സന്തോഷ് പല്ലശ്ശന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സന്തോഷ് പല്ലശ്ശന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 മാർച്ച് 1, ഞായറാഴ്‌ച

പ്രഫ. ടി. ജെ. ജോസഫിന്റെ അറുത്തു മാറ്റാനാവാത്ത ഓര്‍മ്മകള്‍

ഓരോ മനുഷ്യനും ഓരോ ഇതിഹാസങ്ങളാണ് എന്ന് ഒരിക്കലൊരിടത്ത് ഒഎന്വി എഴുതിയിട്ടുണ്ട്. എനിക്കും പലപ്പോഴും അങ്ങിനെ തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. സഹജനെ ആഴത്തിലറിയുമ്പോള് ഒരു വന്കടലിന് നടുവില് പെട്ട് ആടിയുലയുഞ്ഞ അനുഭവങ്ങള് ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാ ഇതിഹാസങ്ങളും സമൂഹത്തിന്റെ വഴിവിളക്കാകുന്നുമില്ല. പല ഐതിഹാസികതകളും ആരാലുമറിയപ്പെടാതെ ആറടി മണ്ണില് അലിഞ്ഞു ചേരുകയാണല്ലൊ ചെയ്യുക.
എനിക്ക് പ്രൊഫ. ടി.ജെ. ജോസഫ് ആരായിരുന്നു? അദ്ദേഹത്തിന്റെ പുസ്തകത്തില് പ്രതിപാതിച്ച ആക്‌സമികതകള് നടന്നില്ലായിരുന്നുവെങ്കില് അദ്ദേഹത്തെ ഞാന് അറിയുകപോലുമില്ലായിരുന്നു. ഇനി പരിചയക്കാരനാണെങ്കില്ത്തന്നെ ആരാകുമായിരുന്നു എനിക്ക് ടി.ജെ. ജോസഫ്? ഒരു സാധാരണ കോളജ് വാദ്ധ്യാര്, ആമിയുടെയും മിഥുന്റെയും അപ്പച്ചന്, സലോമിയുടെ ഗൗരവക്കാരനായ ഭര്ത്താവ്, എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില് പോകുന്ന ഒരു സത്യക്രിസ്ത്യാനി. ഇതിനപ്പുറം ഈ ഇതിഹാസത്തെ ഈ മലയാള മണ്ണ് അറിയുമായിരുന്നൊ...?
2010 മാര്ച്ച് 19 ന് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ബികോം ഒന്നാം വര്ഷ വിദ്യാര്ത്ഥികളുടെ രണ്ടാം സെമസ്റ്റര് മലയാളം പരീക്ഷയ്ക്ക് ചിഹ്നകത്തെ സമ്പന്ധിക്കുന്ന ഒരു ചോദ്യം തയ്യാറാക്കുമ്പോള് ഈ മനുഷ്യന്, ഭ്രാന്തിന്റെ കൊമ്പില് തൂങ്ങിയാടുന്ന-താന് ജീവിക്കുന്ന സമൂഹമെന്ന വൈതാളിക രൂപത്തെ തെല്ലും സംശയിച്ചിരുന്നില്ല? ശരിയായിരിക്കാം; സാഹിത്യത്തില് പിശാചും പരുഷ വാക്കുകളും, വൈരുദ്ധ്യങ്ങളും ജുഗുപ്‌സയുമൊക്കെ കഥാപാത്രമാകുക സ്വാഭാവികമാണ്. അതുകൊണ്ടാണ് അദ്ദേഹം തയ്യാറാക്കിയ ചോദ്യഭാഗത്തിലെ ഭ്രാന്തന് എന്ന കഥാപാത്രത്തിന് ഒരു പേരുനല്കണമെന്നു തോന്നിയതും അത് താന് പകര്ത്തിയ ചോദ്യഭാഗമെഴുതിയ പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'മുഹമ്മദ്' എന്ന പേര് സ്വീകരിച്ചതും. അടുത്തവീട്ടിലെ ശവനെ നമ്മള് പട്ടിശവന് എന്ന് വിളിക്കാറുണ്ടല്ലൊ ചെറ്റത്തരം കാണിക്കുന്ന രാമനെ ചെറ്റ രാമന് എന്നും വിളിച്ചാല് തെറ്റില്ല. കാര്യമൊക്കെ ശരിതന്നെ പക്ഷെ പലപ്പോഴും അതി മാരകമായ രീതിയില് ഒരു യുക്തിയുമില്ലാതെ തിരിഞ്ഞു കടിക്കാന് സാധ്യതയുള്ള ഒരു ക്രൂര ജന്തുവാണ് സമൂഹമെന്ന് പ്രൊഫ. ടി.ജെ. ജോസഫ് ചിന്തിച്ചില്ല...!! ഈ പ്രബുദ്ധ സമൂഹത്തെ ജോസഫ് മാഷ് കണ്ണടച്ചു വിശ്വസിച്ചു?! ജീന്സിട്ടതിന്റെ പേരില്, തലയിലെ തട്ടം അല്പമൊന്നു മാറിപ്പോയതിന്റെ പേരില്, ആര്ത്തവത്തിന്റെ പേരില്, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാലഹരണപ്പെട്ട ആചാരങ്ങളുടെ പേരില് നിരന്തരം കൊല്ലും കൊലപാതകങ്ങളും നടത്തുന്ന ഈ സമൂഹത്തിന്റെ പ്രബുദ്ധതയെകുറിച്ച് ജോസഫ് മാഷ് തെല്ലും സംശയിച്ചില്ല?!
തയ്യാറാക്കിയ ഈ ചോദ്യം 32 വിദ്യാര്ത്ഥികളടങ്ങുന്ന ഒരു ചെറു സമൂഹത്തിന് സമര്പ്പിക്കപ്പെട്ടതോടെ ടി.ജെ. ജോസഫ് എന്ന മനുഷ്യന് തന്റെ ജീവിതേതിഹാസത്തെ താനറിയാതെ ഒരു വലിയ സമൂഹത്തിനു മുന്പിലേയ്ക്ക് കയറൂരിവിടുകയായിരുന്നു.
ഭ്രാന്തന് എന്ന കഥാപാത്രത്തിന് 'മുഹമ്മദ്' എന്ന നാമകരണം ചെയ്തതിന്റെ പേരില്, ജീവിതത്തില് നാളിതുവരെ ഒരു സഹജീവിയെപോലും നോവിക്കാതെ ജീവിച്ചു വന്ന മനുഷ്യന് ഇരുട്ടില് പാത്തും പതുങ്ങിയും ജീവിക്കേണ്ടി വന്നു. ഒളിവില് കഴിഞ്ഞു. ജയിലില് കിടന്നു. പോലീസിന്റെയും സമൂഹത്തിന്റെ ആട്ടും തുപ്പുമേറ്റു.... നമ്മളെല്ലാമടങ്ങുന്ന ഈ സമൂഹം പ്രൊഫ. ടി. ജെ. ജോസഫിനെ 'മണ്ടന്' എന്ന് വിളിച്ചു പരിഹസിച്ചു. 'ഇദ്ദേഹത്തനറിയില്ല... ഭ്രാന്തനെ നിങ്ങള് മുഹമ്മദാക്കിയിട്ടുണ്ടെങ്കില് ഈ മുഹമ്മദിനെ പ്രവാചനകാക്കാനുള്ള ഭാവന ഈ സമൂഹത്തിനുണ്ട്. അതിന്റെ പേരില് താങ്കളെ വെട്ടി തുണ്ടമാക്കാനുള്ള കാട്ടാള ബുദ്ധിയും!'
2010 ജൂലൈ നാലിന് ഈ സാധാരണക്കാരനായ പ്രൊഫ. ടി. ജെ. ജോസഫിനെ നമ്മുടെ സമൂഹം തിരഞ്ഞെടുത്തു. കൈകാലുകള് വെട്ടി തുണ്ടം മാക്കി. പക്ഷെ ജോസഫ് മാഷ് പൊരുതി.... അതി മാരകമായ ഈ സമൂഹത്തോട് ഇഞ്ചിഞ്ചോടിഞ്ച് പൊരുതി... മുഹമ്മദിനെയും ജീസസ്സിനെയും പോക്കറ്റിലിട്ടു നടക്കുന്ന മതമേധാവിത്വത്തോടുപൊരുതി. അത് പ്രത്യക്ഷ സമരങ്ങളായിരുന്നില്ല. മറിച്ച് നീതിമാനായ ഒരു മനുഷ്യന്റെ ജീവിതസമരമായിരുന്നു. തന്റെ ജീവിതത്തിലെ ആകസ്മികതകള് തന്റെ ജീവിതത്തിലെ സാധാരണക്കാരന്റെ ഉള്ളടക്കത്തെ അസാധാരണമാക്കുകയും അതിനെ വലിയൊരു ജീവിതേതിഹാസമാക്കി സമൂഹത്തിന് തിരിച്ചുകൊടുക്കുകയും ചെയ്യാനുള്ള ഒരു ചരിത്ര ദൗത്യം പിന്നീട് പ്രൊഫ. ടി.ജെ. ജോസഫിന് ചെയ്യാനുണ്ടായിരുന്നു. ആ ഇതിഹാസമാണ് അദ്ദേഹം എഴുതിയ ആത്മകഥ 'അറ്റുപോകാത്ത ഓര്മ്മകള്'.
തന്റെ രാണാങ്കണത്തില് തന്നൊടൊപ്പം തോളോടു തോള് ചേര്ന്നു പൊരുതിയ പ്രിയ പത്‌നി സലോമിയെ ജോസഫ് മാഷിന് നഷ്ടപ്പെട്ടു. അദ്ദേഹം വിശ്വസിച്ച തിരുസഭ അവരെ കൊന്നു. തന്റെ കാല്പനികമായ ജീവിതം നഷ്ടപ്പെട്ടു, വിദ്യാര്ത്ഥികളും കലാലയവും നഷ്ടപ്പെട്ടു, തൊഴില് നഷ്ടപ്പെട്ടു, അംഗംഭംഗം വന്നു.... പക്ഷെ അദ്ദേഹം പൊരുതി... പൊരുതിക്കൊണ്ടിരിക്കുന്നു. പ്രൊഫ. ടി.ജെ. ജോസഫ് എന്ന മനുഷ്യനെ മലയാള സാഹിത്യം ഏറ്റെടുത്തിരിക്കുന്നു.
അറ്റുപോകാത്ത ഓര്മ്മകള് എന്ന പുസ്തകം നാളിതുവരെ ഉണ്ടായിട്ടുള്ള ആത്മകഥകളുടെ ഗണത്തില് നിന്ന് വളരെ വ്യതിരിക്തമായി നില്ക്കുന്ന ഒന്നാണ്. അമ്പരപ്പോടെ അതിലധികം വിലാപത്തോടെ, വിയര്ത്തുകുളിച്ചുകൊണ്ടല്ലാതെ, ഭീതിപൂണ്ട്-വിറച്ചുകൊണ്ടല്ലാതെ... ഒടുവിലിത്തിരി സമാശ്വാസത്തിന്റെ ആനന്ദാനുഭൂതിയോടെയല്ലാതെ വായിച്ചവസാനിപ്പിക്കാനാവില്ല ഈ പുസ്തകം. ഈ പുസ്തകം തരുന്ന ആത്മീയ വെളിച്ചത്തിന് ഒരു വലിയ ജീവിതത്തിന്റെ കനം ഉണ്ട്.
ആരാണ് പ്രൊഫ. ടി.ജെ. ജോശഫിനെ ആക്രമിച്ചത്? പ്രവാചക നിന്ദ ആരോപിച്ചുകൊണ്ട് ആരോ എവിടെയൊ ഇരുന്ന് കല്പ്പിച്ചതനുസരിച്ച് ഇറങ്ങിപ്പുറപ്പെട്ട ചിന്താ ശേഷയില്ലാത്ത കുറെ മൃഗങ്ങളാണോ? സലോമിയെ വിഷാദ രോഗിയാക്കി കൊന്നുതള്ളിയ കോതമംഗലം രൂപതയും, സഹപ്രവര്ത്തകനെ തള്ളിപ്പറഞ്ഞ് അദ്ധ്യാപക സമൂഹവും, ചാട്ടുളിപോലുള്ള വാക്കുകള് കൊണ്ട് നിരവധി അവസരങ്ങളില് കുത്തി നോവിച്ച സര്ക്കാരും, നീതി പാലകരും, ന്യായാധിപന്മാരും, മതസംഘടനകളും, ഈ സമൂഹത്തിന്റെ പരിച്ഛേദമല്ല. മറിച്ച് ഒരു സമൂഹംതന്നെയാണ് - ഈ സമൂഹം മുഴുവനും കുറ്റക്കാരാണ്.
'ഒരു മീന് മുറിച്ചാല് എത്ര കഷ്ണം?' എന്ന് ചോദിച്ച ഭ്രാന്തന് മുഹമ്മദിന്റെ ചോദ്യത്തിനുള്ള പടച്ചോന്റെ മറുപടി മൂന്നു മുറിയാണെടാ നായിന്റെ മോനെ എന്നായിരുന്നല്ലൊ. ഈ സമൂഹം ഭ്രാന്തിന്റെ മൂന്നല്ല-മൂന്നൂറു മുറിയാണ്.... ഭ്രാന്തിന്റെ, ക്രൂരതയുടെ, നിര്ദ്ദയമായ കഷ്ണങ്ങളാണ് എന്ന തിരിച്ചറിവിന്റെ വേദനയോടെയാണ് നമ്മള് വായനക്കാര് ഈ പുസ്തകം വായിച്ചു മടക്കിവെയ്ക്കുക.
പ്രൊഫ. ടി. ജെ. ജോസഫ് എന്ന അദ്ധ്യാപകന്റെ രക്തവും മാംസ്യവും മാത്രമല്ല ഈ പുസ്തകം. ഒരു മനുഷ്യന് എന്തായിരിക്കണമെന്നതിന്റെ യഥാര്ത്ഥ ദൃഷ്ടാന്തമാണ് ഈ ജീവിത പുസ്തകം. ഒരിക്കല് തൊടുപുഴയിലേയ്ക്കുള്ള യാത്രയില്, ബസില് ഡ്രൈവറിനടുത്തുള്ള മുന്സീറ്റിലിരുന്ന സഹയാത്രികയായ ഒരമ്മച്ചി ഛര്ദ്ദിക്കാന് മുട്ടി ഓടി പിന് സീറ്റിലിരുന്ന ജോസഫ് മാഷിന്റെ അടുത്തേക്കു വന്നു പുറത്തേക്ക് തലിയിട്ട് ഛര്ദ്ദിക്കാനുള്ള ശ്രമത്തില് മാഷിന്റെ മേല് ഛര്ദ്ദിയഭിഷേകം നടത്തുന്നു. മാഷ് ആ ഛര്ദ്ദിയഭിഷേകമത്രയും ക്ഷമയോടെ ഏറ്റുവാങ്ങി. ഇത്രയധികം യാത്രക്കാരുണ്ടായിട്ടും ഈ ഛര്ദ്ദില് വന്നുവീണത് തന്റെ മാത്രം ദേഹത്താണ്. ഇന്നത്തെ താരം-ഭാഗ്യവാന് താനാണെന്ന് മാഷിന്റെ നര്മ്മ മധുരമായ ബുദ്ധി ചിന്തിക്കുന്നു! ആകസ്മികതകളെ ധീരമായി എതിരേറ്റവനാണ് ജോസഫ് മാഷ്. കൊക്കിന്റെ വായിലകപ്പെട്ട തവളയായി മാറുമ്പോഴും 'Don't Ever Give Up' എന്ന മനോഭാവത്തോടെ ജീവിതത്തെ നേരിട്ട ജോസഫ് മാഷ് സ്വന്തം ജീവിതത്തിന്റെ ഇതിഹാസകാരനാണ്. തന്റെ വിധികള്ക്ക് സ്വയമെറിഞ്ഞുകൊടുത്തുകൊണ്ട് തന്റെ ജീവിതേതിഹാസം സൃഷ്ടിച്ച മനുഷ്യന്-യോദ്ധാവ്.
പ്രൊഫ. ടി. ജെ. ജോസഫിന്റെ അറ്റുപോകാത്ത ഓര്മ്മകളെ ആര്ക്കും അറുത്തുമാറ്റാന് സാധിക്കില്ല. ഈ ജീവിതേതിഹാസത്തെ മലയാള സാഹിത്യം ഏറ്റെടുത്തു കഴിഞ്ഞു. ഈ പുസ്തകം ഉയര്ത്തുന്ന സൗമ്യമായ കൊടുങ്ങാറ്റിനു മുന്പില്, ഉയര്ത്തുന്ന ചോദ്യങ്ങള്ക്കു മുന്പില് സമൂഹം കൂച്ചുവിലങ്ങിട്ടു നില്ക്കുന്നു.
വായിച്ചു തീരുമ്പോള് ഈ പുസ്തകത്തെ, എന്നിലെ വായനക്കാരന് ഹൃദയത്തോടു ചേര്ത്തു വയ്ക്കുന്നു. വായനക്കിടയില് പലപ്പോഴും കരഞ്ഞു, ഭയന്നു, സ്വപ്‌നങ്ങളില്പോലും ഇതിലെ അക്ഷരങ്ങള് കടന്നുവന്നു... വേട്ടയാടിക്കൊണ്ടിരുന്നു...
ഇത് അക്ഷരങ്ങളുടെ വിജയമാണ്. നീതിയുടെ വിജയമാണ്. ഇത്തരം ചില വിജയങ്ങള് ഭൂമുഖത്ത് സംഭവിക്കുന്നതുകൊണ്ടാണ് ഈ ഭൂമി ഈ നിലയ്‌ക്കെങ്കിലും അതിന്റെ അചുതണ്ടില് തിരിഞ്ഞുകൊണ്ടിരിക്കുന്നത്.
പുസ്തകം: അറ്റുപോകാത്ത ഓര്മ്മകള് (ആത്മകഥ)
പ്രൊഫ. ടി. ജെ. ജോസഫ്
ഡി. സി. ബുക്‌സ്
വില 450 ക.

