2016, ഏപ്രിൽ 17, ഞായറാഴ്‌ച

ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മാധ്യമഭീകരതയുടെ തടവില്‍


വര്‍ത്തമാനകാല ഭാരതത്തിന്റെ പുരോഗമന ചിന്തകളെ മുളയിലെ നുള്ളിയെറിയാന്‍ സംഘടിത മതങ്ങളും മാധ്യമ മുതലാളികളും അതീവ ജാഗ്രത്തായിരിക്കുകയാണ്. നവോത്ഥാനകാല ഭാരതം തൂത്തെറിഞ്ഞ ജീര്‍ണ്ണിച്ച ദുരാചാര ശവങ്ങള്‍ പതുക്കെപതുക്കെ പൊതു ധാരിയില്‍ പൊന്തിവരുന്നു. അതിന്റെ നാറ്റം അസ്സഹനീയമായിരിക്കുന്നു. ജനാധിപത്യ ഇന്ത്യുടെ സ്വാത്രന്ത്ര്യത്തേയും രാജ്യസ്‌നേഹത്തേയും ഫാസിസ്റ്റുകള്‍ പുനര്‍നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ രാജ്യസ്‌നേഹ തുളുമ്പുന്ന സൂക്തങ്ങള്‍ എഴുതുന്നു. രാഷ്ട്രപിതാവിന്റെ ഘാതകരെ താലോലിച്ചവര്‍, ത്രിവര്‍ണ്ണ പതാകയല്ല കാവിക്കൊടിയാണ് ഇന്ത്യയ്ക്കാവശ്യംമെന്നു വാദിച്ചവര്‍, ഇന്ത്യുടെ ഉജ്ജ്വലമായ വിജയപതാകയ്ക്കു കീഴില്‍നിന്ന് രാജ്യസ്‌നേഹത്തിന്റെ പുതിയ തിട്ടൂരങ്ങളിറക്കുന്നു. രാജ്യത്തെ വെട്ടിമുറിക്കാന്‍ കഠിന പ്രയത്‌നം നടത്തിയവര്‍, വര്‍ണ്ണ വ്യവസ്ഥയേയും മനുസ്മൃതിയേയും ആദരിക്കുന്നവര്‍, അഖണ്ഡഭാരതത്തെക്കുറിച്ച് കവലപ്രസംഗം നടത്തുന്നു. ഭേഷ് ബലേഭേഷ്.... അന്യന്റെ തീന്‍മുറിയില്‍ അതിക്രമിച്ചു കേറി കൊലവിളി നടത്തുന്നവര്‍ സ്വാതന്ത്ര്യത്തേയും സമത്വത്തേയും നിര്‍വചിക്കുന്നു ഇതില്‍പരം വലിയ തമാശയെന്തുള്ളു....

ഈ അശാന്തിയുടെ കാലത്താണ് ജെഎന്‍.യു കാമ്പസ്സിനകത്തുനിന്ന് വിപ്ലവത്തിന്റെ ശംഖൊലിയുണരുന്നത്. യൂണിഫോമിടിയിച്ച് സ്‌കൂള്‍ ബസ്സിലയച്ചിട്ടും, വേണ്ടതൊക്കെ ടീസ്പൂണില്‍ വായക്കകാത്താക്കി കൊടുത്തിട്ടും, വെയിലും മഴയും കൊള്ളിക്കാതെ വളര്‍ത്തിയിട്ടും ഈ പുതു തലമുറയിലെ കുറച്ചുപേരെങ്കിലും മന്ദബുദ്ധികളായില്ല എന്നതില്‍ നമ്മുക്കഭിമാനിക്കാം. മന്ദബുദ്ധികളുടെ ഒരു സമൂഹത്തെ വാര്‍ത്തെടുക്കലാണല്ലൊ ഇവിടുത്തെ മാധ്യമ മേലാളന്മാരുടേയും വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടേയും ലക്ഷ്യം. പുരോഗമന ചിന്തയുടെ ഒരു പുതു നാമ്പുപോലും എവിടെയെങ്കിലും മുളയ്ക്കുന്നത് ഇത്തരക്കാരെ അസ്വസ്ഥരാക്കുന്നു.

