്കത്തിയെടുത്ത് ഭാര്യയേയും കാമുകനേയും തുണ്ടം തുണ്ടമാക്കിക്കളയും. അത്തരം അനവധി കേസുകള്‍ നമ്മള്‍ നിത്യേന പത്രത്തില്‍ വായിക്കുന്നുണ്ടല്ലൊ. അഭിമാന കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് ഇത്തരം ഒരു മാനസികാവസ്ഥയിലാണ്. വിട്ടുവീഴ്ച്ചകളില്ലാതെ പുരുഷകേന്ദ്രീകൃതമായ, ഒരു സദാചാര സങ്കല്‍പ്പങ്ങളിലാണ് ഇത്തരം വയലന്‍സുകള്‍ കുടിയിരിക്കുന്നത്. ഒരു കീഴ്ജാതിക്കാരനെ സ്‌നേഹിച്ചതിന്റെ പേരില്‍ കുടുംബത്തെ മുഴുവന്‍ കൊന്നുതള്ളിയ കഥകള്‍ നമ്മുക്കു മുന്‍പിലുണ്ട്. ഇജ്ജാതി മാനസികാവസ്ഥയുടെ വിളനിലമായി നമ്മുടെ നാട് മാറേണ്ടതുണ്ടൊ?

5.    എന്റെ പെങ്ങള്‍ വഴിതെറ്റിനടക്കുന്നുണ്ടെങ്കില്‍ നേരെ നടത്തേണ്ടത് എന്റെ ചുമതലയാണ്. സമൂഹത്തിന്റെ ഉത്തരവാദിത്തം എന്നത് വഴിതെറ്റാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതുതന്നെയാണ്. കണ്ണില്‍ കണ്ട ആണിനേയും പെണ്ണിനേയും തടഞ്ഞുനിര്‍ത്തി അവിഹിതത്തെക്കുറിച്ചു ചോദിക്കുന്നത് അണ്‍പാര്‍ലമെന്ററി നടപടിയാണ്. മുണ്ട് തുടയ്ക്കു മകുളില്‍ കയറ്റിക്കുത്തിയ ചേട്ടന്മാര്‍ ബിക്കിനിയെക്കുറിച്ചു സംസാരിക്കുന്ന തമാശ നമ്മുടെ നാട്ടിലല്ലാതെ വേറെ എവിടേയും കാണില്ല.

സംഘികളും ഇതര മതമേലധ്യക്ഷന്മാരും സാമൂഹ്യവിരുന്ധരും മാധ്യമങ്ങളും ഇപ്പോള്‍ ഒറ്റക്കെട്ടാവാന്‍ കാരണമെന്ത്?

സോഷ്യല്‍ മീഡിയ വല്ലാതെ വളര്‍ന്നു. അതിനെ നല്ലരീതിയിലും ചീത്തരീതിയിലും ഉപയോഗിക്കുന്നവരുണ്ട്. എന്തൊക്കെ കുറ്റങ്ങള്‍ പറഞ്ഞാലും മറ്റുമാധ്യമങ്ങള്‍ക്കില്ലാത്ത ഒരു വലിയ ഗുണം ആ നവ മാധ്യമത്തിനുണ്ട്. അടുത്ത കാലത്താണ് നെസ്ലെയുടെ മാഗി നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്നത്. പിന്നീട് കോടതി മാഗിക്ക് ക്ലീന്‍ ചിറ്റ് കൊടുക്കുകയും ഇപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ അപ്പീലിന് പോകുകയും ചെയ്യുന്നു. ഇതിനുമൊക്കെ മുന്‍പ് വിഷംനിറച്ച മാഗിയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ പലരും ശ്രമിച്ചത് സോഷ്യല്‍ മീഡിയവഴിയാണ്. കേരളത്തില്‍ മുന്‍ നിര ബ്രാന്റ് ആയ നിറപറയുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് നിരോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ അനുപമ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ പല മുഖ്യധാര മാധ്യമങ്ങളും ആ വാര്‍ത്ത തമസ്‌ക്കരിച്ചുകൊണ്ട് 'ഞങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കുന്നവരാണ്' എന്ന തെളിയിച്ചു. ഇങ്ങിനെ അനവധി ഉദാഹരണങ്ങളുണ്ട്. നവമാധ്യങ്ങളേയും അതിലൂടെ രൂപപ്പെടുന്ന ഏതൊരു കൂട്ടായ്മയേയും, പ്രതിഷേധ സമരത്തേയും താറടിക്കാനും തമസ്‌ക്കരിക്കാനും ഈ 'മുക്കിയ' ധാരകള്‍ മുന്‍പന്തിയില്‍ത്തന്നെയുണ്ട്. ഇപ്പോള്‍ രാഹുല്‍ പശുപാലന്റേയും രശ്മി ആര്‍. നായരുടേയും പെണ്‍വാണിഫത്തെ ഇത്രമേല്‍ പ്രൊജക്ടുചെയ്യുന്നതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത് അവരുടെ നിലനില്‍പ്പിന്റെ പ്രത്യേയ ശാസ്ത്രമാണ് എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാവും.

ഇനിയും ചുംബന സമരങ്ങളൊ അതുപോലുള്ള സമരങ്ങളൊ ഉണ്ടാകും.