2016 ഏപ്രിൽ 17, ഞായറാഴ്‌ച

ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മാധ്യമഭീകരതയുടെ തടവില്‍


വര്‍ത്തമാനകാല ഭാരതത്തിന്റെ പുരോഗമന ചിന്തകളെ മുളയിലെ നുള്ളിയെറിയാന്‍ സംഘടിത മതങ്ങളും മാധ്യമ മുതലാളികളും അതീവ ജാഗ്രത്തായിരിക്കുകയാണ്. നവോത്ഥാനകാല ഭാരതം തൂത്തെറിഞ്ഞ ജീര്‍ണ്ണിച്ച ദുരാചാര ശവങ്ങള്‍ പതുക്കെപതുക്കെ പൊതു ധാരിയില്‍ പൊന്തിവരുന്നു. അതിന്റെ നാറ്റം അസ്സഹനീയമായിരിക്കുന്നു. ജനാധിപത്യ ഇന്ത്യുടെ സ്വാത്രന്ത്ര്യത്തേയും രാജ്യസ്‌നേഹത്തേയും ഫാസിസ്റ്റുകള്‍ പുനര്‍നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ രാജ്യസ്‌നേഹ തുളുമ്പുന്ന സൂക്തങ്ങള്‍ എഴുതുന്നു. രാഷ്ട്രപിതാവിന്റെ ഘാതകരെ താലോലിച്ചവര്‍, ത്രിവര്‍ണ്ണ പതാകയല്ല കാവിക്കൊടിയാണ് ഇന്ത്യയ്ക്കാവശ്യംമെന്നു വാദിച്ചവര്‍, ഇന്ത്യുടെ ഉജ്ജ്വലമായ വിജയപതാകയ്ക്കു കീഴില്‍നിന്ന് രാജ്യസ്‌നേഹത്തിന്റെ പുതിയ തിട്ടൂരങ്ങളിറക്കുന്നു. രാജ്യത്തെ വെട്ടിമുറിക്കാന്‍ കഠിന പ്രയത്‌നം നടത്തിയവര്‍, വര്‍ണ്ണ വ്യവസ്ഥയേയും മനുസ്മൃതിയേയും ആദരിക്കുന്നവര്‍, അഖണ്ഡഭാരതത്തെക്കുറിച്ച് കവലപ്രസംഗം നടത്തുന്നു. ഭേഷ് ബലേഭേഷ്.... അന്യന്റെ തീന്‍മുറിയില്‍ അതിക്രമിച്ചു കേറി കൊലവിളി നടത്തുന്നവര്‍ സ്വാതന്ത്ര്യത്തേയും സമത്വത്തേയും നിര്‍വചിക്കുന്നു ഇതില്‍പരം വലിയ തമാശയെന്തുള്ളു....

ഈ അശാന്തിയുടെ കാലത്താണ് ജെഎന്‍.യു കാമ്പസ്സിനകത്തുനിന്ന് വിപ്ലവത്തിന്റെ ശംഖൊലിയുണരുന്നത്. യൂണിഫോമിടിയിച്ച് സ്‌കൂള്‍ ബസ്സിലയച്ചിട്ടും, വേണ്ടതൊക്കെ ടീസ്പൂണില്‍ വായക്കകാത്താക്കി കൊടുത്തിട്ടും, വെയിലും മഴയും കൊള്ളിക്കാതെ വളര്‍ത്തിയിട്ടും ഈ പുതു തലമുറയിലെ കുറച്ചുപേരെങ്കിലും മന്ദബുദ്ധികളായില്ല എന്നതില്‍ നമ്മുക്കഭിമാനിക്കാം. മന്ദബുദ്ധികളുടെ ഒരു സമൂഹത്തെ വാര്‍ത്തെടുക്കലാണല്ലൊ ഇവിടുത്തെ മാധ്യമ മേലാളന്മാരുടേയും വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടേയും ലക്ഷ്യം. പുരോഗമന ചിന്തയുടെ ഒരു പുതു നാമ്പുപോലും എവിടെയെങ്കിലും മുളയ്ക്കുന്നത് ഇത്തരക്കാരെ അസ്വസ്ഥരാക്കുന്നു.

ഇതിന്റെ തെളിവാണ് കണ്ണയ്യ എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ അറസ്റ്റ്. ഇന്ത്യയില്‍ കഴിഞ്ഞ കുറേകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാധ്യമ ഭീകരതയെ തുറന്നുകാണിക്കാന്‍ ജെഎന്‍യു സംഭവം ഒരു നിമിത്തമായി. തുറന്ന രാഷ്ട്രീയ സംവാദങ്ങളിലൂടെ, ആശയ സമരങ്ങളിലൂടെ ഇടതുപക്ഷ ചിന്തകളെ ഏതിര്‍ത്തു തോല്‍പ്പിക്കുക എന്നത് അസാധ്യമാണെന്ന് സംഘപരിവാര്‍ കക്ഷികള്‍ക്കു ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് വ്യാജവീഡിയോകളുണ്ടാക്കി ചുണകെട്ട രീതിയിലുള്ള ഒളിയുദ്ധമാണ് അവര്‍ നടത്തുന്നത്. അവര്‍ പോലിസിനേയും നിയമസംവിധാനങ്ങളേയും ദുരൂപയോഗം ചെയ്യുന്നു, വക്കീല്‍കോട്ടിട്ട ചില ചെന്നായകളെ ഉപയോഗിച്ച് കണ്ണയ്യ എന്ന ചെറുപ്പക്കാരനെ തല്ലിക്കുന്നു. സംഘികള്‍ മൂഢ സ്വര്‍ഗ്ഗത്തിലിരുന്ന് നമ്മുടെ രാജ്യത്തെ പുരോഗമന ചിന്തകളെ ഇല്ലാതാക്കാമെന്നും ജനാധിപത്യ മൂല്യങ്ങളെ നിരന്തരമായി വെല്ലുവിളിക്കാമെന്നും വ്യാമോഹിക്കുന്നു. ചില അര്‍ണാബു ഗോസ്വാമിമാരും സുധീര്‍ ചൗധരിമാരും ചാനലുകളില്‍ കുരയ്ക്കുന്നത് ഇതിനുവേണ്ടിയാണ്. ഫാസിസപോലെതന്നെ മാധ്യമ ഭീകരതയും ഇന്ത്യുടെ ഒരു ശാപമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാതെ മധ്യവര്‍ഗ്ഗ ആലസ്യങ്ങളില്‍ മയങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉറക്കം മതിയാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു. ഫാസിസത്തേക്കാള്‍ ഭീകരമാണ് മാധ്യമ ഭീകരത 'മീഡിയ ജിങ്കോയിസം'. അതുകൊണ്ടുതന്നെ നമ്മുടെ ആദ്യത്തെ യുദ്ധം കുലംങ്കുത്തികള്‍ക്കെതിരെയാകണം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സന്യാസികളായി മാറിയ പേടിത്തൂറികളെ രാജ്യത്തിലെ ജനങ്ങള്‍ പിന്നെ നേരിട്ടുകൊള്ളും.

സീ ന്യൂസും മാധ്യമ ഭീകരതയും
സീ ന്യൂസിന്റെ ഉടമയും എസ്സല്‍ ഗ്രൂപ്പ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയുമായി സുഭാഷ് ചന്ദ്ര പുതിയൊരു മാധ്യമ വ്യഭിചാര രീതി അനുവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണ് അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങള്‍. ജെഎന്‍യുടെ പേരില്‍ വ്യജ വീഡിയൊ എയര്‍ ചെയ്യുന്നതിനുമുന്‍പുതന്നെ സീ ന്യൂസിന്റെ സംഘ്പരിവാര്‍ ബാന്ധവത്തെക്കുറിച്ച് രാഷ്ടീയ നിരീക്ഷകര്‍ക്ക് അറിവുള്ളതാണ്. ഗോവധ നിരോധവുമായി ബന്ധപ്പെട്ടും ദാദ്രി സംഭവവുമായി ബന്ധപ്പെട്ടും ചാനല്‍ സ്വീകരിച്ച നിലപാടുകള്‍ സീ ന്യൂസിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്നു. വിവാദ വീഡിയൊ സംപ്രേഷണം കഴിഞ്ഞ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന ബോധ്യപ്പെട്ടപ്പോള്‍ സി ന്യൂസിന്റെ ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര ചാനലില്‍ വിശദീകരണവുമായി എത്തി. 'സീ ന്യൂസിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞുകളഞ്ഞു!.  സുഭാഷ് ചന്ദ്രയുടെ രാഷ്ട്രീയ ചിന്തയെന്ത് എന്നത് ഇവിടെ പ്രസക്തമല്ല മാത്രവുമല്ല പക്ഷം പിടിക്കുന്ന മാധ്യമ നിലപാടിനേയും ആര്‍ക്കും വിമര്‍ശിക്കാനാവില്ല. പക്ഷെ വ്യാജവീഡിയകള്‍ ഉണ്ടാക്കി സത്യത്തെ വളച്ചൊടിക്കുന്നത് നീതികരിക്കാന്‍ പറ്റില്ല. രാജ്യത്തുയരുന്ന പുരോഗമന ചിന്തകള്‍ക്ക് ഏറ്റവും ഹീനമായ രീതിയില്‍ തുരങ്കം വയ്ക്കുന്നതും കണ്ടുനില്‍ക്കാന്‍ ആവുന്നതല്ല. സംഘപരിവാര്‍ നിലപാടുകള്‍ ഒരു ചാനലിന് സ്വീകരിക്കുകയൊ സ്വീകരിക്കാതിരിക്കുകയൊ ചെയ്യാം. അവര്‍ക്കു തോന്നുന്ന ശരിയുടെ പക്ഷത്തു നില്‍ക്കാം. പക്ഷെ സംവാദങ്ങള്‍ക്കു പകരം വ്യാജ വീഡിയൊകളുണ്ടാക്കി രാജ്യത്തിന്റെ ധൈഷണിക സാഹചര്യങ്ങളെ തുരങ്കംവയ്ക്കുന്നത് മാധ്യമ പ്രവര്‍ത്തനമല്ല, മാധ്യമ വ്യഭിചാരമാണ്.