ഇതിന്റെ തെളിവാണ് കണ്ണയ്യ എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ അറസ്റ്റ്. ഇന്ത്യയില്‍ കഴിഞ്ഞ കുറേകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാധ്യമ ഭീകരതയെ തുറന്നുകാണിക്കാന്‍ ജെഎന്‍യു സംഭവം ഒരു നിമിത്തമായി. തുറന്ന രാഷ്ട്രീയ സംവാദങ്ങളിലൂടെ, ആശയ സമരങ്ങളിലൂടെ ഇടതുപക്ഷ ചിന്തകളെ ഏതിര്‍ത്തു തോല്‍പ്പിക്കുക എന്നത് അസാധ്യമാണെന്ന് സംഘപരിവാര്‍ കക്ഷികള്‍ക്കു ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് വ്യാജവീഡിയോകളുണ്ടാക്കി ചുണകെട്ട രീതിയിലുള്ള ഒളിയുദ്ധമാണ് അവര്‍ നടത്തുന്നത്. അവര്‍ പോലിസിനേയും നിയമസംവിധാനങ്ങളേയും ദുരൂപയോഗം ചെയ്യുന്നു, വക്കീല്‍കോട്ടിട്ട ചില ചെന്നായകളെ ഉപയോഗിച്ച് കണ്ണയ്യ എന്ന ചെറുപ്പക്കാരനെ തല്ലിക്കുന്നു. സംഘികള്‍ മൂഢ സ്വര്‍ഗ്ഗത്തിലിരുന്ന് നമ്മുടെ രാജ്യത്തെ പുരോഗമന ചിന്തകളെ ഇല്ലാതാക്കാമെന്നും ജനാധിപത്യ മൂല്യങ്ങളെ നിരന്തരമായി വെല്ലുവിളിക്കാമെന്നും വ്യാമോഹിക്കുന്നു. ചില അര്‍ണാബു ഗോസ്വാമിമാരും സുധീര്‍ ചൗധരിമാരും ചാനലുകളില്‍ കുരയ്ക്കുന്നത് ഇതിനുവേണ്ടിയാണ്. ഫാസിസപോലെതന്നെ മാധ്യമ ഭീകരതയും ഇന്ത്യുടെ ഒരു ശാപമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാതെ മധ്യവര്‍ഗ്ഗ ആലസ്യങ്ങളില്‍ മയങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉറക്കം മതിയാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു. ഫാസിസത്തേക്കാള്‍ ഭീകരമാണ് മാധ്യമ ഭീകരത 'മീഡിയ ജിങ്കോയിസം'. അതുകൊണ്ടുതന്നെ നമ്മുടെ ആദ്യത്തെ യുദ്ധം കുലംങ്കുത്തികള്‍ക്കെതിരെയാകണം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സന്യാസികളായി മാറിയ പേടിത്തൂറികളെ രാജ്യത്തിലെ ജനങ്ങള്‍ പിന്നെ നേരിട്ടുകൊള്ളും.