അന്യന്റെ റഫറിജറേറ്ററില്‍ എന്തുഭക്ഷണമാണ് വെച്ചിരിക്കുന്നത് എന്ന് അതിക്രമിച്ചു കയറിനോക്കുകയും, ബീഫാണെങ്കില്‍ അപ്പോള്‍തന്നെ അയല്‍ക്കാരനെ കൂട്ടംചേര്‍ന്ന തല്ലിക്കൊല്ലുകയും ചെയ്യുന്ന ഫാസിസത്തിന്റെ ഏറ്റവും അപകടകരമായ ഒരു കാലത്തെ നമ്മള്‍ അഭിമുഖീകരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനെ പത്തോളം ആര്‍.ടി.ഐ. ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അന്ധവിശ്വാസത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ യുക്തിവാദിയും എഴുത്തുകാരനുമായ നരേന്ദ്ര ധാബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടത് ഈ ഫാസിസം ഇന്ത്യയില്‍ എത്രമാത്രം വേരുപിടിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഒരു ഹിന്ദു മുന്നേറ്റം ഉണ്ടാക്കിയെന്നതിന്റെ പേരില്‍ കപട രാജ്യസ്‌നേഹികള്‍ ചരിത്രത്തില്‍ നിന്ന് ശിവാജി മഹാരാജാവിനെ വലിയ സംഭവമായി ആവിഷ്‌ക്കരിക്കുന്നതിനെതിരെ വസ്തുതാപരമായ ചരിത്ര സത്യങ്ങള്‍ നിരത്തിയതിന്റെ പേരിലാണ് ഗോവിന്ദ് ഫന്‍സാരെ കൊലചെയ്യപ്പെടുന്നത്. ഗവേഷകനും കന്നട എഴുത്തുകാരനുമായ ഡോ. എം. എം. കല്‍ബുര്‍ഗ്ഗി കൊലചെയ്യപ്പെട്ടിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ഗിരീഷ് കര്‍ണാടിനെതിരേയും ഫാസിസത്തിന്റെ കൊലക്കത്തി നീണ്ടുകൊണ്ടിരിക്കുന്നു. തന്റെ എഴുത്തുമുറിയിലിരുന്നു പടനയിച്ച മഹാന്മാരായ എഴുത്തുകാര്‍ക്ക് ഈ ഗതിയാണെങ്കില്‍ മറൈന്‍ഡ്രൈവില്‍ ചുംബിച്ച പീക്കരി ചെക്കന്മാരെയും പെണ്‍കുട്ടികളേയും ഫാസിസ്റ്റുകള്‍ വെറുതെ വിടുമെന്നു കരുതുന്നുണ്ടൊ.
അതിന്റെ ഭാഗമായാണ് രാഹുല്‍ പശുപാലനെപോലുള്ള ക്രിമിനലുകളെയും അവര്‍ ചെയ്ത പാപങ്ങളേയും ചുംബന സമരത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്നത്. അവരോട് പറയാനുള്ളത് 'നിങ്ങള്‍ നിങ്ങളുടെ മാധ്യമങ്ങളില്‍ കെട്ടിയെഴുന്നള്ളിച്ച ശവങ്ങളെ കുഴിച്ചുമൂടാനുള്ള ബാധ്യത നിങ്ങള്‍ക്കുമാത്രമാണ്' എന്നാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ പശുപാലനും ഭാര്യയും ശിക്ഷിക്കപ്പെടുക തന്നെവേണം. കേരളത്തിലെ പല കേസുകളേയും മുക്കിയും പൊക്കിയും മാത്രം ശീലമുള്ള മധ്യമ വേശ്യകള്‍ ഈ കേസിനേയും ആവശ്യംകഴിയുമ്പോള്‍ കുഴിച്ചുമൂടാനാണ് പരിപാടിയെങ്കില്‍ ഇനിയൊമൊരു മറൈന്‍ഡ്രൈവ് സമരം മറ്റൊരു രൂപത്തില്‍ ഭാവത്തില്‍ നിങ്ങള്‍ക്കു നേരിടേണ്ടി വരും.

4 അഭിപ്രായങ്ങൾ:

  1. See CPM/DYFI men why they stopped and insulted Mr. Abdullakutty an ex-MP & MLA while he was travelling with his friend & family, how you could justify that?
    If the society is so liberal, why CPM/DYFI men manhandled Mr. Unnithan that also is a case of mutual agreement? wasn't it a moral police agenda?

    മറുപടിഇല്ലാതാക്കൂ
  2. As per media, Mr. Kulburigi's murder taken place due to some land issue and it has nothing to do with any parties, such cases the state government should act if it is not taking place make movement against the Karnataka State Government led by Congress party unfortunately all congress/leftists are talking against Central Government which is ridiculous.

    The cow meat which is already banned in 20+states for long-term just the leftist are making a communal issue, which is totally wrong. If it is a case of freedom of eating why leftist did not conducted a single Pork Festival? it means the agenda is clear.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. is pork is banned? then we will have protest for that.. India is the #1 beef exporting country in the world. so killing is not a problem.. eating is a problem..

      we know what you are trying to preach here!

      ഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, ജനുവരി 31 1:27 PM

    Coin Casino | Casino Wager | Exclusive Welcome Bonus for
    A coin casino is a wager in which players choose the outcome of the coin toss (i.e. a moneyline bet or moneyline bet) before the event 인카지노 begins. To be used as a 샌즈카지노 wager 제왕카지노

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.