സുധീര്‍ ചൗധരിയും സീ ന്യൂസും
കണ്ണയ്യയെപോലെ, ചിന്തിക്കുന്ന, ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച്, ഭരണഘടനയെക്കുറിച്ച് അതു നല്‍കുന്ന അപരിമിതമായ സ്വാതന്ത്ര്യത്തെക്കുറിച്ച്, ആവിഷ്‌ക്കരണ സാധ്യതെക്കുറിച്ച് വ്യക്തമായ അവബോധമുള്ള ഒരു ചെറുപ്പക്കാരനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിന്റെ പിന്നില്‍ ചില മാധ്യമ ഭീകരരുടെ കറുത്ത കരങ്ങളുണ്ട് എന്നത് നിസ്തര്‍ക്കമാണ്.
അവരുടെ നേരിട്ടുള്ള പങ്കിനെക്കുറിച്ച് നമ്മള്‍ക്ക്് എന്തെങ്കിലും ഇപ്പോള്‍  പറയുക സാധ്യമല്ല. പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്. പക്ഷെ സീ ന്യൂസിന്റെ സി.ഇ.ഒ ആയ സുധീര്‍ ചൗധരിയുടെ പൂര്‍വ്വ ചരിത്രം നോക്കിയാല്‍ നമ്മുടെ സംശയത്തിന്റെ മുള്‍മുന സ്വാഭാവികമായി അദ്ദേഹത്തിന് നേരെ തിരിയും. കണ്ണയ്യയെപോലെയൊരു ദേശസ്‌നേഹിയായ ചെറുപ്പക്കാരന്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇതില്‍ നിന്ന് തടിയൂരിയത് മഹാഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് എന്നുപറയേണ്ടി വരും. ഇത്രയൊക്കെ പറയാന്‍ ആരാണ് ഈ സുധീര്‍ ചൗധരി? 2012 ല്‍ കോണ്‍ഗ്രസ്സ് എംപി.യും വ്യാവസായിക പ്രമുഖനുമായ നവീന്‍ ജിന്‍ഡാലില്‍ നിന്ന് നൂറു കോടി തട്ടിയ കേസില്‍ ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നയാള്‍. ഇതുകൂടാതെ ജനങ്ങളെയും കോടതിയേയും തെറ്റീദ്ധരിപ്പിക്കുന്നതിനായി സിഎജിയുടെ വ്യാജ രേഖകളുണ്ടാക്കി ജിന്‍ഡാലിനെതിരെ സ്വന്തം ചാനലിലൂടെ പ്രചരിപ്പിച്ചു എന്നൊരു ആരോപണംകൂടി അദ്ദേഹത്തിനെതിരെയുണ്ടായി.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച 2013 ലെ ഡല്‍ഹി കൂട്ടബലാത്സംഗകേസില്‍ സംഭവ ദിവസം ഇരയുടെ കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിന്റെ അഭിമുഖം സീ ന്യൂസിലൂടെ പ്രക്ഷേപണം ചെയ്തുകൊണ്ട് ഇരയുടെ വ്യക്തിപരമായ വിവരങ്ങള്‍ അന്യായമായി പ്രക്ഷേപണം ചെയ്ത് നിര്‍ഭയ എന്ന് ബഹുമാനപൂര്‍വ്വം ഇന്ത്യക്കാര്‍ വിളിച്ചിരുന്ന ഡല്‍ഹി പെണ്‍കുട്ടിയെ അപമാനിക്കുകയുണ്ടായി. ഇതിനൊക്കെയപ്പുറം സുധീര്‍ ചൗധരിയുടെ മാധ്യമ വ്യഭിചാരത്തിന് മറ്റൊരു നിരപരാധികൂടി ഇരയായിട്ടുണ്ട്. സുധീര്‍ സീ ന്യൂസില്‍ എത്തുന്നതിനു മുന്‍പ് ലൈവ് ചാനലില്‍ ജോലിചെയ്യുമ്പോഴായിരുന്നു അത്. ഡല്‍ഹിയിലെ ഒരു പാവപ്പെട്ട അദ്ധ്യാപിക ഉമ ഖുറാന യെ ഒരു വ്യാജ സ്റ്റിഗ് ഓപ്പറേഷനില്‍ കുടുക്കി ഒരു വ്യഭിചാര ശാലയുടെ നടത്തിപ്പുകാരിയായി ചിത്രീകരിക്കുകയും വിദ്യാര്‍ത്ഥികളെ വ്യഭിചാരത്തിന് പ്രേരിപ്പിക്കുന്നവളായി പ്രചരിപ്പിക്കുകയും ചെയ്തു. ഡല്‍ഹി പോലിസിന്റെ അന്വേഷണത്തില്‍ ഉമ ഖുറാന നിരപരാധിയാണെന്ന് തെളിഞ്ഞു. പിന്നീട് സുധീര്‍ ചൗധരിയും വ്യാജ സ്റ്റിഗ് ഓപ്പറേഷന്റെ 'സംവിധായകനും' കേസ് ഒതുക്കി തീര്‍ത്ത് തടി രക്ഷപ്പെടുത്തി.

ജെ.എന്‍.യു സംഭവത്തിനുശേഷം സീ ന്യൂസില്‍ നിന്ന് രാജിവെച്ച വിശ്വ ദീപക് എഴുതിയ തുറന്ന കത്ത് സീ ന്യൂസ് ചാനലിന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ നടത്തിയ ദുഷിച്ച മാധ്യമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശ്വദീപക് ആ കത്തില്‍ തുറന്നെഴുതിയിട്ടുണ്ട്. ലോകത്തിനു മുന്‍പില്‍ സീ ന്യൂസ് 'ഛി' നൂസ് ആകുമ്പോള്‍ മനസ്സാക്ഷിക്കുത്തു സഹിക്കാനാവാതെ വിശ്വ ദീപക് എന്ന പത്രപ്രവര്‍ത്തകന്‍ തന്റെ ജോലി രാജിവെച്ചു പുറത്തുപോയി. വിശ്വ ദീപക് ഇന്ത്യയിലെ മാധ്യമ ഭീകരതയുടെ ഒരു ഇരയാണ്.

കോര്‍പ്പറേറ്റുകള്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളാകുമ്പോള്‍ ബിസിനസ്സ് താല്‍പര്യങ്ങള്‍ കടന്നുവരിക സ്വാഭാവികം. മാധ്യമ പ്രവര്‍ത്തനം തന്നെ ഒരു ബിസിനസ്സ് ആണെന്നുവരുമ്പോള്‍ പ്രത്യേകിച്ചും. സുഭാഷ് ചന്ദ്രയേയും സുധീര്‍ ചൗധരിയെയും പോലുള്ളവര്‍ സ്വന്തം ബിസിനസ്സ് സാമ്രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി, ഭരിക്കുന്ന സര്‍ക്കാരിനെ പ്രീണിപ്പിക്കുന്നതിനായി മാധ്യമവ്യഭിചാരം നടത്തുന്നു. സ്വന്തമായി ഒരു മാധ്യമവും കുറച്ച് രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ ഇന്ത്യാമാഹാരാജ്യത്ത് എന്ത് ചെറ്റത്തരവും നടത്താം. 

മാധ്യമ വിചാരണയും മാധ്യമ അധര്‍മ്മവും
ചാനല്‍ സ്റ്റുഡിയൊകള്‍ കോടതിമുറികളാകുന്നതാണ് ഇന്ന് നാം കാണുന്നത്. രാത്രിയായാല്‍ ന്യൂസ് ചാനലുകളിലെ ആക്രോശങ്ങളാണ് ഇന്ന് പല വീടിന്റേയും സ്വീകരണമുറികളെ ശബ്ദമുഖരിതമാക്കുന്നത്. വിധിക്കാനുള്ള അവകാശമില്ലെങ്കിലും അവര്‍ ജഡ്ജിമാരെപോലെ പെരുമാറുന്നു. ആരുഷി കൊലക്കേസിനെ പോലീസ് അന്വേഷണത്തേയും സിബിഐ അന്വേഷണത്തേയും വഴിതിരിച്ചു വിട്ടതിലെ ഒന്നാം പ്രതി മാധ്യമങ്ങളായിരുന്നു. ഇപ്പോള്‍ മോദി തരംഗത്തിനു ശേഷം രാജ്യത്തിന്റെ മതേതര സംന്തുലനാവസ്ഥയെത്തന്നെ തകര്‍ക്കുന്ന വര്‍ഗ്ഗീയ വിഷം ചേര്‍ത്ത വാര്‍ത്തകള്‍ വിളമ്പുന്ന ഈ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യസ്‌നേഹത്തിന്റെ പുതിയ അപ്പോസ്തലന്മാരാകുന്ന കഴ്ച്ച പരിഹാസ്യമാണ്.
സ്വാതന്ത്യ ലബ്ദിക്കു മുന്നെ മാധ്യമപ്രവര്‍ത്തമെന്നാല്‍ ഒരു വിപ്ലവ പ്രവര്‍ത്തനമായിരുന്നു. രാജ്യത്തിന്റെ പുരോഗമനധാരയില്‍ അനീതികള്‍ക്കെതരെ നിലകൊണ്ട ഒരു അനിഷേധ്യ ശക്തിയായിരുന്നു മാധ്യമങ്ങള്‍. അത് ഇന്ത്യന്‍ ഭരണഘടനയുടെ നാലാം തൂണായി നിലകൊണ്ടിരുന്നു. മാധ്യമങ്ങളെന്നാല്‍ ഇന്റല്വക്ച്വല്‍സിന്റെ ഒരു സങ്കേതമായിരുന്നു എന്ന സ്ഥിതി മാറി. 'പാട്രിയോടിക് ഗെയിസ്' കളിക്കുന്ന ഒരിടമായി അടുത്തകാലത്ത് പല മാധ്യമങ്ങളും മാറിയിരിക്കുന്നു. കച്ചവട - രാഷ്ട്രീയ താല്‍പര്യങ്ങളല്ലാതെ ഇതിന് രാജ്യസ്‌നേഹവുമായി പുലബന്ധംപോലുമില്ലെന്ന് ആര്‍ക്കാണറിയാത്തത്.
രാജ്യത്തിന്റെ നവോദ്ധാനത്തിന്റെ ഭാഗമായിരുന്ന വിപ്ലവ സമരങ്ങള്‍ക്കൊപ്പം പോരാടി വളര്‍ന്നുവന്ന പത്രങ്ങളും പത്രാധിപന്മാരും ഇന്നു നമ്മുക്കില്ല. ഉള്ളത് കച്ചവട മാധ്യമ ധര്‍മ്മത്തിന്റെ കരിക്കുലത്തില്‍ തളിര്‍ത്ത് ടൈയുംകോട്ടുമിട്ട ഇംഗ്ലീഷ് 'കിളി'കളാണ്. അവര്‍ ആടിനെ പട്ടിയും, കാണ്ടാമൃഗത്തെ കലമാനുമാക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് മാധ്യമ പ്രവര്‍ത്തനം എന്നാല്‍ കണ്‍കെട്ടു വിദ്യയാണെന്നു വന്നിരിക്കുന്നു.
ടൈസ് നൗവിന്റെ ന്യൂസ് ഹവറില്‍ ജെഎന്‍യു സമരത്തിലെ പ്രമുഖരിലൊരാളായ ഒമര്‍ ഖാലീദിനോട് ആങ്കറും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമി രാജ്യസ്‌നേഹം കുരയ്ക്കുന്നതുകണ്ടു. എത്ര വലിയ തീവ്രവാദിയാണ് സ്‌റ്റോഡിയോവില്‍ ഇരിക്കുന്നതെങ്കിലും കുറഞ്ഞപക്ഷം ഒരു രണ്ടുമിനിറ്റ് അവരുടെ ഭാഗം കേള്‍ക്കാനുള്ള ദയ അവതാരകന്‍ കാണിക്കേണ്ടതല്ലെ?. അണ്‍ണാബ് ഗോസ്വാമി എന്ന ടൈസ് നൗവിന്റെ ജീവാത്മാവും പരമാത്മാവുമായ മീഡിയ ടൈക്കൂണ്‍ ചാനല്‍ സ്റ്റുഡിയൊവിനെ കോടതിമുറിയും, ചിലപ്പോഴൊക്കെ പോലീസ് സ്‌റ്റേഷനും, മറ്റുചിലപ്പോള്‍ മീന്‍ചന്തയുമാക്കിമാറ്റുന്നു. കേള്‍ക്കുന്നതിലു മതികം പറയുന്നതില്‍മാത്രം ആനന്ദം കണ്ടെത്തുന്ന അര്‍ണാബ് ഗോസ്വാമി നടത്തുന്ന മാധ്യമ 'സ്വയംഭോഗം' അതിന്റെ എല്ലാ പരിധികളേയും ലംഘിച്ചുതുടങ്ങിയതിന്റെ തെളിവാണ് ജെഎന്‍യു വിവാദത്തില്‍ അദ്ദേഹത്തിന്റെ ന്യൂസ് ഹവറുകളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍.

ഓക്‌സ്‌ഫോര്‍ഡ് യൂണിവാഴ്‌സ്റ്റിയില്‍ നിന്ന് ജേണ്‍ണലിസം പഠിച്ച് കല്‍ക്കട്ടയിലെ ടെലഗ്രാഫ്് പത്രത്തില്‍ നിന്ന് പയറ്റിത്തുടങ്ങിയ അര്‍ണാബ് ഗോസ്വാമി ഇന്ന് ടൈമ്‌സ് നൗ വിന്റെ മൗത്ത് പീസ് ആണ്. ഇന്ത്യകണ്ട് വന്‍കിട സ്‌കാമുകള്‍ പൊളിച്ചടുക്കിയത് അദ്ദേഹമാണ് എന്നത് പക്ഷെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന തോന്ന്യവാസത്തെ സാധൂകരിക്കുന്നില്ല. കുടുംബപരമായി ബി.ജെ.പി. സ്വാധീനമുണ്ടെങ്കിലും സ്റ്റിയുഡിയോവിലെ അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ അതു പ്രതിഫലിച്ചു കാണാറില്ലായിരുന്നു. പക്ഷെ ജെഎന്‍യു വിഷയത്തില്‍ തീവ്ര രാജ്യസ്‌നേഹത്തിന്റെ വക്താവായി അര്‍ണാബ് ഗോസ്വാമി സ്വയം അവരോധിക്കപ്പെട്ടു.