സീ ന്യൂസും മാധ്യമ ഭീകരതയും
സീ ന്യൂസിന്റെ ഉടമയും എസ്സല്‍ ഗ്രൂപ്പ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയുമായി സുഭാഷ് ചന്ദ്ര പുതിയൊരു മാധ്യമ വ്യഭിചാര രീതി അനുവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണ് അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങള്‍. ജെഎന്‍യുടെ പേരില്‍ വ്യജ വീഡിയൊ എയര്‍ ചെയ്യുന്നതിനുമുന്‍പുതന്നെ സീ ന്യൂസിന്റെ സംഘ്പരിവാര്‍ ബാന്ധവത്തെക്കുറിച്ച് രാഷ്ടീയ നിരീക്ഷകര്‍ക്ക് അറിവുള്ളതാണ്. ഗോവധ നിരോധവുമായി ബന്ധപ്പെട്ടും ദാദ്രി സംഭവവുമായി ബന്ധപ്പെട്ടും ചാനല്‍ സ്വീകരിച്ച നിലപാടുകള്‍ സീ ന്യൂസിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്നു. വിവാദ വീഡിയൊ സംപ്രേഷണം കഴിഞ്ഞ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന ബോധ്യപ്പെട്ടപ്പോള്‍ സി ന്യൂസിന്റെ ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര ചാനലില്‍ വിശദീകരണവുമായി എത്തി. 'സീ ന്യൂസിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞുകളഞ്ഞു!.  സുഭാഷ് ചന്ദ്രയുടെ രാഷ്ട്രീയ ചിന്തയെന്ത് എന്നത് ഇവിടെ പ്രസക്തമല്ല മാത്രവുമല്ല പക്ഷം പിടിക്കുന്ന മാധ്യമ നിലപാടിനേയും ആര്‍ക്കും വിമര്‍ശിക്കാനാവില്ല. പക്ഷെ വ്യാജവീഡിയകള്‍ ഉണ്ടാക്കി സത്യത്തെ വളച്ചൊടിക്കുന്നത് നീതികരിക്കാന്‍ പറ്റില്ല. രാജ്യത്തുയരുന്ന പുരോഗമന ചിന്തകള്‍ക്ക് ഏറ്റവും ഹീനമായ രീതിയില്‍ തുരങ്കം വയ്ക്കുന്നതും കണ്ടുനില്‍ക്കാന്‍ ആവുന്നതല്ല. സംഘപരിവാര്‍ നിലപാടുകള്‍ ഒരു ചാനലിന് സ്വീകരിക്കുകയൊ സ്വീകരിക്കാതിരിക്കുകയൊ ചെയ്യാം. അവര്‍ക്കു തോന്നുന്ന ശരിയുടെ പക്ഷത്തു നില്‍ക്കാം. പക്ഷെ സംവാദങ്ങള്‍ക്കു പകരം വ്യാജ വീഡിയൊകളുണ്ടാക്കി രാജ്യത്തിന്റെ ധൈഷണിക സാഹചര്യങ്ങളെ തുരങ്കംവയ്ക്കുന്നത് മാധ്യമ പ്രവര്‍ത്തനമല്ല, മാധ്യമ വ്യഭിചാരമാണ്.