ആരൊക്കെയാണ് ഇന്ത്യയുടെ ജവാന്മാര്‍

മഞ്ഞുമലകളില്‍ രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന ജവാന്മാര്‍ ഓരോ ഇന്ത്യക്കാരന്റേയും ആദരവ് അര്‍ഹിക്കുന്നവരാണ്. പക്ഷെ രാജ്യസ്‌നേഹമുള്ള, രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറുള്ള എല്ലാവരും ജവാന്മാരാകുന്നില്ല. ഒരാള്‍ പട്ടാളക്കാരനാകുന്നത് രാജ്യംസ്‌നേഹം കൊണ്ടാവണമെന്നില്ല. പട്ടാളത്തെ സേവിക്കല്‍ ചിലര്‍ക്കെങ്കിലും ഒരു തൊഴിലാണ്. രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറുള്ള എല്ലാ പൗരന്മാര്‍ക്കും ആര്‍മിയില്‍ ചേരാനുള്ള അവസരം ഉണ്ടാകുന്നില്ല. കാരണം അതിന് ചില തൊഴില്‍പരമായ മാനദണ്ഡങ്ങളുണ്ട്. രാജ്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാനായി മുന്നോട്ടുവരുന്നവരെ വേണം പട്ടാളത്തില്‍ ചേര്‍ക്കേണ്ടത് പക്ഷെ മറ്റു പല കാരണങ്ങള്‍കൊണ്ട് അങ്ങിനെയൊരു സംവിധാനം നമുക്കില്ല.
മണിപ്പൂരില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി, സ്വന്തം പെണ്‍മക്കളുടെ മാനത്തിനുവേണ്ടി സ്വന്തം നാട്ടില്‍ നിന്ന് പട്ടാളത്തെ പിന്‍വലിക്കണെന്നാവശ്യപ്പെട്ടുകൊണ്ട് കുറച്ച് അമ്മമാര്‍ നഗ്നസമരം നടത്തിയത് നമ്മുടെ നാട്ടിലാണ്. ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായാണ് കണ്ണയ്യ എന്ന യോദ്ധാവ് സമരം ചെയ്തത്. അദ്ദേഹവും ഇന്ത്യയുടെ ഒരു ജവാനാണ്. ഒരു പട്ടാളക്കാരന്‍ അതിര്‍ത്തിയില്‍ ജീവന്മരണ പോരാട്ടം നടത്തുന്നതിനെ നമ്മള്‍ ആദരിക്കുന്നതുപോലെ, ഇന്ത്യയ്ക്കകത്തെ നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പോരാടുന്ന വിപ്ലവകാരികളും ആദരവര്‍ഹിക്കുന്നു. രണ്ടും ജീവന്മരണ പോരാട്ടമാണ്. രണ്ടും യുദ്ധമാണ്. ഈ രണ്ടു യുദ്ധങ്ങളിലും മരണം ഏതു സമയത്തും കടന്നുവരാം. ഒരു ഫാസിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കണ്ണയ്യയെപോലെയുള്ള നവ യോദ്ധാക്കള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന പോരാട്ടം ദീരോദാത്തമാണ്. ഇതാണ് അര്‍ണാബ് ഗോസ്വാമിമാര്‍ക്കും, സുധീര്‍ ചൗധരിമാര്‍ക്കും മനസ്സിലാകാത്തത്.

ശത്രുക്കള്‍ അതിര്‍ത്തിക്കപ്പുറത്തുമാത്രമല്ല. രാജ്യത്തിനകത്തും ശത്രുക്കളുണ്ട്. ജന്മാവകാശമായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളേയും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റുകള്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. അവര്‍ക്കെതിരെയുള്ള സമരവും യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധമാണ്. പക്ഷെ അതിര്‍ത്തി കാക്കുന്ന ഒരു ജാവനെപ്പോലെയൊ പലപ്പോഴും അതിനപ്പുറമൊ ഒരു ജീവന്മരപോരാട്ടമായി മാറുന്നുണ്ട് കണ്ണയ്യയെപോലെയുള്ള ചെറുപ്പക്കാരുടെ പോരാട്ടങ്ങള്‍. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഈ നാടുണര്‍ന്നില്ലായിരുന്നുവെങ്കില്‍ കണ്ണയ്യ എന്ന ചെറുപ്പക്കാരനെ നമ്മുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു. ഫാസിസ്റ്റുകള്‍ക്ക് ഓശാന പാടുന്ന മാധ്യമ ഭീകരന്മാര്‍ക്കിടയിലും പ്രതീക്ഷയുടെ പച്ചത്തുരുത്തുകളായി നല്ല പത്രമാധ്യമങ്ങളും നമുക്കുണ്ട്. ഇന്ത്യയിലെ പല പത്രങ്ങളും ഇത്തരം ഫാസിസ്റ്റുവാഴ്ച്ചയ്‌ക്കെതിരെ എഡിറ്റോറിയലുകള്‍ എഴുതി. കല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രം 'ആസാദി' എന്ന വലിയ തലക്കെട്ടോടെയാണ് കണ്ണയ്യയുടെ ഇടക്കാല ജാമ്യത്തെ ആഘോഷിച്ചത്. അടിന്തിരാവസ്ഥയ്ക്ക് ഏതാണ് സമാനമായ കാലമാണ് സംജാതമായിരിക്കുന്നത്. ചില മാധ്യമ രാജാക്കന്മാരെ കൈയ്യിലെടുത്തുകൊണ്ടാണ് ഫാസിസ്റ്റുകള്‍ തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന വ്യത്യാസം മാത്രം. കല്‍ബുര്‍ഗിയും ദാബോല്‍ക്കറും, പന്‍സാരേയുമൊക്കെ ചിന്തിയ ചോരയില്‍ നിന്ന് വിപ്ലവാവേശത്തിന്റെ പുതുപൂക്കള്‍ വിരിയണം. ഈ ഫാസിസത്തെ ചെറുത്തു തോല്‍പ്പിച്ചില്ലെങ്കില്‍ അധികം വൈകാതെ ഇന്ത്യ ഒരു താലിബാനായി മാറും.

2013 ഡിസംബർ 31, ചൊവ്വാഴ്ച

ദൈവത്തിന്റെ കവിത


 ആഴ്ച്ചപ്പാങ്ങ്-8


  
വാക്കുകള്‍ തീരെ ആവശ്യമില്ലാത്ത ഒരു കാവ്യ വ്യവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടൊ?  പകരം വയ്ക്കാനാകാത്ത
ഒരനുഭൂതിയായി കവിതയെ മാറ്റുന്ന ഒരു ലാവണ്യശാസ്ത്രം; അതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. ഒരു കാഴ്ചപോലെ ലളിതമാണത്. ഒരു പൂവുവിരിയുന്നതുപോലെ വളരെ നിശ്ശബ്ദമാണത്. ആകാശത്ത് ഒരു മഴവില്ലു വിരിയുന്നതും പിന്നീടത് ഉടഞ്ഞുപോകുന്നതും നമ്മള്‍ കാണാറില്ലേ... എത്ര നിശ്ശബ്ദമായാണത് സംഭവിക്കുന്നത് അതുപോലൊരു കാവ്യാനുഭുതിയെ നമ്മുക്ക് പുനസൃഷ്ടിക്കാന്‍ ആവണം.


മലയുടെ മസ്തകങ്ങളില്‍ നിന്ന് മഴയുടെ അനേകം നീര്‍ച്ചാലുകള്‍ കൈത്തോടുകളാകുകയും കൈത്തോടുകള്‍ സംഗമിച്ച് മഹാനദിയായി മാറുകയും ചെയ്യുമ്പോള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ജൈവ ചക്രമുണ്ടല്ലൊ കവിതയും അതുപോലുള്ള ഒരു ജൈവചക്രമാണ്. ജലം നീരാവിയായി ആകാശത്ത് പോവുകയും ഘനിഭവിച്ച് മേഖങ്ങളാവുകയും, വീണ്ടും ഘനീഭവിച്ച് മഴയായി തിരികെ ഭൂമിയിലേക്കുതന്നെ പതിക്കുകയും ചെയ്യുന്നതുപോലെ സമൂഹത്തില്‍ നിന്ന് കവിതയുടെ ബോധരൂപങ്ങള്‍ കവിയുടെ മനസ്സിലേക്കും, പിന്നീടത് കവിതയായി സമൂഹത്തിലേക്കും നിപതിക്കുന്നു. മഴയെ ബ്രഹ്മാണ്ഡത്തിന്റെ അറിവ് എന്നാണ് ഋഷികള്‍ പറഞ്ഞത്. കവിതയും മറ്റൊന്നല്ലതന്നെ.


ദൈവത്തിന്റെ കവിത.
ശബ്ദമില്ലാതെ വിരിഞ്ഞ് സൗന്ദര്യപൂരിതമാക്കുന്ന പൂവിന്റെ ഭാഷ, സഹ്രസ്രാബ്ദങ്ങളുടെ ധ്യാനം മുഴുവന്‍ മനസ്സിലൊളിപ്പിച്ചിട്ടും വീര്‍പ്പുമുട്ടാതെ നില്‍ക്കുന്ന പര്‍വ്വത സമാനമായ പക്വത, ഒരു ചെറിയ മര്‍ദ്ധത്തിനെ വന്‍തിരയായി നെയ്‌തെടുക്കുന്ന കടലിന്റെ മുഴക്കം, അതിനൊക്കെയപ്പുറം കൈവഴികള്‍ ചേര്‍ന്ന് കൈത്തോടുകള്‍ ചേര്‍ന്ന് പരന്നൊഴുകന്ന ഒരു നദിയുടെ നൈരന്തര്യം ഇത് സാധിക്കുന്ന ഒരു കവിതയുണ്ടൊ... അതിലേക്കാവട്ടെ നമ്മുടെ യാത്ര....


അജീര്‍ണ്ണം
വായന തലക്കുപിടിച്ചു നടന്നിരുന്ന കാലത്ത് വിലാസിനിയുടെ 'അവകാശികള്‍'  എന്ന നോവല്‍ വായിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബൃഹത്തായ ഒരു നോവലായിരുന്നല്ലൊ അത്. അദ്യത്തെ വോള്യം പകുതി ആകുമ്പോഴേക്കും കഥാപാത്രങ്ങളും സംഭവങ്ങളുമായി എന്റെ മനസ്സ് ഒരു ചക്കപ്പരുവത്തിലായി. ഇത്രയും വലിയൊരു കൃതിയുടെ ആത്മാവിനെ വരിക്കാനുള്ള മാനസിക വലുപ്പം അന്നെനിക്കുണ്ടായിരുന്നില്ല. വിലാസിനി എന്ന ഇതിഹാസ തുല്യനായ എഴുത്തുകാരന്റെ ലോകത്തെ ഒരു മണല്‍ത്തരിപോലുമാകാനുള്ള യോഗ്യതയില്ലെന്ന തിരിച്ചറവ് എന്നെ വീണ്ടും വീണ്ടും വിനീതനാക്കുന്നു.


കഥാനുഗതിയേയും കഥാപാത്രങ്ങളേയും വരച്ചുകൊണ്ട് മുന്നേറുന്ന ഒരു ക്ലാസിക് ഭാഷ വിലാസിനിയുടെ പ്രത്യേകതയാണ്. എന്നാല്‍ പുതിയ കഥാകൃത്തുക്കള്‍ ആ ടെക്‌നിക് കടം കൊണ്ട് എഴുതി നിറയ്ക്കുന്ന തടിച്ച നോവലുകള്‍ കാണുമ്പോള്‍ ഓക്കാനം വരും. എഴുപതുകളുടെ ചോറ് തിന്ന് തടിച്ചുകൊഴുക്കുന്ന നോവലുകള്‍! ശക്തിയില്ലാതെ വെറുതെ തടിച്ചുകൊഴുക്കുകമാത്രം ചെയ്യപ്പെടുന്ന നോവലുകള്‍! ഇത് അജീര്‍ണ്ണമായി വായനക്കാരന് തോന്നിയാല്‍ കുറ്റം എഴുത്തുകാരന്റേതുമാത്രമാണ്. സുഷ്‌മേഷ് ചന്ദ്രോത്തിന്റ '9' എന്ന നോവലും, സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരാമുഖം' എന്ന നോവലും വായിച്ചപ്പോള്‍ എനിക്ക് ഈ അജീര്‍ണ്ണം നന്നായി ബോധ്യപ്പെട്ടു.


കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന ആഖ്യാനത്തിന്റെ അത്ഭുതമാന്ത്രികതയാണ് വിലാസിനിയുടെ നോവലുകളിലേത്. അതിനുശേഷം വന്ന മറ്റൊലികൃതികള്‍ക്ക് ആ സിദ്ധി അവകാശപ്പെടാനാവില്ല. അവനവന്‍ കടന്നുപോകുന്ന കാലത്തിന്റെ ലാവണ്യത്തെ പകര്‍ത്തിവയ്ക്കാന്‍ സ്വന്തമായൊരു ആഖ്യാനവൈഭവമില്ലാത്തവരാണ് വിലാസിനിയിലേക്ക് മടങ്ങിപ്പോകുന്നത്. ഇവരെയൊക്കെ പൊക്കിപ്പിടിച്ചു നടക്കാന്‍ വിധിക്കപ്പെട്ട വായനക്കാര്‍ വായനാ ദാരിദ്ര്യം ബാധിച്ചവരാണ്.


പാവം മുരാകാമി
ഒരുപാട് കാലത്തിന് ശേഷമാണ് രവിയുടെ ഒരു കഥവായിക്കുന്നത്. അദ്ദേഹത്തിന്റെ 'കുതിരാന്‍' എന്ന ചെറുകഥാ സമാഹാരത്തിലെ കഥകളുമായി മല്ലടിച്ചൊരു ഓര്‍മ്മവെച്ചാണ് 'പാവം മുരാകാമി' (മാതൃഭൂമി ഡിംസ. 22) വായിച്ചത്. വായിച്ചുകഴിഞ്ഞപ്പോള്‍ രവി എന്ന എഴുത്തുകാരന്‍ മനസ്സില്‍ നിന്ന് മഞ്ഞുപോലെ ഉരുകിപ്പോയി. ആദ്യമായിട്ടാണ് രവിയുടെ ഒരു കഥ തലപ്പെരുക്കമില്ലാതെ വായിക്കാന്‍ കഴിഞ്ഞത്; ലളിതമാണ് ഈ കഥ. എന്നിട്ടും പഴയ രവിയുടെ ഓര്‍മ്മയില്‍ പുതിയ രവിയുടെ കഥ എന്റെ മുന്നില്‍ ഒന്നുമില്ലായ്മയായി.


നിലവിളിച്ചുഴി
പുതിയ കഥകള്‍, പുതുമയുള്ള കഥകള്‍ എഴുതുന്ന എ.എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ ഇരുപതുവര്‍ഷം പഴക്കമുള്ള നിലവിളിച്ചുഴി (മാതൃഭൂമി ഡിസം. 22) വായിച്ചു. മടക്കിവയ്ക്കുന്നതോടെ മറന്നുപോകുന്ന കഥകള്‍ ഹാഫിസ് മുഹമ്മദ് എഴുതാറില്ല. ഈ കഥയും അതുപോലെതന്നെ. കാല്‍പനികതയില്‍ മുക്കിയ ഒരു കാമുകന്റെ വഞ്ചനയെ ഇത്ര മധുരമായി പറയാതെ പറയുന്ന കഥ. പക്ഷെ ഈ കഥ ഈ കലത്തിന്റേതല്ല. ഒരുപാട് പഴക്കമുണ്ടിതിന്റെ ഭാഷയ്ക്കും ആവിഷ്‌ക്കാരത്തിനും. ആ കുറവ് വിട്ടുകളഞ്ഞാല്‍ കഥ അതിമനോഹരം എന്നുതന്നെ പറയണം.

ഞാനുമെന്റെവാക്കുമീസന്ധ്യയും

നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍
മനുഷ്യപക്ഷത്തുനില്‍ക്കുന്ന ഭാവഗീതങ്ങളെ കവികള്‍ സമൂഹത്തിന് കേള്‍പ്പിച്ചുകൊണ്ടേയിരിക്കണം. പാരമ്പര്യത്തിന്റെ ഏതോ വെണ്‍മേഘത്തിലിരുന്ന് തോരാതെ പെയ്യുകയാണ് നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍. അദ്ദേഹത്തിന്റെ കവിതളുടെ ഭാവാത്മകതയില്‍ അദ്ദേഹത്തിന്റെ ആത്മസൗന്ദര്യകൂടി അടയിരിക്കുന്നു. അങ്ങേയറ്റം ആകര്‍ഷകമാണത്.


ചരിതാര്‍ത്ഥമെന്‍ വാഴ്‌വെ-
ന്നഭിമാനിക്കാന്‍ ജീവ-
ചരിത്രപ്പുറങ്ങളില്‍
ഞാന്‍ വാക്കു കടയുന്നു!


ഒന്നുമില്ലെങ്കില്‍ക്കൂടി
വിശ്വാസ പ്രമാണങ്ങള്‍-
ക്കൊന്നിനും നിറം ചോരാ-
തിരിക്കാന്‍ വിയര്‍ത്തോന്‍ ഞാന്‍!


നിസ്സാരമല്ലക്കാര്യ
മെന്നല്ലോ കായല്‍ക്കാറ്റിന്‍-
നിശ്വാസ സൗരഭ്യം! ഞാനീവരി കുറിക്കുമ്പോള്‍
-നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (കലാകൗമുദി ഡിസ. 22)


ഒരു കവിയുടെ ബാക്കിപത്രങ്ങളെ വിനീതമായ അത്മബോധംകൊണ്ട് തുടച്ചുമിനുക്കുകയാണ് കവി. ഇത്ര നിശ്ശബ്ദമായി ഇത്ര ഭാവാത്മകമായി വാക്കുകളുടെ തുള്ളിക്കളിയില്ലാതെ പരിപക്വമായി എഴുതുന്ന ഒരാള്‍. വായിക്കപ്പടേണ്ടതാണ് അദ്ദേഹമെഴുതുന്ന കവിതകള്‍. ആദരിക്കപ്പെടേണ്ടതാണതിലെ ആത്മസൗന്ദര്യം.


ഗോള്‍ഡ് ലോണ്‍
മോഹന്‍ലാലും ഇന്നസെന്റും കാവ്യാമാധവനുമൊക്കെ ജനകീയ നടിനടന്മാരാണ്. 'നിങ്ങളുടെ സ്വര്‍ണ്ണപ്പണ്ടത്തിന്റെ പണയത്തിനുമേല്‍ പലിശയ്ക്ക് പണം തരാ'മെന്ന് ഇവര്‍ ചാനലിലൂടെ പ്രേക്ഷകരോട് പറയുന്നതോടെ എന്റെ മനസ്സില്‍ ഇവര്‍ തികഞ്ഞ അശ്ലീല കോലങ്ങളാകുന്നു. മനസ്സില്‍ ഒരു വഞ്ചനയുടെ വെള്ളിവാള്‍ മിന്നുന്നു. ഞങ്ങളുടെ ദാരിദ്രത്തില്‍ വന്നൊരു വട്ടിപ്പലിശക്കാരന്‍ വന്ന് കുത്തിയാലും വിരോധമില്ല. നിങ്ങളെയൊക്കെ ഞങ്ങളങ്ങനെയല്ലല്ലൊ കണ്ടിട്ടുള്ളത്. എന്നാലും ഇതുവേണ്ടായിരുന്നു എന്ന് ഇവരോട് നേരിട്ട് ചെന്ന് പറയാന്‍ തോന്നുന്നു.


മധുര മിഠായി
മധുരമുള്ള മിഠായി വായിലിട്ടു നുണയുന്ന ഒരാള്‍ക്ക് അത് അലിഞ്ഞു തീരുന്നതിനുമുന്‍പെ അതിനെ കടിച്ചു പൊട്ടിയ്ക്കാന്‍ തോന്നും. മധുരമുള്ള ഒന്നിനെ അധികനേരം നാവിന് ലാളിച്ചുകൊണ്ടിരിക്കാന്‍ അവില്ല. അപ്പോഴേക്കും പല്ലുകള്‍ അതിനെ ചവച്ചരയ്ക്കും. മധുരമുള്ള, മനോഹരമായ എല്ലാത്തിന്റേയും ഗതി ഇതുതന്നെയാണ്. ഓരോ സൗന്ദര്യത്തിനും മധുരത്തിനും പിന്നില്‍ അതിനെ ചവച്ചരയ്ക്കാനുള്ള പല്ലുകള്‍ കാത്തുനില്‍പ്പുണ്ട്.
നാവ് നുണഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കിട്ടുന്നരുചിയല്ല അതേ മിഠായി ചവയ്ച്ചരയ്ക്കുമ്പോള്‍ കിട്ടുന്ന രുചി.
ഈ മിഠായികളുടെ ഒരു കാര്യം....


സരിതായനം
സരിതാ നായര്‍ മന്ദസ്മിതം തൂകുന്നു. അവളുടെ സീമന്ദരേഖയില്‍ നിന്ന് കേരളം പൊട്ടിയൊലിക്കുന്നു. ഈ ഹരിതകേരളത്തിന് അവളോളം ശരീരവടിവില്ല! അവള്‍ പെണ്‍ വിജയത്തിന്റെ കൊടിയടയാളമാണ്. ഇവിടെ നോക്കൂ... ബിജു രാധാകൃഷ്ണന്‍ എന്നൊരു പേക്കോലം. താടിവടിക്കാതെ മൂടിചീകാതെ, പരാജിതന്റെ, അവഗണിക്കപ്പെട്ടവന്റെ പ്രതീകമായി, കൊതിയടക്കിയവന്റെ പാതി താഴ്്ത്തിക്കെട്ടിയ കൊടിപോലെ ഒരു ക്രിമിനല്‍. രണ്ടു ക്രിമിനലുകളെ കേരളം കൊണ്ടുനാടക്കുന്ന രീതികള്‍ കാണൂ...


ബിജു രാധാകൃഷ്ണാ.. നീയൊരു ക്രിമിനലാണ്, സ്വന്തം ഭാര്യയെ കൊന്നവനാണ്.... തട്ടിപ്പുകാരനാണ്. നിന്റെയൊക്കെ കാലുതല്ലിയൊടിക്കപ്പെടേണ്ടതാണ്. എങ്കിലും നീയിങ്ങനെ അവഗണിക്കപ്പെടുന്നവനായി നില്‍ക്കുമ്പോള്‍, നിന്റെ മുന്നില്‍ ഡിസൈന്‍ സാരിയണിഞ്ഞ് ഒരു സുന്ദരിപിശാചിങ്ങനെ മിന്നുന്നതുകാണുമ്പോള്‍... എന്റെയുള്ളിലെ പുരുഷന് സഹിക്കുന്നില്ല. ഇപ്പോള്‍ ഫെമിനിസം പറഞ്ഞോണ്ട് എന്റെ മുന്നില്‍ വരുന്നവളുമാരെ എനിക്ക് കേറിപ്പിടിക്കാന്‍ തോന്നും... എന്നിലെ പുരുഷന്‍ ഒരു മൃഗമാകുന്നു.. എനിക്ക് എന്നോടുതന്നെ വെറുപ്പു തോന്നുന്നു... സരിതേ നിന്റെ കിടപ്പറകഥകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഞാന്‍ ഗൂഢമായി സന്തോഷിക്കുന്നു.... ബിജു രാധാകൃഷ്ണാ നീ നിന്ന നില്‍പില്‍ ഇറയത്തു കേറിത്തൂങ്ങിയാല്‍ നിന്നെ കുറ്റം പറയാന്‍ പറ്റില്ല... നീയൊക്കെ അത്രയ്ക്ക് അനുഭവിക്കുന്നുണ്ട്..... ആണായി പിറന്നാല്‍ ഒരിക്കലും ഒരു പെണ്ണിനൊപ്പം വേണ്ടാതീനം ചെയ്യരുത്. ഇല്ലെങ്കില്‍ ഇങ്ങിനെയൊക്കെയാകും...


ഫേസ്ബുക്ക് കവികളും ബിജു രാധാകൃഷ്ണന്‍മാരെപോലെയാണ്. ഇന്നലെ എഴുതിത്തുടങ്ങിയ സരിതാ നായരുമാര്‍ ലൈക്കുകളുടെ ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടയുമ്പോള്‍.... ബിജു രാധാകൃഷ്ണന്മാരുടെ ഷേവ് ചെയ്യാത്ത കവിതകള്‍ സൈബര്‍കാറ്റിലെ അപ്പൂപ്പന്‍ താടികളാകുന്നു.


കിടപ്പറ
ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതിന്റെ പിന്നിലെ സാമൂഹിക മനശാസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. ആധുനിക മനുഷ്യന്റെ ആത്മീയ ദാരിദ്ര്യം അധികരിക്കുന്നതോടെ വിപണികളില്‍ ഏതെടുത്താലും പത്തുരൂപ നിരക്കില്‍ ആള്‍ദൈവങ്ങള്‍ സുലഭമായി. തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും പ്രശസ്തനായിരുന്ന നിത്യാനന്ദ എന്ന കള്ള സന്യാസി ഇന്നത്തെ പ്രത്യേക സാമൂഹിക സാഹചര്യങ്ങളുടെ ഉത്പന്നമാണ്. അദ്ദേഹം കള്ളനൊ കൊള്ളക്കാരനൊ അഭിചാരം ചെയ്യുന്നവനൊ ആരുമായിക്കോട്ടെ. അദ്ദേഹം ചെയ്യുന്ന തിന്മകള്‍ക്ക് തക്കതായ ശിക്ഷകൊടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ നിത്യാനന്ദ എന്ന യുവാവും, ചലചിത്ര നടിയും ശിഷ്യയുമായ രഞ്ജിതയും ഏറെയും വേട്ടയാടപ്പെട്ടത് ലൈംഗീകതയുടെ പേരിലാണ്. നിത്യാനന്ദയും രഞ്ജിതയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റാണൊ?


നിത്യാനന്ദ എന്ന യുവാവ് രഞ്ജിത എന്ന യുവതിയില്‍ ആകൃഷ്ടനാവുകയും ബ്രഹ്മചര്യം വെടിഞ്ഞ് അവര്‍ പരസ്പരം ഭോഗിക്കുകയൊ, അനുരാഗ ബദ്ധരാകുകയൊ ചെയ്യുന്നതില്‍ കുറ്റകരമായി ഞാന്‍ ഒന്നും തന്നെ കാണുന്നില്ല. എന്നാല്‍ അവരുടെ സ്വാകാരതയില്‍ ഒളിക്യാമറ കൊണ്ടുവയ്ക്കുകയും ജനകീയ മാധ്യമങ്ങളിലൂടെ ഈ വ്യക്തികളുടെ കിടപ്പറയിലെ സ്വകാര്യതയെ പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുവയ്ക്കുകയും ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അവരുടെ കിടപ്പറ രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച സണ്‍ ടി.വി എന്ന നാലാംകിട അശ്ലീല ചാനല്‍ നിരോധിക്കപ്പെടേണ്ടതാണ്. നിത്യാനന്ദ സ്വാമി “സ്വാമിയൊ” 'ആശാമിയൊ' കൊള്ളക്കാരനൊ ആയിക്കൊട്ടെ അത് വേറേ വിഷയം. പക്ഷെ അദ്ദേഹത്തിന് രഞ്ജിത എന്ന യുവതിയുമായുള്ള ആനുരാഗത്തെ ഏറെ പരിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഗുരുവില്‍ നിന്ന് ദീക്ഷ സ്വീകരിച്ച് സന്യാസിനിയായി മാറിയ രഞ്ജിത എന്റെ മനസ്സില്‍ സമര്‍പ്പണത്തിന്റെ സ്വര്‍ണ്ണമകുടമാണ്. കൈക്കുടന്ന നിലാവ് എന്ന മലയാള ചിത്രമടക്കം ജൈഹിന്ദ്, എന്‍ ആസൈ മച്ചാന്‍, അമൈതിപടൈ... അങ്ങിനെ ഒരുപാട് ചിത്രങ്ങള്‍..ആ നടിയെ എനിക്ക് മറക്കാന്‍ പറ്റില്ല. കേരളത്തില്‍ ലൈംഗിക വിവാദങ്ങളില്ലാത്ത 60 കഴിഞ്ഞ സ്വാമിനിമാര്‍ ഉണ്ട് അവരുമൊക്കെ ചെയ്യുന്നത് മണി ലോണ്ടറിങ്ങ് (MONEY LAUNDERING) തന്നെ. അവരുടെ കച്ചോടം പൊട്ടിക്കാന്‍ ഒളികാമറ ആരും വയ്ക്കില്ല. അവരൊന്നും നിത്യാനന്ദയെപോലെ രഞ്ജിതയെപ്പോലെ ഗ്ലാമറുള്ളവരല്ല. ലൈംഗികതയുടെ മേമ്പൊടിയില്ലെങ്കില്‍ വാര്‍ത്ത വിറ്റുപോകില്ലല്ലൊ ല്ലേ....


ചോദ്യം ഉത്തരം
ആഴ്ച്ചപ്പാങ്ങ് ചിലപ്പോഴൊക്കെ സാഹിത്യബാഹ്യമായിപ്പോകുന്നുണ്ടല്ലോ?
സാഹിത്യം എന്ന് പറയുന്നത് താലിബാനൊ വല്ലോം ആണോ. അത് സാര്‍വ്വലൗകികമായ ഒന്നല്ലേ.... നിരൂപണം സാഹിത്യത്തില്‍മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് നീരീക്ഷണങ്ങളുടെ, കണ്ടെത്തലുകളുടെ, വെളിപാടുകളുടെ ആവിഷ്‌ക്കരണമാണ്. മാര്‍ക്കറ്റിലെത്തുന്നതിനുമുന്‍പേതന്നെ ചില സാഹിത്യ ഫ്‌ളേവറുകള്‍ നിരൂപകന്റെ കൈയ്യിലെത്തും. ഒറിജിനലും ഡ്യൂപ്ലിക്കറ്റും ഒരു നിരൂപകന് കണ്ടാല്‍ തിരിച്ചറിയും. അതു സാഹിത്യത്തിലായാലും മറ്റേത് മേഖലയിലായാലും.