സുധീര്‍ ചൗധരിയും സീ ന്യൂസും
കണ്ണയ്യയെപോലെ, ചിന്തിക്കുന്ന, ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച്, ഭരണഘടനയെക്കുറിച്ച് അതു നല്‍കുന്ന അപരിമിതമായ സ്വാതന്ത്ര്യത്തെക്കുറിച്ച്, ആവിഷ്‌ക്കരണ സാധ്യതെക്കുറിച്ച് വ്യക്തമായ അവബോധമുള്ള ഒരു ചെറുപ്പക്കാരനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിന്റെ പിന്നില്‍ ചില മാധ്യമ ഭീകരരുടെ കറുത്ത കരങ്ങളുണ്ട് എന്നത് നിസ്തര്‍ക്കമാണ്.
അവരുടെ നേരിട്ടുള്ള പങ്കിനെക്കുറിച്ച് നമ്മള്‍ക്ക്് എന്തെങ്കിലും ഇപ്പോള്‍  പറയുക സാധ്യമല്ല. പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്. പക്ഷെ സീ ന്യൂസിന്റെ സി.ഇ.ഒ ആയ സുധീര്‍ ചൗധരിയുടെ പൂര്‍വ്വ ചരിത്രം നോക്കിയാല്‍ നമ്മുടെ സംശയത്തിന്റെ മുള്‍മുന സ്വാഭാവികമായി അദ്ദേഹത്തിന് നേരെ തിരിയും. കണ്ണയ്യയെപോലെയൊരു ദേശസ്‌നേഹിയായ ചെറുപ്പക്കാരന്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇതില്‍ നിന്ന് തടിയൂരിയത് മഹാഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് എന്നുപറയേണ്ടി വരും. ഇത്രയൊക്കെ പറയാന്‍ ആരാണ് ഈ സുധീര്‍ ചൗധരി? 2012 ല്‍ കോണ്‍ഗ്രസ്സ് എംപി.യും വ്യാവസായിക പ്രമുഖനുമായ നവീന്‍ ജിന്‍ഡാലില്‍ നിന്ന് നൂറു കോടി തട്ടിയ കേസില്‍ ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നയാള്‍. ഇതുകൂടാതെ ജനങ്ങളെയും കോടതിയേയും തെറ്റീദ്ധരിപ്പിക്കുന്നതിനായി സിഎജിയുടെ വ്യാജ രേഖകളുണ്ടാക്കി ജിന്‍ഡാലിനെതിരെ സ്വന്തം ചാനലിലൂടെ പ്രചരിപ്പിച്ചു എന്നൊരു ആരോപണംകൂടി അദ്ദേഹത്തിനെതിരെയുണ്ടായി.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച 2013 ലെ ഡല്‍ഹി കൂട്ടബലാത്സംഗകേസില്‍ സംഭവ ദിവസം ഇരയുടെ കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിന്റെ അഭിമുഖം സീ ന്യൂസിലൂടെ പ്രക്ഷേപണം ചെയ്തുകൊണ്ട് ഇരയുടെ വ്യക്തിപരമായ വിവരങ്ങള്‍ അന്യായമായി പ്രക്ഷേപണം ചെയ്ത് നിര്‍ഭയ എന്ന് ബഹുമാനപൂര്‍വ്വം ഇന്ത്യക്കാര്‍ വിളിച്ചിരുന്ന ഡല്‍ഹി പെണ്‍കുട്ടിയെ അപമാനിക്കുകയുണ്ടായി. ഇതിനൊക്കെയപ്പുറം സുധീര്‍ ചൗധരിയുടെ മാധ്യമ വ്യഭിചാരത്തിന് മറ്റൊരു നിരപരാധികൂടി ഇരയായിട്ടുണ്ട്. സുധീര്‍ സീ ന്യൂസില്‍ എത്തുന്നതിനു മുന്‍പ് ലൈവ് ചാനലില്‍ ജോലിചെയ്യുമ്പോഴായിരുന്നു അത്. ഡല്‍ഹിയിലെ ഒരു പാവപ്പെട്ട അദ്ധ്യാപിക ഉമ ഖുറാന യെ ഒരു വ്യാജ സ്റ്റിഗ് ഓപ്പറേഷനില്‍ കുടുക്കി ഒരു വ്യഭിചാര ശാലയുടെ നടത്തിപ്പുകാരിയായി ചിത്രീകരിക്കുകയും വിദ്യാര്‍ത്ഥികളെ വ്യഭിചാരത്തിന് പ്രേരിപ്പിക്കുന്നവളായി പ്രചരിപ്പിക്കുകയും ചെയ്തു. ഡല്‍ഹി പോലിസിന്റെ അന്വേഷണത്തില്‍ ഉമ ഖുറാന നിരപരാധിയാണെന്ന് തെളിഞ്ഞു. പിന്നീട് സുധീര്‍ ചൗധരിയും വ്യാജ സ്റ്റിഗ് ഓപ്പറേഷന്റെ 'സംവിധായകനും' കേസ് ഒതുക്കി തീര്‍ത്ത് തടി രക്ഷപ്പെടുത്തി.