നിങ്ങള്‍ ഒറിജിനലാണൊ?
ഞാന്‍ ഡ്യൂപഌക്കേറ്റാണ്. ഈ ആഴ്ച്ചപ്പാങ്ങിന്റെ രൂപവും ഭാവവും ഡ്യൂപ്‌ലിക്കേറ്റാണ്‌. പക്ഷെ ഇതിലെ നിരീക്ഷണങ്ങള്‍ ഒറിജിനല്‍ ആണ്. ഞാന്‍ എന്ന ജൈവഘടനയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില ജൈവ നിരീക്ഷണങ്ങള്‍. അത് എത്രത്തോളം മെച്ചമുള്ളതാണ്, വേറിട്ടതാണൊ.. അതൊ നേരംമ്പോക്കാണൊ എന്നൊക്കെ പറയേണ്ടത് നിങ്ങള്‍ വായനക്കാരല്ലേ....

ആഴ്ച്ചപ്പാങ്ങ് വായിക്കുന്നവര്‍ക്കും വായിക്കാത്തവര്‍ക്കം എന്റെ പുതുവത്സാരാശംസകള്‍...

2013 ഡിസംബർ 23, തിങ്കളാഴ്‌ച

വാക്കുകളുടെ തിരോധാനം


ആഴ്ച്ചപ്പാങ്ങ്-7

 

തീരദേശങ്ങളിലെ എല്‍.പി. സ്‌കൂളില്‍ നിന്ന് മുക്കുവക്കുട്ടികളുടെ കൊഴിഞ്ഞുപോക്കുപോലെ വാക്കുകള്‍ ഭാഷയില്‍നിന്ന് കൊഴിഞ്ഞുപോകുന്നു. ഈ തിരോഭവിക്കപ്പെടുന്ന വാക്കുകള്‍ക്ക് പിന്നീട് എന്തുസംഭവിക്കുന്നു എന്ന് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. വാക്കുകള്‍ക്ക് വരുന്ന തേയ്മാനങ്ങളെക്കുറിച്ച്, മാറുന്ന തലയിലെഴുത്തിനെക്കുറിച്ച്, യേശു യൂദാസായിമാറുന്നതിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നതേയില്ല. ഓരോ വാക്കും കൊഴിഞ്ഞുപോകുമ്പോള്‍ കൊഴിഞ്ഞുപോകുന്നത് ഒരു ജീവിതം തന്നെയാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സഞ്ചിപോലെയാവുന്നു ചിലവാക്കുകള്‍. ചില വാക്കുകളെ നമ്മള്‍ മാറി മാറി വ്യഭിചരിക്കുന്നു.

ഒരു ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് 'ഓണം' എന്നു പറഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുമായിരുന്നു. ഒരുപാട് തൂക്കമുള്ള ഒരു പദമായിരുന്നു എനിക്കത്. ഓണത്തിന്റന്ന് കൂട്ടുകാരുമൊത്ത് 'പൂവേപൊലി പൂവേ...' എന്ന് വിളിച്ച് പൂക്കളിറുത്ത് - പൂക്കളമൊരുക്കി. കളിമണ്ണ് ശേഖരിച്ചുകൊണ്ടുവന്ന് കുഴച്ച് മാവേലിയുണ്ടാക്കി. അന്ന് കൊയ്ത്തും മെതിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്നതൊന്നുമില്ല; പക്ഷെ ഈ കാലത്ത് 'ഓണം' എന്ന അതേ വാക്ക് നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ട്; പഴയ കനമില്ല, സൗന്ദര്യമില്ല. ഇന്നെനിക്ക് ഓണമെന്നാല്‍ ടി.വി.യിലെ സ്‌പെഷ്യല്‍ പ്രോഗ്രാമാണ്, ഹോട്ടലിലെ ഇന്‍സ്റ്റന്റ് ഓണ സദ്യയാണ്, പുതിയ സിനിമകളുടെ റിലീസിങ്ങ് കാലമാണ്. നോക്കൂ, വെറും ഇരുപതുവര്‍ഷങ്ങള്‍കൊണ്ട് 'ഓണം' എന്ന പദത്തിന് വന്ന മൂല്യശോഷണം. ഓണം ഇന്നൊരോണമേയല്ലാതായിരിക്കുന്നു. വാക്കുകള്‍ നമ്മുടെ കണ്‍മുന്നില്‍ നിന്ന് തിരോഭവിക്കുന്നു, അംഗംഭംഗം സംഭവിക്കുന്നു, കാലത്തിന്റെ മണ്ണൊലിപ്പില്‍ ജീവിതത്തിന്റെ വേരുകള്‍ അനാവൃതമാക്കപ്പെടുന്നു. മൂല്യശോഷണം വന്ന ഉറുപ്പികയായി പലതും വിനിമയം ചെയ്യപ്പെടാതെ ഓരോ ഭാഷയുടേയും പുറംമ്പോക്കുകളില്‍ വെറുതെ കിടക്കുന്നു.
രാഷ്ട്രത്തെ സംമ്പന്ധിക്കുന്നത് എന്നര്‍ത്ഥം വരുന്ന രാഷ്ട്രീയം എന്ന പദത്തെ നോക്കുക. ഇന്ന് ഏത് സാമൂഹ്യവിരുദ്ധനും പറയുന്നു ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന്! മാഫിയകള്‍ നാട് ഭരിക്കുന്നു. അവര്‍ പറയുന്നു ഞങ്ങള്‍ രാഷ്്ട്രീയം 'കളിക്കുകയാണ്' എന്ന്. ചിലര്‍ പറയുന്നു ഞാങ്ങള്‍ രാഷ്ട്രീയത്തില്‍ 'ഇറങ്ങാന്‍' പോവുകയാണെന്ന്. അങ്ങനെ രാഷ്ട്രീയം ഇറക്കത്തില്‍ ഉള്ള 'കുറഞ്ഞ' ഒരിടമായി മാറുന്നു. ചിലര്‍ ചോദിക്കുന്നു 'നിങ്ങള്‍ക്ക് രാഷ്ട്രീയമറിയാമോ? കുതികാല്‍വെട്ട്, കുതിരക്കച്ചവടം, ഇതൊക്കെ അറിഞ്ഞാലെ രാഷ്ട്രീയത്തില്‍ നിലനില്‍പ്പുള്ളു! രാഷ്ട്രീയം' എന്ന പദത്തില്‍ നിന്ന് അതിന്റെ ആത്മാവ് പടിയിറങ്ങിപ്പോയി.
'അഹിംസ' എന്നൊരു വാക്കിനെ ആരെങ്കിലും എവിടെയെങ്കിലുംവച്ചു കാണാറുണ്ടൊ? അതല്ലെ ആറുപതിറ്റാണ്ടുമുന്‍പ് വെടിയേറ്റുമരിച്ചത്...  'സത്യം' കോടതിഗുമസ്തനായതുകൊണ്ട് അല്ലലില്ലാതെ ജീവിച്ചുപോകുന്നു. മമ്മിമാരുടെ വരവോടെ അമ്മമാരെ നടതള്ളി, ഇപ്പോള്‍ വൃദ്ധസദനങ്ങളിലായി ജീവിതം. 'പ്രണയം' വാണിഭങ്ങളിലെ തുരുപ്പ് ശീട്ടാണ്. അതുകൊണ്ടിപ്പോള്‍ വിലയില്ലെങ്കിലും വിറ്റുപോകുന്ന ഒരു ചരക്കാണ്. വയല്‍, വിത, കൊയ്ത്ത്, മഴ, ഞാറ്റുവേല....... എനിക്കു വയ്യ.. വാക്കുകള്‍ തിരോഭവിച്ചുകൊണ്ടേയിരിക്കുന്നു... വാക്കുകളുടെ 'ലാപത്താ'
ഇലകളെല്ലാം കൊഴിഞ്ഞുപോയി, ഒരസ്തികൂടമായി കൈകള്‍ മേലോട്ടുയര്‍ത്തി ഒരു മരം 'എന്നെ നീയൊന്നുകൊണ്ടുപോകണേ ദൈവമേ'യെന്ന് പ്രാര്‍ത്ഥിക്കുംമ്പോലെ എന്റെ ഭാഷ എന്റെ സ്വപ്‌നങ്ങളില്‍, എന്റെ എഴുത്തുമുറികളില്‍, ഒരു നിലവിളിയായി നിറയുന്നു. നമ്മള്‍ നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠ പദവി വായ്ക്കരിയായി നാഴികള്‍നിറച്ചുവയ്ക്കുന്നു, വിളക്കുകള്‍ തേച്ചുമിനുക്കി വയ്ക്കുന്നു.
വാക്കുകള്‍ കായ്ക്കുന്നിടം
വാക്കുകള്‍ ഉണ്ടായത് ജീവിതത്തില്‍ നിന്നാണ്. ജീവിതത്തില്‍ നിന്ന് മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ വാക്കുകള്‍ തിരോഭവിക്കുന്നു. കൊയ്ത്തും മെതിയുമില്ലാത്ത കാലത്തെ പുതിയ തലമുറയ്ക്ക് ഇനിയെന്ത് ഓണം. 'മുത്തിയും ചോഴിയും' എന്നൊരു ഓഎന്‍വി കവിതയുണ്ട്. ഒരു മുത്തി തിരുവാതിര കുളിച്ച്, ഓണസദ്യയൊരുക്കി, വിഷുക്കണിയൊരുക്കി കര്‍മ്മനിരതമാകുന്നു. ചോഴി മരണ ദൂതനാണ്. ചോഴി വന്നു വിളിക്കുമ്പോള്‍ മുത്തി, നില്‍ക്കു ചോഴി, ഈ മുറുക്കാനൊന്നു ഇടിച്ചോട്ടെ, നില്‍ക്കൂ ചോഴീ, ഇതൊന്നു വായിലിട്ടു ചവയ്ക്കട്ടെ എന്ന് ചോഴിയെ തിരിച്ചയക്കുന്നു.

'മക്കളേ'യെന്നു വിളിക്കുമ്പോള്‍
അക്കരള്‍ വാത്സല്യപ്പാലാഴി
'മക്കളേ' യാവിളി കേള്‍ക്കെ, ചോഴിയും
ഒക്കെ മറന്നു പിന്‍വാങ്ങുന്നു.
മുത്തി തന്റെ ജീവിതത്തെ സജീവമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. ചോഴിയും ആ കര്‍മ്മ നിരതമായ ജീവിതത്തെ കണ്ട് അസൂയപ്പെടുന്നു. ഒരു മുത്തി മരിക്കുമ്പോള്‍ വാക്കുകള്‍, ഉത്സവങ്ങള്‍, ഒറ്റമൂലികള്‍ എന്നിവയടുങ്ങുന്ന ഒരു മഹദ്ഗ്രന്ഥത്തെ കാലം കൊത്തിപ്പറിക്കുന്നു. ഒരു ജീവിതം മാഞ്ഞുപോകുന്നു. കാലാന്തരം നടതള്ളപ്പെട്ട ഒരു ഭാഷയായില്‍ മുത്തി ഒരോര്‍മ്മപോലുമല്ലാതാവുന്നു.
ഭാഷയും ജീവിതവും
ഭാഷ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് ഭാഷയെമാത്രമാക്കി നമ്മള്‍ക്ക് ശ്രേഷ്ഠമാക്കിയെടുക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ മൂല്യം ക്ഷയിക്കുന്നതോടെ ഭാഷയും ക്ഷയിക്കും.