ജെ.എന്‍.യു സംഭവത്തിനുശേഷം സീ ന്യൂസില്‍ നിന്ന് രാജിവെച്ച വിശ്വ ദീപക് എഴുതിയ തുറന്ന കത്ത് സീ ന്യൂസ് ചാനലിന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ നടത്തിയ ദുഷിച്ച മാധ്യമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശ്വദീപക് ആ കത്തില്‍ തുറന്നെഴുതിയിട്ടുണ്ട്. ലോകത്തിനു മുന്‍പില്‍ സീ ന്യൂസ് 'ഛി' നൂസ് ആകുമ്പോള്‍ മനസ്സാക്ഷിക്കുത്തു സഹിക്കാനാവാതെ വിശ്വ ദീപക് എന്ന പത്രപ്രവര്‍ത്തകന്‍ തന്റെ ജോലി രാജിവെച്ചു പുറത്തുപോയി. വിശ്വ ദീപക് ഇന്ത്യയിലെ മാധ്യമ ഭീകരതയുടെ ഒരു ഇരയാണ്.

കോര്‍പ്പറേറ്റുകള്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളാകുമ്പോള്‍ ബിസിനസ്സ് താല്‍പര്യങ്ങള്‍ കടന്നുവരിക സ്വാഭാവികം. മാധ്യമ പ്രവര്‍ത്തനം തന്നെ ഒരു ബിസിനസ്സ് ആണെന്നുവരുമ്പോള്‍ പ്രത്യേകിച്ചും. സുഭാഷ് ചന്ദ്രയേയും സുധീര്‍ ചൗധരിയെയും പോലുള്ളവര്‍ സ്വന്തം ബിസിനസ്സ് സാമ്രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി, ഭരിക്കുന്ന സര്‍ക്കാരിനെ പ്രീണിപ്പിക്കുന്നതിനായി മാധ്യമവ്യഭിചാരം നടത്തുന്നു. സ്വന്തമായി ഒരു മാധ്യമവും കുറച്ച് രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ ഇന്ത്യാമാഹാരാജ്യത്ത് എന്ത് ചെറ്റത്തരവും നടത്താം. 