തോണിപ്പാട്ട് ഉണ്ടാക്കിയത് രാമപുരത്ത് വാര്യരല്ല; തോണിക്കാരനാണ്. പങ്കായവും പുഴയുടെ ഒഴുക്കും മനുഷ്യന്റെ അധ്വാനവും അവന്റെ സംഗീത ബോധവും വിയര്‍പ്പും കൂടിക്കലര്‍ന്ന് രൂപം കൊണ്ട ഒരു ജൈവസംഗീതമാണ് തോണിപ്പാട്ട്. പുഴയുടെ ഓളങ്ങളില്‍ ഉരഞ്ഞതിന്റെ മിനുസമാണ് ആ സംഗീതത്തിനുള്ളത്. എല്ലാ നാടന്‍പാട്ടുകളും ഉണ്ടാക്കിയത് ഏതെങ്കിലും വരേണ്യ കവിപുംഗവനല്ല. അത് പാടത്തും പറമ്പത്തും പണിയെടുത്തിരുന്ന പണിയാളരാണ്. മനുഷ്യനും പ്രകൃതിയും ചേര്‍ന്നുള്ള ജൈവീകമായ കര്‍മ്മ നൈരന്തര്യത്തില്‍ നിന്നാണ് വാക്കുകള്‍ ഉണ്ടായതും അത് നിലനിന്നതും. എന്നാല്‍ ഇന്ന് ഭാഷ നേരിടുന്ന വെല്ലുവിളിയും ഈ ജൈവനൈരന്തര്യത്തിന്റെ തകര്‍ച്ചയാണ്. മനുഷ്യന്റെ പരിധിയില്ലാത്ത ഭൗതികാവശ്യങ്ങളും, കാമനകളും, വിപണിവത്കൃതമായ മൂല്യബോധവും ഭാഷയെ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അധിനിവേശങ്ങളും, അര്‍ത്ഥരഹിതമായ-ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാസങ്ങളും ഭാഷയെ ഒരു വെങ്കലഭാഷയാക്കി മാറ്റി.
ഭാഷയെ മാത്രമായി സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. സംസാരിക്കാന്‍ ആളുകളുണ്ടായില്ലെങ്കില്‍ ഷെല്‍ഫിലെ ഭാഷാ നിഘണ്ടുക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. വാക്കുകളുടെ തിരോധാനത്തെ തടയിടാന്‍ ഓര്‍ഡിനന്‍സുകള്‍ക്ക് കഴിയില്ല. ഭാഷ, പ്രകൃതിയും മനുഷ്യനും ഇടകലര്‍ന്ന ജൈവവ്യവസ്ഥയില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ഒന്നാണ്. വിപണിയില്‍ സാധനങ്ങള്‍ക്ക് വിലപേശാന്‍ മാത്രമാണ് നമ്മുക്ക് ഇപ്പോള്‍ ഭാഷ ആവശ്യമായിട്ടുള്ളത്. സ്വയം വില്‍പനച്ചരക്കായി മാറുന്നവര്‍ക്കിടയില്‍, അറവിന് തെളിക്കപ്പെടുന്ന രണ്ട് അറവുമാടുകള്‍ക്കിടയില്‍, സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു കാപ്പിപ്പൊടിപാക്കറ്റുകള്‍ക്കിടയില്‍ എന്ത് ആശയവിനിമായമാണ്.... ഭാരിച്ച എന്ത് പങ്കുവയ്ക്കാനാണ്. ഒരു ഭാഷയുടെ ആവശ്യകതയെന്താണ്.
ഭാഷ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു പകരം മലയാളിയുടെ ജീവിതത്തെ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വത്വത്തെ, സംസ്‌കാരത്തെ തിരിച്ചുപിടിക്കുക. വിതയേയും കൊയ്ത്തിനേയും തിരിച്ചുപിടിക്കുക. നമ്മുടെ വിപുലമായ ഒരു കാര്‍ഷിക സംസ്‌കാരിത്തില്‍ നിന്ന് പറിവികൊണ്ടതാണിതുകള്‍. ചാനല്‍ സംസ്‌ക്കാരം ഇവിടെ ഒന്നും സൃഷ്ടിച്ചില്ല; കുറച്ച് മാലിന്യങ്ങളല്ലാതെ. ലക്ഷ്യബോധവും ദിശാബോധവും മൂല്യബോധവുമുണ്ടാകുമ്പോള്‍ ഭാഷാബോധവും ഒരു മലയാളിയുടേതായ ആത്മബോധവും താനെ വന്നുചേരും. വയലും നീര്‍ത്തടങ്ങളും ജൈവവൈവിധ്യങ്ങളും മണ്ണിട്ടുമൂടി നിരപ്പാക്കി വിമാനങ്ങളെ വിരുന്നിനു വിളിക്കുകയാണ് സര്‍ക്കാര്‍. നിയോ കോളൊണിയലിസത്തിന്റെ വേറൊരു സങ്കേതമാണ് ടൂറിസം. ഭാഷയിന്മേലുള്ള അധിനിവേശങ്ങള്‍ ഇനിയുണ്ടാകുന്നത് ഇതുപോലുള്ള രൂപങ്ങളിലാണ്. നമ്മുടെ വിരുന്നുകാര്‍ നമ്മുടെ മനസ്സറിയുന്നവരാണ്, നമ്മുടെ വീടറിയുന്നവരാണ്. നമ്മള്‍ അവര്‍ക്ക് കൊടുക്കുകമാത്രമാണ്. അവരില്‍ നിന്ന് ഒന്നും സ്വീകരിക്കുന്നില്ല, സ്‌നേഹമസൃണമായ മധുരങ്ങളല്ലാതെ.
മധുരപ്പത്തിരി ചുട്ട്, വെറ്റയടയ്ക്ക ഇടിച്ചുവെച്ച്് മനസ്സില്‍ പ്രണയവുമായി വിരുന്നുവിളിച്ച മലയാളിപ്പെണ്‍കൊടി നമ്മുക്കുണ്ടായിരുന്നു. നമ്മള്‍ കൊതിക്കുന്നത് അധിനിവേശങ്ങളല്ല സഹവര്‍ത്തിത്വമാണ്. നമ്മളെ നയിക്കുന്നത് സഹജാവബോധമാണ്.


*     *     *     *     *     *     *     *     *     *     *     *     *     *     *     *      *
ഒരു പേരിലെന്തിനിരിക്കുന്നു
സര്‍വ്വരുടേയും ക്ഷേമം പരിപാലിക്കപ്പെടന്ന ഒരു സമൂഹം 'സര്‍വ്വോദയ സമൂഹം' അത് സാക്ഷാത്ക്കരിക്കുക എന്നത് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ രൂപമാണ് 'സര്‍വ്വോദയ സമൂഹം'. ഭൗതികാഗ്രഹങ്ങള്‍ പരിമിതപ്പെടുത്തി, സാമ്പത്തിക സമത്ത്വത്തെയും രാഷ്ട്രീയസാമ്പത്തിക വികേന്ദ്രീകരണത്തേയും ആധാരമാക്കി നിലവിലുള്ള സമൂഹത്തെ പുനസംഘടിപ്പിച്ചാല്‍ 'സര്‍വ്വോദയ' സമൂഹം കൈവരിക്കാമെന്ന് ഗാന്ധിജി ഉദ്‌ഭോദിപ്പിച്ചു. അതുകൊണ്ടിപ്പോള്‍ എവിടേയും 'സര്‍വ്വോദയ' എന്ന പേരുകേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഗാന്ധിയെ ഓര്‍മ്മവരും. ഞാന്‍ താമസിക്കുന്ന മുംബൈ നഗരത്തിലെ കല്യാണ്‍ നഗരിയില്‍ ഒരു വലിയ ഷോപ്പിങ്ങ് മാളിന്റെ പേര് 'സര്‍വ്വോദയ മാള്‍' എന്നാണ്!. ഭൗതികാഗ്രഹങ്ങളെ പരിമിതപ്പെടുത്തി സാമ്പത്തിക സമത്വം സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച ഗാന്ധിയുടെ ഒരു സ്വപ്‌നത്തിന്റെ പേരായിരുന്ന 'സര്‍വ്വോദയ'ഇവിടെ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങല്‍ വില്‍ക്കുന്ന റീട്ടെയില്‍ ചെയിനിന്റെ പേരാണ്. എന്റെ സുഹൃത്തും കഥാകൃത്തുമായ ശ്രീ സുരേഷ് വര്‍മ്മയുടെ 'ഗാന്ധി ചിക്കന്‍സ്' എന്ന കഥയും ഇതോടൊപ്പം ഓര്‍ത്തുപോകുന്നു. അഹിംസാവദിയും സസ്യസ്യഭുക്കുമായ ഗാന്ധിയെ, മാംസ്യവിപണയില്‍ വില്‍ക്കുന്ന കഥയാണത്.
കേരളത്തിലെ മദ്യശാലകള്ക്ക് ദൈവപ്പേരുകള്‍ ഉപയോഗിച്ചു കണ്ടിട്ടില്ല. “കൊടുങ്ങല്ലൂര്‍ ഭഗവതി ബാര്‍” എന്നൊക്കെ ആരെങ്കിലും മദ്യശാലക്ക് പേരുവച്ചാല്‍ നമ്മുടെ മതവികാരം വ്രണപ്പെട്ടുപോകും. എന്നാല്‍ അടുത്ത കാലത്ത്‌ ഗോവ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ബാറുകള്‍ക്ക് 'വേളാങ്കണ്ണിമാതാവ്, ജീസസ് ക്രൈസ്റ്റ്, ക്രിസ്തുരാജ്, എന്നൊക്കെയുള്ള ദൈവപ്പേരുകളിട്ടുകണ്ടു. ടൂറിസ്റ്റുകളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു സംസ്ഥാനമാണ് ഗോവ. ടൂറിസ്റ്റുകളാണ് അവരുടെ അന്നം മാത്രവുമല്ല ഒരു പോര്‍ച്ചുഗീസ് പാരമ്പര്യം ഇപ്പോഴും അവരെ വിട്ടുപോയിട്ടില്ല. മദ്യഷാപ്പിന് മുന്‍പില്‍ ആരെങ്കിലും വന്ന് സത്യാഗ്രഹമിരിക്കുമെന്ന് അവര്‍ സ്വപ്‌നത്തില്‍പോലും കരുതുന്നില്ല. നാഴികയ്ക്ക് നാല്‍പതുവട്ടം വ്രണപ്പെടുന്ന വികാരവുമായി കേരളത്തിലും മറ്റ് സംസ്ഥാങ്ങളിലും ജീവിക്കുന്ന ഇന്ത്യക്കാര്‍ ജീസസ്സ് ക്രൈസ്റ്റിന്റെ ബാറില്‍പോയി മദ്യപിക്കുന്നു. ഇതിനെയാണ് 'നിന്റെ രാജ്യം വരേണമേ' എന്നുപറയുന്നത്. അല്ലേ....
ഭൂപടത്തിലില്ലാത്തത്‌
ലൂയിസ് പീറ്റര്‍
മലയാള കവിതയില്‍ ലൂയിസ് പീറ്റര്‍ എന്നൊരു പേര് ഞാനിതിനു മുന്‍പ് കേട്ടിട്ടില്ല. മലയാള കവിതയെ അറിയാനും പഠിക്കാനും ശ്രമിക്കുന്ന സാഹിത്യവിദ്യാര്‍ത്ഥിയാണെന്നൊക്കെ വിനയം പൊതിഞ്ഞ വീമ്പുപറയുമെങ്കിലും എന്റെ വായനയുടെ വെളിമ്പുറത്തുപോലും എത്തിപ്പെട്ടിട്ടില്ലാത്ത ഒരു പേരാണ് ലൂയിസ് പീറ്റര്‍. ഒരു നിമിത്തം പോലെ എന്റെ നിരൂപക ജാഢയിലേക്ക്, കവിയെന്ന ഒട്ടക്കാലണയായ ആത്മബോധത്തിലേക്ക് ഒരേറുപടക്കംപോലെ ലൂയിസിന്റെ വരികള്‍ വന്നുപതിക്കുന്നു.
'ഭൂപടം
ഒരു നുണയാണ്.
എന്റെ കണ്ണൂനീര്‍പ്പുഴകളോ,
കരളെരിഞ്ഞു തീര്‍ന്ന കനല്‍വഴികളോ,
അതിലില്ല.
ഉച്ച സൂര്യന്‍ തിന്നു പോയ
എന്റെ നിഴലോ,
വ്യഥ കടലായിരമ്പിയ
എന്റെ പ്രിയസഖിയോ,
ഇല്ല.
ഭൂമി ഒരു സത്യമായിരിക്കേ
ഭൂപടം മാത്രമെന്തിനാണിങ്ങനെ
നുണയായ് പോകുന്നത്?
ഇന്നലെ വന്നിരുന്നു
ഓര്‍മക്കുറിപ്പുകളുടെ ഓര്‍മ്മയില്‍ പോലുമില്ലാത്തെരാള്‍
നിസ്വത കൊണ്ടു ഭാണ്ഡം നിറച്ചവന്‍
എങ്കിലും ഏതിളങ്കാറ്റിനേക്കാളും
സുഗന്ധ വാഹി.
എന്നോടു ചോദിച്ചതൊന്നും ഞാന്‍ നല്‍കിയില്ല
ഒഴിഞ്ഞൊരു ചഷകം പോലവന്‍ ഇറങ്ങി പ്പോയ്
ഞാനൊരു കാത്തുവയ്പ്പാണ്.
ഇനിയൊരു നാള്‍ അവനെന്നില്‍ വരുമ്പോള്‍
കവര്‍ന്നു പോകേണ്ടൊരു ഭണ്ഡാരം'

-ലൂയിസ് പീറ്റര്‍
(എന്റെ പക്കലുള്ളതില്‍ ചിലത്)
ഭൂപടത്തിലൊതുങ്ങാത്തതാണ് ഈ കവിയുടെ സങ്കടം. ഒരു ഭൗമശാസ്ത്രഞ്ജനും കാണാനാവാതെ പോകുന്നതാണ് ഇതുപോലുള്ള പുറംമ്പോക്കില്‍ വളരുന്ന കീഴാര്‍നെല്ലികള്‍. ആരൊക്കെയൊ കുത്തിവരയ്ക്കുന്ന ഭൂമിയുടെ ജാതകത്തിലെ രാശികള്‍ക്കുമപ്പുറം മനുഷ്യത്വകൊണ്ടുമാത്രം കണ്ടെത്താവുന്ന ജീവിത വ്യഥയായി, കാവ്യഭൂപടത്തിന് വെളിയില്‍ ഓരവല്‍ക്കരിക്കപ്പെട്ടൊരു ഉച്ചവെയിലായി, മലയാള കവിതയില്‍ മരിക്കാത്ത അയ്യപ്പന്റെ അനാഥത്വത്തിന്റെ യാതഭാഗങ്ങളായി, വാര്‍ന്നുപോയിട്ടില്ലാത്ത അമ്പേറ്റകണ്ണിലെ കാവ്യരക്തമായി.... ലൂയിസ്....

'ചിതയിലിരുന്ന് അഗ്‌നി ഭക്ഷിക്കുക
പുഴകളില്‍ ചിതാഭസ്മമായ് മുങ്ങുക
കടലുകള്‍ താണ്ടിയക്കരെച്ചെന്ന്
ഈ കരയുടെ പച്ചകള്‍ കാണുക
ഒരു ജീവവൃക്ഷബീജം കൊത്തി
ഇക്കരെയ്ക്കു തിരികെ പറക്കുക
നട്ടു നനച്ചു വളര്‍ത്തി
താഴ്ന്ന ചില്ലയില്‍ കൂടൊന്നു വയ്ക്കുക
മുട്ടയിട്ടു കുലം പൊലിപ്പിച്ച്
ഉണ്ണികള്‍ക്കാകാശമേകുക
കൂടഴിച്ചു ചിതയായടുക്കി
ചിതയിലിരുന്നഗ്‌നി ഭക്ഷിക്കുക'

-ലൂയിസ് പീറ്റര്‍
ജഠരേ ശയനം  

സോഷ്യല്‍ മീഡിയ ചെയ്തുതരുന്ന നന്മകളിലൊന്നാണ് ലൂയിസ് പീറ്ററെപ്പോലെയുള്ള കുപ്പയിലെ മാണിക്യം. ഇസങ്ങളും പ്രസ്ഥാനങ്ങളും മാറിയപ്പോള്‍ കവിതയുടെ അലകും പിടിയും മാറി. ജീവിതം മാറിയപ്പോള്‍ എഴുത്തില്‍ പുതിയ ജന്മിത്വത്തിന് ആരംഭമായി. ഉച്ചവെയിലത്ത് വന്നുകേറുന്നവന്റെ പെടലിക്ക് തല്ലുന്ന ധാര്‍ഷ്ട്യം കവികുല നന്മയായി. ലൂയിസിനെ കവിതയുടെ നടുമുറ്റത്തിട്ട് ഒരു ജന്മിക്കവി തല്ലിയവാര്‍ത്ത കേട്ടപ്പോള്‍ സങ്കടം തോന്നി. ഇസങ്ങള്‍ മാറിയിരിക്കാം പക്ഷെ മനുഷ്യപക്ഷത്തുള്ള കവിതയുടെ ഇസത്തിന് മാറ്റമൊന്നുമില്ല. ഈ ഇസത്തെ പണ്ടെ തിരസ്‌ക്കരിച്ചവരുടെ വെളുത്ത വസ്ത്രത്തില്‍ ഇനിയും കറുത്ത കാക്കകള്‍ കാഷ്ടിക്കും. ഈ കാക്കകളെ വെടിവെയ്ക്കാന്‍ ഇവര്‍ കൈയ്യില്‍ ഒരു തോക്ക് കരുതേണ്ടിവരും. അനാഥനെപ്പോലെ ജീവിച്ച് അനാഥനായി മരിച്ചുപോയ അയ്യപ്പന്റെ അതേ യാതനദിയില്‍, കവിതയുടെ കൈത്തോണിയില്‍ തുഴഞ്ഞുപോകുന്ന ലൂയിസ് പീറ്ററിനെ കാണുമ്പോള്‍ നിങ്ങള്‍ എ. അയ്യപ്പന്റെ ഉള്ളംകൈയ്യില്‍ കൊടുക്കാന്‍ വിട്ടുപോയ മുത്തം ലൂയിസിന് കൊടുക്കണം. ഈ കവിയെ കണ്ടെടുത്ത കവി സതീഷ് എടക്കുടിക്കും, കഥാ കൃത്ത് ഗണേഷ് പന്നിയത്തിനും എന്റെ നല്ല നമസ്‌ക്കാരം.