മാധ്യമ വിചാരണയും മാധ്യമ അധര്‍മ്മവും
ചാനല്‍ സ്റ്റുഡിയൊകള്‍ കോടതിമുറികളാകുന്നതാണ് ഇന്ന് നാം കാണുന്നത്. രാത്രിയായാല്‍ ന്യൂസ് ചാനലുകളിലെ ആക്രോശങ്ങളാണ് ഇന്ന് പല വീടിന്റേയും സ്വീകരണമുറികളെ ശബ്ദമുഖരിതമാക്കുന്നത്. വിധിക്കാനുള്ള അവകാശമില്ലെങ്കിലും അവര്‍ ജഡ്ജിമാരെപോലെ പെരുമാറുന്നു. ആരുഷി കൊലക്കേസിനെ പോലീസ് അന്വേഷണത്തേയും സിബിഐ അന്വേഷണത്തേയും വഴിതിരിച്ചു വിട്ടതിലെ ഒന്നാം പ്രതി മാധ്യമങ്ങളായിരുന്നു. ഇപ്പോള്‍ മോദി തരംഗത്തിനു ശേഷം രാജ്യത്തിന്റെ മതേതര സംന്തുലനാവസ്ഥയെത്തന്നെ തകര്‍ക്കുന്ന വര്‍ഗ്ഗീയ വിഷം ചേര്‍ത്ത വാര്‍ത്തകള്‍ വിളമ്പുന്ന ഈ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യസ്‌നേഹത്തിന്റെ പുതിയ അപ്പോസ്തലന്മാരാകുന്ന കഴ്ച്ച പരിഹാസ്യമാണ്.
സ്വാതന്ത്യ ലബ്ദിക്കു മുന്നെ മാധ്യമപ്രവര്‍ത്തമെന്നാല്‍ ഒരു വിപ്ലവ പ്രവര്‍ത്തനമായിരുന്നു. രാജ്യത്തിന്റെ പുരോഗമനധാരയില്‍ അനീതികള്‍ക്കെതരെ നിലകൊണ്ട ഒരു അനിഷേധ്യ ശക്തിയായിരുന്നു മാധ്യമങ്ങള്‍. അത് ഇന്ത്യന്‍ ഭരണഘടനയുടെ നാലാം തൂണായി നിലകൊണ്ടിരുന്നു. മാധ്യമങ്ങളെന്നാല്‍ ഇന്റല്വക്ച്വല്‍സിന്റെ ഒരു സങ്കേതമായിരുന്നു എന്ന സ്ഥിതി മാറി. 'പാട്രിയോടിക് ഗെയിസ്' കളിക്കുന്ന ഒരിടമായി അടുത്തകാലത്ത് പല മാധ്യമങ്ങളും മാറിയിരിക്കുന്നു. കച്ചവട - രാഷ്ട്രീയ താല്‍പര്യങ്ങളല്ലാതെ ഇതിന് രാജ്യസ്‌നേഹവുമായി പുലബന്ധംപോലുമില്ലെന്ന് ആര്‍ക്കാണറിയാത്തത്.
രാജ്യത്തിന്റെ നവോദ്ധാനത്തിന്റെ ഭാഗമായിരുന്ന വിപ്ലവ സമരങ്ങള്‍ക്കൊപ്പം പോരാടി വളര്‍ന്നുവന്ന പത്രങ്ങളും പത്രാധിപന്മാരും ഇന്നു നമ്മുക്കില്ല. ഉള്ളത് കച്ചവട മാധ്യമ ധര്‍മ്മത്തിന്റെ കരിക്കുലത്തില്‍ തളിര്‍ത്ത് ടൈയുംകോട്ടുമിട്ട ഇംഗ്ലീഷ് 'കിളി'കളാണ്. അവര്‍ ആടിനെ പട്ടിയും, കാണ്ടാമൃഗത്തെ കലമാനുമാക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് മാധ്യമ പ്രവര്‍ത്തനം എന്നാല്‍ കണ്‍കെട്ടു വിദ്യയാണെന്നു വന്നിരിക്കുന്നു.
ടൈസ് നൗവിന്റെ ന്യൂസ് ഹവറില്‍ ജെഎന്‍യു സമരത്തിലെ പ്രമുഖരിലൊരാളായ ഒമര്‍ ഖാലീദിനോട് ആങ്കറും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമി രാജ്യസ്‌നേഹം കുരയ്ക്കുന്നതുകണ്ടു. എത്ര വലിയ തീവ്രവാദിയാണ് സ്‌റ്റോഡിയോവില്‍ ഇരിക്കുന്നതെങ്കിലും കുറഞ്ഞപക്ഷം ഒരു രണ്ടുമിനിറ്റ് അവരുടെ ഭാഗം കേള്‍ക്കാനുള്ള ദയ അവതാരകന്‍ കാണിക്കേണ്ടതല്ലെ?. അണ്‍ണാബ് ഗോസ്വാമി എന്ന ടൈസ് നൗവിന്റെ ജീവാത്മാവും പരമാത്മാവുമായ മീഡിയ ടൈക്കൂണ്‍ ചാനല്‍ സ്റ്റുഡിയൊവിനെ കോടതിമുറിയും, ചിലപ്പോഴൊക്കെ പോലീസ് സ്‌റ്റേഷനും, മറ്റുചിലപ്പോള്‍ മീന്‍ചന്തയുമാക്കിമാറ്റുന്നു. കേള്‍ക്കുന്നതിലു മതികം പറയുന്നതില്‍മാത്രം ആനന്ദം കണ്ടെത്തുന്ന അര്‍ണാബ് ഗോസ്വാമി നടത്തുന്ന മാധ്യമ 'സ്വയംഭോഗം' അതിന്റെ എല്ലാ പരിധികളേയും ലംഘിച്ചുതുടങ്ങിയതിന്റെ തെളിവാണ് ജെഎന്‍യു വിവാദത്തില്‍ അദ്ദേഹത്തിന്റെ ന്യൂസ് ഹവറുകളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍.

ഓക്‌സ്‌ഫോര്‍ഡ് യൂണിവാഴ്‌സ്റ്റിയില്‍ നിന്ന് ജേണ്‍ണലിസം പഠിച്ച് കല്‍ക്കട്ടയിലെ ടെലഗ്രാഫ്് പത്രത്തില്‍ നിന്ന് പയറ്റിത്തുടങ്ങിയ അര്‍ണാബ് ഗോസ്വാമി ഇന്ന് ടൈമ്‌സ് നൗ വിന്റെ മൗത്ത് പീസ് ആണ്. ഇന്ത്യകണ്ട് വന്‍കിട സ്‌കാമുകള്‍ പൊളിച്ചടുക്കിയത് അദ്ദേഹമാണ് എന്നത് പക്ഷെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന തോന്ന്യവാസത്തെ സാധൂകരിക്കുന്നില്ല. കുടുംബപരമായി ബി.ജെ.പി. സ്വാധീനമുണ്ടെങ്കിലും സ്റ്റിയുഡിയോവിലെ അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ അതു പ്രതിഫലിച്ചു കാണാറില്ലായിരുന്നു. പക്ഷെ ജെഎന്‍യു വിഷയത്തില്‍ തീവ്ര രാജ്യസ്‌നേഹത്തിന്റെ വക്താവായി അര്‍ണാബ് ഗോസ്വാമി സ്വയം അവരോധിക്കപ്പെട്ടു.

ആരൊക്കെയാണ് ഇന്ത്യയുടെ ജവാന്മാര്‍

മഞ്ഞുമലകളില്‍ രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന ജവാന്മാര്‍ ഓരോ ഇന്ത്യക്കാരന്റേയും ആദരവ് അര്‍ഹിക്കുന്നവരാണ്. പക്ഷെ രാജ്യസ്‌നേഹമുള്ള, രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറുള്ള എല്ലാവരും ജവാന്മാരാകുന്നില്ല. ഒരാള്‍ പട്ടാളക്കാരനാകുന്നത് രാജ്യംസ്‌നേഹം കൊണ്ടാവണമെന്നില്ല. പട്ടാളത്തെ സേവിക്കല്‍ ചിലര്‍ക്കെങ്കിലും ഒരു തൊഴിലാണ്. രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറുള്ള എല്ലാ പൗരന്മാര്‍ക്കും ആര്‍മിയില്‍ ചേരാനുള്ള അവസരം ഉണ്ടാകുന്നില്ല. കാരണം അതിന് ചില തൊഴില്‍പരമായ മാനദണ്ഡങ്ങളുണ്ട്. രാജ്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാനായി മുന്നോട്ടുവരുന്നവരെ വേണം പട്ടാളത്തില്‍ ചേര്‍ക്കേണ്ടത് പക്ഷെ മറ്റു പല കാരണങ്ങള്‍കൊണ്ട് അങ്ങിനെയൊരു സംവിധാനം നമുക്കില്ല.
മണിപ്പൂരില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി, സ്വന്തം പെണ്‍മക്കളുടെ മാനത്തിനുവേണ്ടി സ്വന്തം നാട്ടില്‍ നിന്ന് പട്ടാളത്തെ പിന്‍വലിക്കണെന്നാവശ്യപ്പെട്ടുകൊണ്ട് കുറച്ച് അമ്മമാര്‍ നഗ്നസമരം നടത്തിയത് നമ്മുടെ നാട്ടിലാണ്. ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായാണ് കണ്ണയ്യ എന്ന യോദ്ധാവ് സമരം ചെയ്തത്. അദ്ദേഹവും ഇന്ത്യയുടെ ഒരു ജവാനാണ്. ഒരു പട്ടാളക്കാരന്‍ അതിര്‍ത്തിയില്‍ ജീവന്മരണ പോരാട്ടം നടത്തുന്നതിനെ നമ്മള്‍ ആദരിക്കുന്നതുപോലെ, ഇന്ത്യയ്ക്കകത്തെ നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പോരാടുന്ന വിപ്ലവകാരികളും ആദരവര്‍ഹിക്കുന്നു. രണ്ടും ജീവന്മരണ പോരാട്ടമാണ്. രണ്ടും യുദ്ധമാണ്. ഈ രണ്ടു യുദ്ധങ്ങളിലും മരണം ഏതു സമയത്തും കടന്നുവരാം. ഒരു ഫാസിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കണ്ണയ്യയെപോലെയുള്ള നവ യോദ്ധാക്കള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന പോരാട്ടം ദീരോദാത്തമാണ്. ഇതാണ് അര്‍ണാബ് ഗോസ്വാമിമാര്‍ക്കും, സുധീര്‍ ചൗധരിമാര്‍ക്കും മനസ്സിലാകാത്തത്.