സി. എന്‍. കരുണാകരന്‍
വരയും വര്‍ണ്ണങ്ങളും സംസ്‌കാരത്തിന്റെ കൊടിയടയാളമാകുന്നത് അതിശയകരമാണ്. ഇതിഹാസങ്ങളുമായുള്ള സഹവര്‍ത്തിത്വവും, സാഹിതീയമായ ജീവിതവും, ഗന്ധര്‍വ്വതുല്യമായ താളബോധവും ഉണ്ടാകുമ്പോഴാണ് ഒരു ചിത്രകാരന്‍ ജനതയുടെ സാംസ്‌കാരിക പൈതൃകത്തില്‍ കണ്ണിചേര്‍ക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച്ച അന്തരിച്ച സി. എന്‍. കരുണാകരന്‍ പാരമ്പര്യത്തിന്റെ ഊര്‍ജ്ജവും ഓജസ്സും കൈമുതലാക്കിയ വര്‍ണ്ണങ്ങളുടെ രാജാവായിരുന്നു. ഇഴചേര്‍ത്തുകെട്ടിയ അദ്ദേഹത്തിന്റെ പുരാണ കഥാപാത്രങ്ങളെ കാലം കൈയ്യില്‍ കൊണ്ടുനടക്കും. സി.എന്‍. കരുണാകരന്റെ വിയോഗത്തോടെ വര്‍ണ്ണങ്ങളുടെ ക്ലാസിക് ശൈനിന്യസങ്ങള്‍ നിലയ്ച്ചുപോവുകയാണ്. ഒരു തീരാനഷ്ടം. സി. എന്‍. കരുണാകരന് ആത്മാവിന് നിത്യശാന്തിനേരുന്നു.



മഞ്ജു വാര്യര്‍
മഞ്ജു മനസ്സില്‍ മറഞ്ഞുപോയ വയല്‍മൂടിയ ഒരു ഗ്രാമമാണ്. മണ്ണിട്ടുമൂടിയ ഒരു കൈത്തോടാണ്, തിരോഭവിച്ച പുലരി മഞ്ഞില്‍ കുളിച്ച തൊട്ടാവാടിയും കറുകയും നിറഞ്ഞൊരു വഴിവരമ്പാണ്. അതിലൂടെ കാലുതണുത്ത്‌ അമ്പലത്തിലേക്കു നടന്നുപോയൊരോര്‍മ്മയാണ്. കോളജില്‍ നിന്ന് വീട്ടിലേക്കും തിരിച്ചുമുള്ള വണ്ടിക്കൂലിയായി കൈയ്യില്‍ മുപ്പതും മുപ്പതും അറുപതു പൈസ മാത്രമെയുള്ളുവെങ്കിലും അത്‌ സൂക്ഷിച്ച വലിയ മണിപ്പേഴ്‌സില്‍, യുവജനോത്സവ വേദിയില്‍ ചിലങ്കയിട്ടു നില്‍ക്കുന്ന നിറം മങ്ങിയ അവളുടെ പഴയൊരു ന്യൂസ് പേപ്പര്‍ കട്ടിങ്ങാണ്. നഗ്മയും ശരത്കൂമാറും, രംഭയും കാര്‍ത്തികും നിറഞ്ഞോടുന്ന തിയറ്ററുകളില്‍ തറടിക്കറ്റില്‍ പടം കാണുമ്പോഴും കാമനകളിലേക്ക് വഴുതിപ്പോകാതെ നല്ല മുഖ്യധാര മലയാള സിനിമയുമായി എന്നെ കൂട്ടിപ്പിടിച്ച ദേവതയാണ്. പാതി കടന്നപ്പോഴേക്കും  കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തില്‍ വറ്റിപ്പോയ ഒരു പുഴയാണ്.
ഇപ്പോള്‍ കട്ടിക്കണ്ണവെച്ച് ചലചിത്രോത്സവങ്ങളില്‍ 'ബു.ജി.'കള്‍ക്കൊപ്പം നില്‍ക്കുമ്പോഴും, ഷീടാക്‌സിയുടെ അംമ്പാസിഡറായി പത്രങ്ങളില്‍ നിറയുമ്പോഴും, കല്യാണ്‍ ജ്വല്ലറിയിലെ വയറ്റുക്കാരി മോഡലാകുമ്പോഴും, ചക്കുളത്തമ്മയുടെ കാവിലെ ദേവിയാകുമ്പോഴും എന്റെ മനസ്സില്‍ നിന്ന് തിരോഭവിച്ച എന്റെ ആ ഗ്രാമത്തെ എനിക്ക് തിരിച്ചുപിടിക്കാന്‍ ആവുന്നില്ല.
മഞ്ജു ഇപ്പോള്‍ എനിക്കാരാണ്. എന്റെ ക്ലാസ്സ്മുറിയിലെ പെണ്‍പിള്ളാരിക്കുന്ന വശത്തെ മൂന്നാംബെഞ്ചിലെ ബീനാ കെ.യായിരുന്നു?. അവളുടെ കല്യാണം കഴിഞ്ഞു. എത്രയെങ്കിലും പെറ്റിട്ടുണ്ടാകും. എനിക്കു... വയ്യ എനിക്കു കരച്ചില്‍ വരുന്നു… ഞാന്‍ നിര്‍ത്തുന്നു....


കാവ്യമേള, ചൈനീസ് എംമ്പസി
നല്ലകഥയില്‍ എഴുത്തുകാരന്‍ തന്നെ ചിലപ്പോള്‍ ചില മാലിന്യങ്ങള്‍ നിക്ഷേപിക്കും. പുതുമയ്ക്ക് വേണ്ടിയാകുമ്പോള്‍ മാലിന്യങ്ങളെ വിവേചിച്ചറിയാനുള്ള എഴുത്തുകാരന്റെ കഴിവ് നഷ്ടപ്പെടും. എന്നിരുന്നാലും എസ്. ഹരീഷിന്റെ കഥ (മാതൃഭൂമി ആഴ്ച്ചപതിപ്പ്, ഡിസം. 15) കാവ്യമേള വായിക്കപ്പെടേണ്ട ഒരു കഥയാണ്. അതില്‍ അന്ധനായ സുര്‍ദാസ് പറയുന്നു 'അവളെ ഞാനാണ് വിട്ടത്. ഒന്ന് വൃത്തികെട്ട ഒരു വിയര്‍പ്പുമണം. രണ്ട്. എനിക്ക് ചെയ്തുതരുന്നതിനൊക്കെ അവള്‍ കണക്കുസൂക്ഷിക്കുന്നുണ്ട്. കര്‍ത്താവിനെ കാണിക്കാന്‍. യേശുവും ബൈബിളുമില്ലാതിരുന്നെങ്കില്‍ അവള്‍ ആര്‍ക്കും ഒരുപകാരോം ചെയ്യില്ലായിരുന്നു'.
ഹരീഷിന്റെ കൈയ്യില്‍ നിന്ന് നല്ല കഥകള്‍ തീര്‍ച്ചയായും നമ്മുക്ക് പ്രതീക്ഷിക്കാം. കഥയുടെ മര്‍മ്മമറിയാവുന്ന ഒരു കഥാകൃത്ത്.
ഷാനവാസ് കോനാത്ത് മാധ്യമത്തില്‍ എഴുതിയ 'ചൈനീസ് എംമ്പസി' എന്ന കഥ പ്രവാസത്തെ, അപ്രതീക്ഷിതമായി വന്നുചേരുന്ന ചില പ്രതിരോധങ്ങളെ, രസകരമായ ഭാഷയില്‍ എഴുതുന്നു. കേരളത്തിന്റെ ദുരിതപൂര്‍ണ്ണമെങ്കിലും കാല്‍പനികമായ ജീവിതം നയിക്കുന്ന ഒരാള്‍ പ്രവാസ ജീവിതത്തില്‍ എത്ര വിധേയത്വമുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ മാലിന്യങ്ങളെ ഏറ്റുവാങ്ങുന്നില്ല. മലപ്പുറത്തിന്റെ നര്‍മ്മം തുളുമ്പുന്ന ഭാഷയില്‍. ചെറുകഥയുടെ വേറൊരു ജനുസ്സ്.

ചോദ്യം ഉത്തരം:
എത്രവേണമെങ്കിലും പണം മുടക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമുണ്ടാക്കാന്‍ കഴിയുമൊ?
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം നിര്‍വ്വഹിച്ച 'ഗോലിയോം കീ രാസ്‌ലീല രാം-ലീല' എന്ന കാശുവാരിപ്പടം കണ്ടു. ഓലക്കൊട്ടകകളില്‍ നന്ന് ഇന്ത്യന്‍ സിനിമ മള്‍ട്ടിപ്ലസ്സുകളിലേക്ക് ചേക്കേറിയപ്പോള്‍ സിനിമയുടെ രുചിക്കൂട്ടുകല്‍ വീണ്ടും മാറി. കാശ് വാരിക്കോരി ചെലവിടാന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. മുടക്കാന്‍ പണമുണ്ടായതുകൊണ്ട് കാര്യമില്ല. അത് എങ്ങിനെ മുടക്കണമെന്നറിയണം. പക്ഷെ മലയാളത്തിലെ ബിഗ്ബഡ്ജറ്റ് പടംപിടുത്തക്കാര്‍ക്ക് അറിയാത്തൊരു കാര്യവും ഇതാണ്. വര്‍ണ്ണവിസ്മയങ്ങളില്‍, സ്ത്രീപുരുഷന്മാരുടെ ശരീരാഘോഷങ്ങളുടെ വശ്യമനോഹാരിതയില്‍, സംഗീതത്തില്‍, പുതിയ പ്രേക്ഷകര്‍ക്കുവേണ്ടി പൊലിപ്പിച്ചെടുത്ത ഒരു തട്ടുപൊളിപ്പന്‍ സിനിമ അതാണ് രാം-ലീല. ദ്വയാര്‍ത്ഥപദങ്ങളുടെ ഒരു ഘോഷയാത്രതന്നെയുണ്ട് ഈ ചിത്രത്തില്‍. സ്പൂണറിസമൊക്കെ ഉപരിവര്‍ഗ്ഗകുടുംബത്തിന്റെ തീന്‍മേശക്കരുകിലെ നേരംമ്പോക്കുകളായി മാറിയതോടെ മുഖ്യധാര സിനിമയിലും ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ എത്രവേണമെങ്കിലും ആകാമെന്നായി. ഈ ചിത്രത്തിലെ കലാസംവിധാനവും ചായാഗ്രഹണവും ഏറെ മികച്ചതാണ്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും സഞ്ജയ് ലീലാ ബന്‍സാലിയാണ്. ശ്രേയ ഘോഷാലും അദിതി പോളും പാടിയ രണ്ട് പട്ടുകള്‍ നല്ലതാണ്. ദീപിക പദുകോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും അഭിനയം എടുത്തുപറയേണ്ടതുതന്നെ. ഹിന്ദിസിനമയിലെ കാലവും കോലവും ഇങ്ങിനെ ആയിപ്പോയതില്‍ ആരെ കുറ്റം പറയാന്‍. നമ്മള്‍ മലയാളികളും മോശക്കാരല്ലല്ലൊ... തെറിവിളിയും ശരീരാഘോഷവും ന്യൂജനറേഷന്‍ ലേബലൊട്ടിച്ചുവരുന്നുവെന്നുമാത്രം.

നിങ്ങള്‍ക്ക് ശത്രുക്കളാരെങ്കിലുമുണ്ടൊ?
ചോട്ടാ ഭീം എന്നൊരുത്തന്‍ എന്റെ ശത്രുവാണിപ്പോള്‍. അവന്‍ കാരണം എന്റെ മൂന്നുവയസ്സുകാരന്‍ മകന്‍ ലഡ്ഡുതിന്നുന്നപോലെ ആംഗ്യകാണിച്ച് എന്റെ പുറത്തും മറ്റ് മര്‍മ്മപ്രദേശങ്ങളിലും കൈമടക്കി ഇടിക്കുന്നു. സാരോപദേശ കഥകള്‍ കേട്ടും കണ്ടും വളരേണ്ട ഈ പ്രായത്തില്‍ ചോട്ടഭീമിനെപ്പോലെ ഒരു വയലന്റ് ആനിമേഷന്‍ കഥാപാത്രം സ്വാധീനച്ചതോടെ അവനില്‍ വന്ന മാറ്റം അസഹനീയമാണ്. കുട്ടികളില്‍ അക്രമവാസനയുണ്ടാക്കുന്ന ഇത്തരം ആനിമേഷന്‍ വൃത്തികേടുകള്‍ നിരോധിക്കണം. എന്റെ വീട്ടില്‍ മാത്രം നിരോധിച്ചാല്‍ ഇല്ലാതായിപ്പോകുന്നതല്ല ചിലകാര്യങ്ങള്‍ അതുകൊണ്ട് പറഞ്ഞുപോയതാണ്…
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.