ശത്രുക്കള്‍ അതിര്‍ത്തിക്കപ്പുറത്തുമാത്രമല്ല. രാജ്യത്തിനകത്തും ശത്രുക്കളുണ്ട്. ജന്മാവകാശമായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളേയും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റുകള്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. അവര്‍ക്കെതിരെയുള്ള സമരവും യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധമാണ്. പക്ഷെ അതിര്‍ത്തി കാക്കുന്ന ഒരു ജാവനെപ്പോലെയൊ പലപ്പോഴും അതിനപ്പുറമൊ ഒരു ജീവന്മരപോരാട്ടമായി മാറുന്നുണ്ട് കണ്ണയ്യയെപോലെയുള്ള ചെറുപ്പക്കാരുടെ പോരാട്ടങ്ങള്‍. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഈ നാടുണര്‍ന്നില്ലായിരുന്നുവെങ്കില്‍ കണ്ണയ്യ എന്ന ചെറുപ്പക്കാരനെ നമ്മുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു. ഫാസിസ്റ്റുകള്‍ക്ക് ഓശാന പാടുന്ന മാധ്യമ ഭീകരന്മാര്‍ക്കിടയിലും പ്രതീക്ഷയുടെ പച്ചത്തുരുത്തുകളായി നല്ല പത്രമാധ്യമങ്ങളും നമുക്കുണ്ട്. ഇന്ത്യയിലെ പല പത്രങ്ങളും ഇത്തരം ഫാസിസ്റ്റുവാഴ്ച്ചയ്‌ക്കെതിരെ എഡിറ്റോറിയലുകള്‍ എഴുതി. കല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രം 'ആസാദി' എന്ന വലിയ തലക്കെട്ടോടെയാണ് കണ്ണയ്യയുടെ ഇടക്കാല ജാമ്യത്തെ ആഘോഷിച്ചത്. അടിന്തിരാവസ്ഥയ്ക്ക് ഏതാണ് സമാനമായ കാലമാണ് സംജാതമായിരിക്കുന്നത്. ചില മാധ്യമ രാജാക്കന്മാരെ കൈയ്യിലെടുത്തുകൊണ്ടാണ് ഫാസിസ്റ്റുകള്‍ തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന വ്യത്യാസം മാത്രം. കല്‍ബുര്‍ഗിയും ദാബോല്‍ക്കറും, പന്‍സാരേയുമൊക്കെ ചിന്തിയ ചോരയില്‍ നിന്ന് വിപ്ലവാവേശത്തിന്റെ പുതുപൂക്കള്‍ വിരിയണം. ഈ ഫാസിസത്തെ ചെറുത്തു തോല്‍പ്പിച്ചില്ലെങ്കില്‍ അധികം വൈകാതെ ഇന്ത്യ ഒരു താലിബാനായി മാറും.

1 അഭിപ്രായം:

  1. മാധ്യമസ്വാതന്ത്ര്യം: ഇൻഡ്യ നൂറ്റിമുപ്പത്തിമൂന്നാം സ്ഥാനത്ത് (വാർത്ത)

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.